ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 2024 ഫെബ്രുവരി 8 ന് കേരളത്തിലെ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യദാർഢ്യവുമായി ഫാറൂഖ് അബ്ദുള്ളയുമെത്തി. കേരള പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതിയത് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. എന്നാൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കാൻ അദ്ദേഹത്തിന് കാരണങ്ങളേറെയുണ്ടായിരുന്നു – ജിതിൻ ഗോപാലകൃഷ്ണൻ എഴുതുന്നു
ആ നിമിഷം ഫാറൂഖ് അബ്ദുള്ളയുടെ മനസ്സിലൂടെ കടന്നുപോയത് എന്തെല്ലാമായിരിക്കും?

ജമ്മു കാശ്മീരും കേരളവും 1950-കൾ മുതൽ തന്നെ കേന്ദ്രം ഭരിക്കുന്നവരുടെ അപ്രീതിക്കു പാത്രമായ ജനതയാണ്.
കേരളം രൂപീകരിക്കപ്പെടുന്നതിനും മുൻപ്, 1953 ഓഗസ്തിലാണ് ഗവർണർക്ക് തുല്യമായ പദവിയിലിരുന്ന കരൺ സിംഗ്, അന്നത്തെ കാശ്മീർ ഭരണാധികാരിയായിരുന്ന ഷെയ്ഖ് അബ്ദുള്ളയെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തത്. ജവഹർ ലാൽ നെഹ്‌റു സർക്കാരിന്റെ പിന്തുണയോടെയായിരുന്നു ഈ അട്ടിമറി. 11 വർഷത്തോളം അദ്ദേഹം ജയിലിൽ തുടർന്നു. 1959-ൽ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിടതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായായിരുന്നു. കേരളത്തിന്റെയത്രയില്ലെങ്കിലും ഷെയ്ഖ് അബ്ദുള്ളയും ഭൂപരിഷ്കരണനടപടികൾക്ക് തുടക്കമിട്ട ഭരണാധികാരിയായിരുന്നു.

1969 മുതലാണ് ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന കേന്ദ്രീകരണ പ്രവണതകൾക്കെതിരെ സംസ്ഥാനങ്ങൾ ഒരുമിച്ചു പ്രതിഷേധിച്ചു തുടങ്ങിയത്. 1969-ൽ കോൺഗ്രസ്സ് ഏതാനും സംസ്ഥാനങ്ങളിൽ പരാജയം നേരിടുന്നു. തുടർന്ന്, രാജ്യത്തെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ കോൺഗ്രസ്സും പ്രാദേശിക സർക്കാരുകളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കാൻ തുടങ്ങി. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ സാമന്തരാജ്യങ്ങളാക്കി മാത്രം കണക്കാക്കിപ്പോന്നു. ഇതിൽ പ്രതിഷേധിച്ച് 1969-ൽ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാനും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഉയർത്തിപ്പിടിക്കാനുമായി രാജമന്നാർ കമ്മിറ്റി രൂപീകരിച്ചു.
1977-ൽ പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഇന്ത്യൻ ഫെഡറൽ അവകാശ സമരചരിത്രത്തിലെ അടുത്ത പ്രധാന സംഭവം. സിപിഐഎം നേതാവും മുഖ്യമന്ത്രിയുമായ ജ്യോതി ബസു ഇന്ത്യൻ ഫെഡറൽ വ്യവസ്ഥ എത്രമാത്രം ഫെഡറലല്ലാതായി മാറിയെന്ന് അക്കമിട്ടു നിരത്തി. 1983-ൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ (ഷെയ്ഖ് അബ്ദുള്ളയുടെ മകൻ) സംഘാടനത്തിൽ ശ്രീനഗറിൽ നടന്ന Conclave on Centre-State Relations 1977-ലെ പശ്ചിമ ബംഗാളിലെ സിപിഐഎം സർക്കാരിന്റെ ഇടപെടലുകളുടെ തുടർച്ചയാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പുനർ നിർവ്വചിക്കാനും കൂടുതൽ ഫെഡറലായ ഒരു രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യയിൽ സൃഷ്ടിക്കാനുമുള്ള ആലോചനകൾ ഉരുത്തിരിഞ്ഞുവന്ന പ്രതിപക്ഷ ഐക്യ സമ്മേളനമായിരുന്നു അത്. ഗവർണർ പദവി ദുരുപയോഗം ചെയ്തുകൊണ്ട് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തെ ഉൾപ്പെടെ സമ്മേളനം ചോദ്യം ചെയ്തു.

17 പ്രതിപക്ഷ പാർടി പ്രതിനിധികൾ പങ്കെടുത്ത ഈ കോൺക്ലേവ് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് നൽകിയത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ സർക്കാരിയ കമ്മീഷനെ അതേ വർഷം തന്നെ (1983) നിയമിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് ശ്രീനഗർ കോൺക്ലേവ് ഉയർത്തിവിട്ട രാഷ്ട്രീയ ചർച്ചകളായിരുന്നു. എന്നാൽ ഫറൂഖ് അബ്ദുള്ള ഇന്ദിര ഗാന്ധിയുടെ ഹിറ്റ്ലിസ്റ്റിൽ ഇതോടെ ഇടംനേടി.
1982-ലെ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഖ്യം ചേർന്നു മത്സരിക്കാൻ ഇന്ദിര ഫാറൂഖ് അബ്ദുള്ളയെ ക്ഷണിച്ചിരുന്നു. ആ ക്ഷണം ഫാറൂഖ് അബ്ദുള്ള നിരസിച്ചത് ഇന്ദിരാകോപത്തിനു കാരണമായി. തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയത് കോൺഗ്രസ്സ് പാർടിക്കേറ്റ വലിയ ക്ഷീണമായാണ് ഇന്ദിര ഗാന്ധി കണ്ടത്. സ്വന്തം കസിനായ ബി.കെ. നെഹ്‌റുവിനെ കാശ്മീർ ഗവർണറായി അവർ നിയോഗിച്ചത് സംസ്ഥാന രാഷ്ട്രീയത്തെ തന്റെ വരുതിയിൽ വരുത്താനായിരുന്നു. എന്നാൽ ഫാറൂഖ് അബ്ദുള്ള സർക്കാരിനെ പിരിച്ചു വിടാനുള്ള ഇന്ദിരയുടെ നീക്കങ്ങളെ ബി.കെ. നെഹ്‌റു പിന്തുണച്ചില്ല. ഈ ഒറ്റക്കാരണം കൊണ്ട് 1984-ൽ ബി.കെ. നെഹ്‌റുവിനെ കോൺഗ്രസ്സ് സർക്കാർ ഗുജറാത്തിലേക്ക് മാറ്റി നിയമിച്ചു. കാശ്മീർ ഗവർണർ പദവിയിൽ പകരം നിയോഗിക്കപ്പെട്ടത് ഇന്ദിരയുടെ വിശ്വസ്തനായ ജഗ്‌മോഹൻ ആയിരുന്നു. ജഗ്‌മോഹന്റെ ചരടുവലികൾ വഴി പത്തോളം നാഷണൽ കോൺഫറൻസ് എംഎൽഎമാരെ കോൺഗ്രസ്സ് ചാക്കിട്ടുപിടിച്ചു. ഗവർണർ ജഗ്മോഹൻ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഫാറൂഖ് അബ്ദുള്ളയ്ക്ക് അവസരം നൽകാതെ സർക്കാരിനെ പിരിച്ചുവിട്ടു.

മുപ്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം കാശ്മീരിൽ മറ്റൊരു പിരിച്ചുവിടൽ നടന്നു. 1984-ൽ കോൺഗ്രസ്സ് ജമ്മു കാശ്മീർ സർക്കാരിനെയാണ് പിരിച്ചുവിട്ടതെങ്കിൽ 2019-ൽ ബിജെപി സർക്കാർ പിരിച്ചുവിട്ടത് ജമ്മു കാശ്മീർ എന്ന സങ്കല്പത്തെ തന്നെയായിരുന്നു.
2019 ആഗസ്ത് 5-ന് ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയവും സംസ്ഥാന വിഭജന ബില്ലും രാജ്യസഭയിൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഒരു ദിവസത്തെ സഭാനടപടികൾ തലേദിവസം മെമ്പർമാരെ അറിയിക്കുന്ന പതിവ് പാലിക്കപ്പെട്ടില്ല. 2019 ജൂലൈയിൽ കൂടുതൽ സായുധസേനയെ കശ്മീരിലേക്കയച്ച കേന്ദ്രസർക്കാർ ഈ കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചതായിരുന്നു. എന്നാൽ, പാർലമെന്റിൽ ഈ കാര്യം മറച്ചുവെക്കുകയായിരുന്നു. ആഗസ്ത് അഞ്ചിന് പകൽ 11ന് രാജ്യസഭയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റംഗങ്ങൾക്ക് കോപ്പിപോലും നൽകാതെ വിവാദബിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ബിജെപി സർക്കാർ എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തിയാണ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.

2018 ൽ കാശ്മീരിന്റെ ഭരണഘടനാ അവകാശമായ ആർട്ടിക്കിൾ 35(A) റദ്ദ് ചെയ്യാൻ ബിജെപി സർക്കാർ ശ്രമം തുടങ്ങിയ കാലത്ത് ജമ്മു കാശ്മീർ ഗവർണർ പദവിയിൽ ഉണ്ടായിരുന്നത് എൻഎൻ വോഹ്‌റയായിരുന്നു. ബിജെപിയുടെ ഇംഗിതത്തിന് വഴങ്ങാത്ത വോഹ്റയെ രായ്ക്കുരാമാനം സ്‌ഥാനഭ്രഷ്ടനാക്കി സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ സത്യപാൽ മാലിക്കിനെ കൊണ്ടുവരികയാണ് ബിജെപി നേതൃത്വം ചെയ്തത്. പണ്ട് ബി.കെ. നെഹ്‌റുവിന്റെ കാര്യത്തിൽ ഇന്ദിര ഗാന്ധി കാണിച്ച അതേ കളി. ജഗ്‌മോഹനെപ്പോലെ സത്യപാൽ മാലിക് പ്രധാനമന്ത്രിയുടെ ചട്ടുകമായി. മാലിക് വന്നതിനുശേഷം കാശ്മീരിൽ പരിവാറിന് കാര്യങ്ങൾ എളുപ്പമായി.
സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കാശ്മീരിനെ ഇന്ത്യൻ യൂണിയനിലേക്ക് ചേർത്ത Instrument of Accession സാധ്യമായത് ആർട്ടിക്കിൾ 370 വഴി മാത്രമായിരുന്നു. അതായത്, കാശ്മീർ ഇന്ത്യയുടെ ഭാഗമായതു തന്നെ ഈ വകുപ്പുമൂലമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ട് പാർലമെന്റ് പാസാക്കിയ ബിൽ ജമ്മു കാശ്മീരിലെ സംസ്‌ഥാന നിയമസഭ റാറ്റിഫൈ ചെയ്യണമെന്നായിരുന്നു നിയമം. എന്നാൽ സത്യപാൽ മാലിക്ക് അതിനുമുൻപേ തന്നെ ജമ്മു കാശ്മീർ നിയമസഭ പിരിച്ചു വിട്ടുകൊണ്ട് തന്റെ റോൾ ഭംഗിയാക്കി. നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ്സ് പാർടികൾ ഒരുമിച്ച് സർക്കാർ രൂപീകരണത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും സത്യപാൽ മാലിക്ക് വഴങ്ങാതെ സഭ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണമേർപ്പെടുത്തുകയായിരുന്നു.

നിയമസഭയില്ലാത്തതിനാൽ ഗവർണർ അംഗീകരിക്കുന്ന മുറയ്ക്ക് ആർട്ടിക്കിൾ 370 യുടെ നിയമസാധുത നഷ്ടമാവുമെന്നായിരുന്നു സംഘപരിവാർ വാദം. കാശ്മീരിന് സംസ്ഥാന പദവിയും നഷ്ടമായി. അന്ന് കാശ്മീരിൽ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടപ്പോൾ ഫാറൂഖ് അബ്ദുള്ളയും അയാളുടെ ജനതയും ലോകത്തെ ഏറ്റവും വലിയ ജയിലിലെ തടവുകാരായി മാറി.
അന്ന്, നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചുറപ്പിച്ച കാര്യം കാശ്മീരിൽ നടപ്പിലാക്കിയപ്പോൾ ഒരു വലിയ ഭൂപ്രദേശമാകെ തടവറയായി രൂപാന്തരപ്പെട്ടു. പത്രങ്ങളോ ടിവി ചാനലുകളോ റേഡിയോ പോലുമോ ഇല്ലാത്ത സ്ഥിതിയായിരുന്നു കാശ്മീരിൽ. ഇന്റർനെറ്റും, ഫോൺ നെറ്റ്‌വർക്കുകളും നിശ്ചലലമായ കാലം. പരിപൂർണ്ണമായ കർഫ്യൂ. ചുരുക്കിപ്പറഞ്ഞാൽ കാശ്മീരിന് പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ.
ഫാറൂഖ് അബ്ദുള്ളയുടെയും കശ്മീർ ജനതയുടെയും കണ്ണീരൊപ്പാൻ ഏതെങ്കിലും കോൺഗ്രസുകാരൻ അങ്ങോട്ടു പോയില്ല. പോയില്ലെന്നു മാത്രമല്ല ശക്തമായ പ്രതിഷേധം സഭയ്ക്കകത്തും പുറത്തും ഉയർത്താൻ പോലും കോൺഗ്രസ്സ് പരാജയപ്പെട്ടു. പല കോൺഗ്രസ്സ് നേതാക്കളും ബിജെപിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്ന നിലയുണ്ടായി. കോൺഗ്രസ്സ് പാർടിയുടെ രാജ്യസഭയിലെ ചീഫ് വിപ്പ് ഭുവനേശ്വർ കാലിത ആർട്ടിക്കിൾ 370 വിഷയത്തിലെ ബിജെപി നിലപാടിൽ ആകൃഷ്ടനായി കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുന്ന സ്ഥിതി പോലുമുണ്ടായി.

ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത ബില്ലിനെതിരെ കാശ്മീരിൽ രൂപം കൊണ്ട “ഗുപ്കർ സഖ്യ”വുമായി കോൺഗ്രസ്സ് ബോധപൂർവം അകലം പാലിക്കാൻ ശ്രമിച്ചു. കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്നായിരുന്നു കോൺഗ്രസ്സ് ഊന്നൽ നൽകിയ വിഷയം. ആർട്ടിക്കിൾ 370-നെപ്പറ്റിയും കാശ്മീരിന്റെ പ്രത്യേക പദവിയെപ്പറ്റിയും വാദിക്കാൻ കോൺഗ്രസ്സ് വലിയ താല്പര്യം കാണിച്ചില്ല (ഇന്നും കാണിക്കുന്നില്ല).
ആർട്ടിക്കിൾ 370 റദ്ദുചെയ്യപ്പെട്ടപ്പോൾ അതിനെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയൻ ആയിരുന്നു. കാശ്മീർ ഒന്നാകെ ജയിലായ ആ നാളുകളിൽ ഗവർണർക്ക് കത്ത് നൽകിക്കൊണ്ട് കാശ്മീരിലെ സ്ഥിതിഗതികൾ ലോകത്തോട് വിളിച്ചു പറയാനായി അവിടേക്ക് ആദ്യം ഓടിയെത്തിയത് സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയാണ്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് പുറത്തുവിടാതെ സീതാറാം യെച്ചൂരിയെ പൊലീസ് തടഞ്ഞുവെച്ചു. രണ്ടു തവണയാണ് ഇപ്രകാരം വിമാനത്താവളത്തിൽ നിന്ന് യെച്ചൂരി മടക്കി അയക്കപ്പെട്ടത്. തുടർന്ന്, സുപ്രീം കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലൂടെ യെച്ചൂരി സന്ദർശനാനുമതി നേടുന്നു. ഒടുവിൽ ആഗസ്ത് 29 ന് സീതാറാം യെച്ചൂരി സഖാവ് കാശ്മീരിലെത്തി കാശ്മീരിലെ യഥാർത്ഥ അവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞു. കശ്മീർ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ യെച്ചൂരി സുപ്രീം കോടതിയിൽ പിന്നീട് സത്യവാങ്മൂലമായി സമർപ്പിക്കുകയുണ്ടായി. സമ്പൂർണ ജയിലായി മാറിയിരുന്ന കാശ്മീരിലേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവർത്തകനായിരുന്നു സഖാവ് സീതാറാം യച്ചൂരി.

ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 2024 ഫെബ്രുവരി 8 ന് കേരളത്തിലെ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യദാർഢ്യവുമായി ഫാറൂഖ് അബ്ദുള്ളയുമെത്തി. കേരള പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതിയത് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. എന്നാൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കാൻ അദ്ദേഹത്തിന് കാരണങ്ങളേറെയുണ്ടായിരുന്നു.
കേരള നിയമസഭ മന്ദിരത്തിനകത്തുവെച്ചുള്ള ഫാറൂഖ് അബ്ദുള്ളയുടെ വൈകാരികമായ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ നെഞ്ചോടു ചേർത്ത് ആശ്ലേഷിച്ചു. കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി കണ്ണീരണിഞ്ഞു നടത്തിയ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ആശ്ലേഷിച്ചപ്പോൾ ഫാറൂഖ് അബ്ദുള്ളയുടെ മനസ്സിലൂടെ കടന്നുപോയത് എന്തെല്ലാമായിരിക്കും?

1953-ലെ ഷെയ്ഖ് അബ്ദുള്ള സർക്കാരിന്റെ പിരിച്ചുവിടലിൽ തുടങ്ങി 1959-ലെ ഇഎംഎസ് സർക്കാരിന്റെ പിരിച്ചുവിടലും കടന്ന് 1977-ലെ പശ്ചിമ ബംഗാൾ സർക്കാർ മെമ്മറാണ്ടവും 1983-ലെ ശ്രീനഗർ കോൺക്ലെവും 1984-ൽ ഇന്ദിര ഗാന്ധി തന്റെ സർക്കാരിനെ അട്ടിമറിച്ചതും 2019-ൽ നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമെല്ലാം ആ മനുഷ്യന്റെ മനസ്സിൽ ഓടിയെത്തിക്കാണും. എന്തെല്ലാം കണ്ട മനുഷ്യനാണ്. എന്തെല്ലാം കണ്ട രണ്ടു മനുഷ്യരാണ്. രണ്ടുമനുഷ്യരുടെ ആശ്ലേഷം മാത്രമായിരുന്നില്ല അത്.







