ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം
വരും തലമുറയ്ക്കു വേണ്ടി കഥകള്‍ പറഞ്ഞ പത്മരാജൻ

പൂമൊട്ടുകള്‍ പോലെ പാതി വിടര്‍ന്ന കണ്ണുകള്‍, പത്മദളങ്ങള്‍ വിടര്‍ന്നതുപോലുള്ള ചുണ്ടുകള്‍, പൗരുഷ പ്രതീകത്തിൻ്റെ സൗകുമാര്യം നിറഞ്ഞ താടിമീശകള്‍, കനമാര്‍ന്ന തലമുടിയ്ക്കും വിടര്‍ന്ന നെറ്റിക്കുമിടയില്‍ സൂക്ഷിച്ചുനോക്കിയാല്‍ ഗന്ധര്‍വ്വ പ്രകാശത്തിന്റെ നേര്‍ത്ത വെളിച്ച വരകള്‍ കണ്ടേക്കാം. പേര് പത്മരാജന്‍. മലയാളികളുടെ എക്കാലത്തെയും പ്രണയനക്ഷത്രം. പത്മരാജന്‍ വിട പറഞ്ഞിട്ട് മുപ്പത്തിനാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. അതിനുശേഷം ജനിച്ച തലമുറപോലും മലയാളസിനിമ എന്നതിന് ആദ്യം കുറിച്ചിടുന്ന പേരുകളില്‍ പത്മരാജന്‍ ഇടംപിടിക്കുന്നു.

എല്ലാ കഥകളും സിനിമയ്ക്ക് ചേര്‍ന്നതല്ല. എന്നാല്‍ പത്മരാജന്‍ തിരക്കഥയാക്കിയതില്‍, സംവിധാനം ചെയ്തതില്‍ പലതും മറ്റാരെങ്കിലും സിനിമയാക്കിയാല്‍ പൊളിഞ്ഞുപോകുമായിരുന്ന കഥകളാണ്. പല സിനിമകളും അതിറങ്ങിയ കാലത്ത് പ്രേക്ഷകരെ ഉണ്ടാക്കിയില്ല. എന്നാല്‍ പിന്നീട് പത്മരാജന്റെ ചിത്രങ്ങളെല്ലാം ഹിറ്റുകളായി മാറി. വരും തലമുറയ്ക്ക് വേണ്ടി കഥകള്‍ പറഞ്ഞ കഥാകാരന്‍, സംവിധായകന്‍ – പത്മരാജന്‍ ഈ തലമുറയുടെയും പ്രണയകഥാകാരനും ഇഷ്ടസംവിധാകനും ആയിത്തീരുന്നത് അതുകൊണ്ടാണ്. താന്‍ ജീവിച്ച സാഹചര്യത്തില്‍ നിന്നുകൊണ്ട് നാളത്തെ തലമുറയെ സ്വപ്നം കണ്ട് എഴുതിയ കഥകള്‍. തൂവാനത്തുമ്പികളും സീസണും അരപ്പെട്ട കെട്ടിയ ഗ്രാമവും ഇന്നലെയും കള്ളന്‍ പവിത്രനും ഞാന്‍ ഗന്ധര്‍വ്വനുമൊക്കെ ഇന്നത്തെ കഥകളായി, ചലച്ചിത്രങ്ങളായി മാറുന്നു.
ലോല എന്ന ചെറുകഥയാണ് പത്മരാജന്റേതായി ആദ്യമായി പുറത്തിറങ്ങിയ കഥ. അക്കാലത്ത് എഴുതപ്പെട്ട പ്രണയകഥകളില്‍ ഏറ്റവും മനോഹരമായത് എന്ന് നിരൂപകര്‍ വിലയിരുത്തിയ കഥയാണ് ലോല. ഇന്നും ആദ്യാനുരാഗത്തിന്റെ ചുടുചുംബനം കണക്കെ ലോല ഓര്‍മ്മിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പത്മരാജന്‍ ഇന്നത്തെ കാലത്തെ കഥാകാരന്‍ കൂടിയാകുന്നു.
ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍.
1975ല്‍ പുറത്തിറങ്ങിയ പ്രയാണം എന്ന ചിത്രം പത്മരാജന്റേയും ഭരതന്റേയും കന്നിച്ചിത്രമായിരുന്നു. അന്നേവരെ ശീലിച്ച സിനിമാ കഥകളില്‍നിന്നും വഴിതെറ്റി സ്വന്തമായ പാതയിലൂടെയുള്ള പ്രയാണമായിരുന്നു ഈ ചിത്രത്തിലൂടെ പത്മരാജനും ഭരതനും നടത്തിയത്. പ്രായമേറിയ ഒരാളെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയും ആ ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന സുന്ദരനായ യുവാവും തമ്മിലുള്ള പ്രണയത്തെ ദൃശ്യവത്കരിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും സിനിമായാത്ര തുടങ്ങുന്നത്. വരുംകാലത്തേക്കുള്ള നീട്ടിവെപ്പ് പത്മരാജന്‍ തുടങ്ങിയത് പ്രയാണത്തിലൂടെയായിരുന്നു. ഭരതനോടൊപ്പം പത്മരാജന്‍ പിന്നീട് ചെയ്ത രതിനിര്‍വ്വേദം, തകര എന്നീ ചിത്രങ്ങള്‍ മലയാളത്തിന്റെ സിനിമാചരിത്രത്തെ മാറ്റിമറിച്ച സിനിമകളാണ്. കുടുംബ ബന്ധങ്ങളുടെ കഥകള്‍ക്കിടയില്‍ പ്രണയത്തിന്റെയും രതിയുടെയും നിറങ്ങള്‍കൂടി ചേര്‍ന്നതാണ് ഈ ജീവിതം എന്ന് വരച്ചിടുകയായിരുന്നു അദ്ദേഹം.
പെരുവഴിയമ്പലത്തിലൂടെ സംവിധായകനിലേക്കുകൂടി പത്മരാജന്‍ അരങ്ങേറ്റം കുറിച്ചു. കൗമാരകൗതുകങ്ങളെയും വികാരങ്ങളെയും മറ്റൊരു ദിശയിലൂടെ നോക്കിക്കണ്ട പത്മരാജന്‍ അവരെക്കൂടി സിനിമകളിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയ സിനിമകളൊക്കെയും പത്മരാജന്റെ വേറിട്ട വഴിയാത്രയുടെ പ്രതീകങ്ങളാണ്.

സോളമനും സോഫിയയും തമ്മിലുള്ള പ്രണയം കിവത പോലെ വരച്ചിട്ട ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’. കുറ്റാന്വേഷണകഥ മലയാളത്തിന് പരിചിതമാക്കിക്കൊടുത്ത കരിയിലക്കാറ്റുപോലെ, മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക് സിനിമയായി അവരോധിക്കപ്പെട്ട അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, സ്വവര്‍ഗാനുരാഗത്തിന്റെ തീക്ഷ്ണത മുറ്റിനിന്ന ദേശാടനക്കിളി കരയാറില്ല. നെഞ്ചില്‍ എന്നും നൊമ്പരത്തിന്റെ കനല്‍ നിറച്ചിട്ട നൊമ്പരത്തിപ്പൂവ്, പത്മരാജന്റെ തൂലികയും കണ്ണുകളും ആരും കാണാത്തത് കാണുകയും ആരും പറയാത്തത് പറയുകയും ചെയ്തു. എല്ലാത്തിലും പ്രണയത്തെ അതിന്റെ ഏറ്റവും ഉന്നതിയിലൂടെ കാണിച്ചുതന്നു. വരും കാലത്തെ എത്രത്തോളം വിദൂരമായ കാലത്തിലേക്ക് തന്റെ സിനിമയെ എത്തിക്കാമോ അത്രത്തോളം ഓരോ സിനിമകളിലും പത്മരാജന്‍ നീട്ടിയെറിയുന്നുണ്ട്. ഇക്കാലത്തിറങ്ങേണ്ടതെന്ന് തോന്നുന്ന സിനിമകള്‍വരെ പത്മരാജന്‍ വര്‍ഷങ്ങള്‍ക്കുമുന്നേ ചെയ്തുവച്ചിരിക്കുന്നു.
പ്രണയത്തിന് പുതിയ ഭാഷ്യം തീര്‍ത്ത തൂവാനത്തുമ്പികള്‍. ക്ലാരയും ജയകൃഷ്ണനും ഇന്നത്തെ കാലത്തും ജീവിക്കുകയല്ലേ. പ്രണയത്തിന് ക്ലാരയെന്ന് പേരു നല്‍കിയില്ലേ. ഒരു വേളയെങ്കിലും ജയകൃഷ്ണന്‍ എന്ന ഉന്മാദിയെപ്പോലൊരു ജീവിതം കൊതിച്ചവരില്ലേ. ക്ലാരയെന്ന അഭൗമസൗന്ദര്യത്തെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്താന്‍ ആഗ്രഹിച്ചവരില്ലേ. എല്ലാ സ്വപ്നങ്ങളില്‍നിന്നും യാഥാര്‍ത്ഥ്യം വളരെ അകലെയാണെന്ന തിരിച്ചറിവ് പത്മരാജന്‍ പറഞ്ഞുവയ്ക്കുന്നു. പ്രണയത്തിന്റെ ഇരട്ട മുഖമുള്ള ജയകൃഷ്ണനെ പത്മരാജന്‍ കണ്ടെത്തുന്നത് പുതിയേടത്ത് ഉണ്ണിമേനോന്‍ എന്ന തൃശ്ശൂര്‍കാരനില്‍ നിന്നാണ്. പക്ഷേ, ഉണ്ണിമേനോന്റെ ജീവിതത്തിലെ ഏതാനും ചില ‘വിലസലുകള്‍’ മാത്രമാണ് ജയകൃഷ്ണന്റെ ജീവനിലേക്ക് പകര്‍ത്തിയത്. അദ്ദേഹം ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി എന്ന ഗാനംപോലെ ഒരേയൊരു പ്രണയിനിയെ മാത്രമേ തേടിയിട്ടുള്ളൂ. അത് രാധയെന്ന് പത്മരാജന്‍ എഴുതിയ ഉഷയെ മാത്രമാണ്. പിന്നെ എവിടെ നിന്നാകാം പത്മരാജന്‍ ജയകൃഷ്ണന്റെ പ്രണയങ്ങളെ കണ്ടെത്തിയത്. ആത്മസൗഹൃദങ്ങള്‍ അനേകമുണ്ടായിരുന്നല്ലോ. അതില്‍ നിന്നായിരിക്കാം എന്ന് നമുക്ക് ഊഹിക്കാം. ഭ്രാന്തന്റെ കാലിലെ ചങ്ങലമുറിവ് പോലെ നീറിനീറി പുകയുന്നുണ്ട് ഇപ്പോഴും മലയാളിക്ക് ക്ലാരയെന്ന പ്രണയം.
അപരന്‍, മൂന്നാംപക്കം, സീസണ്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം പത്മരാജന്‍ എഴുതി സംവിധാനം ചെയ്ത അതിമനോഹര പ്രണയകാവ്യമാണ് ഇന്നലെ. അപകടത്തിലൂടെ പൂര്‍വ്വകാല ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുപോയ ഗൗരി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ് തേടിയെത്തുന്ന ഭര്‍ത്താവ് നരേന്ദ്രന്‍. പുതിയ ഓര്‍മ്മകളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കൊതിച്ചിരിക്കുകയാണ് അവളോടൊപ്പം പുതിയ കാമുകന്‍ ശരത്.
ഇന്നലെകളിലെ സ്വന്തം പേരുപോലും മറന്നുപോയ മായ എന്ന ഗൗരി മുന്നിലെത്തിയയാളെ തിരിച്ചറിയാതെ പോകുന്നു. അയാള്‍ അവിടെനിന്നും നഷ്ടബോധത്തോടെ മടങ്ങുന്നു. ഒരേസമയം നഷ്ടപ്രണയത്തിന്റെ വേദനയെയും, അവള്‍ തിരിച്ചറിയാതിരിക്കണേ എന്ന് ആഗ്രഹിക്കുന്ന ശരത് എന്ന കാമുകന്റെ പ്രണയാനന്ദത്തെയും പ്രേക്ഷകഹൃദയത്തിലേക്ക് പത്മരാജന്‍ എഴുതിച്ചേര്‍ക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണ് ഈ രണ്ട് കഥാപാത്രങ്ങളായി ആദ്യം നിശ്ചയിച്ചിരുന്നത്. അത് നടക്കാതെ വന്നപ്പോഴാണ് ശരതായി ജയറാമും നരേന്ദ്രനായി സുരേഷ് ഗോപിയും എത്തുന്നത്. മറിച്ചായിരുന്നെങ്കില്‍ എന്ന് വെറുതെയൊന്ന് ആലോചിച്ചുനോക്കൂ.

ഒരു യൗവ്വനയുക്തയായ പ്രണയിനിയുടെ മനസ്സിലെ കൗതുകങ്ങള്‍ക്ക് ഗന്ധര്‍വ്വസാന്നിധ്യം നല്‍കിയ പത്മരാജന്‍. ഞാന്‍ ഗന്ധര്‍വ്വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനുംമാത്രം നുകര്‍ന്ന് കഴിയാന്‍ അനുമതി കിട്ടിയ അരൂപിയായ ഒരു വര്‍ണ്ണശലഭം. ഞാന്‍ ഗന്ധര്‍വ്വന്‍. പത്മരാജന്‍ ഫാന്റസിയുടെ മായാലോകം തീര്‍ത്തപ്പോള്‍ ഗന്ധര്‍വ്വൻ ഈ ഭൂമിയില്‍ മിണ്ടുവാനായി, കാണുവാനായി വന്നെത്തുമെന്ന് എല്ലാ കാമുകിമാരും കരുതി. ഗന്ധര്‍വ്വന്‍ ഒരു കെട്ടുകഥയല്ലെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ചു.

പ്രണയ ചിത്രത്തിന് ഞാന്‍ ഗന്ധര്‍വ്വന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തുറന്നിട്ടു. കഥകള്‍ പറഞ്ഞ് കുട്ടിക്കാലത്ത് പത്മരാജനില്‍ കഥകള്‍ നിറച്ചത് അമ്മയാണത്രെ. ആ കഥപറച്ചിലുകള്‍ പത്മരാജന്‍ കടംകൊണ്ടു. നോവലുകളായും കഥകളായും സിനിമകളായും പത്മരാജന്‍ കഥ മെനഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. വ്യത്യസ്തമായ കഥാഖ്യാനം. ഒടുക്കം ഞാന്‍ ഗന്ധര്‍വ്വന്റെ പ്രമോഷന്‍ പരിപാടിക്കിടെ പുതിയ കഥകള്‍ കേള്‍ക്കാന്‍ കൊതിയുള്ള ദൈവം പത്മരാജന്റെ ഹൃദയത്തെ കവര്‍ന്നെടുത്തു. 1991 ജനുവരി 24ന് ഗന്ധര്‍വ്വനെപ്പോലെ പത്മരാജനെ തിരിച്ചുവിളിച്ചു. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ തലമുറയോടും സംവദിക്കുന്ന കഥകളിലൂടെ, ചലച്ചിത്രങ്ങളിലൂടെ പത്മരാജന്‍ എന്ന ഗന്ധര്‍വ്വസാന്നിധ്യത്തെ ഇന്നും മലയാളികള്‍ അറിയുന്നു.