2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക വിഭാഗങ്ങളായ ദളിതരുടെയും ന്യൂനപക്ഷത്തിന്റെയും വിമോചനം സാധ്യമാകണമെന്നും അസമത്വങ്ങളെയും ആക്രമണങ്ങളെയും മറികടക്കാൻ ശേഷി ഉണ്ടാക്കാനുമാണ് അംബേദ്ക്കർ പ്രയ്ത്നനിച്ചത്. അംബേദ്കർ ആശയങ്ങളിലൂടെ സമത്വരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെ വിശകലനം ചെയ്യുന്നു എഴുത്തുകാരിയും ഗവേഷകയുമായ മായാ പ്രമോദ്.
തെരുവില്‍ കൊല്ലപ്പെടുന്ന ദളിതര്‍ വീണ്ടെടുക്കപ്പെടുന്ന അംബേദ്കര്‍

ദളിതരെയും, ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും സാംസ്കാരിമായും, സമൂഹികമായും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയമായും ഉണര്‍ത്തിയ, ഇന്ത്യന്‍ സാഹചര്യത്തില്‍ അവരുടെ അവകാശങ്ങളെ പുനര്‍ നിര്‍വചിക്കുകയും, ലോകത്തിനുതന്നെ പുതിയൊരു പ്രാതിനിധ്യ ജനാധിപത്യ ബോധം നൽകുകയും ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ ബി.ആര്. അംബേദ്കർ.
വായനയിലൂടെ, അറിവിലൂടെ അംബേദ്കറുടെ ജ്ഞാനപദ്ധതി പൊതുസമൂഹത്തിനോ ദളിത് സമൂഹത്തിനോ ലഭിക്കാന്‍ തുടങ്ങിയത് ഏതു കാലം മുതലാണ് എന്നത് പ്രധാന ചോദ്യമായി ഇന്നും നിലനില്ക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിക്കു നേരിടേണ്ടി വന്ന വര്‍ണ വിവേചനത്തിന്റെ ദുരനുഭവം ചരിത്ര പാഠങ്ങളിൽ നാം പഠിക്കുന്നുണ്ട്. എന്നാൽ അംബേദ്കറിനു നേരിടേണ്ടി വന്ന ജാതി അനുഭവങ്ങളോ? ഒരു ജനതയെ പടുത്തുയര്‍ത്താൻ അദ്ദേഹം മുന്നിട്ടിറങ്ങിയതിൻ്റെ അനുഭവങ്ങളോ? ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ചരിത്രത്തിൻ്റെ ആ ഏടുകള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്നും എവിടെ പോയി ?

പാഴ്സികളില്‍ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവം കരിക്കുലത്തിനു പുറത്തുള്ള റീഡിങ്ങ് മാത്രമായി ഒതുങ്ങുന്നു എന്നിടത്താണ് ജാതി ആരംഭിക്കുന്നത് എന്നുവേണം മനസിലാക്കാൻ. ഗാന്ധിയും നെഹ്രുവും ചരിത്ര പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നതുപോലെ തന്നെ, അത്രയും പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടേണ്ട പേരാണ് അംബേദ്കറുടേതും. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍, സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ശേഷിയുള്ള തിരിച്ചുവിളിക്കല്‍ ശക്തിയാണ് അംബേദ്കര്‍ എന്നിരിക്കേ പ്രത്യേകിച്ചും. ചരിത്രം നിര്‍മ്മിക്കുന്നവര്‍ തന്നെ ചരിത്രത്തില്‍ നിന്ന് പുറത്തായതിന്റെ, ചരിത്ര ബിംബം കൂടിയാണ് അംബേദ്കര്‍.
ലോകം കണ്ട എക്കാലത്തെയും വലിയ സോഷ്യോ-പൊളിറ്റിക്കല്‍ എന്‍ജീനിയറായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ എന്ന പാരമ്പര്യ രോഗം ബാധിച്ച, ഇന്ത്യയിലെ സവര്‍ണ്ണ സമൂഹത്തിന്, ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ആധുനിക ലോകം തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹം സ്വന്തം സമുദായത്തെയും ലോകത്തെയും അതിലേക്കു നയിച്ചു. ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങളെയും സമുദായങ്ങളെയും ഇത്രയും ആഴത്തില്‍ പഠിച്ച, തിരിച്ചറിഞ്ഞ മറ്റൊരാളില്ലെന്നു തന്നെ പറയാം.

മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ജ്ഞാനപദ്ധതിയുടെ പേരാണ് ഡോ. ബി.ആര്. അംബേദ്ക്കര്‍. നമ്മള് നാളിതുവരെ പിന്തുടര്ന്നിരുന്ന രാഷ്ട്രീയ – സാമൂഹിക നയങ്ങള്‍ക്ക് എന്തോ പ്രശ്നം നേരിടുന്നുണ്ടെന്നും അവ പുനഃപരിശോധിക്കേണ്ടതാണന്നും ഉള്ള ചിന്തയില്‍ നിന്നാണ് അംബേദ്കറുടെ ചിന്താധാരകള്‍ ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങിയത്. ഈ വിജ്ഞാനധാരയുടെ നവീനമായ വിശകലന രീതിക്കായി അദ്ദേഹം രൂപപ്പെടുത്തിയ രീതിശാസ്ത്രം, ആധുനിക രാഷ്ട്രനിര്‍മ്മാണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ നമ്മള് നോക്കി കാണേണ്ടതുണ്ട്. ഡോ. അംബേദ്കര്‍ അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങളോടുള്ള ഒരു പ്രതികരണമെന്ന നിലയില്‍ അല്ല തന്റെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളും ചിന്തകളും ജനാധിപത്യ സങ്കല്പവും രൂപപ്പെടുത്തുന്നത്. മറിച്ച് ഇന്ത്യയിലെ ഒരോ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് അദേഹത്തിന് ഉണ്ടായിരുന്നു. പ്രത്യേകിച്ചും ‘മതം’, ജാതി എന്നതിനെ കുറിച്ച്.
അംബേദ്ക്കര്‍ പറയുന്നത്; കൃത്യമായ ഒരര്‍ത്ഥമില്ലാത്ത അവ്യക്തമായ ഒരു പദമാണ് മതം എന്നാണ്. പല ഘട്ടങ്ങളയാണു മതം ഇന്ത്യയില്‍ രൂപംകൊണ്ടത്. മതത്തിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്, എന്നാല്‍ എല്ലാ കാലത്തും മതത്തിന് ഒരു ഘട്ടത്തിലുമുള്ള അര്‍ത്ഥമല്ല മുന്‍പും പിന്‍പും ഉണ്ടായിരുന്നത്. മതത്തിനും വിശ്വാസത്തിനും കാലാകാലങ്ങളില്‍ മാറ്റമുണ്ടായിക്കൊണ്ടേയിരുന്നു. ‘ജാതിയില്ല’ എന്ന് പറയുന്നതുകൊണ്ടോ സ്വമേധയ ജാതി ത്യജിച്ചുകൊണ്ടോ (ഈ അടുത്ത് നമ്മള് കണ്ടു ജാതിവാല് ഉപേക്ഷിക്കുന്നവരെയും അവ നിലനിര്‍ത്തി കൊണ്ടുതന്നെ പുരോഗമന ജനാധിപത്യം പറയുന്നവരെയും) ജാതി വ്യവസ്ഥക്ക് പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ലായെന്നും, മറിച്ച് ജാതി ത്യജിച്ചു എന്നു പറയുന്ന ആ സവര്‍ണ്ണ വിഭാഗത്തിന് ജാതി തന്നെയായിരുന്നു അധികാരവും, മൂലധനവും എന്നും മനസിലാക്കേണ്ടതുണ്ട് എന്നുമാണ്. അതിനാല്‍തന്നെ അധികാരം, രാഷ്ട്രീയാധികാരം പുനര്‍ വിതരണം ചെയ്യപ്പെടണം എന്നും അതിലൂടെ മാത്രമേ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം മനസിലാക്കിയിരുന്നു.

അംബേദ്ക്കറുടെ വീക്ഷണത്തില്‍, കാര്യത്തെ കാരണമായി തെറ്റിദ്ധരിക്കലാണിത്. എന്തുകൊണ്ടെന്നാല്‍ കൂടിക്കലരാതെ സ്വയം കൊട്ടിയടച്ച ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥയില്‍ സാമൂഹ്യ വിനിമയങ്ങള്‍ പരിമിതപ്പെടും. പിന്നീട് മതപരമായ വിലക്കുകളായി വികസിച്ചുവന്നതെന്താണോ അല്ലെങ്കില്‍ നിരോധന സ്വഭാവം ആര്ജ്ജിച്ചതെന്താണോ അതായിരിക്കും ജാതീയതയുടെ സ്വാഭാവിക ഫലം. അതായത് ഒറ്റപ്പെടുത്തല്‍, പുറത്താക്കല്‍ മാത്രമാണ്. ‘ജാതിവ്യവസ്ഥയുടെ ഉല്ഭവസ്ഥാനം വംശീയതയില്‍ അല്ലായെന്ന് തെറ്റുദ്ധരിക്കപ്പെടുന്നതുപോലെ അപരിഹാര്യമായ ഒന്നല്ല ജാതി പ്രശ്നം എന്നാണ്.
ബോധപൂര്‍വ്വമായ രാഷ്ട്രീയ പരിപാടിയിലൂടെ രൂപപ്പെടുത്തിയ ജാതിവ്യവസ്ഥ എന്ന സാമൂഹ്യ ജീവിതക്രമം ആധുനിക സമൂഹത്തിന് മറികടക്കാവുന്നതായിരുന്നു. എന്നാല്‍ ബ്രാഹ്മണ പൗരോഹിത്യം ശ്രേഷ്ഠമാണെന്ന് അവകാശപ്പെടുന്ന ഹിന്ദു പൗരാണിക ഗ്രന്ഥങ്ങളുടെ പവിത്രതാ സങ്കല്പത്തിലും, ബ്രാഹ്മണ്യ മൂല്യബോധങ്ങളിലുമാണ് ജാതിവ്യവസ്ഥയുടെ നിലനില്‍പ്പ് എന്നത് കൊണ്ട് ആ മൂല്യബോധത്തെ, അസമത്വ ജീവിതക്രമത്തെ ആധുനിക സമൂഹത്തിന് മറികടക്കാവുന്നതേയുള്ളൂ. എന്നാൽ അസമത്വങ്ങള്‍ നിറഞ്ഞ ഈ ജീവിതക്രമത്തെ പുനരാവിഷ്കരിച്ചുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ പദ്ധതികളും രാഷ്ട്രീയവും നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും (അംബേദ്കര്‍ Volume 7, വിപ്ലവവും പ്രതിവിപ്ലവവും പ്രാചീനഭാരതത്തില്‍).

ഇനി, എങ്ങനെയാണ് മതം ഇന്ത്യയില്‍ ഒരു അധികാര രൂപമായി ഇടപെടുന്നതെന്നു നോക്കാം.
പൗരര്‍ അര്‍ഹിക്കുന്ന സമത്വം, സ്വാതന്ത്ര്യം, വിഭവാധികാരം, എന്നിവയ്ക്കു മേല്‍ മതം കടന്നുകയറുന്നതെങ്ങനെയെന്ന് നമ്മള് കണ്ടുകൊണ്ടിരിക്കുന്നു. ദളിതര്‍ക്കെതിരെ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ, മതപരമായ വിവേചനവും അക്രമവും വര്‍ധിച്ചുവരുന്നെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തല്‍, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, സ്വത്ത് വകകള്‍ നശിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. (‘കൈയേറ്റ വിരുദ്ധ’ നടപടികളെന്ന് പറഞ്ഞ് മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്വത്തുക്കളും ബുള്‍ഡോസര്‍ രാജിന് ഇരയാക്കുന്നതും നമ്മള് കണ്ടു) കൂടാതെ, മതപരിവര്‍ത്തന വിരുദ്ധ നിയമം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിയമങ്ങളും മതന്യൂനപക്ഷങ്ങളെ ബാധിക്കുന്നതാണ്.
ഒരു ഭരണഘടനാ വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ ഭരണഘടനയുടെ പകര്‍പ്പ് ഏല്പ്പിക്കുകയാണെങ്കില് അയാള്‍ നിശ്ചിതമായും രണ്ടു ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അംബേദ്കര്‍ പറയുന്നുണ്ട്.
ഒന്ന്, ഭരണഘടന വിഭാവനം ചെയ്യുന്ന ഗവണ്മെന്റിന്റെ രൂപം എന്താണ്? രണ്ട്, ഭരണഘടനയുടെ രൂപം എന്താണ്? എല്ലാ ഭരണഘടനയും നേരിടേണ്ട രണ്ട് പ്രധാന ചോദ്യങ്ങളാണ് ഇത് എന്നാണ് അംബേദ്കര്‍ പറയുന്നത് (ഇന്ത്യന്‍ ഭരണഘടന, ഒരവലോകനം, ബി.ആര്. അംബേദ്ക്കര്‍, P.25) ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം തിരയുമ്പോള്‍, ഇപ്പോള്‍ ദളിത് ആദിവാസി സമൂഹങ്ങള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും നടക്കുന്ന അക്രമങ്ങള്‍, സമ്പത്തുക്കള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവുന്ന മുല്യശോഷണം, തുടങ്ങിയവയെല്ലാം ചര്‍ച്ചയിലേക്ക് എടുക്കാവുന്നതാണ്. ‘ഭരണഘടന എത്ര നല്ലതായിരുന്നാലും അത് കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരായ ആളുകള്‍ മോശക്കാരണെങ്കില് ഭരണഘടനയും മോശമായി തീരാന്‍ സാധ്യതയുണ്ട്, ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും അതിന്റെ സ്വഭാവത്തെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. മറിച്ച് ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ രാഷ്ട്രീയാദര്‍ശം എന്താണോ അതിനനുസരിച്ച് ഭരണഘടനയും അത്തരത്തില്‍ വ്യാഖ്യാനിക്കപ്പപ്പെടുകയും സാമൂഹ്യ വ്യവസ്ഥയില്‍ മാറ്റമുണ്ടാവുകയും ചെയ്യും.

കണക്കുകളനുസരിച്ച് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 16.6 ശതമാനം, ഏതാണ്ട് 201 ദശലക്ഷം ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. 8.6 ശതമാനം (104.3 ദശലക്ഷം) തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ ഉണ്ട്. ഹിന്ദുമതത്തില്‍ നിന്നുള്ളവര്‍ 966.2 ദശലക്ഷം (79.8 ശതമാനം), ഇസ്ലാമില്‍ നിന്ന് 172.2 ദശലക്ഷം (14.2 ശതമാനം), ക്രിസ്തുമതത്തില്‍ നിന്നുള്ളവര്‍ 27.8 ദശലക്ഷം (2.3 ശതമാനം), സിഖ് മതക്കാര്‍ 20.8 ദശലക്ഷം (1.7 ശതമാനം), ബുദ്ധമതക്കാര്‍ 8.4 ദശലക്ഷം (0.7 ശതമാനം), ജൈനമതക്കാര്‍ 4.5 ദശലക്ഷം (0.4ശതമാനം), സൊരാഷ്ട്രിയ മതക്കാര്‍ (പാര്‍സികള്‍) 57,300, ജൂതമതക്കാര്‍ ഏകദേശം 4,000.
അടുത്തകാലത്ത് ഉണ്ടായ ജാതി അതിക്രമങ്ങള്‍ പരിശോധിച്ചാല്‍, (02.04.2025 രാജ്യസഭാ ചോദ്യം നമ്പര്‍ 3650(ഡി)യുടെ മറുപടി(എ)യില്‍ നിന്ന്) 2020-2022 കാലയളവില്‍ പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടിക തിരിച്ചുള്ള കണക്കില്‍, 2020 മുതല്‍ 2022 അട്രോസിറ്റി കേസുകളുടെ എണ്ണം 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് 369,584 അട്രോസിറ്റി കേസുകളും രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇരട്ടിയിലധികം കേസുകള്‍. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍ ആശങ്കകള്‍ ഉന്നയിച്ചത് ഏതാനും മാസങ്ങള്‍ മുന്‍പാണ്. 1955ലെ പൗരാവകാശ സംരക്ഷണ നിയമം, 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ നിയമങ്ങള്‍ പ്രകാരം ദളിതര്‍ക്കെതിരേ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടണമെന്ന്, സാമൂഹിക നീതിയും ശാക്തീകരണവും സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി ദ ഹിന്ദു പത്രം, 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദളിതര്‍ക്കെതിരേയുള്ള ആക്രമസംഭവങ്ങളുടെ മേല്‍ സൂചിപ്പിച്ച സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തെന്നോ, ഈ വാര്‍ത്ത ആരെയൊക്കെ ആശങ്കാകുലരാക്കിയെന്നും നാം മനസിലാക്കേണ്ടതുണ്ട്.

അതായത്, അംബേദ്കര്‍ പറഞ്ഞതുപോലെ ഭരണഘടന എത്ര നല്ലതായിരുന്നാലും അത് കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരായ ആളുകള്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെങ്കില്‍ ആ രാജ്യത്തെ അതിപിന്നോക്ക വിഭാഗത്തില്‍ പെടുന്നവരും ന്യൂനപക്ഷങ്ങളും അക്രമങ്ങള്‍ നേരിടേണ്ടി വരും, അവര്‍ നീണ്ടകാലം പുറത്താക്കപ്പെടും. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന കാരണം ജാതിയിലും തൊട്ടുകൂടായ്മയിലും അധിഷ്ഠിതമായ, ആഴത്തില്‍ വേരൂന്നിയിരിക്കുന്ന അധികാരം എന്ന ഘടകം തന്നെയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളെ സാമൂഹികമായി ഒഴിവാക്കുകയും അക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു. പ്രധാനമായും ലൈംഗികാതിക്രമങ്ങളിലൂടെയാണ് ജാതി ഹിന്ദുക്കള്‍ ഇത്തരം അതിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
ചരിത്രപരമായി തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഭൂമിയുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരന്തരം സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത് സവര്‍ണ്ണ ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവരുമായുള്ള തര്‍ക്കങ്ങളിലേക്ക് വഴിവെക്കുകയും ദളിതരുടെ വാസസ്ഥലങ്ങള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. സാമ്പത്തികമായ പാര്‍ശ്വവല്‍ക്കരണം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, വിഭവാധികാരം എന്നിവയിന്മേലുള്ള പരിമിതമായ അധികാരം എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ദുര്‍ബലത വര്‍ദ്ധിപ്പിക്കുന്നു. അടുത്തകാലത്തായി ദളിത്-ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ വിദ്യാഭ്യാസ മേഖലയില്‍ നേടിയ മുന്നേറ്റത്തെ തടയുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നിഷേധിക്കുക, വൈകിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികളും നടക്കുന്നുണ്ട്.

ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും ജാതിസംഘര്‍ഷങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന പതിവുമുണ്ട്. രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് ലാഭത്തിനു വേണ്ടി ജാതി സംഘര്‍ഷങ്ങളെ ഉപയോഗിക്കുന്നു. ഇത് സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ വലിയ ധ്രുവീകരണവും സംഘര്ഷവുമുണ്ടാക്കുന്നു. എന്തുകൊണ്ടാണ് നിയമവും ദളിതരുടെ ഭരണഘടനാവകാശങ്ങളും അട്ടിമറിക്കപ്പെടുന്നത് ?
ഇവിടെയാണ് ഭരണഘടനയുടെ ആമുഖവും, ഭരണഘടനാ ഭേദഗതി വ്യവസ്ഥയും, 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ പല ഭാഗങ്ങളും ഭേദഗതി ചെയ്യുകയും ചില പുതിയ ആര്‍ട്ടിക്കിളുകളും വകുപ്പുകളും ഉള്‍പ്പെടുത്തുകയും ചെയ്തതിനെ കുറിച്ചും നാം മനസിലാക്കേണ്ടത്. ഭേദഗതിയിലൂടെ സ്ഥാപിച്ചെടുത്ത അമ്പത്തിയൊമ്പത് വകുപ്പുകള്‍ കൊണ്ട് സുപ്രീം കോടതിയുടെ പല അധികാരങ്ങളെയും ഇല്ലാതാക്കുകയും രാഷ്ട്രീയ വ്യവസ്ഥയെ പാര്‍ലമെന്ററി പരമാധികാരത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് പൗരന്റെ പല അവകാശങ്ങളെയും പരിമിതപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ ഓഫീസിന് അമിതാധികാരങ്ങള്‍ നല്‍കുകയും ചെയ്തു.
ജുഡീഷ്യല്‍ അവലോകനം കൂടാതെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം കൊടുക്കുന്നുണ്ട് ഈ ഭേദഗതി. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുകയും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തു. ഇത് ചൂഷണത്തിനും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടുള്ള നീതി നിഷേധത്തിനും കാരണമാകുന്നു.
ഇതിനു പരിഹാരം ഉണ്ടാവണമെങ്കില്‍ കൃത്യവും സമയബന്ധിതവുമായ വിചാരണകളും ശിക്ഷാവിധികളും ഉറപ്പാക്കണം. പ്രത്യേക കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും എസ്.സി, എസ്.ടി കേസുകള്‍ സെന്‍സിറ്റീവായും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിന് നിയമപാലകര്‍ക്ക് പരിശീലനം ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.

എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തുന്നതിനായി മികച്ച റിപ്പോര്‍ട്ടിംഗ്, നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുക, ഇരകള്‍ക്ക് ഭയപ്പെടാതെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുക, എന്നീ കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെയും നീതിപീഠത്തിന്റെയും ഉത്തരവാദിത്തമാണ്. അതോടൊപ്പം ജനങ്ങള്‍ക്ക് രാഷ്ട്രീയ അവബോധവും വിദ്യാഭ്യാസവും നല്‍കുകയും, എസ്.സി/എസ്.ടി വിഭാഗത്തിലുള്പ്പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്കുള്ള നിയമ പരിരക്ഷകളെക്കുറിച്ചും ബോധവല്‍ക്കരണ ക്യാമ്പെയ്നുകളും മറ്റും നടപ്പിലാക്കുകയും ചെയ്യണ്ടതുണ്ട്.
അതിക്രമ സാധ്യതയുള്ള സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രദേശങ്ങളെയും തിരിച്ചറിയുകയും അതിക്രമ സാധ്യതകളുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യുക, ഈ മേഖലകളിലെ ജാതി, മത ആക്രമണങ്ങളുടെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങള്‍ നടപ്പാക്കുക ഇടപെടലുകള്‍ ഉറപ്പാക്കുക എന്നീ കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പുരോഗതി ഉറപ്പാക്കുന്നതിനും ശക്തമായ നിയമ സംവിധാനം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുകയും ചെയ്യണം. അതേസമയം ഈ സംവിധാനത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും ഇടപെടലുകള്‍ ഒഴിവാക്കപ്പെടുകയും വേണം. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും അംബേദ്കര്‍ വായിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാലും അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഭരണഘടനയുടെ പ്രാധാന്യത്താലുമാണ്.
