കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ സ്നേഹത്തിന് പ്രത്യേക മൂല്യമുണ്ട്. നാരായണൻ്റെ അപരപ്രിയവും അൻപും സ്നേഹത്തിൻ്റെ രാഷ്ട്രീയ മൂല്യം ഉൾക്കൊള്ളുന്നു. അപരരോടുള്ള സ്നേഹം ആ നിലയിൽ ജാതിയ്ക്കെതിരെ നിൽക്കുന്നു. ആ സ്നേഹം എല്ലാത്തരം അടിച്ചമർത്തൽ സംവിധാനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. മനുഷ്യരെ അടുപ്പിക്കാനുള്ള വഴിയാണത്.
വെറുപ്പാകട്ടെ മനുഷ്യരെ തമ്മിൽ അകറ്റുന്നു. നിരന്തരം മറ്റൊരാളെ ചൂണ്ടി ശത്രുവാക്കിയാണ് വെറുപ്പ് പ്രവർത്തിക്കുന്നത്. വെറുപ്പിന് ഇന്ധനം അപരവിദ്വേഷമാണ്. മനുഷ്യരെ ചേരി തിരിച്ച് വെറുപ്പ് മുന്നേറുന്നു. വെറുപ്പിനെ പരമാവധി നിർമ്മിച്ചും മുതലെടുത്തുമാണ് ഫാഷിസം എക്കാലവും അതിജീവിച്ചിട്ടുള്ളത്.
ജൂതരെ ഹിറ്റ്‌ലർ കൊന്നൊടുക്കിയത് ഈ വെറുപ്പിനാലാണ്. മുസ്ലീങ്ങളും ദളിതരും ആദിവാസികളും കൊല്ലപ്പെടുന്നത് ഈ വെറുപ്പിനാലാണ്. പലസ്തീനികൾ കൊല്ലപ്പെടുന്നത് ഈ വെറുപ്പിനാലാണ്.
വെറുപ്പ് മനുഷ്യരുടെ കണ്ണുകെട്ടുന്നു, കാത് മൂടുന്നു.
തീയെ തീ കൊണ്ട് നേരിടാനാകില്ലെന്ന പോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാകില്ല. ആയതിനാൽ വെറുപ്പിനെ വെല്ലാൻ സ്നേഹത്തിൻ്റെ രാഷ്ട്രീയ മൂല്യമാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടത്.