പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന് സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന് പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാൻ ഇത്രയധികം വഴികൾ ആളുകൾ കണ്ടെത്തിയിട്ടില്ല.
യുദ്ധം വരാൻപോകുന്നു എന്ന് കേൾക്കുമ്പോൾ അയൽരാജ്യത്തോടും തൊട്ടടുത്ത വീട്ടിൽ പരസ്പരം എല്ലാം പങ്കുവച്ച് കഴിച്ചിട്ടുള്ള മുസ്ലിങ്ങളോടും പെട്ടന്ന് തോന്നുന്ന വെറുപ്പ് അതിന്റെ കലിയടങ്ങാതെ മൈസൂർ പാക്ക് പോലൊരു ഭക്ഷണസാധനത്തോടുപോലും പകപോക്കും എന്നത് ഈ സമീപകാലത്ത് കണ്ടതാണ്. ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നിലവിൽ വന്നതിൽ പിന്നെ വിദ്വേഷ പ്രസംഗങ്ങളുടെയും വർഗീയ സംഘർഷങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 173 പ്രസംഗങ്ങൾ വിശകലനം ചെയ്തപ്പോൾ അതിൽ 110 പ്രസംഗങ്ങളിലും മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്ന കണ്ടെത്തലിലേക്കാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് എത്തിയത്. എന്നാൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഹിന്ദു-മുസ്ലിം വർഗീയത ഒരിക്കലും പറഞ്ഞിട്ടില്ല എന്നും ഇനി പറയുകയില്ല എന്നും കള്ളം പറഞ്ഞൊരു പ്രധാനമന്ത്രിയാണ് ഈ വിദ്വേഷപ്രചാരണത്തിന് നേതൃത്വം നൽകുന്നത് എന്നതാണ് ഭയപ്പെടുത്തുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന് ആദ്യ മാസത്തിൽ മാത്രം 28 വർഗീയ സംഘർഷങ്ങങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
മേൽപ്പറഞ്ഞ രീതിയിൽ വെറുപ്പും വർഗീയതയും വിലപ്പോകാത്ത സ്ഥലമാണ് കേരളമെന്നു മനസിലാക്കിയതുകൊണ്ട് തന്നെ ഇവിടെ, “ഷവർമ കഴിച്ച് മരിച്ചവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്” എന്ന് പ്രസംഗിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. എന്നുവച്ചാൽ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ളവർ ഹിന്ദുക്കളെ ഷവർമ നൽകി കൊല്ലുകയാണെന്നാണല്ലോ അർത്ഥം. ഒരടിസ്ഥാനവുമില്ലാത്ത ഒരു വാദം പൊതുമധ്യത്തിൽ പറയാനും, അതിലെന്താണിത്ര കുഴപ്പമെന്ന് ചോദിച്ച് നിഷ്കളങ്കത നടിയ്ക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് കേസരി പത്രാധിപർ എൻ.ആർ മധുവും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയും. വെറുപ്പ് മാത്രം കടത്തിവിടാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ സ്നേഹിക്കാനും സന്തോഷിക്കാനുമുള്ള രാഷ്ട്രീയവഴി കണ്ടെത്തുക മാത്രമാണ് രക്ഷ.