രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം; ജീവനോടെ ഒരാള്‍, ബോയിങ് N819AN മുന്‍പും പരാതികളുയര്‍ന്ന വിമാനം

ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ച്ചയായി സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നും N819AN രെജിസ്‌ട്രേഷന്‍ നമ്പറുള്ള ഡ്രീംലൈനര്‍ വിമാനത്തിന് ഹൈഡ്രോളിക് ലീക്കേജ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യമായല്ല അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബർ 19ന് അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം 133 പേരുടെ ജീവനെടുത്തിരുന്നു. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽപ്പെട്ട ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്.

മയം, 2025 ജൂണ്‍ 12 ഉച്ചക്ക് 1.43 : അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന ഇന്ത്യയുടെ എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം ടേക് ഓഫിന് തൊട്ടു പിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണു. വീഴാതിരിക്കാനുള്ള പെെലറ്റിന്റെ ശ്രമം വിഫലമാകുന്നത് ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാര്‍, പൈലറ്റ് സുമിത് സബര്‍വാള്‍, കോ പൈലറ്റ് ക്ലീവ് കുന്ദര്‍ ഉള്‍പ്പടെ 12 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരും മരിച്ചെന്ന് ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശിയും നഴ്സുമായ രഞ്ജിത ജി. നായർ ഉൾപ്പടെ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാർ 7 പോര്‍ച്ചുഗീസ് പൗരന്മാർ ഒരു കനേഡിയന്‍ പൗരന്‍, എല്ലാവരും നിമിഷനേരം കൊണ്ട് കത്തിയമർന്നെന്ന് വാർത്തകൾ വന്നു.

പക്ഷെ തൊട്ട് പിന്നാലെ ദുരന്തത്തെ അതിജീവിച്ചൊരാൾ കൂടെ ഉണ്ടെന്ന് അതേ പൊലീസുകാരുടെ തിരുത്ത്. അതീവ ​ഗുരുതരമായി പരിക്കേറ്റ് സീറ്റ് നമ്പർ 11എ യിൽ ഉണ്ടായിരുന്ന 45 കാരൻ രമേശ് വിശ്വാസ് കുമാർ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടു എന്നായിരുന്നു ആ തിരുത്ത്. ദുരന്തത്തിൻ്റെ കഥ പറയാൻ ബാക്കിയായൊരാൾ. ഇത്ര ഉയരത്തിൽ നിന്ന് തകർന്ന് വീണ, കത്തിത്തീർന്ന് തീ​ഗോളമായൊരു വിമാനത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടൊരാൾ. ബോധം വന്നപ്പോൾ ചുറ്റും ശവശരീരങ്ങളായിരുന്നു എന്നാണ് രമേഷ് വിശ്വാസ് കുമാറിന്റെ ആദ്യ പ്രതികരണം. അഹമ്മദാബാദ് വിമാനദുരന്തം: രക്ഷപ്പെട്ടത് ഒരാൾ മാത്രം? വാർത്തകളുടെ തലക്കെട്ടുകൾ മാറി.

വിമാനം 825 അടി ഉയരത്തിൽ എത്തിയ ശേഷം 475 അടി/മിനിറ്റ് വേഗതയിൽ താഴേക്ക് വീഴുകയായിരുന്നു. പറന്നുയർന്ന തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ (Mayday distress call) കോൾ അയച്ചിരുന്നു. അതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോള്‍ പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ശേഷം നിലംപതിച്ചു. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. കൃത്യം നാലര മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചുള്ള പൊലീസിന്റെ പ്രതികരണവും വന്നു.

അപകടത്തിൽ നിന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാർ

പൈലറ്റ് ഒരു “മെയ്ഡേ” (Mayday) distress call നൽകിയെങ്കിലും, എയർ ട്രാഫിക് കൺട്രോളുമായി പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ന്യൂന മർദ്ദം, എഞ്ചിൻ തകരാർ, അല്ലെങ്കിൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണമായിരിക്കാം അപകടം എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. AAIB (Aircraft Accident Investigation Bureau) ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിൽ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്പിറ്റ് വോയ്‌സ് റെക്കോർഡർ, അപകടസ്ഥലത്തെ അവശിഷ്ടങ്ങൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

എൻ. ചന്ദ്രശേഖരൻ

ഈ നിമിഷം ഞങ്ങളുടെ പ്രധാന ശ്രദ്ധ, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുക എന്നതിനാണെന്നും സംഭവസ്ഥലത്തെ അടിയന്തര സഹായ പ്രവർത്തകരെ സഹായിക്കാനും അപകടം ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യയുടെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചിട്ടുണ്ട്. ടാറ്റ ​ഗ്രൂപ്പ് അപകടത്തിൽ മരണപ്പെട്ടവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി മനസിലാക്കി ആഭ്യന്തര മന്ത്രിയും വ്യോമായന മന്ത്രിയും സംഭവസ്ഥലം സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സെെന്യവും നേതൃത്വം കൊടുക്കുന്നുണ്ട്.

അതേ സമയം ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന് മുന്‍പും സാങ്കേതിക പ്രശ്‌നളുണ്ടായിട്ടുണ്ടായിട്ടുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ച്ചയായി സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നും N819AN രെജിസ്‌ട്രേഷന്‍ നമ്പറുള്ള ഡ്രീംലൈനര്‍ വിമാനത്തിന് ഹൈഡ്രോളിക് ലീക്കേജ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നുമാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ നിരവിധ പേരുടെ ജീവനെടുത്ത രാജ്യത്തെ ഞെട്ടിച്ച ആകാശ ദുരന്തത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്.

ആദ്യമായല്ല അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19ന് അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം 133 പേരുടെ ജീവനെടുത്തിരുന്നു. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽപ്പെട്ട ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്.

ര‍ഞ്ജിത ആർ.നായർ

ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്നതിനിടെ അപകടത്തിൽ പെട്ടതാണ് ഏറ്റവും സമീപകാല ആകാശ ദുരന്തം. ലോകമെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോവിഡ്കാല യാത്രാപ്രതിസന്ധികൾ മറികടന്ന് നാട്ടിലേക്ക് കയറിയ ഒരുപറ്റം മനുഷ്യരുടെ ജീവിതമായിരുന്നു അന്ന് തകിടം മറിഞ്ഞത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എ.എക്സ്.ബി 1344 എന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ബി 737-800 എന്ന വിമാനം 35 മീറ്റർ താഴ്ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. 76 പേർക്ക് ഗുരുതരമായി പരിക്കേറ്റ ആ അപകടത്തിൻ്റെ ആഘാതത്തിൽ നിന്ന് ഇനിയും പലരും മുക്തരായിട്ടില്ല. 65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ആയിരത്തിലഞ്ഞൂറിലേറെ പേർ വിമാന ദുരന്തങ്ങളിൽ മരണപ്പെട്ടിണ്ട്.

അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി ര‍ഞ്ജിത ആർ.നായർ ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് മരണം ആകാശദുന്തത്തിന്റെ രൂപത്തിൽ എത്തിയത്. കൊച്ചിയിൽനിന്ന് ഇന്നലെയായിരുന്നു രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്. നാല് ദിവസത്തെ അവധിക്കായി നാട്ടിൽ പോയി മടങ്ങി വരേയാണ് അഹമ്മദാബാദിൽ വിമാനദുരന്തത്തിന് ഇരയായത്. അങ്ങനെ പല സ്വപ്നങ്ങൾ കണ്ടവർ പല ദേശത്തുള്ളവർ നിമിഷനേരം കൊണ്ട് കത്തിയമർന്നു.

‘‘ഞങ്ങൾ വീട്ടിലായിരുന്നു. പെട്ടന്ന് വലിയൊരു ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നു നോക്കാൻ പുറത്തിറങ്ങിയപ്പോൾ കട്ടിയുള്ള പുകപടലങ്ങളാണ് കണ്ടത്. ഞങ്ങൾ ഇവിടെ എത്തിയപ്പോൾ, തകർന്ന വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹങ്ങളും അവശിഷ്ടങ്ങളുമായിരുന്നു. അത് എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു.’’ അപകട സ്ഥലത്ത് നിന്ന് ഒരു ദൃക്സാക്ഷി പിടിഐയോട് പറയുന്നുണ്ട്.

അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് (Byramjee Jeejeebhoy Medical College) ഹോസ്റ്റലിന്റെ മെസ്സിന് മുകളിലേക്കായിരുന്നു വിമാനം തകർന്നു വീണത്. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ തൊട്ടടുത്തായാണ് കോളേജ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഉച്ചഭക്ഷണ സമയമായതിനാല്‍ യുവ ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനും മറ്റും മെസ്സില്‍ ഉണ്ടായിരുന്നു. പകുതി കഴിച്ച ഭക്ഷണമടക്കം മെസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വിമാനം തകര്‍ന്നു കിടക്കുന്ന ചിത്രത്തേക്കാള്‍ ഉള്‍ക്കിടിലം ഉണ്ടാക്കുന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചു നിന്ന വിമാനം പൂര്‍ണമായും അഗ്നിക്കിരയായി. അപകടത്തില്‍പ്പെട്ടും പൊള്ളലേറ്റും പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ഭക്ഷണം കഴിക്കുന്ന നേരത്തും ഡ്യൂട്ടി ഷിഫ്റ്റ് മാറുന്ന സമയവും ആയതുകൊണ്ട് തന്നെ മെസ്സില്‍ ഉണ്ടായിരുന്ന പലരും അപകടത്തില്‍പെട്ടു. എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചെന്നും നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെന്നും ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അപ്പുറം, മേഖാനി നഗറിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന സജീവമായ സ്ഥലത്തായിരുന്നു അപകടം. ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കോഴ്സുകളുള്ള ഇടങ്ങള്‍, ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടങ്ങൾ, ഹോട്ടലുകൾ അടക്കം നിരവധി ശൃംഖലകൾ പ്രവർത്തിക്കുന്ന ജനവാസ പ്രദേശത്താണ് അപകടം എന്നതിനാൽ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കാഷ്വാലിറ്റിക്ക് സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *