അക്കങ്ങളില്‍ നിന്നും ആളുകളിലേക്ക്, കുടിയേറ്റത്തിന്റെ നിശബ്ദപാത

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

ലയാളിയുടെ പ്രവാസം നേര്‍രേഖയിലുള്ള ഒരു യാത്രാവഴിയില്ല. അനിശ്ചിതത്വങ്ങളിലൂടെ, അപരിചതത്വങ്ങളെ മറികടന്ന് മലയാളി എത്തിച്ചേരാത്ത നാടുകള്‍ ഇല്ല. മറുനാടുകള്‍ തേടിയുള്ള ഈ സഞ്ചാരത്തിന്റെ ചരിത്രം ഇപ്പോഴും നമുക്ക് അവ്യക്തമാണ്. കുടിയേറ്റത്തിന്റെ നിര്‍വചനം പോലും കേരളത്തിന്റെ സാഹചര്യത്തില്‍ വ്യത്യസ്തമാണ്. മലയാളിയുടെ പ്രവാസം അല്ലെങ്കില്‍ കുടിയേറ്റത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്. കുടിയേറ്റം/പ്രവാസം നമുക്ക് ഇപ്പോഴും അക്കങ്ങള്‍ ആണ്. ‘സ്റ്റാറ്റിസ്റ്റിക്കല്‍ നമ്പേഴ്‌സ്’ എന്നതിനപ്പുറം നമ്മള്‍ എന്താണ് ? എന്തിനാണ് കടലിറങ്ങി, മലയിറങ്ങി പോകാന്‍ തുടങ്ങിയത് എന്ന ചോദ്യത്തിനുത്തരം കണ്ടുപിടിക്കാനുള്ള അന്വേഷണങ്ങള്‍ നമ്മുടെ ഇടയില്‍ അക്കാദമികമായി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

അനിശ്ചിതത്വങ്ങളിലൂടെ, അപരിചതത്വങ്ങളെ മറികടന്ന് മലയാളി എത്തിച്ചേരാത്ത നാടുകള്‍ ഇല്ല. എന്നാൽ മലയാളി കുടിയേറ്റത്തിൻ്റെ ഈ ചരിത്രം ഇപ്പോഴും അവ്യക്തമാണ്.

ലോകത്താകമാനവും, പ്രത്യേകിച്ച് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മാണം നടക്കുന്ന ഈ കാലത്ത് കേരളത്തില്‍ നിന്നുള്ള കുടിയേറ്റം ഒരു പരിണാമത്തിലൂടെ കടന്നു പോവുകയാണ്. റഷ്യയിലെ കൂലിപടയാളിയായും, സുഡാനിലെ മനുഷ്യക്കടത്തില്‍ നിന്നും ഒക്കെ കുടിയേറ്റത്തിന്റെ ഭാഗമായി മലയാളി എത്തിപ്പെട്ടു പോവുകയാണ്. കുടിയേറ്റത്തിന്റെ സ്വഭാവത്തിലുള്ള മാറ്റം കേരളത്തിന്റെ ഭൂഘടന അനുസരിച്ച് മാറുന്നതായി ഉപരിതലത്തില്‍ നിന്നുള്ള നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ തീരദേശ മേഖല, മലയോര മേഖല, ഇടനാട് ഇവിടെ നിന്നെല്ലാം യുവത്വം നാട് കടക്കുന്നുണ്ട്. തീരദേശ മേഖലയില്‍ കിടപ്പാടത്തിനൊപ്പം ബാങ്ക് ലോണുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ മലയോര മേഖലയില്‍ ഭൂമിയാണ് പണയ വസ്തു. ഇടനാട്ടിലെ പൂട്ടി കിടക്കുന്ന വീടുകള്‍, ബാക്കിയാകുന്ന വൃദ്ധരുടെ സമൂഹം, എന്നിങ്ങനെ കുടിയേറ്റം ബാക്കി വയ്ക്കുന്ന പ്രശ്‌നങ്ങളുടെ ഭൂപടം വ്യത്യസ്തമാണ്.

കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ കേരളത്തിലേക്ക് മനുഷ്യര്‍ വ്യാപാരികളായും, യാത്രികരായും, അഭയാർത്ഥികളായും, മതപ്രചാരകരായും എത്തിയിട്ടുണ്ട് എന്ന് ചരിത്രം നമ്മളോട് പറയുന്നുണ്ട്. കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ പട്ടണം ഉത്ഖനനത്തില്‍ നിന്നും നമുക്ക് ലഭിച്ച തെളിവുകള്‍ രണ്ടായിരം വര്‍ഷം മുന്‍പ് കേരളത്തിലേക്ക് (അന്നത്തെ ജോഗ്രഫിക്കല്‍ ഐഡന്റിറ്റിയെ കേരളം എന്ന് വിളിക്കാന്‍ നമുക്ക് കഴിയില്ല) കുരുമുളകും, മറ്റ് സുഗന്ധവ്യഞ്ജനങ്ങളും തേടിയുള്ള റോമക്കാരുടെയും ഈജിപ്റ്റുകാരുടെയും യാത്ര മലബാര്‍ തീരത്ത് വന്നെത്തിയിരുന്നു എന്നാണ് റോമന്‍ എൻടാഗ്ലിയോകളും, ഈജിപ്റ്റില്‍ നിന്നുള്ള ആംഫോറകളും നമ്മളോട് സംസാരിക്കുന്നത്.

നോര്‍ത്ത് പറവൂരിലെ ജൂതപള്ളിയും കോട്ടയ്ക്കാവ് പള്ളിയും, ചേരമാന്‍ പള്ളിയും, കൊടുങ്ങല്ലൂർ കാവുമൊക്കെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്ന തെളിവുകളാണ്.

നോര്‍ത്ത് പറവൂരിലെ ജൂതപള്ളിയും അവിടെ നിന്നും ഒരു വിളിപ്പാട് അകലം പോലുമില്ലാതെ നില്‍ക്കുന്ന കോട്ടയ്ക്കാവ് പള്ളിയും, ചേരമാന്‍ പള്ളിയും, കൊടുങ്ങല്ലൂർ കാവുമൊക്കെ മനുഷ്യരുടെ പ്രവാസവും/കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്ന തെളിവുകളാണ്. കേരളത്തിനകത്തേക്ക് വന്ന് കുടിയേറിയ മനുഷ്യരെ കുറിച്ച് തെളിവുകള്‍ സംസാരിക്കുമ്പോള്‍ കേരളത്തില്‍/മലബാറില്‍ നിന്നും കൊളോണിയല്‍ കാലത്തിന് മുന്‍പ് യാത്ര ചെയ്ത മനുഷ്യരെ കുറിച്ച് സംസാരിക്കുന്ന തെളിവുകള്‍ എവിടെയാണ് എന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതുണ്ട്.

പോര്‍ട്ടുഗീസ്, ഡച്ച്, എന്നീ കൊളോണിയല്‍ ശക്തികളുടെ കാലഘട്ടത്തില്‍ മലബാറിലെ അടിമച്ചന്തകളില്‍ നിന്നും വാങ്ങപ്പെട്ട മനുഷ്യര്‍, അടിമ ജീവിതം തുടരാന്‍ നിര്‍ബന്ധിതരായി അന്താരാഷ്ട്ര അടിമക്കച്ചവട ശൃഖലയുടെ ഭാഗമാകുന്നത് കാണാം. വെറും വിൽപ്പന ചരക്കുകളായി മാത്രം കപ്പലുകളുടെ ലോഗ് ബുക്കുകളില്‍ ചേര്‍ക്കപ്പെട്ട മനുഷ്യരുടെ പേരുകളോ, അവരുടെ വേരുകളിലേക്ക് എത്തിക്കുന്ന മറ്റു വിവരങ്ങളോ നമുക്കിത് വരെ ലഭ്യമല്ല. 9, 11, 13 പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഈ കച്ചവടത്തില്‍ വിൽക്കപ്പെട്ടുവെന്ന് കാണാം. കേപ്പ് ടൗണ്‍ വഴി നെതര്‍ലന്റിലേക്ക് പോകുന്ന കപ്പലുകളിൽ കച്ചവടസാധനങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം പോലും കിട്ടാതെ ചങ്ങലകളില്‍ സഞ്ചരിച്ച മനുഷ്യര്‍ മലബാറിലെ/കേരളത്തിലെ നിര്‍ബന്ധിത കുടിയേറ്റത്തിന്റെ (Forced migration) ആദ്യ ഉദാഹരണമായിരിക്കാം.

എസ്.കെ. പൊറ്റെക്കാട്

അടിമ കച്ചവടത്തിന്റെ നിരോധനത്തിന് ശേഷം കരാര്‍ ജോലിക്കാരായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ തോട്ടം തൊഴിലാളികളായും, മറ്റ് നിര്‍മാണ തൊഴിലാളികളായും നിര്‍ബന്ധിത കുടിയേറ്റത്തിന് വഴങ്ങേണ്ടി വരുന്ന മലബാറിയെ / മലയാളിയെ കാണാം. എന്നാല്‍ കൊളോണിയല്‍ കാലത്ത് കേരളത്തില്‍ ഉണ്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഫലമായി അന്നത്തെ ബ്രിട്ടീഷുകാരുടെ കീഴിലുള്ള ഭൂപ്രദേശങ്ങളിലെ മനുഷ്യര്‍ ബ്രിട്ടന് കീഴിലുള്ള പല ഭാഗങ്ങളിലേക്കും സ്വന്തം ഇഷ്ടപ്രകാരവും ജോലിയുടെ ഭാഗമായും കുടിയേറുന്നത് കാണാം. കേരള രുപീകരണത്തിന് മുന്‍പ് ദാര്‍-എസ-സലാമില്‍ എത്തുന്ന എസ്.കെ. പൊറ്റെക്കാട് കാണുന്ന മലബാര്‍ യുണൈറ്റഡ് ക്ലബ് മലയാളിയുടെ സ്വയം തിരഞ്ഞെടുത്ത കുടിയേറ്റത്തിന് ഉദാഹരണമാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും മലാവിയിലേക്കും, ബര്‍മയിലേക്കും, സിലോണിലേക്കും പോകുന്ന മലയാളിയുടെ യാത്രകള്‍ കുടിയേയേറ്റത്തിന്റെ സാമൂഹ്യശാസ്ത്രം സംസാരിക്കുന്നുണ്ട്.

ഗള്‍ഫ് തുറന്നിട്ടിരുന്ന തൊഴില്‍ അവസരങ്ങള്‍, യൂറോപ്പിലും, അമേരിക്കയിലും ആരോഗ്യമേഖലയില്‍ ഉണ്ടായിരുന്ന തൊഴില്‍ അവസരങ്ങള്‍ പുതിയ കുടിയേറ്റ മാതൃകകള്‍ക്ക് കാരണമായി. ഗള്‍ഫ് മേഖലയിലേക്ക് കുടിയേറിയവര്‍ തിരികെ നാട്ടിലേക്ക് മടങ്ങാമെന്ന ധാരണയില്‍ തൊഴിലിന് വേണ്ടി കുടിയേറിയപ്പോള്‍, പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറിയ വിഭാഗം മെച്ചപ്പെട്ട തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ കണ്ടുകൊണ്ട് അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുന്നു.

കേരളത്തില്‍ നിന്നുള്ള കുടിയേറ്റങ്ങളിലെല്ലാം കുടിയേറപ്പെടുന്നവരുടെ ജാതി, സാമൂഹ്യ പരിസരം, സമൂഹത്തിലെ സ്ഥാനം, ഇവയെല്ലാം പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ നിന്നും ആരോഗ്യ രംഗത്തേക്കും, ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്കുംപോയ സ്ത്രീകളെ സ്റ്റാറ്റിസ്റ്റിക്കലായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിച്ച് പങ്കാളികളായി, ‘ഡിപെന്റന്റ്” ആയ പ്രവാസികളായി ലോകത്തിന്റെ പല ഭാഗത്തുള്ള മലയാളി പ്രവാസത്തിന്റെ ഭാഗമാകുന്ന സ്ത്രീകളെ കുറിച്ച്, അവരുടെ അദൃശ്യമായ ‘ കെയര്‍ വര്‍ക്ക് ‘ ന്റെ ഭാഗമായ കുട്ടികളെ വളര്‍ത്തല്‍, വീട് പരിപാലനം, എന്നിവ മാത്രമല്ല തികച്ചും അപരിചിതമായ ഒരു നാട്ടില്‍ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന വീടിനകത്തെ അക്രമങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ എന്നിവ ”ഡിപെന്റന്റ് ആയ സ്ത്രീകള്‍” കടന്നു പോകുന്ന പ്രശ്‌നനങ്ങളാണ്. ഇവയെ അടയാളപ്പെടുത്താനോ, പഠന വിധേയമാക്കാനോ നമുക്ക് കഴിഞ്ഞിട്ടില്ല.

പോര്‍ട്ടുഗീസ്, ഡച്ച്, കൊളോണിയല്‍ കാലത്ത് മലബാറിലെ അടിമച്ചന്തകളില്‍ നിന്നും വാങ്ങപ്പെട്ട മനുഷ്യര്‍, അടിമ ജീവിതം തുടരാന്‍ നിര്‍ബന്ധിതരായതിൻ്റെ ചരിത്രം കാണാം.
Slave-catching in the Indian Ocean (1873) എന്ന തലക്കെട്ടിൽ വിക്കിപീഡിയ പ്രസിദ്ധീകരിച്ച ചിത്രം

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.

കുടിയേറ്റം ഇപ്പോള്‍ ഭൗതികമായ ഒന്നല്ല. നവ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എല്ലാം കുടിയേറ്റത്തിന്റെ സ്വഭാവം മാറ്റിമറിക്കുന്നുണ്ട്. സ്‌കൈപ്പിലൂടെയും, വാട്‌സ്ആപ്പിലൂടെയും, ബൊട്ടീമിലൂടെയും സംസാരിക്കുന്ന മാതാപിതാക്കളും മക്കളും, ജീവിത പങ്കാളികളും, പ്രണയിതാക്കളും എല്ലാം ‘ദൂരം’ എന്നതിന്റെ നിര്‍വചനത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നുണ്ട്. വ്ളോഗർമാർ നല്‍കുന്ന കാഴ്ചകള്‍ പുതിയ ‘വെര്‍ച്വല്‍ യാത്രകള്‍’ക്ക് കാരണമാകുന്നുണ്ട്. ‘ഫിസിക്കൽ ഡിസ്പ്ലേയ്സ്മെന്റി’ല്‍ നിന്നും ‘വെർച്വൽ ബിലോങിംങി’ലേക്ക് മനുഷ്യന്‍ എത്തപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തെ സഹായിക്കുന്ന ‘സപ്പോര്‍ട്ട് സിസ്റ്റം’ സമൂഹ മാധ്യമങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യക്കടത്തിന് കാരണമാകുന്ന, വഴി തെളിക്കുന്ന വ്യക്തികളും ഇടങ്ങളും നവമാധ്യമങ്ങളില്‍ ഉണ്ട്. ഡിജിറ്റല്‍ കുടിയേറ്റത്തെ ശാസ്ത്രീയമായും സാമൂഹികമായും പഠിക്കേണ്ടതുണ്ട്. അതിന്റെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കിയാല്‍ മാത്രമേ നയപരമായ തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും നമുക്ക് കഴിയുകയുള്ളു. ഡിജിറ്റല്‍ മൈഗ്രേഷനിലെ മലയാളിയുടെ ”ഹൈബ്രിഡ് വ്യക്തിത്വം” ഇനിയും നിര്‍വചിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതുമാണ്.

കുടിയേറ്റം / പ്രവാസം എന്നത് സംഖ്യകള്‍ക്കപ്പുറം വൈകാരികവും സാമൂഹ്യവുമായ ഒരു പ്രക്രിയയാണ്. അതിന് ചരിത്രപരമായ അടിത്തറയുണ്ട്. അതില്‍ ലിംഗം, ജാതി എന്നിവയുടെ ഇടപെടലുകള്‍ ഉണ്ട്. സമൂഹത്തിലെ ‘മേല്‍ത്തട്ടില്‍’ ഉള്ളവര്‍ കുടിയേറിയതിന്റെ കാരണമാവില്ല പാര്‍ശ്വല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കുടിയേറ്റത്തിന്റെ കാരണം. കേരളത്തിലെ തീരദേശ സമൂഹത്തില്‍ നിന്നുള്ള യുവതലമുറയുടെ കുടിയേറ്റവും, മലയോര മേഖലയിലെ യുവതലമുറയുടെ കുടിയേറ്റവും തമ്മില്‍ അടിസ്ഥാനപരമായ കാരണങ്ങളില്‍ വ്യത്യാസമുണ്ട്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായി കുടിയേറ്റത്തെ മനസ്സിലാക്കാതെ, കുടിയേറപ്പെടുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ നടപ്പിലാക്കാനോ നമുക്ക് കഴിയില്ല. അതിനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. മലയാളിയുടെ കുടിയേറ്റത്തിന്റെ വിവിധ അടരുകളെ, ചരിത്രപരമായി നോക്കികാണാതെ, പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ കേരളത്തിന് മുന്‍പോട്ട് പോകാന്‍ കഴിയില്ല.

സോമി സോളമൻ

സോമി സോളമൻ

എഴുത്തുകാരി. കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചില്‍ ഗവേഷക. ജെന്‍ഡര്‍, കോസ്റ്റല്‍ ഹിസ്റ്ററി, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *