1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു.
ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ രംഗത്തെ സ്ത്രീ പ്രാധിനിധ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്നു ഡോ. കീര്‍ത്തി പ്രഭ.
ഇന്ത്യന്‍ സൈനിക സ്ത്രീകളുടെ കഥ ‘സമാജം ആങ്ങളമാര്‍’ അറിയാന്‍

ഫ്രഞ്ച് തത്വചിന്തകയും എഴുത്തുകാരിയും സാമൂഹിക സൈദ്ധാന്തികയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായിരുന്ന സിമോണ്‍ ദി ബുവ പറഞ്ഞൊരു വാക്യമുണ്ട്: ”ഒരാള്‍ സ്ത്രീയായി ജനിക്കുന്നില്ല, മറിച്ച് സ്ത്രീയായി മാറുകയാണ്”. സ്ത്രീകളുടെ സ്ഥാനം വീടോ സ്വകാര്യ ഇടങ്ങളോ ആയും പൊതുമണ്ഡലത്തെ പുരുഷന്മാരുടെ ലോകമായും കണക്കാക്കുന്ന സമൂഹമാണ് ഇപ്പോഴും നമ്മുടേത്. സ്ത്രീകളുടെ പൊതുപ്രവേശനം വിലക്കപ്പെടുന്നതിന്റെ പ്രാഥമിക കാരണം ഇന്നും സുരക്ഷയും ധാര്‍മികതയുമൊക്കെ തന്നെ. അത്തരമൊരു സമൂഹത്തില്‍, ഈ അടുത്ത് കണ്ടതില്‍ ഏറ്റവും അഭിമാനം തോന്നിയ പേരുകളിലൊന്നാണ് സോഫിയ ഖുറേഷി.
നിലവില്‍ കേണല്‍ റാങ്കില്‍ സേവനമനുഷ്ഠിക്കുന്ന സോഫിയ ഖുറേഷി, ഇന്ത്യൻ സേനയിൽ നിന്ന് യു.എന്നിൻ്റെ സമാധാന സംരക്ഷണ ദൗത്യത്തിന് നേതൃത്വം നല്‍കിയ ആദ്യ ഇന്ത്യന്‍ വനിതാ ഉദ്യോഗസ്ഥയാണ്. ആധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ പിന്തുണയോടെയായിരുന്നു ഈ സമാധാന സംരക്ഷണ നീക്കങ്ങള്‍ അവർ പ്രാവർത്തികമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ സാങ്കേതിക ശേഷി ഉയര്‍ത്തുന്നതിലും നവീകരിക്കുന്നതിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സൈന്യത്തിൻ്റെ സിഗ്‌നല്‍ കോർപ്സിൽ മേജർ റാങ്കിൽ ഉദ്യോഗസ്ഥയായിരുന്ന സോഫിയ 2010ല്‍ സൈന്യത്തിന്റെ ഡിജിറ്റല്‍ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ നവീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. 2016ല്‍ കേണല്‍ റാങ്കിലേക്ക് ഉയര്‍ന്ന അവര്‍ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസഷന്‍ സ്റ്റബിലൈസേഷന്‍ മിഷന്‍ ദൗത്യത്തില്‍ 500ഓളം സൈനികരുടെ കോണ്ടിജന്റിന് നേതൃത്വം നല്‍കി.

പെഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാന്‍ ഭീകരവാദികളെ ഇന്ത്യൻ സേന അവരുടെ താവളങ്ങള്‍ കണ്ടെത്തി ആക്രമിച്ചത് ഓപ്പറേഷന്‍ സിന്ദൂറിലൂടെയായിരുന്നു. സേനയിലെ വനിതാ ഉദ്യാഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്റര്‍ വ്യോമിക സിംഗ് എന്നിവരാണ് ഓപ്പറേഷന്‍ സിന്ദൂറിൻ്റെ വിശദാശംങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നിൽ വിശദീകരിച്ചത്. സായുധ സേനയിലെ സ്ത്രീകളുടെ കഥകള്‍ അറിയാന്‍ ആഗ്രഹം തോന്നിയതും ആ വാര്‍ത്താസമ്മേളനം കണ്ടപ്പോഴാണ്.

2020ല്‍ സേനയിലെ വനിതകള്‍ക്ക് പെർമനൻൻ്റ് കമ്മീഷന്‍ അനുവദിക്കുന്ന ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോള്‍ കേണല്‍ സോഫിയ ഖുറേഷി സേനയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതില്‍ മുന്നില്‍ നിന്നു. വനിതാ ഓഫീസര്‍മാര്‍ക്ക് സൈന്യത്തിൽ കൂടുതല്‍ വലിയ റാങ്കുകളിലേക്കും റോളുകളിലേക്കും പ്രവേശനം നേടുന്നതിന് അവരുടെ ഇടപെടലുകള്‍ സഹായിച്ചു. ഇങ്ങനെ രാജ്യത്തിന്റെയാകെ അഭിമാനമായ ഒരു വനിതാ ഉദ്യോഗസ്ഥയെയാണ് മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി കുന്‍വര്‍ വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിളിച്ച് അധിക്ഷേപിച്ചത്. ഇത്രയധികം സ്ത്രീവിരുദ്ധമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുള്ള രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്.
ഝാന്‍സി റാണി, ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍, സരോജിനി നായിഡു, പ്രീതിലത വാദേദാര്‍ തുടങ്ങി നിരവധി വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും ജന്മനാടാണ് ഇന്ത്യ. കുന്‍വര്‍ വിജയ് ഷായെ പോലുള്ള പിന്തിരിപ്പന്‍ രാഷ്ട്രീയക്കാരുടെ കളിയാക്കലുകളില്‍ നിന്നും കുറ്റപ്പെടുത്തലുകളിൽ നിന്നും പുറത്തുകടന്നവരാണ് ഇവരെല്ലാം. എന്നാലും ഇത്തരക്കാർ ആക്ഷേപങ്ങളുമായി ഇനിയും വരും. പക്ഷേ സ്ത്രീകള്‍ ഉയരുകതന്നെ ചെയ്യും. സായുധ സേനയിലുള്‍പ്പടെ സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിൻ്റെ ആവശ്യം കൂടിയാണ്.
ഇന്ത്യൻ സൈന്യത്തിലെ നാള്‍വഴികള്‍
1888ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി (ബി.ഐ.എ) സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യന്‍ മിലിറ്ററി നേഴ്‌സിംഗ് സര്‍വീസ് എന്ന സൈനിക ശാഖ സ്ഥാപിച്ചു. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. 1942 ല്‍ രണ്ടാം ലോകയുദ്ധത്തിൻ്റെ ഭാഗമായി ബി.ഐ.എയിൽ വനിതാ സഹായസേനയും (Women’s Auxiliary Corps) നിലവിൽ വന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ 11500ഓളം സ്ത്രീകളെ ബി.ഐ.എ ഈ വിഭാഗത്തിൽ നിയമിച്ചിരുന്നു.

1950ലെ ആര്‍മി ആക്ട് പ്രകാരം, ‘കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ വഴി വ്യക്തമാക്കുന്ന സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍ അല്ലെങ്കില്‍ ശാഖകള്‍’ എന്നിവയിലൊഴികെ സ്ത്രീകള്‍ക്ക് പൊതു സൈനിക ചുമതലകള്‍ക്ക് അര്‍ഹതയില്ലായിരുന്നു. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വൈദ്യസഹായം നല്‍കുന്നതിനായി സ്ഥാപിച്ച സൈന്യത്തിൻ്റെ ആർമി മെഡിക്കൽ കോർപ്സ് 1958 നവംബർ ഒന്നിന് സ്ത്രീകള്‍ക്ക് പതിവ് ചുമതലകള്‍ നല്‍കുന്ന ആര്‍മിയുടെ ആദ്യ യൂണിറ്റായി മാറി.
1992 മുതല്‍ ഷോർട്ട് സര്‍വീസ് കമ്മീഷനുകളിൽ (SSC) മാത്രമാണ് സ്ത്രീകളെ സേനയുടെ വിവിധ ശാഖകളിലായി നിയമിച്ചിരുന്നത്. 2008ല്‍ സേനയുടെ നിയമ – വിദ്യാഭ്യാസ വിഭാഗത്തില്‍ പെർമനൻഡ് കമ്മീഷന്‍ഡ് ഓഫീസര്‍മാരായി സ്ത്രീകളെ നിയമിച്ചു. 2020ല്‍ എട്ടു വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പെർമനൻഡ് കമ്മീഷന്‍ അനുവദിച്ചു. എന്നാൽ കലാപവിരുദ്ധ പ്രവര്‍ത്തനം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, ബന്ദികളെ മോചിപ്പിക്കൽ, പ്രത്യേക രഹസ്യാന്വേഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവരുള്‍പ്പെടുന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റായ പാരച്യൂട്ട് റെജിമെന്റിലോ മറ്റ് പ്രത്യേക വിഭാഗങ്ങളിലോ കമാൻഡോകളായി സ്ത്രീകളെ ഇതുവരെ നിയമിച്ചിട്ടില്ല.

എന്നാല്‍ പാരാ ഇ.എം.ഇ. (ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ്), സൈനിക ആശയ വിനിമയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരാ സിഗ്‌നൽസ്, പാരാ എ.എസ്.സി. (ആര്‍മി സര്‍വീസ് കോര്‍പ്‌സ്) തുടങ്ങിയ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമനമുണ്ട്. എഞ്ചിനീയറിംഗ്, സിഗ്‌നൽസ്, ആര്‍മി എയര്‍ ഡിഫന്‍സ്, ആർമി ഇന്റലിജന്‍സ് കോര്‍പ്‌സ്, ആര്‍മി സര്‍വീസ് കോര്‍പ്‌സ്, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയുള്‍പ്പെടെ വിവിധ സൈനിക യൂണിറ്റുകളുടെ കമാന്‍ഡർമാരായി വനിതാ ഓഫീസര്‍മാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ സേനയില്‍ പതിനായിരത്തോളം വനിതാ ഉദ്യോഗസ്ഥരുണ്ട്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ സര്‍വീസുകളിലാണ്. കരസേനയില്‍ ഏകദേശം 1700 പേരും വ്യോമസേനയില്‍ ഏകദേശം 1600 പേരും നാവികസേനയില്‍ ഏകദേശം 600 പേരുമാണ് വനിതാ ഓഫീസര്‍മാര്‍. കണക്കുകള്‍ നോക്കുമ്പോള്‍ വനിതാ ഓഫിസര്‍മാരുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട് എന്നു കാണാം.

ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായി വനിതാ പൈലറ്റുമാരെ ആദ്യമായി നിയമിച്ചത് 2016 ലാണ്. ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിരുന്ന മൂന്നു വനിതകള്‍ ഇന്ന് മിഗ്-21, സുഖോയ്, റാഫേല്‍ തുടങ്ങിയ പോര്‍വിമാനങ്ങള്‍ പറത്തുന്നു. 2020ല്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലെഫ്റ്റനന്റ് ജനറല്‍ അല്ലെങ്കില്‍ തത്തുല്യ പദവി ഉണ്ടായിരുന്നു. എല്ലാവരും മെഡിക്കല്‍ സര്‍വീസുകളില്‍. 2021 മെയ് മാസത്തില്‍ സേനയുടെ മിലിട്ടറി പോലീസ് വിഭാഗത്തില്‍ (Women Military Police) 83 സ്ത്രീകളെ സിപോയ് റാങ്കിൽ നിയമിച്ചു. 2021ലാണ് ഇന്ത്യന്‍ ആംഡ് ഫോഴ്സിന്റെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പ്രവേശന പരീക്ഷ വനിതാ കേഡറ്റുകള്‍ക്കായി തുറന്നത്. 2023 മാര്‍ച്ച് 30 ന് ഇന്ത്യന്‍ നാവികസേനയും ചരിത്രമെഴുതി. ആദ്യമായി 273 സ്ത്രീകളെ നാവികരായി ഉള്‍പ്പെടുത്തി.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ 2023 ജനുവരിയില്‍ സൈന്യം ആദ്യമായി ഒരു വനിതാ ഓഫീസറെ നിയമിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. നിരവധി വെല്ലുവിളികള്‍ക്കിടയിലും പ്രതിബദ്ധതയോടെ ഒരു മാസത്തെ കഠിന പരിശീലനം വിജയകരമായി അവർ പൂര്‍ത്തിയാക്കി. 2023 ഫെബ്രുവരിയില്‍ മെഡിക്കല്‍ കോർപ്സിനു പുറത്തുള്ള കമാന്‍ഡിംഗ് റോളുകളിലേക്ക് സൈന്യം വനിതാ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തുടങ്ങി. ഇവരില്‍ അമ്പതോളം പേരെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ക്ക് കീഴിലുള്ള മേഖലകളിലെ യൂണിറ്റുകളുടെ തലവന്മാരായി നിയമിച്ചു. മുമ്പ്, വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം ഇല്ലാതിരുന്ന മുന്‍നിര കപ്പലുകളില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ നാവികസേനയും ആരംഭിച്ചു.

സായുധ സേനയിലെ സ്ത്രീകളുടെ പങ്ക് ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ കമാന്‍ഡർമാരായി ചുമതല ഏല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത്. സായുധ സേനയില്‍ ജോലി തേടുമ്പോള്‍ ജെൻഡർ അതിനു തടസമാകരുത്. സാങ്കേതിക വിദ്യകള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ കഴിവും ധാരണയും ബൗദ്ധിക ശേഷിയുമാണ് കായിക ക്ഷമതയെക്കാളും ശാരീരിക ക്ഷമതയെക്കാളും പ്രയോജനപ്പെടുക.2021ല്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (NDA) സ്ത്രീകള്‍ക്ക് പ്രവേശന പരീക്ഷ ആരംഭിച്ചതോടെ സേനയില്‍ വനിതാ ഓഫീസര്‍മാരുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. നാളുകളായി അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും ഇതിനെല്ലാം പ്രാപ്തിയുണ്ടെന്ന് തന്നെയാണ് ഇതു കാണിക്കുന്നത്.

ഇന്ത്യന്‍ സേനയില്‍ ചേരാനുള്ള വഴികളും യോഗ്യതകളും കൂടി നമ്മള്‍ അറിയേണ്ടതുണ്ട്. യു.പി.എസ്.സി നടത്തുന്ന എന്‍.ഡി.എ പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണയാണ് നടക്കുന്നത്. 16.5 മുതല്‍ 19.5 വരെ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. എഴുത്തുപരീക്ഷയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB) ഇന്റര്‍വ്യൂവും മെഡിക്കല്‍ ടെസ്റ്റുമെല്ലാം പരീക്ഷയുടെ ഭാഗമാണ്. ബിരുദ ധാരികള്‍ക്ക് സേനയില്‍ നേരിട്ട് ഓഫീസര്‍ റാങ്കിലെത്താനും വഴികളുണ്ട്. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (AFCAT), ഇന്ത്യന്‍ നേവി എന്‍ട്രി ടെസ്റ്റ് (INET) എന്നിങ്ങനെ വ്യോമസേനയിലും നാവികസേനയിലും മറ്റു പരീക്ഷകള്‍ മുഖേനയും ഓഫീസറാകാം. എല്‍.എല്‍.ബി ബിരുദമുള്ള സ്ത്രീകള്‍ക്ക് ആര്‍മിയിലെ നിയമ വിഭാഗത്തിലും (Judge Advocate General) ബി.ടെക് ഉള്ളവര്‍ക്ക് എന്‍ജിനീയറിങ് കോർപ്സിലും എം.ബി.ബി.എസ്, ബി.ഡി.എസ് ബിരുദം ഉള്ളവര്‍ക്ക് മെഡിക്കല്‍ കോർപ്സിലും ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി യോഗ്യതയുള്ള സ്ത്രീകള്‍ക്ക് മിലിറ്ററി നഴ്‌സിംഗ് സര്‍വീസിലും അവസരങ്ങളുണ്ട്. നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി) നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സര്‍ട്ടിഫിക്കറ്റായ എന്‍സിസി ‘സി’ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ത്രീകള്‍ക്ക് ആര്‍മി, എയര്‍ ഫോഴ്‌സ് എന്നിവയിലേക്ക് ഡയറക്ട് എന്‍ട്രിയുമുണ്ട്.
