ഇത്തവണയും മുണ്ടക്കൈയില്‍ മഴ വൈകിയാണ് വന്നത്, വൈകിവരുന്ന മഴ ഒന്നൊന്നര പെയ്ത്തായിരിക്കും. ഭൂമിയിലേക്ക് ഒന്ന് വീണു കിട്ടാന്‍ കാത്തു നിന്നതുപോലെ. മഴ കൂടുമ്പോള്‍ വേവലാതിപൂണ്ട് എന്റെ മക്കളെ വിളിക്കും. ‘നല്ല മഴയാണ് പേടിക്കാന്‍ ഒന്നുല്ല ടീച്ചര്‍ കിടന്നോളു’ എന്ന് പറഞ്ഞവരെയൊന്നുമിപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. ചുരല്‍മല ടൗണിലേക്കുള്ള പലരെയും വിളിച്ചിട്ട് കിട്ടുന്നില്ല. അതിനിടയില്‍ എനിക്കറിയാത്ത ഏതോ ഒരാള്‍ എന്നെ വിളിച്ചു: ‘ടീച്ചര്‍ മുണ്ടക്കൈയേയും ചൂരല്‍മലയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയിരിക്കുന്നു. മുണ്ടക്കൈ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. പറ്റുന്നവരെ ഒന്ന് വിവരം അറിയിക്കണേ ഞങ്ങളെ രക്ഷിക്കണേ’…. മുണ്ടക്കെ എൽപി സ്കൂളിലെ അധ്യാപിക അശ്വതി ടീച്ചർ എഴുതുന്നു
മുണ്ടക്കൈയിലെ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെയോര്‍ത്ത്…

മുണ്ടക്കൈ; ഈ പേര് ആദ്യമായി കേള്‍ക്കുന്നത് 2010ലാണ്. ടിടിസി സഹപാഠി ജിംഷീനയെ, കൃത്യസമയത്ത് ക്ലാസില്‍ എത്താത്തതിന് പ്രിന്‍സിപ്പല്‍ ശകാരിക്കുമ്പോള്‍, തന്റെ നാട്ടില്‍ നിന്ന് പനമരം ടിടിഐയില്‍ കൃത്യം 9.30ന് എത്താന്‍ സാധിക്കാത്തതിന്റെ ദൂരദൈര്‍ഘ്യം പറഞ്ഞുകൊണ്ട് അവള്‍ വിതുമ്പുമ്പോഴായിരുന്നു അത്. അടുത്തൊരു ഹോസ്റ്റലിലേക്ക് മാറിയതോടുകൂടി അവളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി.
2012ല്‍ അവളുടെ കല്യാണത്തിനാണ് ആദ്യമായി മുണ്ടക്കൈയില്‍ പോകുന്നത്. തേയിലത്തോട്ടങ്ങളാല്‍ സമൃദ്ധമായ, മനോഹരമായ ഒരു നാട്. എവിടെയും പച്ചപ്പ് മാത്രം. പിന്നീട് അവിടെ പോകുന്നത് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഫെബ്രുവരി 11 വെള്ളിയാഴ്ച എന്റെ അമ്മയ്ക്കും, അനു ഏട്ടനും ഒപ്പം. ഞാന്‍ കണ്ടതിനേക്കാള്‍ എന്റെ അമ്മ എന്നില്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ. അധ്യാപികയായുള്ള അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ കയ്യില്‍ പിടിച്ച് ജി.എല്‍.പി.എസ്. മുണ്ടക്കൈ കുടുംബത്തിലെ ഒരു അംഗമാവാൻ. അന്നത്തെ യാത്രയില്‍ എനിക്ക് എന്റെ അച്ഛനെ മിസ്സ് ചെയ്തു. അമ്മ എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചപ്പോള്‍ ആത്മവിശ്വാസവും വിവേകവും പകർന്നുതന്നത് അച്ഛനായിരുന്നു. കഠിനാധ്വാനത്തിന്റെ വില എന്റെ മോള്‍ക്ക് കിട്ടും, അത് കാണാന്‍ അച്ഛന് കൊതിയാണെന്ന് എപ്പോഴും പറയുമായിരുന്നു.

വീടിന് തൊട്ടടുത്തുള്ള ഗിരീഷേട്ടന്റെ ഓട്ടോറിക്ഷയിലാണ് ഞങ്ങള്‍ യാത്രതിരിച്ചത്. വയനാട്ടില്‍ ഒരു വ്യാപാരി മരണപ്പെട്ടതുകൊണ്ടും സമൂഹം കൊറോണയില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ലെന്നതിനാലും വഴി വിജനമായിരുന്നു. മുണ്ടക്കൈയിലെ പ്രീപ്രൈമറി അധ്യാപികയായ നദീറ അവിടേയ്ക്കുള്ള വഴി കാണിച്ചു തരാൻ, അടുത്തു തന്നെ താഞ്ഞിലോട് എന്ന സ്ഥലത്ത് ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. കൊറോണ സാഹചര്യമായിരുന്നതിനാൽ സ്‌കൂള്‍ മൂന്നുമണിക്ക് വിടുമെന്നും വേഗം പൊയ്‌ക്കൊള്ളൂ എന്നും അവർ പറഞ്ഞു. ഒപ്പിടാനുള്ള മനസ്സിലെ വെമ്പല്‍ കൊണ്ട് കാഴ്ചകള്‍ അത്രയ്ക്കങ്ങ ആസ്വദിക്കാൻ കഴിഞ്ഞില്ല. നാളെ കണിയാമ്പറ്റ വീട്ടില്‍ കയറിക്കൂടല്‍ ആണ്. അമ്മയുടെ ബേജാര്‍ പറച്ചിലുകള്‍ വേറെയും. അങ്ങനെ അഭിമാനത്തോടെ എന്റെ അമ്മയെ, എന്റെ ഭർത്താവിനെ സാക്ഷി നിര്‍ത്തി ഞാന്‍ രജിസ്റ്ററില്‍ ഒപ്പുവെച്ചു. അന്ന് സ്‌കൂളില്‍ ഉള്ളവരെ പരിചയപ്പെട്ട ശേഷം വേഗം വീട്ടില്‍ കൂടലിന്റെ തിരക്കിലേക്ക് ഞങ്ങള്‍ തിരിച്ചുപോയി. നന്നായി വിശക്കുന്നുണ്ടായിരുന്നു. കോവിഡ് കാലത്തും പ്രതീക്ഷ കൈവിടാതെ പൊതിച്ചോറുമായി തുറന്നുവച്ച ഒരു ഹോട്ടല്‍ ഞങ്ങളെ കാത്ത് മേപ്പാടിയില്‍ ഉണ്ടായിരുന്നു. ബിരിയാണിയും കഴിച്ച് നേരെ കണിയാമ്പറ്റ വീട്ടിലേക്ക് പോകും വഴി ജോലി കിട്ടിയതിന് മധുരം വാങ്ങാന്‍ മറന്നില്ല. വീട്ടിൽ കൂടലിനെത്തിയ എല്ലാവര്‍ക്കും മധുരം നല്‍കി സന്തോഷം പങ്കുവെച്ചു.
അടുത്ത ദിവസം അനു ഏട്ടൻ എന്നെ ബസ് കയറ്റിവിടാന്‍ കൂടെവന്നു. ആദ്യമായി ഒന്നാം ക്ലാസ്സില്‍ പോകുന്ന കുഞ്ഞിന്റെ മനസ്സായിരുന്നു എനിക്ക്. പേടിയും സങ്കടവും ആത്മവിശ്വാസമില്ലായ്മയുമെല്ലാം കൂടെ ആഗ്രഹിച്ച ജോലികിട്ടിയതില്‍ ആശ്വസിക്കാന്‍ പറ്റാത്ത പോലൊരു അവസ്ഥ. പുത്തുമല സ്‌കൂളിലെ അമീറ ടിച്ചര്‍ ആയിരുന്നു എൻ്റെ സഹയാത്രിക. പുതിയ അന്തരീക്ഷം അന്നാണ് ഞാന്‍ ശരിക്കും കണ്ടത്. ചുറ്റും തേയില തോട്ടങ്ങളാൽ പച്ചപ്പട്ട് അണിഞ്ഞ പ്രദേശം. ചെറു വെള്ളച്ചാട്ടങ്ങള്‍ ഒഴുകിവരുന്ന മലനിരകള്‍ അതിരിട്ടിരിക്കുന്നു. ഓടിയോടി പോകാന്‍ തോന്നും വിധം മാടിമാടി വിളിക്കുന്ന വശ്യഭംഗി. അവിടവിടങ്ങളിലായി ചെറു കുന്നുകളും കുഞ്ഞു കാടുകളും അരുവികളും കാണാം. കൽപറ്റയിൽ നിന്നും മുണ്ടക്കൈയിലേക്കുള്ള ഒരുമണിക്കൂര്‍ യാത്ര ഓരോ നിമിഷവും എനിക്ക് ആസ്വാദ്യകരമായിരുന്നു.

കുഞ്ഞുങ്ങളെയും അവരെ സ്‌നേഹത്തോടെ അന്നമൂട്ടുന്ന ശാന്തമ്മയേയും ഒഴികെ മറ്റുള്ളവരെയൊക്കെ പരിചയപ്പെട്ടു വരുമ്പോഴേക്കും അധ്യയനവര്‍ഷത്തിലെ രണ്ടു മാസങ്ങള്‍ കടന്നുപോയി. വെക്കേഷനില്‍ എനിക്ക് അഡ്മിഷന്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. എച്ച്.എം. ബിന്ദു ടീച്ചര്‍ ഒരുപാട് ഔദ്യോഗിക കാര്യങ്ങള്‍ പറഞ്ഞുതന്നു. ഈ നാടിന്റെ സൗന്ദര്യത്തെ ആസ്വദിക്കാന്‍ അവധിക്കാലത്തും സ്‌കൂളിലേക്ക് വരാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ നദീറത്തക്കൊപ്പം, ആഴം അളന്നു തിട്ടപ്പെടുത്തിയിട്ടില്ലാത്ത മുണ്ടക്കൈയിലെ സീതമ്മക്കുണ്ടില്‍ പോയത്.
അവധിക്കാലത്താണ് മുണ്ടക്കൈ കുടുംബത്തിലേക്ക് പുതിയ ഒരു അംഗമായി ബിന്ദു ചേച്ചി കടന്നു വന്നത്. പ്രീ പ്രൈമറി ആയ സെറീനാത്തയുടെ വീട് സ്‌കൂളിന് സമീപമായിരുന്നു. സ്‌കൂളിന് കാവലായി എപ്പോഴും സെറീനാത്ത ഉണ്ടാകും. പുതിയ അധ്യയന വര്‍ഷത്തോടെ എച്ച്.എമ്മും, അശ്വതി, വിദ്യ എന്നീ ടീച്ചര്‍മാരും സ്ഥലംമാറ്റം കിട്ടി ആയിപോയി. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് ഇവിടെ ആരും സ്ഥിരമായി നില്‍ക്കാത്തത്. എന്നാല്‍ പുതിയതായി വന്ന എച്ച്.എം അബ്ബാസ് സാര്‍ മുണ്ടക്കൈയിലേക്ക് ആഗ്രഹിച്ചു വന്നയാളായിരുന്നു. അദ്ദേഹത്തിന് പരിചിതമല്ലാത്ത ചുറ്റുപാടില്‍ എനിക്കറിയും വിധത്തില്‍ ഓരോന്ന് പരിചയപ്പെടുത്തിയും പുതിയതെന്തൊക്കെയോ പഠിച്ചും ഞാന്‍ പ്യൂപ്പയില്‍ നിന്നിറങ്ങിയ ശലഭത്തെ പോലെ പാറിപ്പറന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അവിടുത്തെ ചുറ്റുപാടുകള്‍ എന്റെ ജന്മനാടിനേക്കാള്‍ എനിക്ക് സുപരിചിതമായി.

ജൂലൈ പകുതി ആയപ്പോള്‍ ശാലിനി, സിനിജ എന്നീ ടീച്ചര്‍മാരും ആഗസ്റ്റില്‍ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഫൗസിയ ടീച്ചറും എത്തിയതോടെ ടീം കളറായി. കുറച്ചുനാള്‍ അമീറയും, അവർ പോയപ്പോള്‍ ഗ്രീഷ്‌മേച്ചിയും സാറിന്റെ ക്ലാസ് എടുക്കാന്‍ വന്നു. മുന്‍പത്തെ ഏതോ ഒരു ടീം തുടങ്ങി വച്ചതിന്റെ ബാക്കി പടിയായി ഞങ്ങളുടെ ടീം വര്‍ക്കും. രക്ഷിതാക്കളുടെ സഹകരണവും ഞങ്ങളുടെ സ്കൂളിന്റെ യശ്ശസ് ഉയര്‍ത്തി.
2024 ജനുവരി 17ന് ഞങ്ങള്‍ സ്‌കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഗ്രാമോത്സവമാക്കി. ഇരുത്തിയഞ്ചിന പരിപാടികളോടെ അതിവിപുലമായി അത് നടത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മുണ്ടക്കൈയിലെ 75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവരെ ആദരിക്കുന്ന ‘ഓര്‍മ്മച്ചെപ്പ്’ പരിപാടി. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് മോണകാട്ടി ചിരിച്ചും കറുപ്പ് വിട്ട മുടിയിഴകളെ തലോടിയും പഴയ കാലത്തെ ഓര്‍മ്മകള്‍ ഒരുപാട് അവര്‍ ഞങ്ങളോട് പങ്കുവച്ചു. ജീവിതത്തില്‍ ആദ്യമായി തുറന്നു കിട്ടിയ ഒരു വേദിയായി ആ സംഗമത്തെ അനുഭവിച്ചവരും അതൊട്ടും പാഴാക്കാതെ ഡാന്‍സും, പാട്ടും, മിമിക്രിയുമൊക്കെയായി കഴിവ് പ്രകടിപ്പിച്ചവരും ഏറെ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. നിഷ്‌കളങ്കതയും നന്മയും കൊണ്ട് ഹൃദയം നിറച്ച നല്ല നിമിഷങ്ങള്‍.

പള്ളികളുടെ വാര്‍ഷികത്തിനും അമ്പലത്തിലെ ഉത്സവത്തിനും നാട്ടിലെ കല്യാണങ്ങള്‍ക്കും മാത്രമാണ് ഇവിടുത്തുകാർ ഒരുമിച്ചു കൂടുക. പ്രദേശവാസികള്‍ മിക്കവരും തോട്ടം തൊഴിലാളികളായതിനാല്‍ അവര്‍ പണി കയറി വരുന്ന സമയം പരിഗണിച്ച് മുണ്ടക്കൈയിലെ ഒരു വീടുപോലും വിട്ടുപോകാതെ എല്ലാ വീടുകളിലും ഞങ്ങള്‍ ക്ഷണിക്കാന്‍ എത്തി. സ്‌കൂള്‍ വാര്‍ഷികം ഗ്രാമോത്സവം ആയി നടത്താന്‍ ഞങ്ങളെടുത്ത തീരുമാനം എത്ര മഹത്തരമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. മക്കളും കൊച്ചുമക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും മുത്തച്ഛന്മാരുമായി വൈകിട്ട് നാലുമണി മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ നീണ്ടുനിന്ന വാര്‍ഷികാഘോഷത്തില്‍ നാലു തലമുറകളില്‍പ്പെട്ട ഈ നാട്ടിലെ എല്ലാവരും പങ്കെടുത്തു. സന്തോഷത്തിൻ്റെ അവസാന മുഹൂര്‍ത്തങ്ങള്‍ ഒരുപക്ഷെ ഇതായിരുന്നിരിക്കാം.
മുണ്ടക്കൈയില്‍ നിന്നും മൂന്ന് കിലോമീറ്ററില്‍ അധികം ദൂരമുള്ള അട്ടമല ടൗണില്‍ നിന്ന് മുണ്ടക്കൈ മദ്രസയിലേക്കും, അവിടുന്ന് ഇപ്പോഴുള്ള പ്രദേശത്തേക്കും സ്കൂളിനെ ഉയര്‍ത്താന്‍ ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. വാര്‍ഷികാഘോഷത്തിനുശേഷം ആ നാടുമായി കുറച്ചുകൂടെ ആത്മബന്ധമുണ്ടായി. പുതിയ അധ്യയനവര്‍ഷം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ അതിഗംഭീരമായി നടത്തപ്പെട്ടു. ഒരുപാട് പദ്ധതികള്‍ അധ്യയനവര്‍ഷത്തിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ടു. ജൂണ്‍ മാസത്തില്‍ അബ്ബാസ് സാറിനോടൊപ്പം ശാലിനി, സിനിജ എന്നീ ടീച്ചര്‍മാര്‍ സ്ഥലം മാറിപ്പോയി. അപ്രതീക്ഷിതമായി, ഞാൻ തന്നെ എത്തണമെന്നൊരു സാഹചര്യം എന്റെ കുടുംബത്തില്‍ ഉണ്ടായപ്പോള്‍ മുണ്ടക്കൈയിലെ രണ്ടര വര്‍ഷത്തെ അധ്യാപനത്തില്‍ നിന്ന് മാറി കുറച്ചു കൂടെ അടുത്തേക്ക് ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. പുതിയ സ്ഥലത്തെ എച്ച്.എം റെന്‍സി ടീച്ചര്‍ക്ക് എന്റെ വരവ് ഒത്തിരി സന്തോഷം നല്‍കിയെങ്കിലും മനസ്സറിഞ്ഞൊരു പുഞ്ചിരി പോലും നല്‍കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ട്രാന്‍സ്ഫര്‍ കൊടുത്തപ്പോഴുള്ള എന്റെ സാഹചര്യങ്ങളെല്ലാം എല്ലാം മാറി.

മുണ്ടക്കൈ സ്‌കൂളിലേക്ക് തന്നെ എന്നെ മാറ്റിത്തരണം എന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ തിരുത്തപ്പെടില്ല എന്ന് പറഞ്ഞ് നിരസിച്ചു. അടുത്ത ട്രാന്‍സ്ഫര്‍ ആവുന്നതു വരെ എങ്ങനെയെങ്കിലും ഇവിടെ അഡ്ജസ്റ്റ് ചെയ്ത് അടുത്തകൊല്ലം എന്റെ പ്രിയപ്പെട്ട നാട്ടില്‍ എന്റെ ആത്മവിദ്യാലയത്തിലേക്ക് തിരികെ പോകണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. അധികം വൈകാതെ ഇവിടുത്തെ കുഞ്ഞുങ്ങളും ഞാനും സെറ്റായിത്തുടങ്ങി. മഴ മൂലമുള്ള പ്രാദേശിക അവധികളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.
ഇത്തവണയും മുണ്ടക്കൈയില്‍ മഴ വൈകിയാണ് വന്നത്. വൈകിവരുന്ന മഴ ഒന്നൊന്നര പെയ്ത്തായിരിക്കും. ഭൂമിയിലേക്ക് ഒന്നു വീണു കിട്ടാന്‍ കാത്തു നിന്നതുപോലെ. മഴ കൂടുമ്പോള്‍ വേവലാതിപൂണ്ട് എന്റെ മക്കളെ വിളിക്കും. ‘ടീച്ചറെ ഞങ്ങള്‍ സേഫ് ആണ്, ഒന്നുകൊണ്ടും പേടിക്കേണ്ട’ എന്ന ആത്മവിശ്വാസം പകര്‍ന്നു കൊണ്ടുള്ള വിളികള്‍ നമ്മളെ തണുപ്പിക്കും.
ജൂലൈ 29ന് എന്റെ മോന് പനി കൂടി ന്യുമോണിയയില്‍ എത്തി. കല്‍പ്പറ്റ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ജനലിലൂടെ ആര്‍ത്തുലച്ചു പെയ്യുന്ന മഴ കണ്ട് മുണ്ടക്കൈയെ ഓര്‍ത്ത് എനിക്ക് എന്തെന്നില്ലാത്ത വേവലാതി തോന്നി. ഒന്നും വരല്ലേ എന്നു പ്രാര്‍ത്ഥിച്ചു. കണ്ണടച്ചിട്ട് ഉറങ്ങാന്‍ സാധിക്കുന്നില്ല. മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ കയറി വരുന്നു. ഏകദേശം ഒരു ഒരുമണി ആയപ്പോള്‍ പതിയെ ഉറക്കം കയറി തുടങ്ങി. സമയം രണ്ടര ആയപ്പോള്‍ രക്ഷിതാവായ സെഫിയുടെ, ‘അച്ചൂ.. പൊട്ടി അച്ചൂ… മുണ്ടക്കൈ പൊട്ടി..’ എന്ന ആര്‍ത്തലച്ചുള്ള ഫോണ്‍കോള്‍ കേട്ട് ഞാന്‍ ചാടി എഴുന്നേറ്റു.

എന്ത് ചെയ്യണമെന്നറിയാത, ഒരുതരം മരവിപ്പില്‍ ഞാന്‍ എത്ര നേരം അങ്ങനെ നിന്നു എന്നെനിക്ക് അറിയില്ല. കണ്ണില്‍ ഇരുട്ട് കയറി. വീഴാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബെഡില്‍ കിടന്നിരുന്ന ഒരു ഉമ്മ എന്നെ വന്ന് താങ്ങിയത് എനിക്ക് ഓര്‍മ്മയുണ്ട്. പുഴ വക്കത്തുള്ള എന്റെ മക്കളെയെല്ലാം രാത്രി പതിനൊന്നു മണിയോടെ ഞാന്‍ വിളിച്ചിരുന്നു. ‘നല്ല മഴയാണ് പേടിക്കാന്‍ ഒന്നുല്ല, ടീച്ചര്‍ കിടന്നോളൂ’ എന്ന് പറഞ്ഞവരെയൊന്നും ഇപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. ചുരല്‍മല ടൗണിലുള്ള പലരെയും വിളിച്ചിട്ട് കിട്ടുന്നില്ല. അതിനിടയില്‍ എനിക്കറിയാത്ത ഏതോ ഒരാള്‍ എന്നെ വിളിച്ചു: ‘ടീച്ചര്‍ മുണ്ടക്കൈയേയും ചൂരല്‍മലയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയിരിക്കുന്നു. മുണ്ടക്കൈ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. പറ്റുന്നവരെ ഒന്ന് വിവരം അറിയിക്കണേ, ഞങ്ങളെ രക്ഷിക്കണേ’ എന്ന് പറഞ്ഞു. ആരെ വിളിക്കണം, എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ അങ്ങനെ നിന്നു. ഫേസ്ബുക്കില്‍ ലൈവ് പോകാന്‍ അറിയാത്ത ഞാന്‍ മൂന്നോ നാലോ ട്രയലിനു ശേഷം എങ്ങനെയൊക്കെ അത് ചെയ്തു. സ്വിച്ച് ഓഫ് ആകാതെയിരുന്ന ഫോണുകളില്‍ ഏതെങ്കിലും ഒന്ന് അറ്റന്‍ഡ് ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് എന്റെ മനസ്സ് അറിഞ്ഞപോലെ സെറീന വിളിക്കുന്നത്. ”അച്ചു ഞാന്‍ സേഫ് ആണ്” എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ബാക്കി ഉള്ളവരും അവരുടെ കൂടെ ഉണ്ടാകും എന്ന് ആശ്വസിച്ചു.

റെസ്‌ക്യൂ ടീമിനെയും, എംഎല്‍എമാരെയും, തുടങ്ങി എന്നെക്കൊണ്ട് പറ്റുന്നവരെയൊക്കെ ഞാൻ വിളിച്ചു. ആളുകള്‍ സംഭസ്ഥലത്തേക്ക് പോകുന്ന വഴി ആയിരുന്നു. വന്യമൃഗങ്ങള്‍ നിരത്തിലേക്കിറങ്ങിയതിനാല്‍ റോഡ് ബ്ലോക്ക് ആണെന്നറിഞ്ഞു. പിറ്റേന്ന് മോന്റെ പനി വകവയ്ക്കാതെ അമ്മയെ ഹോസ്പിറ്റലിലാക്കി ഞാൻ നേരെ അവിടേക്ക് തിരിച്ചു. അതിനിടയില്‍ മുണ്ടക്കൈയിലെ ഒരു റിസോര്‍ട്ടില്‍ കുടുങ്ങിക്കിടന്ന തസ്സിയും അഖിലയും ‘ആരോടെങ്കിലും ഞങ്ങളെ ഒന്ന് രക്ഷിക്കാന്‍ പറയൂ..’ എന്ന് വിങ്ങിപ്പൊട്ടി വിളിക്കുന്നുണ്ടായിരുന്നു. അവിടെ സേഫ് ആയിരിക്കും എന്ന് കരുതി മറ്റൊരു ഇടത്തേക്ക് മാറിയവര്‍, ഒച്ച കേട്ട് ഓടി രക്ഷപ്പെട്ടവര്‍, കഴിഞ്ഞ തവണത്തെപ്പോലെ ഉരുള്‍ പൊട്ടിയത് പുഴയിലൂടെ പോകുമെന്ന് കരുതി സമാധാനപ്പെട്ടു നിന്നവര്‍ എല്ലാവരെയും ഒറ്റയടിക്ക് ഉരുള്‍ കൊണ്ടുപോയിരിക്കുന്നു. രാവിലെ പത്തുമണി ആയപ്പോഴേക്കും കുറച്ചു പേരെയൊക്കെ വിളിച്ചിട്ടു കിട്ടി. എല്ലാവരും പൊട്ടിക്കരയുന്നത് കേള്‍ക്കുകയെന്നല്ലാതെ ഒരു സമാധാന വാക്കുപോലും പറയാൻ എന്റെ പക്കല്‍ ഇല്ലായിരുന്നു. ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം കയ്യില്‍ ഉള്ള നിസ്സഹായരോട് എന്ത് പറഞ്ഞാലാണ് സമാധാനമാവുക?

റെസ്‌ക്യൂ ടീമില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും തുരുതുരാ ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എന്റെ പൊന്നു മക്കളെ തിരിച്ചറിയാന്‍ വേണ്ടി. കൂടപ്പിറപ്പിന് സമാനമായ രക്ഷിതാക്കളെ തിരിച്ചറിയാന്‍ വേണ്ടി. അവരുടെ കുടുംബത്തിലെ മറ്റുള്ളവരെയും സ്ഥിരീകരിക്കാൻ സാധിക്കുമോ എന്ന് നോക്കാന്‍ വേണ്ടി. ക്ലാസ് മുറിയിലെ കസേരയില്‍ ഞാനൊന്നിരുന്നാല്‍ ഇരുകാലുകളിലും വന്നിരിക്കുകയും, തോളില്‍ തൂങ്ങി കളിക്കുകയും ചെയ്യുന്ന എന്റെ പൊന്നുമക്കള്‍. ഉമ്മ തരാതെ യാത്രയാക്കാത്ത എന്റെ സ്‌നേഹനിധികള്‍. ”ടീച്ചറെ, എന്തെങ്കിലും കഴിച്ചോ.. മക്കളുടെ കയ്യില്‍ കൊടുത്തു വിടണോ” എന്നു ചോദിച്ച് എന്റെ കാളല്‍ അകറ്റിയ രക്ഷിതാക്കള്‍. ചേതനയറ്റ് അവരില്‍ ചിലര്‍ മുന്നില്‍ കിടക്കുമ്പോള്‍ ആകെ മരവിപ്പായിരുന്നു.

Photo : Arun ARC
മേപ്പാടി സ്‌കൂളിൽ ഡെയിലി വേജസിന് ജോലിക്ക് വന്നിരുന്ന സുനിത ടീച്ചര്‍ ആയിരുന്നു എനിക്കൊപ്പം അന്നേരം ഉണ്ടായിരുന്നത്. ഓരോ മൃതദേഹങ്ങളും കാണുമ്പോള്‍ പിന്നെയും അതിലേക്ക് നോക്കി സ്ഥിരീകരണം നല്‍കുമ്പോള്‍ ഞാന്‍ വീണു പോകാതിരിക്കാന്‍ എന്റെ ഉള്ളം കയ്യില്‍ അവരുടെ കൈ ചേര്‍ത്ത് പകര്‍ന്ന് തന്ന ചൂട് വലിയൊരു കൈത്താങ്ങായിരുന്നു. പിന്നെ, മുണ്ടക്കൈ സ്കൂളിലെ വേറെയും അദ്ധ്യാപകര്‍ വന്നു. മേപ്പാടിയിലെ ഹൈസ്‌കൂളും, ഹയര്‍സെക്കണ്ടറിയും, എ.പി.ജെ കമ്മ്യൂണിറ്റി ഹാളും, മേപ്പാടി പഞ്ചായത്ത് ഹോസ്പിറ്റലും, എം.എസ്.എ ഓഡിറ്റോറിയവും വിംസ് ഹോസ്പിറ്റലും. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇവിടങ്ങളിലെ കാഴ്ചകള്‍.
മൊബൈല്‍ മോര്‍ച്ചറികളില്‍ എന്നെപ്പോലെ മുണ്ടക്കൈയിലെയും, ചൂരല്‍മലയിലെയും അദ്ധ്യാപകരും സ്ഥിരം സന്ദര്‍ശകരായി. രണ്ടാം ദിവസം മൃതദേഹങ്ങള്‍ നിറം മാറാനും രൂക്ഷമായ ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിരുന്നു. പുല്‍ തൈലത്തിനോ, ലോഷനോ, സാനിറ്റൈസറിനോ, ഒന്നും ആ ദുർഗന്ധത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല.
ഉരുളു പൊട്ടിയപ്പോള്‍ എന്റെ കുഞ്ഞുങ്ങളൊന്നും അതില്‍ ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നിടത്ത്, ഓരോ കുഞ്ഞിനെയും സംശയം വെച്ച് മോര്‍ച്ചറികളില്‍ ഡ്യൂട്ടിയുള്ളവര്‍ വിളിക്കുമ്പോള്‍, എന്റെ മക്കള്‍ തന്നെ ആവണേ എന്ന് എത്രയോ തവണ ആഗ്രഹിച്ചു പോയിരിക്കുന്നു. കര്‍മ്മം കൊണ്ട് എനിക്ക് സ്വന്തം മക്കളായ അവര്‍ അഴുകി കിടക്കുന്നത് കാണാന്‍ മനസ്സിന് കെല്‍പ്പില്ലായിരുന്നു. പ്രീ പ്രൈമറിയിലെ ലെസിന്‍, രണ്ടാം ക്ലാസ്സിലെ സഹന അമാന, മൂന്നാം ക്ലാസ്സിലെ ഇഷ, നാലാം ക്ലാസ്സിലെ സയാന്‍, സന, ഹസിന്‍, ഇജാസ്, റിദ, ആഷിന, റിന്‍ഷ എന്നിങ്ങനെ ഞങ്ങളുടെ പതിനൊന്നു മക്കളെയും, കഴിഞ്ഞ വര്‍ഷം നാലാം ക്ലാസ് കഴിഞ്ഞു പോയ ഷംഹ, അഫ്‌ലഹ് എന്നീ കുഞ്ഞുങ്ങളേയും അവരുടെ കുടുംബത്തെയും, ഉരുളെടുത്തിരിക്കുന്നു. പ്രീ പ്രൈമറിക്കാരി സിത്തുവിന് അവളുടെ താത്തയെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ടു. എല്ലാവരും നഷ്ടപ്പെട്ട ഞങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കളില്‍ രണ്ടുപേര്‍, റിന്‍ഷയുടെ ഉപ്പ മന്‍സൂര്‍ക്കയും, ഇഷയുടെ ഉപ്പ നൗഫലിക്കയും സ്ഥലത്ത് ഇല്ലാത്തതു കൊണ്ട് മാത്രം രക്ഷപെട്ടവരാണ്.

മുണ്ടക്കൈയില്‍ നിന്നും സൂചിപ്പാറയില്‍ നിന്നും കിട്ടിയതിനേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ നിലമ്പൂര്‍ പോത്തുംകല്ലില്‍ നിന്നാണ് ലഭിച്ചത്. ഓരോ മൃതദേഹവും കാണുമ്പോഴാണ് ഉരുള്‍ പൊട്ടലിന്റെ ഭീകരത മനസിലായത്. അതിവിടെ വിവരിക്കുക എന്നത് അസഹനീയമാണ്. വയനാട്ടിലും മലപ്പുറത്തും ഒരുപോലെ തിരച്ചിലുകള്‍ നടക്കുന്നുണ്ടായിരുന്നു. ആര്‍മി, കേരള പോലീസ്, ഫയര്‍ഫോഴ്‌സ്, സി.ആര്‍.പി.എഫ്, എന്‍.ഡി.ആര്‍.എഫ്, ഓമശ്ശേരി സന്നദ്ധ സംഘടന, ശയസ്സ് ബത്തേരി, കടച്ചികുന്ന് കൂട്ടായ്മ, കാരുണ്യ റെസ്‌ക്യൂ ടിം ചൂരല്‍മല, വൈറ്റ് ഗാര്‍ഡ് – യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ- യൂത്ത് ബ്രിഗേഡ്, യൂത്ത് കെയര്‍- യൂത്ത് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, എ.ഐ.വൈ.എഫ്, സേവാഭാരതി, എസ്.വൈ.എസ് സാന്ത്വനം, എസ്.കെ.എസ്.എസ്.എഫ്, വെല്‍ഫെയര്‍ ടിം, ഡബ്ല്യൂ.ആര്‍ടി – ജമാ അത്തെ ഇസ്ലാമി ഹിന്ദ്, പിണങ്ങോട് – റെസ്‌ക്യൂ ടിം, വാളാട് – റെസ്‌ക്യൂ ടീം, ജീവന്‍ രക്ഷാസമിതി – തുര്‍ക്കി – കല്‍പ്പറ്റ, പള്‍സ് എമര്‍ജന്‍സി ടീം, ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന, ഓഫ് റോഡ് റൈഡേഴ്‌സ് സംഘടന, കാരുണ്യ റെസ്‌ക്യൂ ടീം-വാളാട്, ആനിമല്‍ റെസ്‌ക്യൂ ടിം, സൂചിപ്പാറയില്‍ കൂടുതല്‍ ബോഡികള്‍ എടുത്ത ചാംപ്യന്‍സ് ക്ലബ് റിപ്പണ്‍, ജെ.സി.ബി – ഹിറ്റാച്ചി ഡ്രൈവര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, എന്‍.എസ്.എസ് വളന്റിയേഴ്‌സ്, ലൈഫ് കെയര്‍ അമ്പലവയല്‍ (ടെന്‍ പീപ്പിള്‍), വിംസ് ഹോസ്പിറ്റല്‍ വയനാട്, എന്നിങ്ങനെ ഒരുപാട് പേർ ദുരന്തമുഖത്ത് തിരച്ചിലിനായി എത്തിയിരുന്നു.

ചൂരല്‍മലയിലെ സബിത ചേച്ചിയുടെ നേതൃത്വത്തിലുള്ള നാല് വീട്ടമ്മമാര്‍ അടങ്ങിയ ഒരു ടീം ആണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. രാവും പകലും പ്രതികൂല കാലാവസ്ഥയുമൊന്നും തിരച്ചില്‍ നടത്താന്‍ അവര്‍ക്കാര്‍ക്കും തടസമേ ആയിരുന്നില്ല. തമിഴ്‌നാട്, കര്‍ണാടക എന്നീ അയല്‍സംസ്ഥാനങ്ങളും ദുരന്തമുഖത്തെ തിരച്ചിലിന് സഹായിച്ചു. 10-15 ദിവസങ്ങള്‍ക്ക് ശേഷം മലപ്പുറം പോത്തുംകല്ലില്‍ നിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ ഡി.എന്‍.എ ടെസ്റ്റ് എടുത്ത് നേരെ സംസ്‌കരിക്കുന്നതിലേക്കാൻ തുടങ്ങി. ജാതിയും മതവും നിറവും ഒന്നുമില്ലാതെ ഒന്നായി ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഒന്നിച്ച് ഒരേ നാട്ടില്‍ തന്നെ.
ഈ ദിവസങ്ങളിൽ രാത്രി പത്തുമണിക്ക് മുന്‍പ് വീട്ടിലെത്തിയ ദിവസങ്ങള്‍ കുറവായിരുന്നു. എന്റെ അസാന്നിധ്യം എന്റെ കുഞ്ഞുമക്കളെ തെല്ലും അറിയിക്കാതെ, അമ്മയും അനു ഏട്ടനും കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ഞാന്‍ വീണുപോകാതിരിക്കാന്‍ എന്റെ അമ്മയും കൂടപ്പിറപ്പുകളും കഴിയുന്ന സമയത്തെല്ലാം വിളിച്ചന്വേഷിച്ചു. നെഞ്ചിലെ വിങ്ങല്‍ ഉള്ളില്‍ ഒതുക്കി, ഞാന്‍ ഓക്കെ ആണെന്ന് കള്ളങ്ങള്‍ പറഞ്ഞു.

മേപ്പാടി എല്‍.പി. സ്‌കൂളില്‍ എനിക്ക് ക്യാമ്പ് ഡ്യൂട്ടി ഇട്ടപ്പോള്‍ പറ്റുന്നത്ര നൈറ്റ് ഡ്യൂട്ടി ഞാന്‍ എച്ച്.എം ടെന്‍സി ടീച്ചറോടു ചോദിച്ചുവാങ്ങി. ഉറക്കമില്ലാത്ത എന്റെ അവസ്ഥയിലേക്ക് വീട്ടിലുള്ളവരെ കൂടി വലിച്ചിഴക്കണ്ട എന്ന് എനിക്ക് തോന്നി. 35 ദിവസത്തോളം മേപ്പാടി സ്‌കൂളില്‍ ക്യാമ്പ് തുടര്‍ന്നു. മുണ്ടക്കൈ സ്‌കൂള്‍ മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ പുനരാരംഭിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ നടന്നു. ഒരുപാട് സംഘടനകളുടെ സഹായ സഹകരണങ്ങള്‍ രണ്ട് സ്‌കൂളുകള്‍ക്കും ലഭ്യമായതും പറയാതിരിക്കാന്‍ വയ്യ. മേപ്പാടി ഹൈസ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളാര്‍മല സ്‌കൂളും. സെപ്റ്റംബര്‍ രണ്ടിന് അതിഗംഭീരമായി ഇരുവിദ്യാലയങ്ങളുടെയും പുനഃപ്രവേശനോത്സവം നടത്തപ്പെട്ടു. എന്നെയും, ശാലിനിടീച്ചറെയും മുണ്ടക്കൈ സ്‌കൂളിലേക്ക് സ്ഥലംമാറ്റി തരണം എന്ന രക്ഷിതാക്കളുടെ അപേക്ഷ അംഗീകരിച്ചുകൊണ്ട് ആ സദസ്സില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. രക്ഷിതാക്കളുടെ മിടുക്കു കൊണ്ടുമാത്രം തിരുത്തപ്പെട്ട ഒരു ട്രാന്‍സ്ഫര്‍ ചരിത്രം. തിരിച്ചുപോകുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലതരത്തിലായിരുന്നു. പക്ഷെ എനിക്ക് പോയെ പറ്റുമായിരുന്നുള്ളൂ. ദുരന്ത മുഖത്തു നിന്നും രക്ഷപ്പെട്ട, ആ നടുക്കം ഇപ്പോഴും വിട്ടുമാറാത്ത എന്റെ കുഞ്ഞുമക്കള്‍ക്ക്, ഒരു വാക്കു കൊണ്ടെങ്കിലും ഞാൻ ആശ്വാസമാകാൻ, അവരുടെ രക്ഷിതാക്കളെ ചേര്‍ത്ത് പിടിക്കാന്‍ എന്റെ പ്രിയപ്പെട്ട വിദ്യാലയം പഴയ യശ്ശസ്സിലേക്ക് ഉയര്‍ത്താന്‍ എന്നെക്കൊണ്ട് ആവുന്നത് ചെയ്യുവാന്‍.
മുണ്ടക്കൈ സ്വര്‍ഗ്ഗം ആയിരുന്നു. ഒന്നും മറ്റൊന്നിനു പകരം ആവില്ല. എങ്കിലും അതിനെ പോലെ എന്നതിലേക്ക്, എന്തിനെയും കഠിനാധ്വാനം ചെയ്താല്‍ എത്തിക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ചെങ്കിലും എന്നെക്കൊണ്ട് കഴിയും എന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയ ഈ നാടിനെ കുറിച്ച് ഒന്നെഴുതണം എന്ന് ഇവിടെ അദ്ധ്യാപനം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ മനസ്സില്‍ കുറിച്ചതാണ്. പക്ഷെ, അത്….?