സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകു.
ഈ മനോഭാവത്തോടെയാണ്, പലസ്തീൻ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്. പലസ്തീനികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമായിരിക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം. 1997 ഡിസംബർ 4, അന്താരാഷ്ട്ര പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ പലസ്തീൻ ജനതയുടെ വിമോചനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെൽസൺ മണ്ടേല നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം.
പലസ്തീന്‍ സ്വതന്ത്രമാകും വരെ ഞങ്ങളുടെ സ്വാതന്ത്ര്യവും അപൂര്‍ണമായിരിക്കും : നെല്‍സണ്‍ മണ്ടേല

മിസ്റ്റർ ചെയർമാൻ, മിസ്റ്റർ സുലൈമാൻ അൽ-നജാബ്-പ്രസിഡന്റ് യാസർ അറഫാത്തിന്റെ പ്രത്യേക ദൂതൻ, നയതന്ത്ര സേന അംഗങ്ങളെ, വിശിഷ്ട അതിഥികളെ,
ദക്ഷിണാഫ്രിക്കക്കാരായി, ന്യായത്തിന്റെയും മാനുഷികതയുടെയും അടിസ്ഥാനത്തിൽ പലസ്തീൻ സഹോദരങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി, നമ്മൾ വീണ്ടും ഒന്നിച്ചുകൂടുകയാണ്. ഐക്യദാർഢ്യത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ജ്വാലകൾ തീർക്കാൻ ഈ മഹത്തായ സമ്മേളനം സംഘടിപ്പിച്ച യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്റർ, UNISA സെന്റർ ഫോർ അറബിക് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിനും നന്ദി അറിയിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിൽ സ്വന്തമായൊരു രാഷ്ട്രമെന്ന പലസ്തീനിലെ മനുഷ്യരുടെ ആവശ്യത്തെക്കുറിച്ച് അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കാനുള്ള ഒരുതരം പ്രലോഭനമുണ്ട്. അനുരഞ്ജനവും ന്യായവും എന്നതിനെ നീതിക്കും അനീതിക്കും ഇടയിലുള്ള തുല്യത എന്ന് വായിക്കാൻ നമുക്ക് എളുപ്പത്തിൽ സാധിക്കും. സ്വാതന്ത്ര്യം നമുക്ക് സ്വന്തമാകുമ്പോൾ, മറ്റുള്ളവർ നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് കൈ കഴുകി പോകുന്ന കെണിയിൽ നമ്മളും അകപ്പെട്ടേക്കാം, പക്ഷേ അങ്ങനെ ചെയ്യുകയാണെങ്കിൽ നാം മനുഷ്യൻ എന്ന നിലയിൽ നിന്ന് വളരെ താഴെപ്പോയേക്കാം.
അന്താരാഷ്ട്ര പിന്തുണയുടെ മുൻകാല ഗുണഭോക്താക്കളായ എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും ഇത് ബാധകമാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരിൽ നിങ്ങളുമുണ്ടാകണം. ചർച്ചയുടെ നാളുകളിൽ പോലും, മതമോ വംശമോ നോക്കാതെ നമ്മുടെ സമാധാനത്തിനായുള്ള ശ്രമങ്ങളെല്ലാം ഒത്തുചേരുന്നത്, സാഹോദര്യത്തിലും സമത്വത്തിലുമായിരിക്കണമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഒരുവശത്ത് സ്വന്തന്ത്ര്യം, നീതി തുടങ്ങിയവയ്ക്ക് വേണ്ടിയും, മറുവശത്ത് സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുമുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്; സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകൂ.
ഈ മനോഭാവത്തോടെയാണ്, പലസ്തീനിൻ്റെ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നത്.
മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നത് നമ്മുടെ അജണ്ടയിൽ ഉൾപെടുത്തിയില്ലെങ്കിൽ ഒരു രാഷ്ട്രമെന്ന നിലയിലും സർക്കാരെന്ന നിലയിലും നമ്മുടെ നിലനിൽപ് യുക്തിക്ക് നിരക്കാത്തതായി വരും. 1977ലെ ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ ജനതക്കായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തിലെ പ്രഖ്യാപനം പലസ്തീനിലെ ജനങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അനീതിയും അനുഭവിക്കുന്നുണ്ട് എന്നതിനുള്ള തെളിവായി മാറി. ഇതേ സമയത്ത് തന്നെ ഐക്യരാഷ്ട്ര സഭ വർണവിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു; ക്രമേണ ഈ അധാർമിക വ്യവസ്ഥക്ക് അറുതി വരുത്താൻ പാകത്തിന് അന്താരാഷ്ട്ര സമവായം കെട്ടിപ്പടുത്തു.

പക്ഷെ കിഴക്കൻ തിമോർ, സുഡാൻ, തുടങ്ങി ലോകത്തിലെ മറ്റ് ഭാഗങ്ങളിലേയും സംഘർഷങ്ങൾ പരിഹരിക്കാതെ, പലസ്തീനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാതെ നമ്മുടെ സ്വാതന്ത്ര്യവും പൂർണമാകുന്നില്ലെന്ന് നമുക്ക് നന്നായറിയാം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഓസ്ലോ കരാർ അംഗീകരിച്ചതോടെയുണ്ടായ പുരോഗതിയെ നാമെല്ലാവരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. തങ്ങളുടെ ഇടുങ്ങിയ ചുറ്റുപാടിൽ നിന്നുകൊണ്ട് മാത്രമല്ലാതെ പ്രശ്നങ്ങളെ കണ്ടിരുന്ന, കാഴ്ചപ്പാടുള്ള നേതാക്കൾ മിഡിൽ ഈസ്റ്റിൽ സൗഹൃദത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടിയുള്ള പ്രായോഗികമായ സമീപനം കണ്ടെത്തിയിരുന്നു.
ഈ അവസരത്തിൽ പലസ്തീൻ, ഇസ്രായേലി നേതാക്കൾക്ക് ആശംസകള്‍ അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, സമാധാനത്തിനുവേണ്ടി പരമ ത്യാഗം ചെയ്ത യിത്ഷാക് റാബിന്റെ ഓർമ്മകൾക്ക് മുന്നിൽ ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു.
ഓസ്ലോ കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമവായത്തിൽ, വിവേചനം അവസാനിപ്പിക്കുന്നതിനായി ഒരുമിച്ച് മാർച്ച് ചെയ്യുകയും ഒരുമിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്ന ഇസ്രായേലി, പലസ്തീൻ പൗരന്മാരുടെ ശ്രമങ്ങൾ കാണുമ്പോൾ മാനവിക വാദികൾ എന്ന നിലയിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സമാധാനപരവും സമൃദ്ധവുമായ ഒരു പ്രദേശത്ത് ദൈവത്തിന്റെ മക്കൾ പരിപൂർണ സന്തോഷത്തോടെ കഴിയുന്ന കാലം വിദൂരമല്ലെന്ന സന്ദേശം നൽകുകയാണ് സമാധാനത്തിൻ്റെ ഈ സൈനികർ.
മത-വംശീയ വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും കെണികൾക്ക് മേലെ നാം ജീവിക്കുന്ന ലോകം ഉയർന്നു വരുമെന്ന് ഈ സമാധാന സൈനികർ തിരിച്ചറിയുന്നുണ്ടായിരിക്കണം. കരാറുകള്‍ ലംഘിക്കുന്നതും ബലപ്രയോഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുന്നതും സംഘർഷത്തിന്റെ തീജ്വാലകള്‍ ആളിക്കത്തിക്കാൻ മാത്രമേ സഹായിക്കൂവെന്ന് അവർ തിരിച്ചറിയുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് രക്തദാഹികളായ തീവ്രവാദികൾ വളരുന്നതെന്ന് അവർ മനസ്സിലാക്കുന്നു.
ഏതൊരു രാഷ്ട്രത്തിന്റെയും സുരക്ഷ സംക്ഷിപ്തമല്ലെന്നും നിഷേധകമല്ലെന്നും ഈ പലസ്തീൻ, ഇസ്രായേലി സമാധാന പ്രചാരകർക്ക് അറിയാം. അത് മറ്റുള്ളവരുടെ സുരക്ഷയെയും പരസ്പര ബഹുമാനത്തെയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വിധി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മറ്റുള്ളവർ ദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലും വലയുമ്പോൾ ആർക്കും സമാധാനമായിരിക്കാൻ കഴിയില്ലെന്നും ഈ സമാധാന സൈനികർക്ക് അറിയാം. അത്തരത്തിൽ പലസ്തീൻ ജനതയിലേക്ക് കൈകൾ നീട്ടുന്നതിലൂടെ, നമ്മൾ ഒന്നായ മനുഷ്യവർഗത്തിന്റെ ഭാഗമാണെന്ന ഉറച്ച ബോധ്യത്തോടെ, കരാറുകൾ നടപ്പിലാക്കുന്നതിൽ പുരോഗതി കൈവരിക്കേണ്ട സമയം അടുത്തിരിക്കുന്നു. മിഡിൽ ഈസ്റ്റിലെയും ഇസ്രായേലിലെയും പലസ്തീനിലെയും ലോകത്തിലെ തന്നെയും ഭൂരിപക്ഷം മനുഷ്യരും സമാധാനത്തിനായി വാദിക്കുകയാണ്.
ഈ മഹത്തായ ആദർശം സാക്ഷാത്ക്കരിക്കുന്നതിനായി ഇനിയുമൊരുപാട് കടമ്പകൾ പിന്നീടാനുണ്ടെന്ന് ഞങ്ങൾക്കറിയാം ചെയർമാൻ.
1995 ഫെബ്രുവരിയിൽ, പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചുകൊണ്ട് നമ്മുടെ സർക്കാർ പലസ്തീൻ രാഷ്ട്രവുമായുള്ള ബന്ധം ഔദ്യോഗികമാക്കി. ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, മാനസിക-ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കുള്ള സഹായം തുടങ്ങി ഞങ്ങളുടെ സർക്കാർ ചെറുതെങ്കിലും പലസ്തീനു നൽകുന്ന സഹായത്തിൽ ഞാൻ അഭിമാനിക്കുന്നു. പലസ്തീനിലെ നമ്മുടെ സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ നിറയുന്നത് നമുക്കിനിയും എന്തെക്കെയോ ചെയ്യാനാകുമെന്നതിന്റെ സൂചനയാണ്.
സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരെന്ന നിലയിലും, എ.എൻ.സി എന്ന നിലയിലും, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിലും, വ്യത്യസ്ത മത-രാഷ്ട്രീയ ചിന്താഗതികളിൽ പെട്ട ദക്ഷിണാഫ്രിക്കക്കാർ എന്ന നിലയിലും, നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അക്രമത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ലോകത്തിന്റെ മറ്റ് മേഖലകളിൽ ചെയ്യുന്നത് പോലെ തന്നെ, ഈ ദേശത്തിന് വേണ്ടിയും നമ്മൾ ശബ്‍ദമുയർത്തണം.
ചർച്ചകളിൽ നിന്ന് പങ്കാളികളെ ഒറ്റപ്പെടുത്താനും സ്വന്തം നയങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള ഉപകരണങ്ങളായി അവരെ ഉപയോഗിക്കാനും ആരെങ്കിലും ശ്രമിക്കുന്നത് സമാധാനത്തെ ദോഷകരമായി ബാധിക്കുമെന്ന സന്ദേശം നാം നൽകേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ മറ്റ് പ്രശ്‌നങ്ങളിൽ എന്നതുപോലെ, ഈ പ്രതിസന്ധിയെ നേരിടുന്നതിൽ ലോക സംഘടനകളും അധികാരപെട്ട രാജ്യങ്ങളും അതേ ഊർജസ്വലതയോടെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നമ്മുടെ ശബ്ദത്തെ നാം അവരെ കേൾപ്പിക്കേണ്ടതുണ്ട്.
അതെ, പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതിലും ഈ മേഖലയിലെ സമാധാനം, സുരക്ഷ, സൗഹൃദം എന്നിവയ്ക്കായുള്ള അന്വേഷണത്തിലും നാമെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
പക്ഷേ, ഇന്നത്തെ കൂടിക്കാഴ്ച സഹാനുഭൂതിയുടെ മറ്റൊരു പ്രകടനമാണെന്നതിൽ നമുക്ക് ആശ്വസിക്കാം. ഈ എളിയ പ്രവൃത്തിയിലൂടെ ഇസ്രായേലിലും പലസ്തീനിലും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ശബ്ദം ശക്തിപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; പുതിയ സഹസ്രാബ്ദത്തിലേക്ക് കടക്കുമ്പോൾ, വർണ്ണ, മത, മറ്റ് വേർതിരിവുകൾക്കപ്പുറം നമ്മുടെ ബന്ധങ്ങളുടെ മുഖമുദ്രയായി മനുഷ്യത്വം മാറുന്ന ഒരു ലോകത്തിലേക്കുള്ള വലിയ ചുവടുവെപ്പ് നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വിവർത്തനം : ഐഷ ഫർസാന