ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ പുനർനിർവചിച്ച മനുഷ്യനാണിത്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ,ഏറ്റവും മികച്ച നായകനും.സിംഹഹൃദയനായ പോരാളി, ഒരിഞ്ച് പോലും വിട്ടു കൊടുക്കാത്ത ആധിപത്യ സ്വഭാവം, അധിക്ഷേപങ്ങൾ ഏറ്റുവാങ്ങി വിധേയത്വത്തോടെ നിന്നുകൊടുക്കുന്നതിലൂടെ കിട്ടുന്ന ആദരവ് നേടിയെടുക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ലയാൾ. ഓവർസീസ് ടൂറുകളിൽ അലറിവിളിക്കുന്ന അവരുടെ കാണികളെ കൂടി നേരിടേണ്ടി വരുന്നത് ഇന്ത്യയുടെ പല ജന്റിൽമാൻ ക്രിക്കറ്റർമാർക്കുമൊരു പ്രതിസന്ധിയായിരുന്നെങ്കിൽ കോഹ്ലി അത്തരം സൈക്കോളജിക്കൽ യുദ്ധങ്ങൾ ജയിക്കാൻ പിറന്നവനായിരുന്നു.എല്ലാ ഗെയിമുകളിലും മികച്ചവനാരെന്ന ചോദ്യമുയരുന്ന കാലത്ത് ക്രിക്കറ്റിൽ എങ്ങനെ വിരാട് കോഹ്ലി ആ ചോദ്യം സെറ്റിൽ ചെയ്യുന്നു എന്ന് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി നിർണയിക്കുന്നതിൽ വിരാട് ചെലുത്തിയ സ്വാധീനവും മുൻനിർത്തി വിശകലനം ചെയ്യുകയാണ് സ്പോർട്സ് അനലിസ്റ്റ് ആയ സംഗീത് ശേഖർ
വിരാട് കോഹ്ലി – സിംഹഹൃദയനായ പോരാളി

ഇതിഹാസങ്ങളെയൊരുപാട് കണ്ടൊരു ഗെയിമാണ് എന്നിരിക്കെയും പുറകെ വരുന്നവർക്ക് പിന്തുടരാൻ കഴിയാത്ത വിധമൊരു ലെഗസി സൃഷ്ടിച്ചു വച്ചിട്ടുള്ളവനെന്ന വിശേഷണമൊക്കെയൊരു ക്രിക്കറ്റർക്ക് കൊടുക്കുകയാണെങ്കിൽ അതിന് വിരാട് കോഹ്ലിയോളം യോഗ്യനായ മറ്റൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. ഇതിഹാസങ്ങളെ കണ്ടിരുന്നവരെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ വേറൊരു തലത്തിലേക്ക് ഉയർന്നു പോയ കളിക്കാരൻ. സച്ചിൻ ടെണ്ടുൽക്കറിനു ശേഷം അനുഭവപ്പെടാൻ സാധ്യതയുണ്ടായിരുന്ന ശൂന്യത കൃത്യമായി നിറയ്ക്കുന്നു എന്നത് മാത്രമല്ല, ഇന്ത്യയിൽ ക്രിക്കറ്റിനോടുള്ള ആരാധനക്ക് തൽക്കാലത്തെക്കെങ്കിലും ഒരു വിരക്തി സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന തോന്നൽ പോലുമുണ്ടാക്കാതെ നിയന്ത്രണം ഏറ്റെടുക്കുന്നു. മുന്നേ പോയവരെ അതിശയിപ്പിക്കുന്ന, പിന്നീട് വരുന്നവർ ആശ്ചര്യത്തോടെ നോക്കിനിൽക്കുന്നൊരു ഔട്ട് സ്റ്റാൻഡിങ് കരിയറാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.
എക്കാലത്തെയും മികച്ചവനാരെന്ന ചോദ്യം ഉയരാത്ത കായിക ഇനങ്ങളില്ല. അത്തരം ചോദ്യങ്ങൾക്ക് പല ഗെയിമുകളിലും ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ക്രിക്കറ്റിലും അത് സെറ്റിൽ ചെയ്യപ്പെട്ടു കഴിഞ്ഞെന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എതിരഭിപ്രായങ്ങൾ ഒരുപാടുണ്ടാകുമെങ്കിലും വിരാട് കോഹ്ലിയെന്ന ബാറ്റർ നിലവിലുള്ള മൂന്ന് ഫോർമാറ്റുകളും കീഴടക്കി ഒരു കൊളോസസിനെ പോലെ ഉയർന്നു നിൽക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 27000 ത്തിൽപരം റൺസ്, ഏകദിനത്തിൽ ബാറ്റിംഗ് ശരാശരി 58 ആണെങ്കിൽ, ടി ട്വന്റിയിൽ 48, ടെസ്റ്റിൽ ശരാശരി 47 ൽ നിൽക്കുന്നു. ഏകദിനത്തിൽ 51 സെഞ്ച്വറികൾ. മൂന്ന് ഫോർമാറ്റിലും കൂടെ 82 സെഞ്ച്വറികൾ.ആകെ കളിച്ചത് വെറും 550 മത്സരങ്ങളാണ്.

‘കോഹ്ലിയൊരു ബോട്ടം ഹാൻഡഡ് പ്ലെയറാണ്. ഒരിക്കൽ ഫോം നഷ്ടമായാൽ പിന്നെ തിരിച്ചു കിട്ടില്ല ‘, മുൻ പാക് പേസർ മുഹമ്മദ് ആസിഫിന്റെ വാക്കുകളാണ്. 2021ലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും 2022ൽ കോഹ്ലിക്കൊരു ഇടർച്ച ഉണ്ടായപ്പോഴാണ് അത് വൈറലായത്. ഈയൊരു നിരീക്ഷണം മാത്രമല്ല കോഹ്ലി സച്ചിന്റെ ഏഴയലത്തൊന്നും എത്തില്ലെന്നൊരു കമന്റും അദ്ദേഹം പാസ്സാക്കുന്നുണ്ട്. താൻ ജഡ്ജ് ചെയ്യുന്നത് ഈ ഗെയിമിന്റെ ചരിത്രത്തിൽ ഒരുപക്ഷെ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്നൊരു കളിക്കാരനെയാണെന്ന തിരിച്ചറിവ് ആസിഫിനില്ലെങ്കിലും 2022ന്റെ അവസാന പാദത്തിൽ തന്നെ കോഹ്ലി പ്രതികരിക്കുന്നുണ്ട്. ഇപ്പോഴും വ്യക്തമായി ഓർമയുണ്ട് 2022 ടി ട്വന്റി ലോകകപ്പിൽ മെൽബണിൽ പിറന്ന ആ ഇന്നിങ്ങ്സ്.
പാക്കിസ്ഥാനെതിരെയുള്ള ഹൈ പ്രഷർ മാച്ച്, ടോപ് ഓർഡർ ബാറ്റിംഗ് തകർച്ച. 10 ഓവറിൽ 45 റൺസ് മാത്രം സ്‌കോർ ചെയ്ത് അടുത്ത പത്തോവറിൽ 115 റൺസെന്ന ഏതാണ്ട് അസാധ്യമായ ടാർജെറ്റ് മുന്നിൽ നിൽക്കെ, പതിഞ്ഞ തുടക്കത്തിനു ശേഷം കിംഗ് കോഹ്ലി റൺ ചേസിലേക്ക് കടന്നുവരികയാണ്. ക്ലിനിക്കൽ റൺ ചേസുകളുടെ രാജാവ് ഒരു ഹൈ ക്വാളിറ്റി പേസ് ബൗളിംഗ് ലൈനപ്പിനെതിരെ മനോഹരമായി പേസ് ചെയ്തൊരു തകർപ്പൻ ഇന്നിംഗ്സുമായിട്ടാണ് സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നത്.

കോഹ്ലി മെൽബൺ ഇന്നിംഗ്സ്
കളിയുടെ ഗതി ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചുകൊണ്ട് ഷഹീൻ ഷാ അഫ്രിദിയെ അടിച്ചൊതുക്കുന്ന പതിനെട്ടാം ഓവറിലെ ഒരു ടോപ് പുൾ ഷോട്ട് വേറിട്ടു നിന്നിരുന്നു. ഷോട്ട് ഓഫ് ദ മാച്ച് കണ്ടു കഴിഞ്ഞെന്നു കരുതിയിരിക്കുമ്പോൾ കോഹ്ലി കാണികൾക്ക് സമ്മാനിക്കുന്നത് ഷോട്ട് ഓഫ് ദ ടൂർണമെന്റ് വിശേഷണമർഹിക്കുന്നൊരു അൺ റിയൽ സ്ട്രോക്കാണ്.
ഹാരിസ് റൗഫിനെ കളിക്കാൻ കോഹ്ലിയുൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാർ കുഴങ്ങിക്കൊണ്ടിരുന്ന സമയത്താണ് എന്നതോർക്കണം. ഹാരിസ് റൗഫിന്റെ നിർണായകമായ പത്തൊമ്പതാം ഓവറിലെ അവസാന രണ്ടു പന്തുകൾ.ആദ്യത്തേത് ചെസ്റ്റ് ലെവലിൽ വരുന്നൊരു സ്ലോവർ ലെങ്ത് ബോളാണ്. കടുത്ത സമ്മർദ്ദത്തിൽ, അതും ഇത്തരമൊരു ഫോർമാറ്റിൽ, ഇത്തരമൊരു സാഹചര്യത്തിൽ കോഹ്ലി അപ്പോൾ കളിച്ചത് ജനറേഷനുകളുടെ വേർതിരിവുകൾ ഉണ്ടാക്കിയെടുക്കുന്ന എല്ലാ ചോദ്യചിഹ്നങ്ങളെയും അപ്പാടെ മായ്ച്ചു കളഞ്ഞു ചരിത്രത്തിൽ തന്റെ പേരിനെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിധം അടയാളപ്പെടുത്തുന്ന ഒരു ഷോട്ടാണ്. അവിശ്വസനീയമായൊരു സ്ട്രയിറ്റ് ഹിറ്റിലൂടെ കോഹ്ലി പന്ത് ബൗളറുടെ തലക്ക് മുകളിലൂടെ അതിർത്തി കടത്തുമ്പോൾ അമ്പരപ്പോടെ കണ്ടിരുന്നവർ ഏറെയാണ്. അടുത്ത പന്തിൽ റൗഫാണ് സമ്മർദ്ദത്തിൽ, ലൈൻ അല്പമൊന്നു പിഴക്കുന്നു പന്ത് ഫൈൻ ലെഗിന് മുകളിലൂടെ അതിർത്തി കടക്കുന്നു.റൗഫിന്റെ നിലവാരമനുസരിച്ചു അവസാന ഓവറിൽ 24 റൺസെങ്കിലും നവാസിന് ഡിഫൻഡ് ചെയ്യാൻ ലഭിക്കുമായിരുന്ന സമയത്താണ് ഇന്ത്യയുടെ മാസ്റ്റർ ബാറ്റ്സ്മാൻ രണ്ടു പന്തുകൾ കൊണ്ട് കളി ഇന്ത്യയുടെ കൈപ്പിടിയിലേക്ക് എത്തിക്കുന്നത്. ടി ട്വൻറി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്ന്.

റബാഡയുടെ ഷോര്‍ട്ട് ഓഫ് ലെംഗ്തില്‍ നിന്നും കുത്തിയുയര്‍ന്ന ഒരു ലിഫ്റ്റര്‍ പിന്‍ കാലുകളില്‍ ഉയര്‍ന്നു നിന്ന് ഡെഡ് ബാറ്റ് ചെയ്തു തൊട്ടുമുന്നില്‍ ചലനമില്ലാതെ കിടത്തുന്ന ബാറ്റർക്ക് രാഹുല്‍ ദ്രാവിഡിന്‍റെ രൂപമായിരിക്കും ക്രിക്കറ്റ് ഫോളോ ചെയ്യുന്നവരില്‍ അധികം പേരുടെയും മനസ്സില്‍. അതിനു ശേഷം ബാറ്റ് ഹെല്‍മെറ്റിനു മുകളില്‍ ഉയര്‍ത്തി നീ അത്രയും ഉയരത്തില്‍ എറിഞ്ഞാല്‍ പോലും ഞാനത് ഡെഡ് ബാറ്റ് ചെയ്തു ഇവിടെയിടും എന്ന്‍ പറയാതെ പറയുന്ന അരഗന്‍സിന് വിരാട് കോഹ്ലിയുടെ രൂപമാണ്. സാങ്കേതികമികവില്ലാത്ത സ്ട്രോക്ക് പ്ലെയര്‍ എന്ന വിശേഷണമൊക്കെ മാറാൻ അധികം സമയമെടുത്തില്ല .ആവശ്യമുള്ള സമയത്ത് അയാളില്‍ സാങ്കേതിക മികവിന്‍റെ അങ്ങേയറ്റവും ഫ്ലാം ബോയന്‍സിന്‍റെ നിര്‍വചനവും ഗ്രിറ്റിന്‍റെ പ്രതിരൂപവും ഒരേ സമയം കാണാന്‍ കഴിയും .വിരാട് കോഹ്ലി കാലം തെറ്റി പിറന്നു വീണൊരു പ്രതിഭയാണോയെന്ന സംശയം പല തവണ തോന്നിയിട്ടുണ്ട്. കരിയറിന്റെ അവസാനപാദത്തിലെ ഇടർച്ച മാറ്റി വച്ചാൽ അയാള്‍ക്ക് നേരെ എങ്ങനെ പന്തെറിയണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന ബൌളര്‍മാരെ കാണുമ്പോള്‍ തോന്നിയിട്ടുണ്ട് അയാള്‍ ഈ കാലത്തില്‍ കളിക്കെണ്ടവനേയല്ലെന്ന്. ഏതൊരു ഫോര്‍മാറ്റിലും ആധികാരികമായി ബാറ്റ് ചെയ്യുന്ന ബാറ്റർ എന്നതിനപ്പുറം ബൗളിംഗ് നിരകള്‍ക്ക് മേല്‍ അയാള്‍ കാട്ടുന്ന ആധിപത്യം കൊതിപ്പിക്കുന്നതാണ്. കാടനടികളെ ആശ്രയിക്കാതെ തന്നെ ബൗളിംഗ് നിരകളെ നിർവീര്യമാക്കാനുള്ള അസാധ്യ കഴിവുള്ള ബാറ്റർ.

ബാറ്റിംഗിന് അനുകൂലമായ പിച്ചുകളിലും ബാറ്റിംഗ് അതീവ ദുഷ്കരമായ പിച്ചുകളിലും തിളങ്ങുന്നവർ അപൂർവമാണെങ്കിലും ബാറ്ററുടെ സ്കില്‍ സെറ്റ് പൂര്‍ണമായും പുറത്തെടുക്കേണ്ട ഇത്തരം പിച്ചുകളില്‍ വിരാട് വേറിട്ട് തന്നെ നിന്നിട്ടുണ്ട്. 2018 സൗത്ത് ആഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്ലി കളിച്ച 153 റണ്‍സിന്റെ എപ്പിക് ഇന്നിംഗ്സിനെ പറ്റി പറയാതിരിക്കാന്‍ വയ്യ. ഒരിന്ത്യന്‍ ബാറ്ററും 50 കടക്കാതിരുന്ന സെഞ്ച്വറിയനിലെ ട്രാക്കില്‍ രണ്ടാം ടെസ്റ്റില്‍ കോഹ്ലി നേടിയ 153 സമീപകാലത്ത് ഒരിന്ത്യന്‍ ബാറ്ററുടെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നത് മോൺ മോര്‍ക്കല്‍, റബാഡ, ഫിലാണ്ടര്‍, എന്‍ഗിഡി എന്നിവരടങ്ങിയ ലോകോത്തര പേസ് ആക്രമണത്തെ ദുഷ്കരമായ സാഹചര്യങ്ങളില്‍ നേരിട്ട് നേടിയതായത് കൊണ്ട് തന്നെയാണ്. പന്ത് ഫുള്‍ ആയി പിച്ച് ചെയ്ത് ബാറ്ററെ ഡ്രൈവിന് ക്ഷണിക്കുന്ന സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരുടെ ക്ഷണം രണ്ടാമതൊന്ന് ആലോചിക്കാതെ ഏറ്റെടുത്ത് മനോഹരമായ ഡ്രൈവുകള്‍ കെട്ടഴിച്ച കോഹ്ലി, മോര്‍ക്കലോ എന്‍ഗിഡിയോ ഷോര്‍ട്ട് ആയി പന്ത് പിച്ച് ചെയ്യുന്ന നിമിഷം വെയിറ്റ് ബാക്ക് ഫുട്ടിലെക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കളിച്ച പുള്‍ ഷോട്ടുകളും സെഞ്ച്വറിയന്‍ ക്ലാസിക്കിനെ ആകര്‍ഷണീയമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. സീരീസിലെ ഏറ്റവും നിര്‍ണായകം എന്ന് പറയാവുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിലേക്ക് വലിയാതെ തന്‍റെ ഗെയിം കളിക്കുന്ന കോഹ്ലി എന്ന ബാറ്റർ ആക്രമണം എതിര്‍ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. സിംഗിള്‍ എടുത്ത് ഒരു സെഞ്ച്വറി ആഘോഷിക്കുമ്പോഴും ഡബിള്‍ എന്ന സാധ്യതയെ ചൂഷണം ചെയ്യാന്‍ സന്നദ്ധനായ ഒരു ഗെയിം റീഡര്‍ എന്ന നിലയിലും കോഹ്ലി മറ്റേതൊരു ഇന്ത്യന്‍ ബാറ്ററെക്കാളും പടികള്‍ മുകളിലാണ്. വിദേശത്ത് ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒന്ന് സെഞ്ച്വെറിയനില്‍ കളിച്ചു മടങ്ങുമ്പോഴും താന്‍ പുറത്തായ ഷോട്ടിനെ പഴിക്കുന്ന രീതിയാണ് വിരാട് കോഹ്ലി എന്ന ബാറ്ററെ വേറിട്ട് നിര്‍ത്തുന്നത്. റണ്ണുകളോടുള്ള അടങ്ങാത്ത ദാഹം അയാളുടെ ഓരോ ചലനങ്ങളിലും വ്യക്തമായിരുന്നു. ഒരു ബൗളിംഗ് നിരയുടെ മുന്നിലും ഇന്‍ഡിമിഡേറ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത വിരാട് കോഹ്ലിയുടെ സെഞ്ച്വറിയന്‍ എപ്പികും ബൗളര്‍മാരുടെ മേല്‍ അയാള്‍ക്കുള്ള ആധിപത്യം വിളിച്ചറിയിക്കുന്നതായിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ അപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു ഇന്നിംഗ്സിന്റെ പ്രാധാന്യവും കണക്കിലെടുത്താല്‍ അതൊരു മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു.

എക്കാലത്തെയും മികച്ച ഏകദിന ബാറ്റർ എന്ന വിശേഷണം സംശയങ്ങളില്ലാതെ കോഹ്ലി പിടിച്ചു വാങ്ങുന്നുണ്ട്. ഏകദിനത്തില്‍ കോഹ്ലി നേടിയിട്ടുള്ള 51 സെഞ്ച്വറികളുടെ കാര്യമെടുത്താൽ അതിൽ വെറും 7 കളികളിൽ മാത്രമേ ഇന്ത്യ പരാജയപ്പെട്ടതായുള്ളൂ എന്നതിലുപരി ഇതിലധികവും, വിജയകരമായ റണ്‍ ചേസുകളില്‍ ആണെന്നതാണ് പ്രധാനം. ഒരു റണ്‍ ചേസിന്റെ സമ്മര്‍ദത്തിൽ പൊതുവേ പതറിപോകാറുള്ള ഇന്ത്യന്‍ ബാറ്റർമാർക്ക് ഒരപവാദമാണ് കോഹ്ലി എന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമേയില്ല. മുന്നില്‍ കിട്ടുന്ന ടാര്‍ജെറ്റിനെ കോഹ്ലി സമീപിക്കുന്ന രീതി ശ്രദ്ധേയമാണ്. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിംഗ്സ് പടുത്തുയര്‍ത്തുന്ന കോഹ്ലി അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ്. ബൗളര്‍മാരുടെ മികച്ച പന്തുകളില്‍ സിംഗിളുകള്‍ എടുത്തു കൊണ്ട് ഡോട്ട് ബോളുകള്‍ പരമാവധി കുറക്കുകയും അതുവഴി റണ്‍ റേറ്റ് കൈപ്പിടിയില്‍ നിന്നും വഴുതി പോകാതെ നോക്കുകയും ചെയ്യുന്നു. ഏകദിന ചേസുകളില്‍ മാസ്റ്റര്‍മാരായി കണക്കാക്കപ്പെടുന്ന മൈക്കല്‍ ബെവനും മഹേന്ദ്രസിംഗ് ധോണിയും മധ്യനിര ബാറ്റർമാരായതിനാല്‍ കൂടുതലും ഫിനിഷിംഗ് എന്ന ജോലിയാണ് അവര്‍ക്ക് ചെയ്യേണ്ടി വന്നിരുന്നത്. ഇവിടെ വിരാട് കോഹ്ലി ടോപ് ഓര്‍ഡര്‍ ബാറ്ററായതുകൊണ്ട് തന്നെ പലപ്പോഴും ഒരു പടി കൂടെ കടന്ന് ഇന്നിംഗ്സ് ആങ്കര്‍ ചെയ്യുന്നതിനോടൊപ്പം തന്നെ ഫിനിഷറുടെ റോള്‍ കൂടെ നിറവേറ്റുന്ന കാഴ്ച കാണാം .

കോഹ്ലിയുടെ ഹൊബാർട്ട് ഇന്നിംഗ്സ്
ശ്രീലങ്കക്കെതിരെയുള്ള നിര്‍ണായക മത്സരം. ശ്രീലങ്ക ഉയര്‍ത്തിയ 321 എന്ന ടാർജെറ്റ് 40 ഓവറില്‍ ചേസ് ചെയ്‌താല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുള്ളൂ എന്നിരിക്കെ ലസിത് മലിംഗയെ പോലൊരു ലോകോത്തര ഡെത്ത് ബൗളറെ ഗ്രൗണ്ടിന്റെ നാലുപാടും പറത്തി നേടിയ സെഞ്ച്വറിയായിരിക്കണം കോഹ്ലിയുടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ ഒന്ന്. വെറും 36.4 ഓവറില്‍ ഇന്ത്യ 321 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അതില്‍ 133 റണ്‍സ് കോഹ്ലിയുടെ സംഭാവനയായിരുന്നു. ലസിത് മലിംഗ എറിയുന്ന ഓഫ് സ്റ്റമ്പിനു പുറത്ത് പതിക്കുന്ന ഒരു ഹാഫ് വോളി മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തുമ്പോള്‍ കോഹ്ലി ലോജിക്കുകളെ നിരാകരിക്കുകയാണ് . കാല്‍പാദങ്ങളെ ലക്ഷ്യമാക്കി വരുന്ന ഒരു പെര്‍ഫക്റ്റ് യോര്‍ക്കര്‍ സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടക്കുന്നു. ഓഫ് സ്റ്റമ്പിനു പുറത്തു ലക്ഷ്യമിടുന്ന യോര്‍ക്കര്‍ അല്പമൊന്നു പിഴക്കുമ്പോള്‍ കവറിനു മുകളിലൂടെ പറന്നു പോകുകയാണ്. അയാളുടെ കാലഘട്ടത്തിലെ ബൗളിംഗ് നിരകള്‍ക്ക് മേല്‍ അണ്‍ ലീഷ് ചെയ്യപ്പെട്ടൊരു ബീസ്റ്റ് തന്നെയായിരുന്നു വിരാട് കോഹ്ലി, നാശനഷ്ടം കുറക്കാന്‍ ശ്രമിക്കാം എന്നതിലുപരി അയാളെ തടഞ്ഞു നിര്‍ത്താന്‍ പ്രത്യേകിച്ച് മാര്‍ഗങ്ങള്‍ ഒന്നുമില്ല. പ്രത്യേകിച്ച് നിങ്ങളുടെ കയ്യിലുള്ള പരിമിതമായ സ്കില്‍ സെറ്റ് ഉപയോഗിച്ച് കൊണ്ട്. പന്ത് ഷോര്‍ട്ട് ആയി പിച്ച് ചെയ്യാനാകില്ല, ഓവര്‍ പിച്ച് എന്ന സാധ്യത ആലോചിക്കുകയേ വേണ്ട, ഗുഡ് ലെംഗ്ത് പന്തുകള്‍ ഒന്നുകില്‍ മിഡ് വിക്കറ്റിലൂടെ വിപ് ചെയ്യപ്പെടാം അല്ലെങ്കില്‍ കവറിലൂടെ ഒഴുകി പോകാം. പരിമിത പ്രതിഭയുള്ള ബൗളർമാർക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല .
രാജ്കുമാര്‍ ശര്‍മ എന്ന കോഹ്ലിയുടെ ആദ്യകാല കോച്ചിന്റെ നിരീക്ഷണത്തില്‍ റണ്‍ ചേസുകള്‍ വിരാട് അനായാസം സാധിച്ചെടുക്കുന്നത് അയാള്‍ക്ക് ഇരക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാന്‍ മനസ്സുള്ള ഒരു വേട്ടക്കാരന്റെ മനോഭാവമുള്ളത് കൊണ്ടാണെന്നാണ്. അടങ്ങാത്ത റണ്‍ ദാഹത്തിനൊപ്പം പ്രോപ്പര്‍ ക്രിക്കറ്റിംഗ് ഷോട്ടുകളുടെ പിന്‍ബലം കൂടെയാകുമ്പോള്‍ കോഹ്ലിയിലെ ബാറ്ററുടെ കരുത്ത് കൂടുകയാണ്. ഏരിയല്‍ ഷോട്ടുകളോ പാഡില്‍ സ്വീപ്പുകളോ റിവേഴ്സ് സ്വീപ്പുകളോ കളിക്കാതെ തന്നെ റണ്‍സ് വാരിക്കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കപ്പെടുമ്പോള്‍ അത് പരിഹരിച്ചെടുക്കാനുള്ള കഠിന ശ്രമങ്ങളും അയാള്‍ നടത്തുന്നുണ്ട്. ഫോര്‍മാറ്റ് ഏതു തന്നെയായാലും സ്കോറിംഗ് വേഗത എന്ന ഘടകത്തില്‍ ചെറുതായ ഏറ്റക്കുറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏകദേശം ഒരേ ആധിപത്യ സ്വഭാവമാണ് കോഹ്ലി കാട്ടുന്നത്. സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യുമ്പോഴും തന്റെ സമീപനത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല എന്ന സന്ദേശമാണ് കോഹ്ലി എതിരാളികള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ പുനർനിർവചിച്ച മനുഷ്യനാണിത്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ, ഏറ്റവും മികച്ച നായകനും. സിംഹഹൃദയനായ പോരാളി, ഒരിഞ്ച് പോലും വിട്ടുകൊടുക്കാത്ത ആധിപത്യ സ്വഭാവം, അധിക്ഷേപങ്ങൾ ഏറ്റുവാങ്ങി വിധേയത്വത്തോടെ നിന്നുകൊടുക്കുന്നതിലൂടെ കിട്ടുന്ന ആദരവ് നേടിയെടുക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ലയാൾ. ഓവർസീസ് ടൂറുകളിൽ അലറിവിളിക്കുന്ന അവരുടെ കാണികളെ കൂടി നേരിടേണ്ടി വരുന്നത് ഇന്ത്യയുടെ പല ജന്റിൽമാൻ ക്രിക്കറ്റർമാർക്കുമൊരു പ്രതിസന്ധിയായിരുന്നെങ്കിൽ കോഹ്ലി അത്തരം സൈക്കോളജിക്കൽ യുദ്ധങ്ങൾ ജയിക്കാൻ പിറന്നവനായിരുന്നു. ലോർഡ്സും ഡൽഹിയും മെൽബണും ജോഹനാസ് ബർഗും അയാൾക്കൊരേ പോലെയായിരുന്നു. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നു ഒതുങ്ങി നിൽക്കാൻ ശീലിച്ചവരെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത് ദാദയായിരുന്നെങ്കിൽ അവരെ കൊണ്ട് സായിപ്പിനെ ഡോമിനെറ്റ് ചെയ്യാൻ ശീലിപ്പിച്ചത് വിരാട് കോഹ്ലിയായിരുന്നു. അതുകൊണ്ട് തന്നെ കൂവി വിളിച്ചിട്ടുള്ള കാണികളുടെയും കടുത്ത പോരാട്ടം നടത്തിയിട്ടുള്ള കളിക്കാരുടെയും ഫേവറിറ്റ് ലിസ്റ്റിലെ ആദ്യ പേരുകാരൻ പലപ്പോഴും കോഹ്ലിയായിരുന്നു.
വിദേശത്ത് എത്ര കരുത്തുറ്റ ബാറ്റിംഗ് നിരയുമായി പോയാലും 20 വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ളൊരു ബൗളിംഗ് നിരയില്ലെങ്കിൽ ആ ബാറ്റിംഗ് നിര കൊണ്ടും ഉപകാരമില്ലാതെയാവുമെന്ന് തനിക്കുമുന്നേ കടന്നുപോയ ഇന്ത്യൻ ടീമുകളുടെ അനുഭവങ്ങളിൽ നിന്നും പഠിച്ചെടുത്ത ശേഷമൊരു ടോപ് ക്ലാസ് പേസ് ബൗളിംഗ് യൂണിറ്റ് രൂപകല്പന ചെയ്തെടുക്കുന്നു എന്നതാണ് ഞാൻ കോഹ്ലിയെന്ന നായകനിൽ കണ്ട ഏറ്റവും പോസിറ്റീവായ കാര്യം. ഓവർസീസ് പര്യടനങ്ങളിൽ പേസും ബൗൺസുമുള്ള ട്രാക്കുകൾ നിർമിച്ച് ഇന്ത്യൻ ബാറ്റിംഗ് നിരകളെ തകർത്തു വിടുന്ന പാരമ്പര്യമുള്ള ടീമുകളിൽ ഇന്ത്യയുടെ നിലവാരമുള്ള പേസ് അറ്റാക്ക് ആശയകുഴപ്പം സൃഷ്ടിച്ചു. ഏതു സാഹചര്യങ്ങളും നേരിടാൻ, എവിടെയും പൊരുതി നിൽക്കാൻ കരുത്തരായ ഒരു ബൗളിംഗ് നിര ഉയർന്നു വന്നു. കൂടെ മുന്നിൽ നിന്ന് നയിക്കുന്നൊരു നായകനും. നായകസ്ഥാനത്തു നിന്നു പടിയിറങ്ങി കഴിഞ്ഞിട്ടും അതിൽ മാറ്റമില്ല. വഞ്ചകനെന്നു മുദ്ര കുത്തപ്പെടുന്ന മുഹമ്മദ് ഷമി ആക്രമിക്കപ്പെടുമ്പോൾ അയാളെ ചേർത്ത് പിടിക്കുന്നത് കോഹ്ലിയാണ്.

ആധുനിക ക്രിക്കറ്റിലെ ഒരിതിഹാസമായി ഇതിനകം വിലയിരുത്തപ്പെടുമ്പോഴും വിരാട് കോഹ്ലിയുടെ കരിയറിലെ അവസാന കടമ്പ എന്ന രീതിയില്‍ പലരും കണക്കാക്കിയിരുന്നത് 2018 ലെ ഇംഗ്ലണ്ട് പര്യടനം തന്നെയാണ്. അതിനുള്ള പ്രധാന കാരണം 2014 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ അയാളുടെ ബാറ്റിംഗ് ശരാശരി 13 മാത്രമായിരുന്നു എന്നതാണ്. 2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ സ്വിംഗ് ബൗളര്‍ ജെയിംസ് ആന്‍ഡെഴ്സന്‍ ടിപ്പിക്കല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളെ മനോഹരമായി ഉപയോഗിച്ച് കോഹ്ലിക്ക് മേല്‍ ആധിപത്യം നേടിയിരുന്നു. ആ പര്യടനത്തില്‍ കോഹ്ലിയെ 4 തവണ പുറത്താക്കിയിരുന്ന ജിമ്മി വിരാട് കോഹ്ലിയുടെ ബാറ്റിംഗിലെ ചില പിഴവുകള്‍ തുറന്നു കാട്ടിയിരുന്നു. നിലവാരമുള്ള സ്വിംഗ് ബൗളിംഗിനെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടെക്നിക് ചോദ്യം ചെയ്യപ്പെട്ട പരമ്പര. ഇംഗ്ലണ്ടിന്റെ ഓഫ് സ്റ്റമ്പിനു പുറത്തു നിരന്തരം ആക്രമിക്കുന്ന ബൗളിംഗ് തന്ത്രം കോഹ്ലിയെ കുഴക്കിയിരുന്നു എന്നത് വ്യക്തമായിരുന്നു. 6 തവണയാണ് കോഹ്ലി വിക്കറ്റിനു പുറകില്‍ ക്യാച് നല്‍കി പുറത്തായത്.
2016 ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും സ്വന്തം നാട്ടിലെ പിച്ചുകള്‍ കോഹ്ലിയുടെ സാങ്കേതിക പിഴവുകളെ മറച്ചു പിടിക്കുന്നു എന്നാണു ജിമ്മി അന്ന് പറഞ്ഞത്. വിമര്‍ശകരും അസംതൃപ്തരായിരുന്നു എന്നിരിക്കെ 2018 ലെ ഇംഗ്ലണ്ട് പര്യടനം വിരാട് കോഹ്ലിക്കൊരു ലിറ്റ്മസ് ടെസ്റ്റ് തന്നെയായിരിക്കും എന്നുറപ്പായിരുന്നു

അൽപ്പം കൂടെ തുറന്ന, പന്തിനെ സ്വിംഗ് ചെയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ പന്ത് ഏകദേശം പിച്ച് ചെയ്യുന്നിടത്ത് വച്ചതിനെ സ്വീകരിക്കുന്ന രീതിയിലൊരു സ്റ്റാന്‍ഡുമായി 2018 ൽ ഇംഗ്ലണ്ടിലെത്തിയ വിരാട് കോഹ്ലിയുടെ പക്കല്‍ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഉണ്ടായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡ്രൈവുകളുടെ ഉടമയും ബാറ്ററിൽ നിന്നൊരു തെറ്റായ ഡ്രൈവ് ക്ഷണിച്ചു വരുത്താന്‍ ഏറ്റവുമധികം മിടുക്കുള്ള ബൗളറും തമ്മിലുള്ള പോരാട്ടം തീര്‍ച്ചയായും ആവേശകരമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്ട്ലറെക്കാള്‍ 244 റണ്‍സ് കൂടുതല്‍ എടുത്തു കൊണ്ട് 59 ശരാശരിയില്‍ 2 സെഞ്ച്വറികളുടെ അകമ്പടിയോടെ 593 റണ്‍സുമായിട്ടാണ് വിരാട് കോഹ്ലി 2018 ലെ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ചത്. ഒരു തവണ പോലും ജെയിംസ് ആന്‍ഡെഴ്സനെന്ന ലോകോത്തര സ്വിംഗ് ബൗളര്‍ക്ക് വിക്കറ്റ് നല്‍കിയതുമില്ല. തിരിച്ചടികളിൽ നിന്നും പാഠം പഠിച്ചു കൂടുതൽ കരുത്തോടെ മടങ്ങിയെത്താൻ കഠിനമായി പരിശ്രമിച്ചു കൊണ്ടേയിരിക്കുന്ന കോഹ്ലിയിലെ പോരാളിയുടെ നേർക്കാഴ്ച.
കരിയറിന്റെ അവസാന പാദത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഫോമില്ലായ്മ കോഹ്ലിയെ അലട്ടിയിരുന്നു. തുടർച്ചയായി 3 പരമ്പരകളിൽ റൺസ് കണ്ടെത്താൻ കഴിയാതെ കുഴങ്ങിയ കോഹ്ലിക്ക് ഫോം വീണ്ടെടുക്കാൻ ഇംഗ്ലണ്ട് പര്യടനം മുന്നിലുണ്ടായിരുന്നെങ്കിലും കോഹ്ലി പടിയിറങ്ങാനാണ് തീരുമാനിച്ചത്. സൂപ്പർതാരങ്ങൾ വച്ചാരാധിക്കപ്പെടുകയും മോശം ഫോമിന്റെ അടിസ്ഥാനത്തിൽ അവർ പുറത്തു പോകേണ്ടി വരുന്ന അവസ്ഥ എന്നതുണ്ടാവില്ലെന്നുറപ്പുമുള്ളൊരു സിസ്റ്റത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഇനിയും കടിച്ചു തൂങ്ങാനില്ല എന്ന തീരുമാനമാണെടുക്കുന്നത്.ഫിറ്റ്‌നസ് കൂടെ കണക്കിലെടുക്കുമ്പോൾ ടെസ്റ്റ് ബാറ്റർ എന്ന നിലയിൽ കുറഞ്ഞത് 2 വർഷമെങ്കിലും ബാക്കി നിൽക്കുന്നുണ്ടെന്നു തോന്നുമ്പോഴും കോഹ്ലി ഈ ഫോർമാറ്റിലെ തന്റെ മോശം ഫോമാണ് പരിഗണിച്ചത് എന്നതൊരു അഭിനന്ദനീയമായ കാര്യമാണ്. സ്വന്തം റിട്ടയർമെന്റ് തീരുമാനിക്കാൻ മാത്രം സ്വാതന്ത്ര്യമുള്ളൊരു സൂപ്പർ താരമായത് കൊണ്ട് തന്നെ ടെസ്റ്റിൽ പതിനായിരം റൺസ് തികക്കാനുള്ള അവസരം കൂടെ ഒഴിവാക്കിക്കൊണ്ടാണ് ആ തീരുമാനമെടുക്കുന്നതെന്നത് വിരാട് കോഹ്ലിയുടെ മഹത്വം വർദ്ധിപ്പിക്കുന്നതേയുള്ളൂ.

ഐ. പി. എല്ലിൽ ബാംഗ്ലൂരിനു വേണ്ടി കളിക്കുന്ന കോഹ്ലിക്ക് ഒരു കിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ല എന്നതൊരു കുറവായി കാണുന്നവരുണ്ടായിരുന്നു. ഒടുവിൽ കരിയറിന്റെ ഇങ്ങേയറ്റത്ത് 2025 ൽ ബാംഗ്ലൂർ കിരീടമുയർത്തുമ്പോൾ വിരാടിന്റെ 18 കൊല്ലം നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. 8 അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 657 റൺസുമായി റൺ വേട്ടയിൽ മൂന്നാമതെത്തി എന്നത് മാത്രമല്ല ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച ഇന്നിങ്ങ്സുകളും കളിക്കുന്നു.
വിരാട് കോഹ്ലി പോസ്റ്റ് മാച്ച് പ്രസന്റെഷനിൽ പറയുന്നൊരു കാര്യമുണ്ട്. “ഞാനൊരിക്കലുമൊരു ഇമ്പാക്ട് പ്ലെയറായി കളിക്കാൻ ഇഷ്ടപ്പെടുന്നില്ല. 20 ഓവറും ഫീൽഡ് ചെയ്യാനും അവിടെയുമൊരു ഇമ്പാക്ട് ഉണ്ടാക്കാനുമാണ് എന്റെയാഗ്രഹം.” അയാളെ വിശദീകരിക്കാൻ വേറെ വാക്കുകളുടെ ആവശ്യമേയില്ല.

വിരാട് കോഹ്ലിയെന്ന ക്രിക്കറ്റർ ക്രിക്കറ്റിനോട് പൂർണമായും വിടപറയുന്നൊരു ദിവസമയാൾ അവശേഷിപ്പിച്ചു പോകുന്നൊരു ശൂന്യതയുണ്ട്.ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളും ഒരേ ആധികാരികതയോടെ ഭരിച്ചൊരു ഇതിഹാസത്തിന്റെ വിടവാങ്ങൽ അയാളെ കണ്ടിരുന്ന തലമുറകളിൽ സൃഷ്ടിക്കുന്നൊരു ശൂന്യതാബോധം. ക്രിക്കറ്റ് ഇവിടെ അവസാനിക്കുന്നില്ല എന്നിരിക്കെയും കഠിനാധ്വാനവും ആത്മസമർപ്പണവും തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ ശക്തിയോടെ തിരികെ വരാനുള്ള മനോഭാവവും കൊണ്ട് വിരാട് കോഹ്ലി പടുത്തുയർത്തിയൊരു സ്വപ്നതുല്യമായ കരിയറിനു സമാനതകളില്ല