വെറുപ്പിന്റെ രാഷ്ട്രീയ ക്രമം, സാമ്പത്തിക ക്രമം

മുക്ക് ഇഷ്ടപെടാത്തവരെ, യോജിപ്പില്ലാത്ത സംഘടനകളെ എല്ലാം വിളിക്കേണ്ടുന്ന അധിക്ഷേപ പദമാണ് ഫാസിസമെന്ന ധാരണ ശക്തമാണ്. ഇഷ്ടപെടാത്തതിനെതിരായ അധിക്ഷേപ പദം എന്നതാണ് ഫാസിസമെന്ന് തോന്നിപ്പോകുന്ന രീതിയില്‍ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുതലാളിത്തത്തിന്റെ ഭാഗമായി ചില ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പദ്ധതിയായി ഫാസിസത്തെ ചിലര്‍ അടയാളപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അത് നിറഞ്ഞാടുന്നു. ലോകത്ത് നിലവിലുണ്ടായിരുന്ന ഫാസിസ്റ്റ് രൂപങ്ങളുടെ അടിസ്ഥാനമായി കാണാവുന്ന ഒരു സവിശേഷത വെറുപ്പ് എന്നതാണ്. വെറുപ്പ് എന്നത് എന്തിനോടെങ്കിലും കാണിക്കുന്ന അസഹിഷ്ണുതയല്ല. അസഹിഷ്ണുതയെന്നത് ഒരു ആശയത്തോടൊ, വ്യക്തിയോടൊ, നിലപാടിനോടോ ഉള്ള താല്‍പ്പര്യക്കുറവോ വിപ്രതിപത്തിയോ ആകാം. എന്നാല്‍ വെറുപ്പ് എന്നത് അത് അപരവല്‍ക്കരിക്കപ്പെട്ടതിനെ നിഷ്‌ക്രിയമാക്കാനുള്ള, കീഴ്‌പെടുത്താനുള്ള, ആശയം കൂടിയായി മാറുകയാണ്. അതാണ് ജൂതന്മാരോടുള്ള വെറുപ്പായി ചരിത്രത്തിലും മുസ്ലീങ്ങളോടുള്ള വെറുപ്പായി വര്‍ത്തമാനകാലത്തും കാണുന്നത്.

ലോകവ്യാപകമായി ഭൂരിപക്ഷാധിപത്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മെജോറിറ്റേറിയനിസം എന്നത് ഒരു വംശീയ രാഷ്ട്രീയ പദ്ധതിയാണ്. വര്‍ത്തമാന കാലത്തെ ഫാസിസത്തിന്റെ പ്രഥമിക രൂപമെന്ന് പറയാം. ന്യൂനപക്ഷം സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും കൈപറ്റുന്നുവെന്ന വെറുപ്പ് ഉത്പാദിപ്പിച്ചാണ് ഈ സംവിധാനം നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇതിന്റെ സാര്‍വജനീനമായ സ്വഭാവം മുസ്ലീം വെറുപ്പാണ്. അത് ഇന്ത്യയില്‍ നരേന്ദ്രമോദിയുടേതായാലും, അമേരിക്കയില്‍ ട്രംപിന്റേതായാലും. വംശീയ ന്യൂനപക്ഷങ്ങളോ, കുടിയേറ്റ ജനതയോ, ‘തദ്ദേശീയരു’ടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നു. മെജോറിറ്റേറിയനിസം എന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്ര സംഘടനാ രൂപങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കപ്പെടുക. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ ആധിപത്യമെന്ന ആഖ്യാനം സൃഷ്ടിച്ചെടുത്താണ് ഇവര്‍ ആളെ കൂട്ടിയതും, വെറുപ്പിന്റെ രാഷ്ട്രീയ ക്രമം സ്ഥാപിച്ചെടുത്തതും.

ദേശീയതയെന്നത് imagined community ആണെന്ന ബെനഡിക്ട് ആന്റേഴ്‌സന്റെ നിര്‍വചനം പ്രശസ്തമാണ്. ഇങ്ങനെ ഭാവന ചെയ്യപ്പെട്ട ഒരു സമൂഹത്തിലാണ് വെറുപ്പിന്റെ ദേശീയത അടങ്ങിയിരിക്കുന്നത്. അതാണ് ഇന്ത്യയില്‍ ആര്‍എസ്എസിലൂടെ വികസിച്ചത്. കൊളോണിയല്‍ വിരുദ്ധ സമരത്തിലൂടെ വികസിച്ചുവന്ന ഇന്ത്യന്‍ ദേശീയതയ്ക്ക് ബദലായി, സാമ്രാജ്യത്വത്തിന്റെ കൂടി താല്‍പര്യത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഭാവനകള്‍ വികസിപ്പിക്കപ്പെട്ടിരുന്നു. അത്തരത്തിലൂള്ള ദേശീയതയാണ് ആര്‍എസ്എസ് ഭാവന ചെയ്തത്. ഈ ഭാവനയുടെ അടിസ്ഥാനം ഇതര മതവിഭാഗങ്ങളോടുള്ള വെറുപ്പായിരുന്നു. ആ വെറുപ്പിന്റെ താത്വിക വിശദീകരണമാണ് എം എസ് ഗോള്‍വല്‍ക്കര്‍ എന്ന ആര്‍എസ്എസ് തലവന്‍ നല്‍കിയത്. ഇന്ത്യയില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഈ രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും ലഭിക്കില്ല. അവരുടെ പുണ്യഭൂമിയും ഇതാവണം എന്നതായിരുന്നു ഗോള്‍വല്‍ക്കര്‍ പറഞ്ഞത്. ഇത് മറ്റൊരു രീതിയില്‍ പറഞ്ഞുകൊണ്ടാണ് വി ഡി സവര്‍ക്കര്‍ ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത രാഷ്ട്രമാണെന്ന് മുഹമ്മദലി ജിന്നയ്ക്ക് മുന്നെ പറയുന്നത്. അതായത് അവര്‍ ഭാവന ചെയ്ത ദേശീയതയില്‍ മത ന്യൂനപക്ഷങ്ങള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് പൗരാവകാശങ്ങളില്ല.

ലോകത്ത് ഫാസിസം നിലവിലുണ്ടായിരുന്ന രാജ്യങ്ങളില്‍, വലിയ വിലകൊടുത്താണെങ്കിലും അധികം വൈകാതെ ഭാഗീകമായെങ്കിലും അതിജീവിക്കാന്‍ അവിടുത്ത ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജര്‍മ്മനി ഹിറ്റലറുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത് 12 വര്‍ഷമായിരുന്നു. 1922 മുതല്‍ 1943 വരെയായിരുന്നു മുസ്സോളനിയും അയാളുടെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടിയും ഇറ്റലിയെ നിയന്ത്രിച്ചത്. എന്നാല്‍ ഭരണാധികാരമില്ലാതെ തന്നെ അപരവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങളെ ഒരു വലിയ ജനവിഭാഗത്തിന്റെ പൊതുബോധമാക്കി മാറ്റികൊണ്ട് നിലനില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് ആര്‍എസ്എസ്സിനെ ലോകത്തെ മറ്റ് സമാന പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കി നിലനിര്‍ത്തുന്നതെന്ന് ചില ചിന്തകര്‍ ചൂണ്ടികാട്ടുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ അതൊരു സവിശേഷമായ പഠനം അര്‍ഹിക്കുന്നതുമാണ്.

എന്തുകൊണ്ടായിരിക്കാം ലോകത്തെ വിവിധ രാജ്യങ്ങളില്‍ വെറുപ്പിന്റെ ആശയത്തെ അടിസ്ഥാനമാക്കി, തീവ്രവലതുപക്ഷം സ്വാധീനം നേടുന്നത്? രാഷ്ട്രീയ ഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുതലാളിത്തത്തിന്റെ അതതുകാലത്ത് നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി കൂടി മനസ്സിലാക്കുമ്പോഴാണ് വ്യക്തത വരികയെന്ന് തോന്നുന്നു. നവ ഉദാരവല്‍ക്കരണത്തിന്റെ പ്രതിസന്ധികള്‍ മുതലാളിത്തത്തെ ഉലയ്ക്കുമ്പോഴാണ്, കുടിയേറ്റക്കാരെയും വംശീയ മത ന്യൂനപക്ഷങ്ങളെയും പ്രതിസ്ഥാനത്തുനിര്‍ത്തിയുള്ള രാഷ്ട്രീയത്തിന് സ്വാധീനം വര്‍ധിക്കുന്നത്. രാഷ്ട്രീയമായി പ്രത്യക്ഷപെടുന്ന ആശയങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു സാമ്പത്തിക കാരണവും കാണും. സ്വതന്ത്ര്യ വിപണിയെക്കുറിച്ചു പറയുന്നവര്‍ താരീഫില്‍ അഭയം പ്രാപിക്കുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. മൂലധനത്തിന് വേണ്ടി രാജ്യാതിര്‍ത്തികള്‍ മാറ്റി കൊടുത്തവരും കൊടുക്കാന്‍ പരിശ്രമിച്ചവരും, അപരനെ സൃഷ്ടിച്ചുകൊണ്ട് സങ്കുചിത ദേശീയതയിലേക്ക് ചുരണ്ടുകൂടുന്നു. വെറുപ്പിന്റെ പ്രത്യശാസ്ത്രമെന്നത് സാമ്പത്തിക വ്യവസ്ഥയില്‍നിന്ന് സമ്പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയ പരിപാടിയൊന്നുമല്ല. അത് വര്‍ത്തമാനകാല മുതലാളിത്തത്തിന്റെ കൂടി പരിണിതിയാണ്.

എൻ.കെ ഭൂപേഷ്

എൻ.കെ ഭൂപേഷ്

മാധ്യമപ്രവർത്തകൻ. എഴുത്തുകാരൻ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *