നീതിരഹിതമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ തുറന്നുകാട്ടാനും അതില്‍ ഇടപെടാനും മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. വാര്‍ത്താവിനിമയ രംഗത്ത് സ്ഥാപനവത്കൃതമായ കാര്‍ക്കശ്യങ്ങളില്ലാതെ വര്‍ത്തമാന കാലം അര്‍ഹിക്കുന്ന തലമുറ മാറ്റത്തിന്റെ പ്രതീകമായി നോ ക്യാപ് നിലനില്ക്കും
മാധ്യമരംഗത്തെ തലമുറ മാറ്റത്തിൻ്റെ പ്രതീകമായി നിലകൊള്ളും

മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും വന്‍കിട താല്പര്യങ്ങളുടെയും സാമ്പത്തിക ശക്തികളുടെയും സ്വാധീനത്തില്‍, വസ്തുതകളെ വളച്ചൊടിക്കുകയോ ജനകീയ താല്പര്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുകയോ ചെയ്യുന്നു. ആഗോള വലതുപക്ഷ ആശയങ്ങള്‍ക്കും വര്‍ഗീയ-വിഭാഗീയ ധ്രുവീകരണ പ്രത്യയശാസ്ത്രങ്ങള്‍ക്കും വന്‍തോതില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. പരമ്പരാഗത മാധ്യമങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്ക്ക് ബദലായി നിലകൊള്ളും എന്ന നിലയില്‍ ഒരുകാലത്ത് ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട സമൂഹമാധ്യമങ്ങളെ ഇന്ന് നിയന്ത്രിക്കുന്നതാകട്ടെ മുതലാളിത്ത യുക്തിയുടെ അല്‍ഗോരിതങ്ങള്‍. കൂറ്റന്‍ മുടക്കുമുതലിന്റെ ആവശ്യതകളില്ലാത്ത, ലളിതമായ ഡിജിറ്റല്‍ സങ്കേതങ്ങളുടെ പിന്‍ബലത്തോടെ മുളച്ചുപൊന്തുന്ന എണ്ണമറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് മാധ്യമങ്ങളെന്ന പേരില്‍ വേഷപ്രച്ഛന്നരായി വന്ന് വിദ്വേഷവും നുണയും പ്രചരിപ്പിച്ച് തങ്ങളുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നു.
ലാഭേച്ഛയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കുത്തകമാധ്യമങ്ങള്‍ സ്ഫോടനാത്മകമായ ബ്രേക്കിംഗ് ന്യൂസുകള്കൊണ്ട് ബഹളമയമാക്കുമ്പോള്, ക്രിട്ടിക്കല്‍ ജേണലിസം പിന്‍നിരയിലേക്ക് മാറിയിരിക്കേണ്ടി വരുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് തങ്ങളെന്ന് വീമ്പുപറയുന്ന ലെഗസി മാധ്യമങ്ങള്‍ അധികാര വര്‍ഗത്തോടൊപ്പം ചായസല്‍ക്കാരത്തില്‍ ഏര്‍പ്പെടുമ്പോള്‍, മുഖ്യധാരാമാധ്യമങ്ങള്‍ ജനങ്ങളെയല്ല മറിച്ച് അധികാരവര്ഗത്തെയാണ് യഥാര്‍ത്ഥത്തില്‍ സേവിക്കുന്നതെന്ന നോം ചോംസ്കിയുടെ മാധ്യമവിമര്‍ശനത്തിന് പ്രസക്തിയേറുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ജനകീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തി മാധ്യമധാര്മികതയിലുറച്ചുനിന്നുകൊണ്ട് NOCAP നിങ്ങളിലേക്കെത്തുന്നത്. നീതിരഹിതമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ തുറന്നുകാട്ടാനും അതില്‍ ഇടപെടാനും മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. വാര്‍ത്താവിനിമയ രംഗത്ത് സ്ഥാപനനവത്കൃതമായ കാര്‍ക്കശ്യങ്ങളില്ലാതെ വര്‍ത്തമാന കാലം അര്‍ഹിക്കുന്ന തലമുറ മാറ്റത്തിന്റെ പ്രതീകമായി NOCAP നിലനില്ക്കും.
വാര്‍ത്താവതരണം അട്ടഹാസങ്ങളിലേക്ക് വഴിമാറുന്ന കാലത്ത് ആത്മബോധത്തോടെ, സംയമനത്തോടെ സത്യത്തിനായി ഞങ്ങള്‍ നിലകൊള്ളും. തലക്കെട്ടുകളുടെ ശബ്ദമുഖരിതമായ മത്സരത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കാത്തവരുണ്ട്, അവര്‍ക്ക് മുന്നില്‍ സെന്‍സേഷണലിസത്തിനും ഉപരിപ്ലവതയ്ക്കുമെതിരെ സമഗ്രവും വിശകലനാത്മകവുമായ ഒരു മാധ്യമ സംസ്കാരത്തിന്റെ സാധ്യത തേടിക്കൊണ്ടാണ് ഞങ്ങള്‍ കടന്നുവരുന്നത്. NOCAP വെറും വാര്‍ത്തകളുടെ ആവര്‍ത്തനമായിരിക്കില്ല, വായനക്കാരെ സ്വന്തം നിഗമനങ്ങളില്‍ എത്താന്‍ സഹായിക്കുന്ന ഇടം ആയിരിക്കും.