അൻപത്തിരണ്ട് വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബംഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇന്ത്യാ ഔട്ട് മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയല്പക്കത്തു സംഭവിക്കുന്നത് ? അവഗണിക്കാനാവാത്ത ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്‍റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അന്വേഷണം. അരുന്ധതി ബി എഴുതുന്നു
ദക്ഷിണേഷ്യയില്‍ പതറുന്ന ഇന്ത്യന്‍ നയതന്ത്രം; എന്താണ് നമ്മുടെ അയല്‍പക്കത്ത് സംഭവിക്കുന്നത്?

ജനുവരി 10, 1972. പാകിസ്ഥാനിൽ നീണ്ട 290 ദിവസത്തെ തടവുജീവിതത്തിനു ശേഷം, ഷെയ്ഖ് മുജിബുർ റഹ്മാൻ സ്വതന്ത്ര ബംഗ്ലാദേശിൽ കാലുകുത്തിയ ദിവസം. ‘വംഗബന്ധു’വിനെ കാണാനായി തടിച്ചുകൂടിയ ആയിരങ്ങളുടെ മുൻപിൽ അദ്ദേഹം പറഞ്ഞു: ‘ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് ഞാൻ നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യൻ സായുധ സേനയ്ക്കും ഞാൻ നന്ദി പറയുന്നു. ബംഗ്ലാദേശിലെ ഒരു കോടി ജനങ്ങൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം തേടി. ഇന്ത്യൻ ജനതയും ശ്രീമതി ഇന്ദിരാഗാന്ധിയും അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകി. ഇങ്ങോട്ടേക്ക് മടങ്ങുന്ന വഴിയിൽ ഡൽഹിയിൽ വച്ച് ശ്രീമതി ഇന്ദിരാഗാന്ധിയുമായി ഞാൻ ചർച്ച നടത്തി. അവരെ നന്നായി അറിയാവുന്നതിനാൽ എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞാൻ അവരെ വളരെയധികം ബഹുമാനിക്കുന്നു. ഞാൻ ആവശ്യപ്പെടുന്ന ദിവസം തന്നെ ഇന്ത്യൻ സൈന്യം ബംഗ്ലാദേശ് മണ്ണ് വിടും. ശ്രീമതി ഇന്ദിരാഗാന്ധി സൈന്യത്തെ ക്രമേണ പിൻവലിക്കുകയാണ്. ഞങ്ങൾക്ക് നൽകിയ സഹായത്തിന് ഏഴ് കോടി ബംഗ്ലാദേശികളുടെ പേരിൽ, ശ്രീമതി ഇന്ദിരാഗാന്ധിക്കും, അവരുടെ സർക്കാരിനും, ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുന്നു.’

ഓഗസ്റ്റ് 5 ,2024. വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ രാജിവെച്ച ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് വിമാനം കയറിയ ദിവസം. ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം വിളികളോടെ ധാക്കയിലെ ഇന്ദിര ഗാന്ധി കൾച്ചറൽ സെന്റർ തീവെയ്ക്കപ്പെട്ടു.
അൻപത്തിരണ്ട് വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബംഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇതേ മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയൽപ്പക്കത്ത് സംഭവിക്കുന്നതെന്ന് നമ്മൾ അറിയേണ്ടതുണ്ട്. കാരണം, നമ്മുടെ ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്റെ യാഥാർത്ഥ്യങ്ങളെ ഇന്ത്യക്ക് അവഗണിക്കാൻ കഴിയില്ല.

(പഹല്‍ഗാമോ പാകിസ്ഥാനുമായുണ്ടായ സൈനിക നടപടിയോ ഈ കുറിപ്പിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് നടത്തിയ പ്രസ്താവനകൾ, ഇവയെല്ലാം നയതന്ത്രവുമായി ബന്ധപ്പെടുത്തി സവിശേഷമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. ഇന്ത്യയുമായി ഊഷ്മളമായ ബന്ധത്തിന്റെ ചരിത്രമുള്ള അയൽരാജ്യങ്ങളുടെ പരിവർത്തനമാണ് ഈ കുറിപ്പിന്റെ വിഷയം.)
മാലിദ്വീപ്, ആ നയതന്ത്ര വീഴ്ചയ്ക്കു പിന്നിൽ
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം മാലിദ്വീപിനെ അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ കടൽ പാതകൾക്ക് അടുത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കടൽ വ്യാപാരത്തെ, പ്രത്യേകിച്ച് ഈ വഴികളിലൂടെയുള്ള വ്യാപാരത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നതിനാൽ, ഈ മേഖലയിലെ ഏതെങ്കിലും അസ്ഥിരത, നാവിക ഭീഷണി അല്ലെങ്കിൽ ശത്രുതാപരമായ സാന്നിധ്യം ഇന്ത്യയുടെ സാമ്പത്തിക, ഊർജ്ജ സുരക്ഷയെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. മാലിദ്വീപുമായി മികച്ച നയതന്ത്ര ബന്ധം പുലർത്തേണ്ടത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് ആവശ്യമാണ്.

ഇന്ത്യൻ താല്പര്യങ്ങൾ മാലിദ്വീപിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന പൊതുജനാഭിപ്രായത്തെത്തുടർന്ന് 2018 ൽ ‘ഇന്ത്യ ഔട്ട്’ ഒരു ഹാഷ് ടാഗായി മാലി സോഷ്യൽ മീഡിയയിൽ പടർന്നു. മാലിദ്വീപിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ സൈനിക സാന്നിധ്യത്തിനും, കാശ്മീരിൽ ഇന്ത്യ ഭരണകൂടത്തിന്റെ ക്രൂരത ആരോപിച്ചുമായിരുന്നു ഇന്ത്യയ്‌ക്കെതിരായ സോഷ്യൽ മീഡിയ ക്യാംപയിൻ ശക്തി പ്രാപിച്ചത്. മാർച്ച് 2019 ൽ, ഇന്ത്യയുടെ സൈന്യം മാലിദ്വീപ് വിട്ടുപോകാൻ പ്രതിപക്ഷം പ്രചാരണം ആരംഭിച്ചു. 2020 ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ പ്രതിഷേധം അരങ്ങേറി. 2020 ഒക്ടോബർ 18ന്, മാലിദ്വീപ് ദേശീയ ദിനത്തിൽ, പ്രതിപക്ഷം അവരുടെ ആദ്യത്തെ ഔദ്യോഗിക ‘ഇന്ത്യ ഔട്ട്’ പ്രതിഷേധം ആരംഭിച്ചു. മാലിദ്വീപ് ‘ഇന്ത്യയുടെ അടിമയായി മാറുന്ന’തിനെതിരെയുള്ള പ്രതികരണമായി പ്രതിഷേധം ശക്തമായി. ഇന്ത്യ ഔട്ട് പ്രതിഷേധത്തെ ‘ഒരു അടിത്തട്ടിലുള്ള മുന്നേറ്റം’ (grassroot movement) എന്നാണ് മാൽഡീവ്സ് ജേണൽ ദിനപത്രം വിശേഷിപ്പിച്ചത്. 2022 ൽ അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ‘ഇന്ത്യ ഔട്ട്’ പ്രതിഷേധങ്ങളെ മുഴുവൻ നിരോധിക്കുകയാണ് ഉണ്ടായത്.
ഇന്ത്യ ഗവണ്‍മെന്റ് ഈ പ്രതിഷേധങ്ങളെ അവഗണിക്കുകയും, ഇന്ത്യ അനുകൂല പാർട്ടിയുടെ ഭരണത്തുടർച്ചയിൽ വിശ്വസിക്കുകയുമാണ് ചെയ്തത്. അതൊരു നയതന്ത്രവീഴ്ച ആയിരുന്നുവെന്ന് 2023ലെ മാലിദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇന്ത്യയെ അനുകൂലിച്ചിരുന്ന പ്രസിഡന്റ് സോളിഹ് ‘ഇന്ത്യ ഔട്ട്’ നയം പാലിച്ച മുയിസുവിനോട് പരാജയപ്പെട്ടു. അധികാരമേറ്റയുടനെ മുയിസു തുർക്കിയിലേക്കും ചൈനയിലേക്കും പോകാൻ തീരുമാനിച്ചു- മുൻ മാലിദ്വീപ് നേതാക്കൾ ഡല്‍ഹിയിലേക്കായിരുന്നു ആദ്യസന്ദർശനം നടത്തിയിരുന്നത്. ഇന്ത്യയോടുള്ള അവഗണനയായി ഈ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു.

2024 ജനുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിൽ നിന്ന് 80 മൈൽ വടക്കുള്ള ലക്ഷദ്വീപ് സന്ദർശിച്ചതിനുശേഷം ഇന്ത്യ-മാലിദ്വീപ് സംഘർഷം കൂടുതൽ വർദ്ധിച്ചു. ടൂറിസ്റ്റുകളെ വളരെയധികം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള തങ്ങളുടെ രാജ്യത്ത് നിന്ന് യാത്രക്കാരെ അകറ്റാനുള്ള ശ്രമമായാണ് മാലിദ്വീപിലെ ചിലർ ഈ സന്ദർശനത്തെ കണ്ടത്. മോദിയെ “തീവ്രവാദി” എന്നും “കോമാളി” എന്നും വിളിക്കാൻ ഇത് ചില മാലിദ്വീപ് മന്ത്രിമാരെ പ്രേരിപ്പിച്ചു, എന്നാൽ പിന്നീട് ആ പരാമർശങ്ങളുടെ പേരിൽ അവരെ മാലിദ്വീപ് പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തു.
ദിവസങ്ങൾക്ക് ശേഷം, ചൈനാസന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രസിഡന്റ് മുയിസു ഇന്ത്യയ്‌ക്കെതിരെ പേരെടുത്തു പറയാതെ വിമർശനം നടത്തി: “നമ്മൾ ഒരു ചെറിയ രാജ്യമായിരിക്കാം, പക്ഷേ അത് നമ്മെ ബുള്ളി ചെയ്യാൻ നിങ്ങൾക്ക് ലൈസൻസ് നൽകുന്നില്ല. ഇന്ത്യൻ മഹാസമുദ്രം ഒരു പ്രത്യേക രാജ്യത്തിന്റെ സ്വന്തമല്ല. അത് അവിടെ സ്ഥിതി ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും അവകാശപ്പെട്ടതാണ്”. ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ഇതിനോട് പരിഹാസരൂപേണ പ്രതികരിച്ചത് ഇന്ത്യ മാലിദ്വീപിന് നൽകുന്ന സഹായങ്ങളുടെ കണക്ക് പറഞ്ഞുകൊണ്ടാണ്. തൊട്ടുപിന്നാലെ, ബീജിംഗിൽ നിന്ന് സൗജന്യ “സൈനിക സഹായം” സ്വീകരിക്കുന്നതിന് ചൈനയുമായി ഒരു കരാർ മുയിസുവിന്റെ സർക്കാർ പ്രഖ്യാപിച്ചു.
‘പുതിയ മുയിസു സർക്കാരിനോടുള്ള ഇന്ത്യയുടെ പ്രതികരണം ദീർഘവീക്ഷണമില്ലാത്തതും വിപരീത ഫലമുണ്ടാക്കുന്നതുമായിരുന്നു. ഇത് മാലിദ്വീപിനെ ബീജിംഗിലേക്ക് കൂടുതൽ തള്ളിവിട്ടു.’ മാലിദ്വീപ് സർക്കാരിന്റെ മുൻ ഉപദേഷ്ടാവ് അസിം സഹിർ ഗാർഡിയൻ പത്രത്തോട് 2024 മാർച്ചിൽ അഭിപ്രായപ്പെട്ടു. ‘എന്നിരുന്നാലും, ഇന്ത്യ നൽകുന്ന വലിയ തുക ബജറ്റ് സഹായം കണക്കിലെടുക്കുമ്പോൾ, മാലിദ്വീപുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കാൻ അവർക്ക് കഴിയില്ലെ‘ എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. മുയിസു ആവശ്യപ്പെട്ട പ്രകാരം മുഴുവൻ സൈന്യത്തെയും ഇന്ത്യയ്ക്ക് മാലിദ്വീപിൽ നിന്നും പിൻവലിക്കേണ്ടിവന്നു. 2024 ഒക്ടോബറിൽ പ്രസിഡന്റ് മുയിസു ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയെ പിണക്കുക മാലിദ്വീപിന്റെ നയതന്ത്രമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മാസം മാലിദ്വീപ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ നടത്തിയ സന്ദർശനം. എന്നാൽ, ഭരണമാറ്റത്തിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോയിട്ടില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പതുക്കെ മെച്ചപ്പെടുന്നുവെങ്കിലും മാലിദ്വീപ് ചൈനയോട് കൂടുതൽ അടുത്തു എന്ന യാഥാർഥ്യം ബാക്കിയാവുന്നു.
ബന്ധം വേർപ്പെട്ടുപോയ ബംഗ്ലാദേശ്
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ ദശകത്തിൽ സ്ഥിരമായി സൗഹൃദം പുലർത്തിയ ഒരേയൊരു അയൽരാജ്യം ബംഗ്ലാദേശ് മാത്രമായിരുന്നു. ഭരണകൂടം ഇന്ത്യക്കൊപ്പം നിന്നപ്പോൾ ജനവികാരം പതിയെ ഇന്ത്യയ്‌ക്കെതിരെ തിരിയാൻ ആരംഭിച്ചു. ബംഗ്ലാദേശിലെ ജനാധിപത്യത്തിന്റെ പിന്നോട്ടടിക്കലിൽ ഇന്ത്യയുടെ നിശബ്ദപിന്തുണയായിരുന്നു ഒന്നാമത്തെ കാരണം.

ഹസീനയുടെ ഭരണകാലത്തെ തെരഞ്ഞെടുപ്പുകൾ 2014ലും 2018ലും കൃത്രിമം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, പ്രതിപക്ഷ അടിച്ചമർത്തൽ തുടങ്ങിയ ആരോപണങ്ങൾ നേരിട്ടു. മാധ്യമ സ്ഥാപനങ്ങൾ സെൻസർഷിപ്പിന് വിധേയരായി, സർക്കാരിനെ വിമർശിക്കുന്ന വ്യക്തികളെ നിയമപരമായ പീഡനത്തിനും തടവിനും വിധേയമാക്കി. 2024 ലെ തെരഞ്ഞെടുപ്പ് മുഖ്യ പ്രതിപക്ഷം ബഹിഷ്കരിച്ചു. യൂറോപ്യൻ യൂണിയൻ ഇലക്ഷൻ എക്സ്പെർട് മിഷൻ നടത്തിയ പഠനം ഗുരുതരമായ ഇലക്ഷൻ ക്രമക്കേടുകൾ കണ്ടെത്തി. പിന്നീട്, ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ക്ഷണപ്രകാരം ഐക്യരാഷ്ട്രസഭ ഒരു സ്വതന്ത്ര വസ്തുതാന്വേഷണം നടത്തി. ശേഖരിച്ച എല്ലാ വിവരങ്ങളുടെയും സമഗ്രവും സ്വതന്ത്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മുൻ സർക്കാരും അതിന്റെ സുരക്ഷാ, ഇന്റലിജൻസ് ഉപകരണങ്ങളും അവാമി ലീഗുമായി ബന്ധപ്പെട്ട അക്രമാസക്ത ഘടകങ്ങളും വ്യവസ്ഥാപിതമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടുവെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് OHCHR കണ്ടെത്തി. നൂറുകണക്കിന് നിയമവിരുദ്ധ കൊലപാതകങ്ങൾ, ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് ഗുരുതരമായ പരിക്കുകൾ, വ്യാപകമായ ഏകപക്ഷീയമായ അറസ്റ്റും തടങ്കലും, പീഡനവും മറ്റ് തരത്തിലുള്ള മോശം പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നു.
ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണവും ബംഗ്ലാദേശിലെ ജനാധിപത്യ ശോഷണവും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടും ഇന്ത്യ ഹസീനയ്‌ക്കൊപ്പം നിലകൊണ്ടത് ബംഗ്ലാദേശിൽ ഇന്ത്യയുടെ സൽപ്പേരിന് കളങ്കം വരുത്തി. 2024 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ബംഗ്ലാദേശി സോഷ്യൽ മീഡിയയിൽ ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിൻ ശക്തി പ്രാപിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ ചെറുപ്പക്കാർ ആഹ്വാനം ചെയ്തു. ഇന്ത്യൻ സർക്കാർ ഈ പ്രചാരണത്തെയും, ഇന്ത്യയ്‌ക്കെതിരായ വിമര്‍ശനങ്ങളേയും അവഗണിച്ചു. അഴിമതി നിറഞ്ഞ ഹസീന ഭരണത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ഇടപെടലുകളും ഉണ്ടെന്ന് ആരോപണങ്ങൾ ഉയർന്നു. ‘1971-2021: ബംഗ്ലാദേശ്-ഭാരത് ഷോംപോർക്കർ പൊഞ്ചാഷ് ബോച്ചോർ’ എന്ന തന്റെ പുസ്തകത്തിൽ ബംഗ്ലാദേശിന്റെ മുൻ വിദേശകാര്യ സെക്രട്ടറി തൗഹിദ് ഹൊസൈൻ എഴുതുന്നു: “ബംഗ്ലാദേശിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് ഇന്ത്യയുടെ സമ്മതം ഒരു വ്യവസ്ഥയാണ്. സിവിലിയൻ, സൈനിക ബ്യൂറോക്രസികളിലെ പ്രധാന തീരുമാനമെടുക്കൽ പ്രക്രിയകളെ ഇന്ത്യൻ എംബസി സ്വാധീനിക്കുന്നുവെന്ന ധാരണ ബംഗ്ലാദേശിൽ പരക്കെ ഉണ്ടായി.”

അങ്ങനെയിരിക്കെയാണ് 2024 ജൂലൈ ഒന്നിന് ബംഗ്ലാദേശിലെ വിദ്യാർത്ഥി സമൂഹം ഹസീനയുടെ ഒരു പുതിയ പരിഷ്കാരത്തിനെതിരെ തെരുവിലിറങ്ങുന്നത്. ജൂലൈ 19ന് പോലീസ് വെടിവയ്പ്പിൽ 75 പേർ മരിച്ച ദിവസം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആ സംഭവത്തെ “ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യം” എന്ന് വിളിച്ചു. ജൂലൈ അവസാനത്തോടെ രാജ്യമെമ്പാടും പ്രകടനങ്ങൾ വ്യാപിച്ചു, വിദ്യാർത്ഥികളും പൗരന്മാരും സർക്കാരിന്റെ നയങ്ങൾക്കെതിരെ അണിനിരന്നു. ജനാധിപത്യ പരിഷ്കാരങ്ങൾക്കും പ്രധാനമന്ത്രി ഹസീനയുടെ രാജിക്കും വേണ്ടിയുള്ള വിശാലമായ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന മുന്നേറ്റമായി സമരം മാറി. ഓഗസ്റ്റ് അഞ്ചിന് സൈന്യത്തിന്റെ അന്ത്യശാസനം നേരിട്ടതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീന ഭരണകൂടത്തിന്റെ ഒറ്റരാത്രികൊണ്ടുള്ള തകർച്ച ഇന്ത്യയ്ക്ക് വലിയൊരു നയതന്ത്രപരമായ തിരിച്ചടിയായി. അവാമി ലീഗ് ഒഴികെ മറ്റൊരു പാർട്ടിയുമായോ, ബംഗ്ലാദേശി സിവിൽ സമൂഹവുമായോ സൗഹൃദപരമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നില്ല. ഇത് ബംഗ്ലാദേശിനെ പാകിസ്ഥാന്റെയും ചൈനയുടെയും പക്ഷത്തേക്ക് നയിക്കുമെന്ന് നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹസീനയുടെ സർക്കാർ തനിക്കെതിരെ ഫയൽ ചെയ്ത 83 കേസുകളിൽ പോരാടുന്ന, ധാക്ക ആസ്ഥാനമായുള്ള ഡെയ്‌ലി സ്റ്റാർ പത്രത്തിന്റെ എഡിറ്ററായ മെഹ്ഫൂസ് ആനം പറയുന്നു: “ഷെയ്ഖ് ഹസീനയുടെ മേൽ ഇന്ത്യ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ, ന്യൂഡൽഹി അവരെ നിയന്ത്രിക്കണമായിരുന്നു എന്ന് പലരും കരുതി. ഇപ്പോൾ, അതിൽ പങ്കാളികളായതിന് ഇന്ത്യ വിമർശനങ്ങൾ നേരിടുന്നു. ഇന്ത്യ മതത്തിന്റെ പ്രിസത്തിലൂടെ ഞങ്ങളെ നോക്കുന്നത് നിർത്തി ജനാധിപത്യത്തിന്റെ പ്രിസത്തിലൂടെ ഞങ്ങളെ കാണണം. അക്രമ സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടായിട്ടും, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോ പാകിസ്ഥാനോ അല്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പിക്കാം. ഞങ്ങളുടേത് ശക്തമായ ബംഗാളി സംസ്കാരമുള്ള ഒരു മിതവാദി മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഞങ്ങൾ.”
ഹസീന രാജിവച്ചതിനെതുടർന്നുള്ള ദിവസങ്ങളിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ മാധ്യമങ്ങളും ബിജെപി നേതാക്കളും ബംഗ്ലാദേശിൽ “ഹിന്ദു വംശഹത്യ” നടക്കുകയാണെന്ന വലിയ ആരോപണം ഉന്നയിച്ചു. ബംഗ്ലാദേശി ജനസംഖ്യയുടെ 8 ശതമാനം വരുന്ന ഒരുകോടിയിലധികം ഹിന്ദുക്കളെ മുസ്ലീങ്ങൾ കൊന്നൊടുക്കുകയാണ് എന്നായിരുന്നു ഇന്ത്യയിൽ പ്രബലമായ നറേറ്റീവ്. ഇന്ത്യയിൽ അഭയം നേടിയ ഷെയ്ഖ് ഹസീനയും ബംഗ്ലാദേശിനെതിരെ വംശഹത്യ ആരോപണം നടത്തി. ബംഗ്ലാദേശിലെ ഹിന്ദു സമുദായ നേതാവായ ഗോബിന്ദ്ര ചന്ദ്ര പ്രമാണിക് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ അറിവിൽ അവാമി ലീഗുമായി ബന്ധമില്ലാത്ത ഒരു ഹിന്ദു കുടുംബവും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. “ഹിന്ദു സമുദായ നേതാവെന്ന നിലയിൽ, ഈ ആക്രമണങ്ങൾ വർഗീയമല്ല, രാഷ്ട്രീയ പ്രേരിതമാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “രാജ്യത്തുടനീളം, അവാമി ലീഗുമായി ബന്ധമുള്ള മുസ്ലീം വീടുകൾ 10 മടങ്ങ് കൂടുതൽ ആക്രമിക്കപ്പെട്ടു.” ബംഗ്ലാദേശിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ചു പഠിച്ച ഐക്യരാഷ്ട്ര സഭയുടെ സമിതി താഴെപ്പറയുന്ന നിരീക്ഷണങ്ങൾ നടത്തി
“രാഷ്ട്രീയ അധികാരത്തിന്റെ അഭാവം വ്യത്യസ്ത മത-തദ്ദേശീയ ഗ്രൂപ്പുകൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കും, ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലെ (CHT) തദ്ദേശീയ ഗ്രൂപ്പുകൾക്കും, അഹ്മദിയ മുസ്ലീങ്ങൾക്കും, അപകടസാധ്യതകൾ വർദ്ധിപ്പിച്ചു. മതപരവും വംശീയവുമായ വിവേചനം മുതൽ ന്യൂനപക്ഷങ്ങൾക്കിടയിൽ അവാമി ലീഗ് പിന്തുണക്കാർക്കെതിരെ പ്രതികാരം ചെയ്യാനുള്ള അവസരങ്ങൾ, ഭൂമിയെക്കുറിച്ചുള്ള പ്രാദേശിക സാമുദായിക തർക്കങ്ങൾ, പരസ്പര ബന്ധിതമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വ്യത്യസ്തവും പലപ്പോഴും പരസ്പരം വിഭജിക്കുന്നതുമായ ഉദ്ദേശ്യങ്ങളാണ് ഈ ആക്രമണങ്ങൾക്ക് കാരണമായത്. തെറ്റായ വിവരങ്ങൾ നിരവധി സംഭവങ്ങളുടെ ധാരണയെയും സന്ദർഭത്തെയും മറച്ചിരിക്കുന്നുവെന്ന് OHCHR സമ്മതിക്കുന്നു, ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സ്ഥിരീകരിച്ച ഉറവിടങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, നന്ദിപാറയിലെ കാളി ക്ഷേത്രം ഓഗസ്റ്റ് 7ന് ആക്രമിക്കപ്പെട്ടു, പക്ഷേ, അന്വോഷണത്തിൽ, നാശനഷ്ടങ്ങൾ മതപരമായ അസഹിഷ്ണുതയിൽ നിന്നല്ല, മറിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള പ്രാദേശിക തർക്കത്തിൽ നിന്നാണെന്ന് വ്യക്തമായി.”

ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിച്ച ബംഗ്ലാദേശി ഹിന്ദുക്കളെ ബി.എസ്.എഫ് അതിർത്തിയിൽനിന്നും മടക്കി അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബംഗ്ലാദേശിലെ “ഹിന്ദു വംശഹത്യ”യെക്കുറിച്ചുള്ള ഇന്ത്യയുടെ നറേറ്റീവ് ഉഭയകക്ഷി ബന്ധങ്ങളെ സാരമായി വഷളാക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായുള്ള ഇടപെടലിനെ സങ്കീർണ്ണമാക്കുകയും ചെയ്തു.
ഓഗസ്റ്റ് എട്ടിന് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലപ്പത്ത് നൊബേൽ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് എത്തിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു. എന്നാൽ, പരസ്പര സഹകരണത്തെക്കുറിച്ചോ കൂടിക്കാഴ്ചകളെ കുറിച്ചോ ചർച്ച ചെയ്യുന്നതിൽനിന്നും ഇന്ത്യ അകലം പാലിച്ചു. “ഓഗസ്റ്റ് 5 ന് (ഹസീനയുടെ സർക്കാർ വീണതിനുശേഷം) ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനും ഞങ്ങളെ സന്ദർശിച്ചിട്ടില്ല. കാരണം എനിക്കറിയില്ല,” ബിഎൻപിയുടെ സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ ബിബിസിയോട് പറഞ്ഞു. നേരെമറിച്ച്, ധാക്കയിലെ ചൈനീസ് അംബാസഡറും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ബിഎൻപിയുമായി പതിവായി കൂടിക്കാഴ്ചകൾ നടത്തി. മുഹമ്മദ് യൂനുസ് തന്റെ ആദ്യ സന്ദർശനം ചൈനയിലേക്ക് നടത്തി. എന്നാൽ യൂനുസിന്റെ ചൈന സന്ദർശനത്തിന് വളരെ മുമ്പുതന്നെ, ഡിസംബറിൽ തന്നെ ഇന്ത്യാ സന്ദർശനത്തിൽ ധാക്ക താൽപ്പര്യം പ്രകടിപ്പിച്ചതായി യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു. “നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഒരു നല്ല പ്രതികരണം ലഭിച്ചില്ല,” ആലം ദി ഹിന്ദുവിനോട് പറഞ്ഞു.
2024 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ “ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ” പരാമർശങ്ങൾക്കെതിരെ ബംഗ്ലാദേശ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറിയ പ്രതിഷേധ കുറിപ്പിൽ, ഷായുടെ പരാമർശങ്ങൾ ബംഗ്ലാദേശിൽ “ആഴത്തിലുള്ള വേദന” ഉളവാക്കിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥ സമീപകാല ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിൽ, തായ്‌ലൻഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും നടത്തിയ കൂടിക്കാഴ്ച എന്ത് ഫലമാണ് ഉണ്ടാക്കുക എന്ന് പറയുക സാധ്യമല്ല. മാത്രമല്ല, ഈ കുറിപ്പ് എഴുതുന്ന സമയത്ത് ഇന്ത്യ പൗരത്വം നിഷേധിച്ച് നൂറു കണക്കിന് മനുഷ്യരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയാണ്. 2011 ലെ ഏകോപിത അതിർത്തി മാനേജ്മെന്റ് പ്ലാൻ ഉൾപ്പെടെ ഒന്നിലധികം കരാറുകളുടെ ലംഘനമാണ് ഇത്തരം “ഏകപക്ഷീയമായ നടപടികൾ” എന്ന് ബംഗ്ലാദേശി വിദേശകാര്യ മന്ത്രാലയം പറഞ്ഞുകഴിഞ്ഞു. സൗഹൃദമല്ല പ്രകോപനമാണ് നിലവിൽ ഇന്ത്യയുടെ ബംഗ്ലാദേശ് നയമെന്നാണ് കാണാൻ കഴിയുന്നത്.
നേപ്പാളികളോട് ഇന്ത്യ പെരുമാറിയ വിധം
ചരിത്രപരമായി, നേപ്പാൾ അതിന്റെ രണ്ട് ഭീമൻ അയൽക്കാരായ ഇന്ത്യയുമായും ചൈനയുമായും ഒരേപോലെ സൗഹൃദം നിലനിർത്തിയിട്ടുണ്ട്. ഈ സന്തുലനം നേപ്പാളിന്റെ വിദേശനയത്തിന്റെ മൂലക്കല്ലായിരുന്നു, ഇത് ഹിമാലയത്തിലെ തന്റെ തന്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്താൻ നേപ്പാളിനെ സഹായിച്ചു. 2015ൽ ഇന്ത്യ ഏർപ്പെടുത്തിയ അനൗദ്യോഗിക ഉപരോധം നേപ്പാൾ അതുവരെ പിന്തുടർന്ന “സമദൂര”ത്തിൽ നിന്നും “ശരിദൂര”ത്തിലേക്ക് മാറാൻ അവരെ നിര്‍ബന്ധിതരാക്കി. നേപ്പാൾ ഭരണഘടനാ അസംബ്ലി 2015 സെപ്റ്റംബർ 16 ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പുതിയ ഭരണഘടന പാസാക്കി. രണ്ട് ദിവസത്തിന് ശേഷം, പുതിയ ഭരണഘടനയുടെ പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഇന്ത്യ നേപ്പാളിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ വേരുകളുള്ള നേപ്പാളിലെ മദേശി ഹിന്ദുക്കൾ ഭരണഘടനയെ എതിർത്തതായിരുന്നു കാരണം.

നേപ്പാളിലെ രാഷ്ട്രീയ നേതാക്കൾ ഈ അഭ്യർത്ഥന നിരസിച്ചു. എന്നിരുന്നാലും, ഭരണഘടനാ ഭേദഗതികളിലൂടെ വരുംദിവസങ്ങളിൽ വിവാദപരമായ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നേപ്പാളിലെ രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയോട് പറഞ്ഞു. ഇന്ത്യയുടെ ആഗ്രഹത്തിന് വിരുദ്ധമായി 2015 സെപ്റ്റംബർ 20 ന് നേപ്പാൾ പ്രസിഡന്റ് ഭരണഘടന പ്രഖ്യാപിച്ചു. ഈ നിഷേധത്തിൽ അതൃപ്തരായ ഇന്ത്യ രണ്ടുദിവസത്തിന് ശേഷം നേപ്പാളിനെതിരെ ഒരു അനൗദ്യോഗിക ഉപരോധം ഏർപ്പെടുത്തുകയാണുണ്ടായത്. നേപ്പാളിലേക്കുള്ള എല്ലാ അവശ്യ സാധന സാമഗ്രികളുടെ ട്രക്കുകളും എണ്ണ ടാങ്കറുകളും ഇന്ത്യ അതിർത്തിയിൽ നിർത്തിവച്ചു. ആ വർഷം ആദ്യം ഉണ്ടായ ഭൂകമ്പത്തിന്റെ കെടുതികളിൽ നിന്ന് നേപ്പാൾ കരകയറാൻ ശ്രമിക്കുന്ന സമയത്താണ് ഉപരോധം ആരംഭിച്ചത്.
നേപ്പാൾ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച്, അതിർത്തിയിലെ ഇന്ത്യൻ ഭാഗത്ത് 225 ലധികം ഗ്യാസ് ബുള്ളറ്റുകൾ കുടുങ്ങിക്കിടന്നു. ഇന്ത്യയിൽ നിന്നുള്ള എണ്ണയിൽ 100 ശതമാനം ആശ്രിതത്വമാണ് നേപ്പാളിന് ഉണ്ടായിരുന്നത്. നേപ്പാൾ സ്തംഭിച്ചു. ഇന്ധനം, ഭക്ഷണം, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ കുറവ് മൂന്ന് ദശലക്ഷത്തിലധികം ശിശുക്കളുടെ മരണത്തിനോ രോഗത്തിനോ കാരണമാകാമെന്ന് UNICEF മുന്നറിയിപ്പ് നൽകി.

ഉപപ്രധാനമന്ത്രി പ്രകാശ് മാൻസിംഗ് യുഎൻ ജനറൽ അസംബ്ലിയിലേക്കുള്ള നേപ്പാൾ പ്രതിനിധി സംഘത്തെ നയിക്കുകയും ഉപരോധം സംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂണുമായി ചർച്ച നടത്തുകയും ചെയ്തു. “നമ്മുടെ സംവിധാനങ്ങളുടെ ക്രൂരമായ പെരുമാറ്റത്തിന് നേപ്പാളികളോട് ക്ഷമാപണം നടത്തുകയും സ്ഥിരതയുള്ള ഒരു ഭാവിക്കായി അവർക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം,” ഇന്ത്യൻ പ്രതിപക്ഷ നിയമസഭാംഗം മണിശങ്കർ അയ്യർ എഴുതി.
ട്വിറ്ററിൽ #indiabackoff ട്രെൻഡ് ചെയ്തു. തെക്കൻ നേപ്പാളുമായി ശക്തമായ വംശീയ ബന്ധമുള്ള ബീഹാറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഭാരതീയ ജനതാ പാർട്ടി സൃഷ്ടിച്ചതാണ് ഉപരോധമെന്ന് ആരോപിക്കപ്പെട്ടു. 2015 നവംബർ 12-ന്, ലണ്ടനിൽ താമസിക്കുന്ന നേപ്പാളികൾ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ ഡൗണിംഗ് സ്ട്രീറ്റിൽ പ്രതിഷേധിച്ചു. 2018 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശന സമയത്ത് നേപ്പാളി സോഷ്യൽ മീഡിയയിൽ #blockade was a crime നിറഞ്ഞുനിന്നു. നേപ്പാളികളുടെ മനസ്സിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലും ആഴത്തിലുള്ള മുറിവാണ് 2015 ലെ ഉപരോധം സൃഷ്ടിച്ചത്.
2016 മാർച്ച് 21 ന് പ്രധാനമന്ത്രി ഓലി ചൈനയിലേക്ക് പോയി ഗതാഗത കരാറിൽ ഒപ്പുവച്ചു. ഇന്ത്യയുമായുള്ള വ്യാപാര ഗതാഗത കരാറിന് ബദലായി ഒരു പുതിയ തുടക്കമായിരുന്നു അത്. കരാർ പ്രകാരം, നേപ്പാളിൽ നിന്ന് 3,000 കിലോമീറ്റർ അകലെയുള്ള ചൈനീസ് തുറമുഖമായ ടിയാൻജിൻ വഴി ചൈന കടലിലേക്ക് പ്രവേശനം നൽകും. ഇതിനു തുടർച്ചയെന്നോണം 2017 ൽ നേപ്പാൾ ചൈനയുടെ ബെൽറ്റ് റോഡ് സംരംഭത്തിൽ അംഗമായി.
അഗ്നിപഥും നേപ്പാളും തമ്മിലെന്ത് ?
നേപ്പാളി ഗൂർഖകളുടെ സൈനിക സേവനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1947 ലെ ത്രികക്ഷി ഇന്ത്യ-നേപ്പാൾ-ബ്രിട്ടൻ കരാർ ഗൂർഖ സൈനികർക്ക് ബ്രിട്ടീഷ്, ഇന്ത്യൻ സൈന്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിച്ചു, ഇത് അവരുടെ ക്ഷേമവും ദീർഘകാല പുനരധിവാസവും ഉറപ്പാക്കി. നിലവിൽ മുപ്പത്തിരണ്ടായിരത്തിലധികം നേപ്പാളി ഗൂർഖകൾ ഇന്ത്യൻ ആർമിയുടെ വിവിധ റെജിമെന്റുകളിലായി സേവനം അനുഷ്ഠിക്കുന്നു.

2022-ൽ ഇന്ത്യ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പ്രകാരം, സൈനികരെ നാല് വർഷത്തെ കാലാവധിയിലേക്ക് നിയമിക്കുന്നു, 25% പേരെ മാത്രമേ ദീർഘകാല സേവനത്തിനായി നിലനിർത്തുന്നുള്ളൂ. നേപ്പാളി ഗൂർഖകൾ ഇന്ത്യൻ സൈന്യത്തിൽ മുഴുവൻ സമയ സേവനത്തിനായി സേവനമനുഷ്ഠിച്ചിരുന്ന പരമ്പരാഗത മാതൃകയിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണിത്. അഗ്നിപഥ് നടപ്പാക്കുന്നതിന് മുമ്പ് ഇന്ത്യ നേപ്പാളുമായി കൂടിയാലോചിച്ചില്ല. ഇത് ഒരു നയതന്ത്ര സംഘർഷത്തിലേക്ക് നയിച്ചു. ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി, നേപ്പാൾ സർക്കാർ അഗ്നിപഥ് പദ്ധതിയെ, പ്രത്യേകിച്ച് അഗ്നിവീർ നയത്തിന് കീഴിലുള്ള വ്യവസ്ഥകളെ എതിർത്തു. 2022 മുതൽ നേപ്പാളിൽനിന്ന് ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഗൂർഖ റിക്രൂട്ട്മെന്റ് നിർത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്.

2024 ജൂലൈയിൽ അധികാരമേറ്റതിനുശേഷം, ആദ്യം ഇന്ത്യ സന്ദർശിക്കുന്ന പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച്, തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം ചൈനയിലേക്കു നടത്താനുള്ള ഓലിയുടെ തീരുമാനം, നേപ്പാളിന്റെ നയതന്ത്ര മുൻഗണനകളിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. വർഷങ്ങളായി, നേപ്പാളിലെ ചൈനീസ് സൈനിക സാന്നിധ്യം ഗണ്യമായി വർദ്ധിച്ചു. നേപ്പാളിന്റെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയുമായാണ്. ചൈനയ്ക്ക് വെറും 14% വിഹിതമേയുള്ളൂ. എന്നാൽ ചൈന ഒരു വലിയ വായ്പാ ദാതാവാണ്, ലോകബാങ്ക് ഡാറ്റ പ്രകാരം 310 മില്യൺ ഡോളറിലധികം- അല്ലെങ്കിൽ ന്യൂഡൽഹിയേക്കാൾ 30 മില്യൺ ഡോളർ കൂടുതൽ വായ്പ ചൈന നേപ്പാളിന് നൽകിയിട്ടുണ്ട്.
ഉപരോധവും, 2019 മുതൽ ഉടലെടുത്ത അതിർത്തി തർക്കവും, അഗ്നിപഥും, ചൈനയുടെ വർദ്ധിച്ച സാന്നിദ്ധ്യവും നേപ്പാൾ-ഇന്ത്യ സൗഹൃദത്തിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതുന്നു. ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തിൽ ഇന്ത്യക്കൊപ്പം ചേരാതിരിക്കുകയും, വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ രണ്ട് രാജ്യങ്ങളോടും ഒരേപോലെ നന്ദി പറയുകയുമാണ് നേപ്പാൾ പ്രധാനമന്ത്രി ചെയ്തത്.
ഇന്ത്യയെ വളഞ്ഞുകൊണ്ടിരിക്കുന്ന ചൈനീസ് നയതന്ത്രം
പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ മിക്കവാറും എല്ലാ അയൽരാജ്യങ്ങളിലും ചൈനയോടുള്ള ആശ്രിതത്വം വർദ്ധിച്ചുവരികയാണ്. ചൈനീസ് നിക്ഷേപങ്ങളുടെ വ്യാപ്തിയും വേഗതയും അയൽ രാജ്യങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക സ്വാധീനത്തെ വെല്ലുവിളിക്കുന്നു.
ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രധാന രാജ്യങ്ങളെല്ലാം തന്നെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിൽ പങ്കാളികളാണ്. ബിആർഐ പ്രകാരമുള്ള ചൈനീസ് നിക്ഷേപം ഇന്ത്യയുടെ നിക്ഷേപ ശേഷിയേക്കാൾ വളരെ കൂടുതലാണ്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കുന്ന വിമാനത്താവളങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, അണക്കെട്ടുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് ധനസഹായം നൽകുന്ന ചൈന, ഈ രാജ്യങ്ങളിലെ പ്രധാന എഫ്ഡിഐ സ്രോതസ്സാണ്.

2023-ൽ ഇന്ത്യ ബംഗ്ലാദേശികൾക്ക് 20 ലക്ഷത്തിലധികം വിസകൾ നൽകി. അവയിൽ ഭൂരിഭാഗവും മെഡിക്കൽ വിസകളായിരുന്നു. അധികാര മാറ്റത്തിന് ശേഷം ബംഗ്ലാദേശി പൗരന്മാർക്ക് മെഡിക്കൽ വിസ നൽകുന്നത് ഇന്ത്യ ഗണ്യമായി കുറച്ചു. ജീവനക്കാരുടെ കുറവും സുരക്ഷാ ആശങ്കകളും കാരണമായി കാട്ടി ഇന്ത്യയുടെ പ്രതിദിന മെഡിക്കൽ വിസ വിതരണം 5,000–7,000 ൽ നിന്ന് 1,000 ൽ താഴെയായി കുറഞ്ഞു. ഇന്ത്യയുടെ വിസ നിയന്ത്രണങ്ങൾ അവശേഷിപ്പിച്ച വിടവിലേക്ക്, ബംഗ്ലാദേശി മെഡിക്കൽ ടൂറിസ്റ്റുകൾക്ക് ഒരു ബദൽ ലക്ഷ്യസ്ഥാനമായി ചൈന രംഗത്തുവന്നു. 2025 മെയ് മാസത്തിൽ, ബംഗ്ലാദേശി പൗരന്മാർക്കുള്ള മെഡിക്കൽ വിസ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ ധാക്കയിലെ ചൈനീസ് എംബസി ഒരു “ഗ്രീൻ ചാനൽ” സംരംഭം ആരംഭിച്ചു. ബംഗ്ലാദേശി രോഗികളെ സ്വീകരിക്കുന്നതിനായി യുനാൻ പ്രവിശ്യയിൽ മൂന്ന് അത്യാധുനിക ആശുപത്രികൾ ചൈന നിയോഗിച്ചു. ധാക്കയിൽ റോബോട്ടിക് ഫിസിയോ തെറാപ്പി സെന്ററും നിൽപമരിയിൽ ആയിരം കിടക്കകളുള്ള ആശുപത്രിയും അടക്കം ബംഗ്ലാദേശിന്റെ ആരോഗ്യരംഗത്ത് വലിയ പ്രോജക്ടുകളാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്.
2025 ജൂൺ 1 ന് ധാക്കയിൽ വെച്ചാണ് ബംഗ്ലാദേശ്-ചൈന നിക്ഷേപ ഉച്ചകോടി നടക്കാനിരിക്കുന്നത്. ഫോർച്യൂൺ 500 കമ്പനികളുടെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 250 ചൈനീസ് നിക്ഷേപകരും ബിസിനസ് നേതാക്കളും പങ്കെടുക്കും. ഇടക്കാല സർക്കാർ അധികാരമേറ്റതിനുശേഷം കുറഞ്ഞത് 14 ചൈനീസ് കമ്പനികളെങ്കിലും ബംഗ്ലാദേശിൽ 230 മില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ചൈനീസ് അംബാസഡർ യാവോ വെൻ പറഞ്ഞു. നീണ്ട അതിർത്തികൾ പങ്കിടുന്ന രാജ്യങ്ങളിൽ ചൈനീസ് സ്വാധീനം വർദ്ധിക്കുന്നത് രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിലേക്കോ, പുതിയ സൈനിക താവളങ്ങളിലേക്കോ, നയിച്ചേക്കാം.

പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും നേരിട്ട് മാത്രമല്ല, ചൈനീസ് പിന്തുണയോടെ മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നുംഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി നേരിടേണ്ടി വന്നേക്കാം.
‘ആത്മീയമായും രാഷ്ട്രീയപരമായും പല ഏഷ്യന്‍ രാജ്യങ്ങളുടെയും മൂത്ത സഹോദരനാണ് ഇന്ത്യ. നാമെല്ലാവരും പിന്തുടരാന്‍ ആഗ്രഹിക്കുന്ന സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കുന്നത്.’ മ്യാന്‍മര്‍ പ്രീമിയര്‍ ഊനു 1950 ല്‍ ഇന്ത്യയെപ്പറ്റി പറഞ്ഞ ഈ വാക്കുകള്‍ അക്കാലത്ത് നിരവധി രാജ്യങ്ങള്‍ പങ്കിട്ട അഭിപ്രായമായിരുന്നു.
എഴുപത് വർഷങ്ങൾക്കിപ്പുറം, എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്ത്യ ആസ്വദിച്ചിരുന്ന പരമ്പരാഗതമായ മേൽക്കൈ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ പ്രാധാന്യവും സ്വാധീനവും സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്നു. അയൽ രാജ്യങ്ങളിലെ “ഇന്ത്യാ അനുകൂല ഭരണകൂടങ്ങളുടെ” തുടർച്ചയായ തകർച്ചകൾ ഇന്ത്യയെ ബാധിക്കുന്നു. മാലിദ്വീപിലും, നേപ്പാളിലും, ബംഗ്ലാദേശിലും ഉണ്ടായ ഭരണമാറ്റത്തെ നേരിടാൻ ഇന്ത്യൻ നയതന്ത്രം സജ്ജമായിരുന്നില്ല. ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ശരാശരി പ്രായം 26 ആണ്. ഹസീനയെ പുറത്താക്കുന്നതിന് നേതൃത്വം നൽകിയ ജെൻ സീ കുട്ടികളുടെ ഓർമ്മയിൽ 1971 ഉം സ്വാതന്ത്ര്യയുദ്ധവും ഇല്ല.

“സത്യം പറഞ്ഞാൽ, ഭൂരിപക്ഷം ഇന്ത്യക്കാരും ഭരണകൂടവും കഴിഞ്ഞ കുറച്ചു കാലമായി പെരുമാറുന്നത് നമ്മൾ അയൽരാജ്യങ്ങളെയെല്ലാം മറികടന്നതുപോലെയാണ്. ജി20, യുഎസ്, റഷ്യ എന്നിവയിലാണ് നമുക്ക് കൂടുതൽ താൽപ്പര്യമുള്ളതെന്ന് തോന്നുന്നു. അയൽരാജ്യങ്ങളുമായുള്ള നമ്മുടെ റെക്കോർഡ് വളരെ ദുർബലമാണ്, കാലക്രമേണ സഹായത്തിന്റെ കാര്യത്തിൽ അവരോടുള്ള നമ്മുടെ പ്രതിബദ്ധയും കുറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഏറ്റവും വലിയ രണ്ട് അയൽക്കാർ മുസ്‌ലിം രാജ്യങ്ങളായിരിക്കുമ്പോൾ നിങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുന്നു. അപ്പോൾ നിങ്ങൾ ഈ അയൽരാജ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും?” മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ ചോദിക്കുന്നു.
അയൽപക്കത്ത് സ്വാധീനം നിലനിർത്താൻ ഇന്ത്യ ചരിത്രപരമായി പങ്കിട്ട സാംസ്കാരിക ബന്ധങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആ ബന്ധങ്ങളുടെ തകർച്ചയ്ക്ക് ഇന്ത്യയുടെ പ്രാദേശിക നേതൃത്വ പദവിയെ ഇല്ലാതാക്കാനുള്ള ശേഷിയുണ്ട്. അയൽ രാജ്യങ്ങൾക്ക് ചൈനയുമായുള്ള അടുപ്പം വർദ്ധിക്കുന്നത് ചൈനയുടെ ഉയർച്ചയുടെ പ്രതിഫലനം മാത്രമല്ല, ഇന്ത്യയുടെ നയതന്ത്രപരമായ പിന്നാക്കാവസ്ഥ കൂടിയാണ്. മികച്ച രാഷ്ട്രതന്ത്രം ഉപയോഗിച്ച് അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നില്ലെങ്കിൽ, നമ്മുടെ രാജ്യം അതിന് വലിയ വില നൽകേണ്ടിവരും. “നിങ്ങൾക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ല.” എന്ന് പറഞ്ഞത് നിലവിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രധാനമന്ത്രി ആയിരുന്ന വാജ്‌പേയ് ആണ്.
Reference
https://indiahatelab.com/wp-content/uploads/2025/02/Hate-Speech-Events-in-India_Report_2024.pdf
https://www.eods.eu/library/EU%20EEM%20final%20report%202024.pdf?utm
