കുട്ടികളിലെ ബുള്ളിയിങ്ങ് ബിഹവിയറും അധികാരബോധവും 

എന്താണ് ബുള്ളിയിങ്? എന്താണിതിന്റെ മനഃശാസ്ത്രം? എന്തുകൊണ്ടാണ് ഒരുമിച്ചു പഠിക്കുന്ന ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇത്തരം നീചമായ കാര്യങ്ങളിലേക്ക് കടക്കുന്നത്? എന്തുകൊണ്ട് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയായവര്‍ ഇത് പുറത്തു പറയുന്നില്ല? എവിടെയാണ് നമ്മള്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത്? സുനൈന കെയും അസീല ഫാത്തിമയും എഴുതുന്നു

‘Education is the practice of freedom, the means by which men and women deal critically and creatively with reality and discover how to participate in the transformation of the world’

– Paulo Freire

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളില്‍ വിപ്ലവം സൃഷ്ടിച്ച, ‘മർദിതരുടെ ബോധനശാസ്ത്രം’ (Pedagogy of the Oppressed) എന്ന, പുസ്തകം എഴുതിയ ബ്രസീലിയന്‍ വിദ്യാഭ്യാസ വിചക്ഷണനും തത്വചിന്തകനുമായ പോളോ ഫ്രെയറെ വിദ്യാഭ്യാസത്തിലൂടെ മനുഷ്യരുടെ വ്യക്തി, സമൂഹ തലങ്ങളിലെ മോചനവും പുരോഗതിയും എങ്ങനെ സാധ്യമാക്കാം എന്ന് കാണിച്ച് തന്നയാളാണ്. നമ്മുടെ കുട്ടികളില്‍ സഹാനുഭൂതിയും സഹവര്‍ത്തിത്വവും സ്വതന്ത്ര ചിന്തയും തുല്യതാ ബോധവും സമത്വചിന്തയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന, സ്വന്തം ജീവിതത്തിലോ ചുറ്റുപാടിലോ അനീതി സംഭവിക്കുമ്പോള്‍ തടയാനും എതിര്‍ക്കാനും തക്കവണ്ണം വിമര്‍ശനാത്മക ഭൗതിക പ്രക്രിയകളിലേക്ക് മനുഷ്യരെ വളര്‍ത്തിയെടുക്കുന്ന ഒരു സംവിധാനമായാണ് പുരോഗതി സ്വപ്നം കാണുന്ന ഏതൊരു സമൂഹവും വിദ്യാഭ്യാസ സമ്പ്രദായത്തെ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് സമൂഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഒരു സവിശേഷ സ്ഥാനം സമൂഹത്തില്‍ കല്‍പ്പിച്ചു കൊടുക്കുന്നതും. വിദ്യാഭ്യാസ മേഖല പൊതുവല്‍ക്കരിക്കണമെന്നും ജി ഡി പി യുടെ വലിയൊരു പങ്ക് പൊതുവിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്നും നമ്മള്‍ നിരന്തരം ആവശ്യപ്പെടുന്നതും ഇതുകൊണ്ടാണ്.

അനീതികളെ എതിര്‍ക്കാൻ തക്കവണ്ണം മനുഷ്യരെ ബൗദ്ധികമായി വളര്‍ത്തിയെടുക്കുന്ന ഒരു സംവിധാനമായാണ് വിദ്യാഭ്യാസത്തെ ഏതൊരു സമൂഹവും വിഭാവന ചെയ്യുന്നത്.

എന്നാല്‍ പുരോഗമനാശയങ്ങളുടെ ഉദാത്ത മാതൃകകളാകണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് പറഞ്ഞു വെക്കുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലനില്‍ക്കുന്ന ഘടന അധികാരശ്രേണീബന്ധിതമായ നമ്മുടെ സാമൂഹ്യഘടനയെ പിന്തുടരുന്നതും സാധൂകരിക്കുന്നതും തന്നെയാണ്. വിദ്യാര്‍ത്ഥി-അധ്യാപക ബന്ധം തൊട്ട് സ്‌കൂളുകളിലെ നിയമങ്ങളും പഠനരീതികളും മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തരം തിരിക്കുന്നതും എന്തിന് സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഘടന വരെയും പലപ്പോഴും അധികാര ശ്രേണി (power hierarchy) യില്‍ ഊന്നിയ സാമൂഹ്യബന്ധങ്ങള്‍ കുട്ടികളുടെ ഉള്ളില്‍ ഊട്ടിയുറപ്പിക്കുന്നതാണ്.

Deschooling Society

ഇവാന്‍ ഇല്ലിച് തന്റെ Deschooling Society (1971) എന്ന പുസ്തകത്തിലും മൈക്കിള്‍ ആപ്പിള്‍ തന്റെ Ideology and Curriculum (1979) എന്ന പുസ്തകത്തിലും ഇത് വിശദമാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ചു സ്‌കൂളുകളിലാണ് ഇത് കൂടുതലായി കാണുന്നത്. ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയില്‍ കുട്ടിക്കാലം അതിപ്രാധാന്യം അര്‍ഹിക്കുന്നു എന്നത് കൊണ്ട് തന്നെ സ്‌കൂളുകളിലെ കുട്ടികളുടെ അനുഭവങ്ങളും ഇടപെടലുകളും അവരുടെ ചിന്താരീതികളെയും സ്വഭാവ രൂപീകരണത്തെയും ഭൗതിക വികാസത്തെയും വളരെയധികം സ്വാധീനിക്കുന്നു. കുട്ടികള്‍ അവര്‍ ഉണര്‍ന്നിരിക്കുന്നതിന്റെ ഏറിയ പങ്കും ചെലവിടുന്നതും സ്‌കൂളുകളിലാണല്ലൊ. അത്‌കൊണ്ട് തന്നെയാണ് നമ്മുടെ സ്‌കൂളുകളെയും വിദ്യാഭ്യാസ രീതികളെയും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും.

എന്നാല്‍ ഈയിടെയായി നമ്മുടെ സ്‌കൂളുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വസ്തുക്കളുടെ വിൽപ്പനയും ദുരുപയോഗവും, കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ആക്രമണ പ്രവണതകളും (violent tendencies), ഡിജിറ്റല്‍ അഡിക്ഷനും എല്ലാം നമ്മുടെ ആശങ്കകള്‍ വർധിപ്പിക്കുന്നുണ്ട്. അപ്പോഴും അധികം ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് കുട്ടികളില്‍ അടുത്ത കാലത്തായി കൂടുതലായി വളര്‍ന്നു വരുന്ന ബുള്ളിയിങ് ബിഹേവിയര്‍ (Bullying Behaviours). വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട, 2025 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് Netflix സീരീസ് Adolescence ന്റെ പ്രധാന പ്രമേയം ഇതാണ്. എന്നാല്‍ മറ്റൊരു രാജ്യത്ത് നടക്കുന്ന ഒരു സാങ്കൽപ്പിക കഥയായി മാത്രം ഇതിനെ കണ്ട് ‘മൂല്യബോധങ്ങളിലധിഷ്ഠിതമായ സമൂഹത്തിലും’ ‘സംസ്‌കാരത്തിലും’ വളരുന്ന നമ്മുടെ കുട്ടികള്‍ ഇങ്ങനെയൊന്നുമാവില്ല എന്നാശ്വസിക്കാന്‍ ഇനിയും നമുക്ക് കഴിയില്ല. അത്ര നിഷ്‌കളങ്കമല്ല നമ്മള്‍ കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന ലോകം.

നമ്മെ വളരെയധികം നടുക്കുകയും കുറച്ചു ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത ഒരു സംഭവമാണ് 2025 ജനുവരി 15 ന് കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ മിഹിര്‍ എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. കൗമാരപ്രായക്കാരനായ ആ കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചത് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും നിരന്തരം നേരിടേണ്ടി വന്ന തൊലിയുടെ നിറത്തിന്റെ പേരിലുള്ള ബുള്ളിയിങ് ആയിരുന്നു. എന്നും കാണുന്ന, ഒരേ ക്ലാസ്സില്‍ ഇരുന്നു പഠിക്കുന്നവരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും സ്‌കൂളിലെ ടോയ്‌ലറ്റിലേക്കു കൊണ്ടുപോയി ബലമായി ടോയ്ലറ്റ് നക്കിക്കുക പോലുള്ള ഹീനകൃത്യങ്ങള്‍ക്കു വിധേയമായതും ആ കുട്ടിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവാം. ബുള്ളിയിങ് ബിഹേവിയറിന്റെ ഭീകരതയ്ക്ക് ഇരയാവുകയായിരുന്നു മിഹിര്‍. 2021 ല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയെ ആസ്പദമാക്കി നടത്തിയ പഠനത്തില്‍, ഏഴ് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബുള്ളിയിങ്ങിന്റെ ശരാശരി പ്രവണത 15.3% ആയി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്ന് ഈ കണക്ക് ആനുപാതികമായി വീണ്ടും വര്‍ധിച്ചിട്ടുണ്ടാകാനേ വഴിയുളളു.

സഹപാഠികളില്‍ നിന്ന് നിരന്തരം നേരിടേണ്ടി വന്ന ബുള്ളിയിങ് ആണ് മിഹിര്‍ എന്ന ഒന്‍പതാം ക്ലാസുകാരനെ ആത്മഹത്യയിലേക്ക് നയിച്ചത്.

പലരും ഇത്തരം പെരുമാറ്റങ്ങളെ കുട്ടികളില്‍ കൂടുതലായി വരുന്ന സോഷ്യല്‍ മീഡിയ അഡിക്ഷനുമായും ആക്രമണ സ്വഭാവം വളര്‍ത്തുന്ന വീഡിയോ ഗെയിം അഡിക്ഷനുമായും ഒക്കെ ചേര്‍ത്ത് വായിക്കുന്നത് കണ്ടു. അത്തരം ശീലങ്ങളെല്ലാം കുട്ടികള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള ഇത്തരം സ്വഭാവങ്ങളെ എങ്ങനെ പുറമെ പ്രകടിപ്പിക്കണം എന്നതിനുള്ള ആശയങ്ങള്‍ കൂടുതലായി കൊടുത്തിരിക്കാം. എന്നാല്‍ ഉള്ളില്‍ ഇത് രൂപപ്പെട്ട് വരുന്നത് അത്ര ലളിതമായല്ല . ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ? അല്ല. സ്‌കൂളുകളില്‍ പരസ്പരം അധിക്ഷേപിക്കുന്നതും സംഘം ചേര്‍ന്ന് അവഹേളിക്കുന്നതും എത്രയോ കാലങ്ങളായി തുടര്‍ന്ന് പോരുന്നതാണ്. അതിനെയൊക്കെ നമ്മള്‍ വളരെ ലാഘവത്തോടെ ആയിരുന്നു കണ്ടത് . പലപ്പോഴും അധ്യാപകര്‍ പോലും വിദ്യാര്‍ത്ഥികളെ ബുള്ളി ചെയ്യാറുണ്ട്.

എന്താണ് ബുള്ളിയിങ്? എന്താണിതിന്റെ മനഃശാസ്ത്രം? എന്തുകൊണ്ടാണ് ഒരുമിച്ചു പഠിക്കുന്ന ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇത്തരം നീചമായ കാര്യങ്ങളിലേക്ക് കടക്കുന്നത്? എന്തുകൊണ്ട് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയായവര്‍ ഇത് പുറത്തു പറയുന്നില്ല? എവിടെയാണ് നമ്മള്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത്?

എന്താണ് ബുള്ളിയിങ്?

മറ്റൊരാളെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ നിരന്തരമായി നടത്തുന്ന ക്രുദ്ധപ്രവൃത്തികളാണ് ബുള്ളിയിങ്. ഇതില്‍ അതിക്രമം ചെയ്യുന്നയാളും ഇരയാകുന്നയാളും തമ്മില്‍ ശക്തിയിലും അധികാരത്തിലും രണ്ടു തട്ടുകളില്‍ നില്‍ക്കുന്നവരായിരിക്കും. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നത് ബുള്ളിയിങ് എന്നാല്‍ പ്രധാനമായും നമ്മളേക്കാള്‍ പ്രായത്തില്‍ ചെറുപ്പമായവരോ ദുര്‍ബലരോ , സാമൂഹ്യശ്രേണിയില്‍ താഴെയുള്ളവരോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ദുര്‍ബലരായി കാണപ്പെടുകയോ ചെയ്യുന്ന ആളുകളെ നിരന്തരം ഭീഷണിപ്പെടുത്തുകയോ അതിയായ ദേഷ്യത്തോടെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും അധിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യുക എന്നതാണ്.

മറ്റൊരാളെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ നിരന്തരം നടത്തുന്ന പ്രവൃത്തികളാണ് ബുള്ളിയിങ്ങ്.

ബുള്ളിയിങ് പ്രത്യക്ഷമായും പരോക്ഷമായും നടക്കാം. പ്രത്യക്ഷത്തിലുള്ളത് നേരിട്ടുള്ള ശാരീരികമായും വാചികമായുമുള്ള ഉപദ്രവങ്ങളാണ്. നേരിട്ട് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പരിഹസിക്കുക, അവഹേളിക്കുക എന്നതൊക്കെ ഈ ഗണത്തില്‍പ്പെടുത്താം. പരോക്ഷമായിട്ടുള്ളത് നേരിട്ടല്ലാത്ത ഇടപെടലുകളായാണ് കാണപ്പെടുന്നത്. ഉദാഹരണത്തിന് ഒരാളെപ്പറ്റി അപവാദങ്ങള്‍ പറഞ്ഞു പരത്തുക, വ്യക്തിഹത്യ നടത്തുക, ഒറ്റപ്പെടുത്തുക തുടങ്ങിയവ. എന്റെ സ്‌കൂള്‍ പഠനകാലത്ത് ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘കുറുക്കന്‍’ എന്ന് കൂട്ടുകാരാലും ചില അധ്യാപകരാലും വിളിക്കപ്പെട്ട ഒരു കുട്ടിയുണ്ടായിരുന്നു ക്ലാസ്സില്‍ . അവന്റെ മെലിഞ്ഞു നീണ്ട ശരീരവും കറുത്ത നിറമുള്ള തൊലിയും തന്നെയായിരിക്കാം അങ്ങനെ വിളിക്കപ്പെടാന്‍ അവന്‍ അര്‍ഹനാണ് എന്ന് അവരെക്കൊണ്ട് തോന്നിച്ചത്. ഈ പരിഹാസങ്ങളോടൊന്നും പ്രതികരിക്കാതെ എപ്പോഴും ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഒരു ചുമരിനോട് ചേര്‍ന്ന് തീര്‍ത്തും നിശബ്ദനായി അവനിരുന്നു. ഇതിനോടൊന്നും പ്രതികരിക്കാതെ ഞാനടങ്ങുന്ന കുറെ പേരും. ഒരു സ്‌കൂള്‍ സംഘം ചേര്‍ന്ന് ഏഴോ എട്ടോ വയസ്സുള്ള ഒരു കുട്ടിയെ നിശ്ശബ്ദനാക്കി. അവനു ജീവിതത്തില്‍ എപ്പോഴെങ്കിലും അതില്‍ നിന്നും കര കയറാനുള്ള ആര്‍ജ്ജവം കിട്ടിയിട്ടുണ്ടാവുമോ? അറിയില്ല!

പ്രൊഫസർ പീറ്റർ സ്മിത്തും സംഘവും നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് പല ഭാഷകളിലും ബുള്ളിയിങ്ങിന് കൃത്യമായ ഒരു തര്‍ജ്ജമയോ സമാനമായ ഒരു പദമോ ഇല്ല എന്നാണ്. അതിനര്‍ത്ഥം ഇത്തരം പെരുമാറ്റങ്ങള്‍ ആ നാടുകളിലോ സംസ്‌കാരങ്ങളിലോ ഇല്ല എന്നല്ല. അതിനെ അവര്‍ വളരെ സാധാരണമായ ഒരു പ്രതിഭാസമായി കാണുന്നു എന്നാണ് . പല സമയങ്ങളിലും ഒരാളെ സംഘം ചേര്‍ന്ന് അവഹേളിക്കുന്നതില്‍ ആളുകള്‍ നര്‍മ്മം (Humour) കണ്ടത്തുകപോലും ചെയ്യുന്ന സമൂഹമാണല്ലോ നമ്മുടേത്. നമ്മുടെ മുഖ്യധാരാ സിനിമകളിലെ ഈ പ്രവണതകളൊക്കെ ചര്‍ച്ചയാവുന്നതും അടുത്തകാലത്ത് മാത്രമാണ് .

എന്താണ് ബുള്ളിയിങ്ങിന്റെ മനഃശാസ്ത്രം?

മുഖ്യധാരാ മനഃശാസ്ത്രം പലപ്പോഴും ബുള്ളിയിങ് ബിഹേവിയറിനെ നോക്കിക്കാണുന്നത് ബിഹേവിയറിസത്തിന്റെ (Behaviourism) സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ വിശകലനങ്ങള്‍ വ്യക്തികേന്ദ്രീകൃതവും പുറമെ പ്രകടമാകുന്ന പെരുമാറ്റങ്ങള്‍ക്ക് (Observable behaviours) കൂടുതല്‍ ഊന്നല്‍ നൽകുന്നതുമാകുന്നു. ഒരു കുട്ടിയുടെ വ്യക്തിതലത്തില്‍ മാത്രം ഉടലെടുക്കുന്ന സ്വഭാവദൂഷ്യമായി അല്ലെങ്കില്‍ പെരുമാറ്റ വൈകല്യമായി മാത്രം ഇതിനെ കാണുമ്പോള്‍ പരിഹാരമാര്‍ഗങ്ങളും കുട്ടിയുടെ പെരുമാറ്റങ്ങളുടെ വ്യക്തി തലത്തിലെ തിരുത്തലും പരിഷ്‌കരണവും (Behavioural correction and modification) ഊന്നിയുള്ളതാകുന്നു. കുടുംബ തലത്തിലും (ഫാമിലി ലെവല്‍) സ്‌കൂള്‍ തലത്തിലുമുള്ള കാരണങ്ങളെ കുറിച്ച് പറയുമ്പോഴും അടിസ്ഥാനപരമായി മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് വ്യക്തി തലത്തിലാണ് എന്ന് പറഞ്ഞ് വെക്കുന്നു.

കുട്ടികള്‍ക്കിടയില്‍ കാണപ്പെടുന്ന ബുള്ളിയിങ് പലപ്പോഴും നിറത്തിന്റെ, രൂപത്തിന്റെ , ജാതിയുടെ, ലിംഗപദവിയുടെ, സാമ്പത്തികാവസ്ഥയുടെ, പാഠ്യ പഠ്യേതര വിഷയങ്ങളിലെ നിലവാരത്തിന്റെ ഒക്കെ അടിസ്ഥാനത്തിലാണ്.

മനുഷ്യരുടെ പെരുമാറ്റരീതികളെയും മാനസിക പ്രവര്‍ത്തനങ്ങളെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിക്കൊണ്ട് വ്യക്തിതലത്തില്‍, പുറമെ പ്രകടമാകുന്ന സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം മനുഷ്യമനഃശാസ്ത്രത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഈ വീക്ഷണം ബുള്ളിയിങ്ങിനെക്കുറിച്ചുള്ള വളരെ പരിമിതമായ ധാരണയെ നമുക്ക് നല്‍കുന്നുള്ളു. മനുഷ്യരില്‍ സ്വഭാവ രൂപീകരണവും മനോവികാസവും നടക്കുന്നത് തങ്ങളുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്ദര്‍ഭങ്ങളുമായുള്ള ക്രിയാത്മകമായ നിരന്തര സമ്പര്‍ക്കത്തിലൂടെയാണെന്ന വാദമാണ് കുറേകൂടി യുക്തിയുക്തവും സ്വീകാര്യവുമായി തോന്നുന്നത്. ഇതേ വാദമാണ് മനഃശാസ്ത്രത്തിലെ Socio cultural and historical paradigm മുന്നോട്ടു വെക്കുന്നതും. നമ്മുടെ ചിന്തകളിലെയും പെരുമാറ്റങ്ങളിലെയും നല്ലതോ ചീത്തയോ ആയ സവിശേഷതകളുടെയെല്ലാം ഉറവിടം പലപ്പോഴും നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും നാം ജീവിക്കുന്ന സംസ്‌കാരങ്ങളില്‍ നിന്നുമാണ് കണ്ടെത്താന്‍ കഴിയുക.

ബുള്ളിയിങ് ബിഹേവിയറിന്റെ അടിസ്ഥാന മനഃശാസ്ത്രം അധികാരബോധമാണ്. മറ്റുള്ളവരെ അടിച്ചമര്‍ത്തിക്കൊണ്ടും അവഹേളിച്ചുകൊണ്ടും സ്ഥാപിക്കപ്പെടുന്ന അധികാരത്തെക്കുറിച്ചുള്ള ബോധം. അധികാരബോധത്തിന്റെ ഉറവിടം അധികാരബന്ധങ്ങളിലും അധികാരശ്രേണികളിലും അധിസ്ഥിതമായ സമൂഹവും സംസ്‌കാരവും. നമ്മുടെ കുട്ടികള്‍ക്കിടയില്‍ കാണപ്പെടുന്ന ബുള്ളിയിങ് പലപ്പോഴും നിറത്തിന്റെ, രൂപത്തിന്റെ , ജാതിയുടെ, ലിംഗപദവിയുടെ, സാമ്പത്തികാവസ്ഥയുടെ, പാഠ്യ പഠ്യേതര കാര്യങ്ങളിലെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഒക്കെയാണ്. തുല്യത നിലനില്‍ക്കാത്ത, ഇന്നും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ രീതികള്‍ പല തരത്തിലും തലത്തിലും തുടരുന്ന ഒരു സമൂഹത്തില്‍ ബുള്ളിയിങ് എന്നത്, മറ്റുള്ളവരെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്, തങ്ങളുടെ അധികാര സ്ഥാനം പ്രഖ്യാപിക്കാനും ഊട്ടിയുറപ്പിക്കാനും തങ്ങളുടെ കുറവുകളെ മറച്ചു പിടിക്കാനും ഉള്ള ഉപാധിയായിട്ടാണ്.

Mind in Society

നമ്മുടെ കുടുംബ ബന്ധങ്ങള്‍ക്കുള്ളിലും തൊഴിലിടങ്ങളിലും വളരെ വ്യക്തമായി കാണാനാവുന്ന ഈ രീതികള്‍ എത്രമാത്രം സാധാരണമാണ് കേരളസമൂഹത്തില്‍! ഈ സാമൂഹ്യഘടനയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ചിന്തയിലും പെരുമാറ്റത്തിലും അതിന്റെ സ്വാധീനമുണ്ടാകാം. ലെവ് വിഗോട്‌സ്‌കി (Lev Vygotsky) തന്റെ Mind in Society (1978 ) എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട് എങ്ങനെയാണ് മനുഷ്യന്റെ ചിന്തകള്‍ ആദ്യം ഒരു സാമൂഹ്യ തലത്തില്‍ (Social Plane ) പ്രത്യക്ഷപ്പെടുന്നതെന്നും പിന്നീട് അത് വ്യക്തിയുടെ തലത്തില്‍ (Individual plane ) വികസിക്കുന്നതെന്നും. ഇങ്ങനെ ചുറ്റുപാടുകളുടെ സ്വാധീനത്താല്‍ ഉള്ളില്‍ വികസിക്കുന്ന ചിന്തകളുടെ ബാഹ്യ പ്രകടനങ്ങളായി പെരുമാറ്റങ്ങള്‍ രൂപപ്പെടുകയും ആ പെരുമാറ്റങ്ങളും ചിന്തകളുടെ നേരിട്ടുള്ള പങ്കുവെക്കപ്പെടലുകളും വീണ്ടും സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ വീണ്ടും വ്യക്തികളുടെ മാനസിക തലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ഈ പ്രക്രിയ ഒരു വൈരുദ്ധ്യാത്മക പ്രക്രിയയായി തുടര്‍ന്ന് പൊയ്‌ക്കൊണ്ടേയിരിക്കുകയും ചെയ്യും. ചുറ്റുപാടുകളുമായി ക്രിയാത്മകമായ ഇടപെടലുകള്‍ (active participation and interaction) നടത്തുമ്പോള്‍ മാത്രമേ ഒരാളില്‍ ഈ സ്വാധീനം ഉണ്ടാകൂ എന്നും വിഗോട്‌സ്‌കി പറയുന്നു.

പഠനങ്ങള്‍ പറയുന്ന മറ്റൊന്ന് ബുള്ളിയിങ് കുട്ടികള്‍ സംഘം ചേര്‍ന്നാണ് ചെയ്യുന്നത്. കുട്ടികള്‍ പലപ്പോഴും ഒരു സംഘത്തിന്റെ നിയമങ്ങളും രീതികളും പാലിക്കാന്‍ തീരുമാനിക്കുന്നത് ആ സംഘത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള ആഗ്രഹവും ആവശ്യവും കൊണ്ടാണ്. പിന്നീട് പതിയെ പതിയെ അത് ഒരാളുടെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും തന്നെ ഭാഗമായി മാറുകയും ചെയ്‌തേക്കാം. ആരോടെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും ചേര്‍ന്ന് നില്‍ക്കാനുള്ള വാഞ്ഛ(belongingness needs) എല്ലാ മനുഷ്യരിലും ശക്തമാണ്. കൗമാര പ്രായത്തില്‍ സമപ്രായക്കാരുടെ സംഘത്തിന്റെ ഭാഗമാകാനായിരിക്കും കൂടുതല്‍ താത്പര്യ . ഒരാളുടെ സ്വത്വബോധത്തെ നിര്‍ണയിക്കുന്നതില്‍ ഈ പ്രായത്തില്‍ ഇത് വളരെ വലിയ പങ്ക് വഹിക്കുന്നു. ബുള്ളിയിങ് കൂടുതല്‍ കാണപ്പെടുന്നതും കൗമാര പ്രായക്കാരിലാണ്. മറ്റു ചില പഠനങ്ങള്‍ പറയുന്നത് കൂട്ടുകാരുടെ സംഘങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പരസ്പര അധിക്ഷേപങ്ങളും കാണാമെന്നതാണ്. എങ്ങനെയാണ് ഇത്രയും നിഷേധാത്മകമായ അനുഭവങ്ങള്‍ കൊടുത്തും സ്വീകരിച്ചും ഒരാള്‍ ഒരു കൂട്ടുകെട്ടില്‍ തുടരുക? സംഘമായി ഹീനകൃത്യങ്ങളിള്‍ ഏര്‍പ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരുടേതുമല്ലതാവുന്നു. മനഃശാസ്ത്രത്തില്‍ ഇതിന് diffusion of responsibility എന്നാണ് പറയുക. അപ്പോള്‍ തനിക്ക് ശിക്ഷ ലഭിക്കില്ല എന്ന ഒരു ധൈര്യം കുട്ടി സ്വായത്വമാക്കുന്നു.

അക്രമം കൂടുതലുള്ള ഗെയിമുകള്‍, വീഡിയോ കോണ്ടെൻ്റുകള്‍, സിനിമ തുടങ്ങിയവ കാണുന്നതില്‍ നിന്ന് കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്.

Social learning theory പ്രകാരം മോശം സ്വഭാവങ്ങളുമായി തുടര്‍ച്ചയായി ഉണ്ടാവുന്ന സമ്പര്‍ക്കം നമുക്ക് അതിനോടുള്ള എതിര്‍പ്പ് പതിയെ മാറാനുള്ള സാധ്യതയുണ്ടാക്കുന്നു. മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള കുറ്റബോധം പതിയെ ഇല്ലാതാകുന്നു. ഇതുകൊണ്ടാണ് അക്രമം കൂടുതലുള്ള വീഡിയോ ഗെയിംസ്, വീഡിയോ കോണ്‍ടെന്റ് , സിനിമ എന്നിവ കാണുന്നതില്‍ കുട്ടികളെ നിയന്ത്രിക്കണം എന്ന് പൊതുവെ പറയുന്നത്. അപ്പോള്‍ നമ്മുടെ ഓരോ കുട്ടിയും വീട്ടില്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളോ ? പുരുഷാധിപത്യ ഘടനയും സ്വഭാവവും (Patriarchal structure and nature) ഇന്നും നിലനില്‍ക്കുന്ന നമ്മുടെ ബഹുഭൂരിപക്ഷം കുടുംബങ്ങളിലും പരസ്പരമുള്ള ആശയവിനിമയ രീതികള്‍ വരെയും പ്രത്യക്ഷമായും പരോക്ഷമായും അക്രമ സ്വഭാവം ഉള്ളതാണ്. അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായാണ് ഇവിടെ ദേഷ്യത്തെയും അക്രമത്തെയും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും രക്ഷിതാക്കള്‍ ബുള്ളയിങ്ങിനെ അനാരോഗ്യകരമായ ഒരു പെരുമാറ്റമായി അംഗീകരിക്കുന്നില്ല, മറിച്ച് സാംസ്‌കാരികമായി സ്വീകാര്യമായ ഒരു സ്വഭാവമായാണ് നോക്കി കാണുന്നത്. ഈ സാഹചര്യം ഇരകളെ നിസ്സഹായരും, മാനസികമായി ബലഹീനരും, വിധേയത്വമുള്ളവരുമാക്കി മാറ്റുന്നു. സ്‌കൂളുകളിലെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളും മിക്കപ്പോഴും വ്യത്യസ്തമല്ല. ഇങ്ങനെ കുട്ടികള്‍ കൂടുതലായി ഇടപെടുന്ന രണ്ട് പ്രധാന സാമൂഹ്യസാഹചര്യങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന അക്രമത്തെ അവര്‍ തങ്ങളുടെ സംഘങ്ങള്‍ക്കിടയിലെയും സംഘങ്ങള്‍ക്കുള്ളിലെയും അധികാരം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ആയുധമായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ബുള്ളിയിങ് കൂടുതലായി കാണപ്പെടുന്നത് ദേഷ്യം, ആധിപത്യഭാവം അധികാരമനോഭാവം ഒക്കെ സര്‍വ്വസാധാരണമായി അംഗീകരിച്ച ഇടങ്ങളിലാണ്.

മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തരം തിരിക്കുന്നതിൽ തുടങ്ങി അധികാര ശ്രേണിയില്‍ ഊന്നിയ സാമൂഹ്യബന്ധങ്ങള്‍ കുട്ടികളുടെ ഉള്ളില്‍ ഊട്ടിയുറപ്പിക്കുന്നുണ്ട്.

റോഗോഫിന്റെയും (2003) വെങ്കറുടെയും (1998) പഠനങ്ങളില്‍ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നതും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാവുന്നതാണ്. സമപ്രായക്കാരുടെ സംഘങ്ങളില്‍ പൊതുവായ, എല്ലാവരും അംഗീകരിക്കുന്ന മൂല്യങ്ങളും ധാരണകളും പ്രവൃത്തികളും ഉണ്ടാവും. എന്നിരുന്നാലും ഈ സംഘങ്ങള്‍ക്കുള്ളിലെ ബന്ധങ്ങള്‍ അത്ര ലളിതമായി വിശദീകരിക്കാവുന്നതല്ല. അത് സങ്കീര്‍ണമാണ്. ഓരോ വ്യക്തിക്കും വ്യത്യസ്തമായ പങ്കുകളും ഉത്തരവാദിത്തങ്ങളുമാണ് ഉണ്ടാവുക. അത് സ്ഥിരമാകണമെന്നുമില്ല. സമയകാലങ്ങള്‍ അനുസരിച്ച് മാറാം. അങ്ങനെ സംഘത്തിന്റെ ഭാഗമായി മാറുന്നതോടെ അവരുടെ സ്വത്വസങ്കൽപ്പങ്ങളും (sense of identity) രൂപപ്പെട്ട് വരുന്നു. ഇതും കൂടുതല്‍ സംഭവിക്കുന്നത് കൗമാരപ്രായത്തിലാണ്. അതുകൊണ്ട് തന്നെ ബുള്ളിയിങ് ബിഹേവിയറില്‍ പങ്കു ചേരുന്നതോടെ ആ സ്വത്വ സങ്കൽപ്പങ്ങളും ശക്തമായി മാറുന്നു. ഇതേ സിദ്ധാന്തം നമുക്ക് മറ്റു പല സംഘ പെരുമാറ്റങ്ങള്‍ വിശദീകരിക്കാനും ഉപയോഗിക്കാവുന്നതാണ്.

ബുള്ളിയിങ്ങിന് ഇരയാക്കപ്പെടുന്നവര്‍ പൊതുവില്‍ രണ്ട് തരത്തിലുള്ള അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ഒന്ന് ബുള്ളിയിങ്ങിന്റെ ആന്തരികവല്‍ക്കരണം. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന എല്ലാത്തരം ദൂഷണങ്ങളെയും (Stigmas) അവര്‍ ഉള്‍ക്കൊള്ളും. ആ കുറ്റങ്ങളും കുറവുകളും അധിക്ഷേപങ്ങളും ദുര്‍ബലതകളും സത്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ ബുള്ളിയിങ്ങിന് അര്‍ഹരാണെന്ന് അവര്‍ വിശ്വസിച്ചു തുടങ്ങും. വളരെ അപകടകരമായൊരു അവസ്ഥയാണത്. ഇത്തരക്കാര്‍ ഇത് പുറത്തു പറയില്ല. അവരില്‍ തങ്ങളെക്കുറിച്ചു ഒരു മോശമായ കാഴ്ചപ്പാട് (Negative self image) സ്വഭാവികമായും വളര്‍ന്നു വരുന്നു. ഇവരില്‍ പലരും തങ്ങള്‍ ഭാവിയിലും ബുള്ളിയിങ്ങിന് ഇരയാക്കപ്പെടുമെന്ന് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ പതിയെ പതിയെ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു മാറി ജീവിക്കാന്‍ തുടങ്ങിയേക്കാം. ഇവരുടെ ആത്മവിശ്വാസം ഭീകരമായി തകര്‍ക്കപ്പെടുന്നു. മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഇവര്‍ വിഷാദം (ഡിപ്രഷന്‍), അമിത ഉത്ക്കണ്ഠ (Anxiety) പോലുള്ള മാനസികപ്രശ്‌നങ്ങളും കണ്ടുവരാനുള്ള സാധ്യതകള്‍ ഉണ്ട്.

ബുള്ളിയിങിന് ഇരയാക്കപ്പെട്ടവർ മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കാൻ തുടങ്ങിയേക്കാം. ഇവരുടെ ആത്മവിശ്വാസം തകരുന്നു. വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

മറ്റൊന്ന് വളര്‍ന്നുവരുന്ന പ്രതിരോധാത്മകതയാണ് (Resilience). തങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ അവര്‍ ചെറുത്ത് തോല്‍പ്പിക്കുന്നു. തങ്ങളില്‍ ബലഹീനതകളും കുറ്റങ്ങളും അടിച്ചേല്പിക്കപ്പെട്ടതാണെന്നും അത് യാഥാര്‍ഥ്യമല്ലെന്നും ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ക്ക് ബോധ്യമുണ്ടാകും. പൊതുവെ ആത്മവിശ്വാസം കൂടുതല്‍ കാണപ്പെടുന്ന കുട്ടികളിലും വീട്ടില്‍ നിന്നും മറ്റുള്ളവരില്‍ പിന്തുണ (support) കിട്ടി വളരുന്നവരിലുമാണ് ഈ പ്രതിരോധാത്മകത കാണപ്പെടുന്നത്. ഈ തിരിച്ചറിവ് തങ്ങളുടെ നേരെ മാത്രമല്ല തങ്ങളുടെ ചുറ്റിനും നടക്കുന്ന ബുള്ളിയിങ്ങിനെ എതിര്‍ക്കാനും അവരെ പ്രേരിപ്പിക്കുന്നു. ഇരയാക്കപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് പിന്തുണ നല്‍കാനും ഇവര്‍ തയ്യാറാകുന്നു.

ഇപ്പോള്‍ ബുള്ളിയിങ് സൈബര്‍ ഇടത്തിലും ശക്തമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ഇടപെടലുകള്‍ ഇനിയും വൈകിക്കൂടാ. ബുള്ളിയിങ് ചെയ്യുന്നവരിലും ഇരയാക്കപ്പെട്ടവരിലും ജീവിതകാലത്തുടനീളം നിലനില്‍ക്കാവുന്ന ദൂരവ്യാപകമായ പ്രതികൂല ഫലങ്ങളാണ് ഉണ്ടാവുക എന്നതുകൊണ്ട് തന്നെ ചെറിയ കുട്ടികളില്‍ തൊട്ട് നമ്മള്‍ ഇടപെടലുകള്‍ നടത്തണം. കുട്ടികളായാല്‍ ഇങ്ങനെയാണ് ; അവരുടെ പ്രായമാണ് ഇതിനൊക്കെ പ്രേരിപ്പിക്കുന്നത് എന്ന ചിന്തയേ അരുത്.

കുട്ടികള്‍ക്കുള്ളിലെ അധികാരബോധത്തിന്റെയും അധികാരമനോഭാവത്തിന്റെയും വളര്‍ച്ചയെ തടയണം. പക്ഷെ ഇത് വ്യക്തി കേന്ദ്രീകൃതമായി മാത്രമാവരുത്. മറിച്ച് അവര്‍ ഇടപെടുന്ന സമൂഹത്തിലേയും കുടുംബത്തിലേയും ഓരോ തലത്തിലും അധികാര ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ട് വരണം. അധികാര ശ്രേണീ ബന്ധിതമായ വ്യവസ്ഥിതിയില്‍ ഒരു മാറ്റം കൊണ്ട് വന്നാല്‍ മാത്രമേ നമ്മുടെ കുട്ടികളുടെ മനോലോകത്തില്‍ സ്ഥായിയായ ഒരു മാറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കൂ. മറ്റെല്ലാം താൽക്കാലിക മാറ്റങ്ങളായിരിക്കും. ബുള്ളി ചെയ്യുന്നവര്‍ എല്ലാക്കാലത്തും പ്രശ്നക്കാരും വഴക്കാളികളുമാണെന്ന മുദ്രകുത്തലും അരുത്. അവരുടെ ബന്ധങ്ങളിലും ഇടപെടുന്ന ഇടങ്ങളിലും വ്യവസ്ഥിതിയിലും മാറ്റങ്ങള്‍ വരുന്നതിലൂടെ, യുക്തിയുക്തമായും വിമര്‍ശനാത്മകമായും സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും മനസ്സിലാക്കാനുള്ള അവബോധം സൃഷ്ടിക്കപ്പെടുന്നതിലൂടെ അവരില്‍ മാറ്റങ്ങള്‍ കൊണ്ട് വരിക സാധ്യമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ലോകോത്തരവും നമ്മുടെ കുട്ടികള്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുമാകണമെങ്കില്‍ ഇത് കൂടിയേ തീരു.

References
1.Apple, M.W. (2004). Ideology and Curriculum. Routledge
2.Arseneault, L., Bowes, L., & Shakoor, S. (2010). Bullying victimization in youths and mental health problems: ‘Much ado about nothing’? Psychological Medicine, 40, 717-729.
3.Freire, P. (1970). Pedagogy of the oppressed. Seabury Press
4.Illich, I. (1971). Deschooling Society. Harmondsworth:Penguin
5.Kodapally, B., Mathews, E., Kodali, P. B., & Thankappan, K. R. (2021). Bullying victimization and its associated factors among adolescents in Kozhikode district, Kerala, India: a mixed-methods study [version 1; peer review: 1 approved]. Wellcome open research, 6, 223.
6.Rigby, K. (2004). Addressing bullying in schools: Theoretical perspectives and their implications. School Psychology International, 25(3), 287-300.
7.Rogoff, B. (2003). The cultural nature of human development. Oxford: Oxford University Press.
8.Smith, P. K., & Monks, C. P. (2008). Concepts of bullying: Developmental and cultural aspects. International Journal of Adolescent Medicine and Health, 20(2), 101-112.
9.Smith, P. K., Cowie, H., Olafsson, R. F., & Liefooghe, A. P. D. (2002). Definitions of bullying: A comparison of terms used, and age and gender differences in a fourteencountry international comparison. Child Development, 73(4), 1119-1133.
10.Vygotsky, L.S. (1978). Mind in society. Cambridge, Harvard University Press.
11.Wenger, E. (1998). Communities of practice: Learning, meaning, and identity. New York: Cambridge University Press.

Topics:
സുനൈന കെ, അസീല ഫാത്തിമ

സുനൈന കെ, അസീല ഫാത്തിമ

  • സുനൈന കെ : കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബിഹേവയിറല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. എജുക്കേഷണല്‍ സൈക്കോളജി, ജെന്‍ഡര്‍ സൈക്കോളജി, കള്‍ച്ചറല്‍ സൈക്കോളജി, പൊളിറ്റിക്കല്‍ സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.
  • അസീല ഫാത്തിമ : ഗവേഷക. അധ്യാപിക. Bullying Behavior Among Adolescents എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *