അയോധ്യയിലെ തെരുവുകളില്‍ ആഹ്ളാദത്തിന്റെ ആഘോഷത്തിന്റെ ആര്‍മ്മാദത്തിന്റെയെല്ലാം മുഖങ്ങളും പ്രകടനങ്ങളുമാണ് കാണാന്‍ കഴിഞ്ഞത് എങ്കില്‍ ധാനിപ്പൂരില്‍ അങ്ങനൊന്ന് കണ്ടില്ല. വിഷാദഛായയുള്ള പതിഞ്ഞ ശബ്ദത്തിലാണീ മനുഷ്യര്‍ എന്നോട് സംസാരിക്കുന്നത്. ആദ്യമവര്‍ ദര്‍ഗയുടെ മതിലിനടുത്തെ പുതിയ ഫ്‌ളക്‌സിനടുത്തേയ്ക്ക് എന്നെ കൂട്ടി നടന്നു. ഇവിടെ പണിയാന്‍ പോകുന്ന പള്ളിയാണ് ഇത് എന്ന് പറഞ്ഞു. അതിന് ശേഷം അപ്പുറത്തെ പഴയ ഫ്‌ലക്‌സിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇതായിരുന്നു നാല് വര്‍ഷം മുന്‍പത്തെ പ്ലാനെന്ന് പറഞ്ഞു തന്നു. ശേഷം ഈ അഞ്ചേക്കര്‍ സ്ഥലത്തിന്റെ അതിര് ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് കമ്പിവേലികള്‍. രണ്ട് ഭാഗം തുറസായിരിക്കുന്നു, ഒരിടത്ത് കോണ്‍ക്രീറ്റ് റോഡും മറുഭാഗത്ത് വീതി നന്നേ കുറഞ്ഞ ടാര്‍ റോഡും അതിരിടുന്നു. അതിനുമപ്പുറത്തെ വയലില്‍ കൃഷിയിറക്കിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ അനൂപ് ദാസിന്റെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മറ്റൊരു (മഹാ)ഭാരതം’ എന്ന പുസ്തകത്തില് നിന്നുള്ളൊരു ഭാഗം.
കേരളമെന്ന് കേട്ടപ്പോള്‍ ആ മനുഷ്യരുടെ മുഖത്ത് സുന്ദരമായൊരു ചിരി വിടര്‍ന്നു

സരയുവിലെ ചെറു തോണികളിലെല്ലാം കാവി നിറത്തില്‍ കൊടി കെട്ടിവെച്ചിട്ടുണ്ട്. അതിലെല്ലാം അമ്പും വില്ലുമായി നില്‍ക്കുന്ന ശ്രീരാമന്റെ രൂപം. ഗംഗയും യമുനയും അളകനന്ദയും ഭാഗീരഥിയുമെല്ലാം ഒഴികിത്തുടങ്ങുന്ന ഉത്തരാഖണ്ഡിലെ ഹിമാലയ സാനുക്കളില്‍ നിന്ന് ഉറവ പൊട്ടിയൊലിച്ച് താഴേയ്ക്കിറങ്ങുന്നു സരയുവും. മലിനമെങ്കിലും വീതിയില്‍, കാഴ്ചയ്ക്ക് ഗാംഭീര്യത്തോടെ അയോധ്യയിലൂടെ സരയു ഒഴുകിപ്പരക്കുന്നു. പത്ത് പതിനഞ്ച് മിനുട്ട് നേരം സരയുവിലൂടെ ചുറ്റിവരാന്‍ ഒരാള്‍ക്ക് 100 രൂപയാണ് കൂലി. കൊല്‍ക്കത്തയില്‍ നിന്ന് വന്നൊരു സംഘത്തിനൊപ്പം തോണിയിലേയ്ക്ക് കയറി. സരയുവില്‍ ആരതിയര്‍പ്പിക്കാന്‍ കരുതിയ പൂക്കളും തിരിയും താഴെ വീഴാതെ നോക്കി ശ്രദ്ധയോടെ ആ കൊല്‍ക്കത്താ കുടുംബം തോണിയിലേയ്ക്ക് കടന്നിരുന്നു.

കൂട്ടത്തിലെ പ്രായപ്പെട്ടയാള്‍ സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ അഗര്‍വാള്‍’
നമസ്‌കാരം പറഞ്ഞു.
‘നിങ്ങളെവിടുന്നാണ്’? പിന്നാലെ വന്നു അഗര്‍വാളിന്റെ ചോദ്യം.
‘കേരളത്തില്‍ നിന്ന്.’
‘ഓ, കേരളം.’ അദ്ദേഹം ചിരിച്ചു, ഒപ്പമുള്ള ചിലരും ആ ചിരിയില്‍ കൂടെച്ചേര്‍ന്നു.
‘നിങ്ങളുടെ മുഖ്യമന്ത്രി പ്രാണപ്രതിഷ്ഠയ്ക്ക് വരുന്നില്ലല്ലൊ, പിന്നെ നിങ്ങളെന്തിന് വന്നതാണ്’? അഗര്‍വാള്‍ ചിരിയോടെ ചോദിച്ചു.
‘നിങ്ങടെ മുഖ്യമന്ത്രിയും വരുന്നില്ലല്ലൊ, മമത ദീദി.’ മറുപടി കേട്ട് അഗര്‍വാള്‍ പിന്നേയും ചിരിച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിപ്പിച്ചില്ല.
‘നിങ്ങള് മുഖ്യമന്ത്രിയുടെ പക്ഷത്താണോ, അല്ല ഞങ്ങളുടെ പക്ഷത്തോ’
‘ഞങ്ങള് മാധ്യമപ്രവര്‍ത്തകരാണ്.’ – അഗര്‍വാള് ചോദ്യങ്ങളവസാനിപ്പിച്ചു. തോണി കരവിട്ട് മുന്നോട്ട് നീങ്ങി.
അവരെല്ലാവരും ഒരുമിച്ചിരുന്ന് പാട്ട് തുടങ്ങി.
”രാം ആയേങ്കെ ആയേങ്കെ രാം ആയെങ്കെ”
ഇതേ സരയൂ നദി കടന്നും അതിനപ്പുറത്തെ പലവഴികളിലൂടെയും അയോധ്യയിലെത്തിയ പതിനായിരക്കണക്കിന് കര്‍സേവകര്‍ ചേര്‍ന്ന് 1992 ഡിസംബര്‍ ആറിന് തകര്‍ത്ത് കളഞ്ഞ ബാബറി മസ്ജിദ് നിന്നയിടത്ത് ഇപ്പോഴൊരു ക്ഷേത്രം പണിതുകൊണ്ടിരിക്കുന്നു. പണിതീരും മുമ്പ് ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി ഭക്ത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയാണ്. ആ ചടങ്ങിന്റെ മുഖ്യ ‘യജമാനന്‍’ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇന്ത്യയെന്ന ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാഷ്ട്രം സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത, പ്രത്യേകതകളുള്ള ഒരു മത ചടങ്ങിന് ഒരുങ്ങുകയാണ്. ആ ചടങ്ങ് നടക്കുന്ന അയോധ്യയിലെത്തിയ ആദ്യ ദിവസത്തെ ഒരനുഭവമാണ് മുകളില്‍ പറഞ്ഞ് തുടങ്ങിയത്.

സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ ആ ഡിസംബര്‍ ആറും കഴിഞ്ഞ് എട്ട് മാസത്തിനപ്പുറമാണ് ഞാന്‍ ജനിച്ചത്. വായിച്ചും കേട്ടുമെല്ലാം ആ മസ്ജിദിനെ അറിയാം. വലിയ മൂന്ന് താഴികക്കുടങ്ങള്‍ക്ക് താഴെ 1949 ഡിസംബര്‍ മാസം ചിലര്‍ ചേര്‍ന്ന് രാമ വിഗ്രഹം കൊണ്ട്‌വെച്ചതും അതെടുത്ത് സരയുവിലെറിയാന്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതും എന്നാല്‍ കെ.കെ നായരെന്ന മലയാളി ഉദ്യോഗസ്ഥന്‍ അതിന് തടസ്സം നിന്നതുമെല്ലാം ചരിത്രം.
അയോധ്യ ആകെ മാറിയിട്ടുണ്ട്. 2031 ഓടെ പൂര്‍ത്തിയാകുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഈ നഗരത്തില്‍ നടപ്പിലാക്കുന്നു. സൗന്ദര്യവത്ക്കരണത്തിനായുള്ള 187 പദ്ധതികള്‍ക്ക് വേണ്ടി മാത്രം യു.പി സര്‍ക്കാര്‍ ചിലവഴിക്കുന്നത് 30570 കോടി രൂപ. റോഡും പാലവും ജലവിതരണ പദ്ധതികളുമെല്ലാമായി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും ചേര്‍ത്ത് ആകെ 85000 കോടി രൂപ അയോധ്യയുടെ വികസനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിക്കുന്നുണ്ട്. ഗൊരഖ്പൂര്‍ ഹൈവേയില്‍ നിന്ന് രാമക്ഷേത്രത്തിന് മുന്നില്‍ വരെയെത്താന്‍ പുതിയ നാലുവരിപ്പാത. ഇരുവശത്തും പുരാണത്തിലെ കഥാപാത്രങ്ങളെ വരച്ചുവെച്ചും വിളക്കുകാലുകള്‍ പണിതും ഒരേ പോലുള്ള ബസ്‌റ്റോപ്പുകള്‍ കെട്ടിയുമെല്ലാം ആ വഴി ആകര്‍ഷകമാക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. പുതിയ കുറേ ഇലക്ട്രിക് ബസ്സുകള്‍ ആ റൂട്ടില്‍ സര്‍വീസ് നടത്തുന്നു. എല്ലാ ബസ്സിനും മുകളില്‍ നരേന്ദ്ര മോദിയുടേയും യോഗി ആദിത്യനാഥിന്റേയും ചിത്രം. പണ്ട് ഈ വഴിയിലൂടെ ബസ് പോകില്ലായിരുന്നു. അന്നത്തെ ഇടുങ്ങിയ വഴിയില്‍ ജീപ്പോ, ഓട്ടോറിക്ഷകളോ മാത്രം സഞ്ചരിച്ചു. അയോധ്യയിലേക്കെത്തിയവരും അയോധ്യക്കാരുമെല്ലാം ആ ചെറു വാഹനങ്ങളില്‍ തിങ്ങി നിറഞ്ഞു.

”അത് പൊളിയും എന്ന് ഞങ്ങള് കരുതിയില്ല, പക്ഷേ അവര് ഒന്നും രണ്ടും മൂന്നും പിന്നെ കുറേപ്പേരായി താഴികക്കുടങ്ങള്‍ക്ക് മേലേയ്ക്ക് വലിഞ്ഞ് കയറി. അടിച്ച് തകര്‍ത്ത് തുടങ്ങി. അവിടെയാകെ പൊടിപടലമായി. താഴെ നേതാക്കള്‍ ഉച്ചത്തില്‍ പ്രസംഗിച്ചിടത്ത് ആഹ്ളാദ പ്രകടനങ്ങള്‍ കാണാനായി. ഫോട്ടോഗ്രാഫര്‍മാരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നത് താഴെക്കാണുന്നുണ്ടായിരുന്നു. ഞങ്ങളാകെ ഭയന്നുപോയി.” 2015ലാണ് ഈ വാക്കുകള്‍ ആദ്യമായി കേട്ടത്. മലയാള മനോരമയിലെ ഡല്‍ഹി ഫോട്ടോഗ്രാഫറായിരുന്ന പി.മുസ്തഫ കോഴിക്കോട് പ്രസ്‌ക്ലബിലെ ജേണലിസം കുട്ടികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. അന്നാക്ലാസിലിരുന്ന്, ആദ്യമായി ബാബറി മസ്ജിദ് പൊളിച്ചത് നേരിട്ട് കണ്ടയാളുടെ അനുഭവം കേട്ടു. പള്ളിപൊളിക്കും മുന്‍പുള്ള ആദ്യ കര്‍സേവയുടെ സമയത്തെ ഒരു കാഴ്ച പി.മുസ്തഫ പറഞ്ഞതോര്‍ക്കുന്നു, അന്ന് യുപി സര്‍ക്കാരിന്റെ യാത്രാ ബസ് പിടിച്ചെടുത്ത പല സംഘം കര്‍സേവകര്‍ ബസില്‍ രാമക്ഷേത്രത്തിനടുത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ ബസിന് പോകാന്‍ മാത്രം വീതിയില്ലാത്ത റോഡായത് കാരണം കിലോമീറ്ററുകള്‍ക്കിപ്പുറത്ത് ബസ് നിര്‍ത്തിയിടേണ്ടി വന്നു.
ഇന്നാ പ്രശ്‌നമില്ല. അന്ന് കര്‍സേവകര്‍ക്ക് മുന്നിലുണ്ടായിരുന്ന തടസ്സമൊക്കെ പറ്റാവുന്നപോലെ അന്നത്തെ ഭരണകൂടങ്ങള്‍ നീക്കിക്കൊടുത്തപോലെ രാമക്ഷേത്രത്തിന് മുന്നിലേയ്ക്കുള്ള യാത്രാ തടസ്സമൊക്കെ ഇപ്പഴത്തെ സര്‍ക്കാരുകളും നീക്കുന്നുണ്ട്. വീടുകളും കടമുറികളുമെല്ലാം ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടി. പാലം നിര്‍മ്മിച്ചു. ക്ഷേത്രത്തിനടുത്തെ കെട്ടിടങ്ങള്‍ക്ക് ഒരേ നിറം നല്‍കി. ഒരേ ആകൃതി എന്നുറപ്പിച്ചു.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠയാണോ അതല്ല ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണോ എന്ന് സംശയിക്കും വിധം അയോധ്യയിലെ തെരുവുകള്‍ അലങ്കരിച്ചിട്ടുണ്ട്. വില്ലുമായി നില്‍ക്കുന്ന ശ്രീരാമ രൂപത്തേക്കാളേറെ നരേന്ദ്ര മോദിയുടെ ചിത്രവും ബാനറുകളും ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് നഗരത്തിലാകെ. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരസ്യപ്പെടുത്തിയുള്ള അസംഖ്യം ബോര്‍ഡുകളും വഴിയിലാകെയുണ്ട്. സന്യാസികളും വിശ്വാസികളുമെല്ലാമായി ആയിരക്കണക്കിന് പേര്‍ അയോധ്യയില്‍ വന്ന് പോകുന്നു. തെരുവോരത്ത് ചെറിയ ചായക്കടകള്‍, കാവി നിറത്തിലുള്ള കൊടികള്‍ വില്‍ക്കാന്‍ മാത്രം കടകള്‍, കല്ലിലും മരത്തിലും ദൈവരൂപങ്ങള്‍ കൊത്തിവെച്ച് വില്‍ക്കുന്നവര്‍, കുപ്പിവളകള്‍ മാത്രം വില്‍ക്കുന്ന ചില കടകള്‍. പുരാണത്തിലെ കഥകള്‍ വരച്ച് ഫ്രൈംചെയ്ത് വില്‍ക്കുന്ന ഇടങ്ങള്‍. ഇളവേളകളില്ലാതെ ജയ് ശ്രീറാം വിളി. ഇരുട്ടിയിട്ടുണ്ട്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാളെങ്കിലും ജയ് ശ്രീറാം വിളിച്ചാല്‍ ആ ഭാഗത്തെ എല്ലാവരും അതേറ്റുവിളിക്കുന്നു, കൈകളുയര്‍ത്തി ആഹ്ളാദിക്കുന്നു. ഇടയ്ക്ക് ചില ചെറു സംഘങ്ങള്‍ പ്രകടനവും പാട്ടുമൊക്കെയായി വരുന്നു. എല്ലാവരും ക്ഷേത്രത്തിന് മുന്‍ ഭാഗം വരെയെത്തി തിരികെ പോകുന്നു. ഇപ്പോള്‍ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. ഈ ഇരുട്ടിലും പണി നടക്കുന്ന വലിയ കെട്ടിടം ദൂരെ കാണാം.

പള്ളി തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയാന്‍ വിധിച്ച അതേ സുപ്രീം കോടതി പള്ളി പണിയാനായി അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തണമെന്നും വിധിച്ചിരുന്നു. ആ വിധി വന്ന് നാല് വര്‍ഷത്തിനിപ്പുറം ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്നു. പള്ളിയുടെ അവസ്ഥയെന്താണ്? ഡല്‍ഹിയില്‍ നിന്ന് അയോധ്യയിലേക്കുള്ള യാത്രയാരംഭിക്കും മുമ്പ് തന്നെ ഈ ചോദ്യം മനസ്സിലുണ്ട്. അയോധ്യയിലെത്തി രണ്ടാമത്തെ ദിവസം രാവിലെ അത് തിരക്കിയിറങ്ങി. ക്ഷേത്രത്തിനടുത്ത് നിന്ന് ഇരുപത് കിലോ മീറ്ററിലധികം സഞ്ചരിച്ച് വേണം ധാനിപൂരിലെത്താന്‍. പ്രധാനപാതയില്‍ നിന്ന് ഇടത്തോട്ട് ചെറിയൊരു റോഡ്. കോണ്‍ക്രീറ്റ് റോഡിന് വീതി തീരെ കുറവാണ്. കുറച്ച് ദൂരം മുന്നോട്ട് പോയി, ഇടത് ഭാഗത്ത് വിശാലമായ പറമ്പ്, അതിന് നടുക്കൊരു ദര്‍ഗ, പറമ്പിനറ്റത്ത് റോഡരികില്‍ പഴകിപ്പറിഞ്ഞ ഒരു ബോഡ്. അതില്‍ പള്ളിയുടെ ഒരു മാതൃക പ്രിന്റ് ചെയ്ത് വെച്ചതാണ്. പക്ഷേ, മഴയും വെയിലും മഞ്ഞും കൊണ്ട് മങ്ങിമറഞ്ഞുപോയി.
പള്ളി പണിയാന്‍ കണ്ടെത്തിയ സ്ഥലത്തിന് ഏതാണ്ട് മധ്യഭാഗത്താണ് ദര്‍ഗ. വലിയൊരു മരത്തിന്റെ തണലിലെ ചെറിയ ദര്‍ഗയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കം. പക്ഷേ വെള്ളപൂശി വൃത്തിയാക്കിയിട്ടിരിക്കുന്നു. ദര്‍ഗയുടെ മതിലിനോട് ചേര്‍ന്ന് പുതിയൊരു ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചിട്ടുണ്ട്. അതാണ് ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്ന പള്ളിയുടെ പുതുക്കിയ മാതൃക. അഞ്ച് മിനാരങ്ങളുള്ള പള്ളി. ഒപ്പം ആശുപത്രിയും ഊട്ടുപുരയും ഉണ്ടാകുമെന്നാണ് അത് നിര്‍മ്മിക്കാന്‍ ചുമതലപ്പെട്ട ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. പള്ളി പൊളിച്ചിടത്ത് ക്ഷേത്രവും മറ്റൊരിടത്ത് പള്ളിയും നിര്‍മ്മിക്കാന്‍ സുപ്രീം കോടതി വിധിച്ചത് ഒരേ ദിവസമാണ്. എന്നാല്‍ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസവും പള്ളിയ്ക്കായി കണ്ടെത്തിയ സ്ഥലത്ത് ഒരു ഇഷ്ടികക്കഷ്ണം പോലും ഇറക്കി വയ്ക്കാന്‍ ചുമതലപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. ക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. പള്ളിയ്ക്കായി 400 കോടി രൂപ വേണം. എന്നാല്‍ 40 ലക്ഷം രൂപ മാത്രമേ ഇതുവരെ പിരിച്ച് കിട്ടിയുള്ളു. കേന്ദ്ര സര്‍ക്കാരിന് വേണ്ടപ്പെട്ടവരാണ് പള്ളി നിര്‍മ്മിക്കാനുള്ള ട്രസ്റ്റിലുള്ളത്. അവരെ വിശ്വാസമുള്ളത് കൊണ്ടോ, വിശ്വാസമില്ലാത്തത് കൊണ്ടോ ഫണ്ട് എത്തിയില്ല എന്നത് യാഥാര്‍ത്ഥ്യം.

പള്ളിയ്ക്കായി കണ്ടെത്തിയ പറമ്പില്‍ രണ്ട് ക്രിക്കറ്റ് മൈതാനികളാണ് ഇപ്പോള്‍. ദര്‍ഗയ്ക്ക് മുന്നില്‍ ഒന്നും ദര്‍ഗയുടെ പിറക് ഭാഗത്ത് രണ്ടാമത്തേതും. പന്തെറിഞ്ഞും ബാറ്റ് നിലത്തടിച്ചും റണ്ണെടുക്കാനായി ഓടിയും കുട്ടികള്‍ കളിച്ച് തഴമ്പിച്ചതിന്റെ പാട് ഈ പറമ്പില്‍ കാണാം. അവിടെ ക്രിക്കറ്റ് കളിച്ചവരുടെ കയ്യില്‍ പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് ബാറ്റായിരുന്നു. ഡല്‍ഹിയേപ്പോലെ തന്നെ കടുത്ത തണുപ്പാണ് അയോധ്യയിലും ധാനിപ്പൂരിലുമെല്ലാം. ഈ തണുപ്പിലും കുട്ടികള്‍ രാവിലെത്തന്നെ പള്ളിപ്പറമ്പിലെത്തി കളിച്ച് മടങ്ങുന്നു. ദര്‍ഗയ്ക്ക് പിറകിലെ മൈതാനിയില്‍ കുറേക്കൂടി കുട്ടികളുണ്ട്, വിരാട് കോഹ്ലിയെ ആരാധിക്കുന്ന വലിയ സംഘം. അവരുടെ കയ്യില്‍ കാവി നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് ബാറ്റ്.
പള്ളിപ്പറമ്പിന്റെ ഒരറ്റത്ത് മധുരം വില്‍ക്കുന്ന ചെറിയ കടയുണ്ട്. അപ്പുറത്തൊരു പലചരക്ക് കടയും. ആള്‍ക്കൂട്ടം അധികമില്ലാത്ത നാട്ടിന്‍പുറം. അപരിചിതരായ രണ്ടുപേര്‍ ക്യാമറയുമായി നില്‍ക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു കുറച്ചാളുകള്‍ ദര്‍ഗയ്ക്ക് സമീപത്തേയ്ക്ക് നടന്നു വന്നു. അവര്‍ ചിരിച്ചു, കൈനീട്ടി സ്വാഗതം പറഞ്ഞു.
‘എവിടുന്നാണ്?”
”കേരളത്തീന്ന്, പത്രക്കാരാണ്.”
കേരളമെന്ന് കേട്ടപ്പോള്‍ ആ മനുഷ്യരുടെ മുഖത്ത് വീണ്ടുമൊരു സുന്ദരമായ ചിരി വിടര്‍ന്നു.
”അവിടെയീ ഹിന്ദു മുസ്ലീം പ്രശ്നമൊന്നുമില്ലല്ലൊ. ഞങ്ങള് കേട്ടിട്ടുണ്ട് കേരളത്തെപ്പറ്റി. ഇവിടുന്ന് കുറേപ്പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്.”
‘കേരളത്തിലെവിടെയാ ഇവിടുത്തുകാരുള്ളത്?’
”വടകര റെയില്‍വേസ്റ്റേഷനടുത്ത് തുന്നല്‍ക്കടയില്‍ എന്റെ സഹോദരനുണ്ട്” – ആ ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു.
അയോധ്യയിലെ തെരുവുകളില്‍ ആഹ്ളാദത്തിന്റെ ആഘോഷത്തിന്റെ ആര്‍മ്മാദത്തിന്റെയെല്ലാം മുഖങ്ങളും പ്രകടനങ്ങളുമാണ് കാണാന്‍ കഴിഞ്ഞത് എങ്കില്‍ ധാനിപ്പൂരില്‍ അങ്ങനൊന്ന് കണ്ടില്ല. വിഷാദഛായയുള്ള പതിഞ്ഞ ശബ്ദത്തിലാണീ മനുഷ്യര്‍ എന്നോട് സംസാരിക്കുന്നത്. ആദ്യമവര്‍ ദര്‍ഗയുടെ മതിലിനടുത്തെ പുതിയ ഫ്‌ളക്‌സിനടുത്തേയ്ക്ക് എന്നെ കൂട്ടി നടന്നു. ഇവിടെ പണിയാന്‍ പോകുന്ന പള്ളിയാണ് ഇത് എന്ന് പറഞ്ഞു. അതിന് ശേഷം അപ്പുറത്തെ പഴയ ഫ്‌ലക്‌സിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇതായിരുന്നു നാല് വര്‍ഷം മുന്‍പത്തെ പ്ലാനെന്ന് പറഞ്ഞു തന്നു. ശേഷം ഈ അഞ്ചേക്കര്‍ സ്ഥലത്തിന്റെ അതിര് ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് കമ്പിവേലികള്‍. രണ്ട് ഭാഗം തുറസായിരിക്കുന്നു, ഒരിടത്ത് കോണ്‍ക്രീറ്റ് റോഡും മറുഭാഗത്ത് വീതി നന്നേ കുറഞ്ഞ ടാര്‍ റോഡും അതിരിടുന്നു. അതിനുമപ്പുറത്തെ വയലില്‍ കൃഷിയിറക്കിയിട്ടുണ്ട്. ദര്‍ഗയുടെ പൂട്ടിയ ഗെയിറ്റിന് മുന്നില്‍ നിന്ന് ഞങ്ങള്‍ സംസാരിച്ചു. അവരെന്നോട് കുറേക്കാര്യങ്ങള്‍ പറഞ്ഞു എന്നതാണ് അനുയോജ്യമായ വാചകം.

”ഇവിടെ പത്രക്കാരിങ്ങനെ വന്നു പോകും. ഹിന്ദി, ഇംഗ്ലീഷ് ചാനലുകളോട് ഞങ്ങളിപ്പൊ അധികം സംസാരിക്കാറില്ല. നിങ്ങള് കേരളത്തില്‍ നിന്നായത് കൊണ്ടാണ് സംസാരിക്കാമെന്ന് വിചാരിച്ചത്. എന്താണിവിടെ നടക്കുന്നത് എന്ന് ഞങ്ങള്‍ക്കൊരു പിടിയുമില്ല. പള്ളിയ്ക്കായി ആദ്യമൊരു പ്ലാന്‍ വന്നു. പിന്നെ അത് മാറ്റി വേറൊരു പ്ലാന്‍ വെച്ചു. നാല് വര്‍ഷമായി. ഇതാണോ സബ്കാ സാത് സബ്കാ വികാസ്? സബ്കാ സാത് സബ്കാ വികാസ് ആണെങ്കില്‍ അവിടെയും ഇവിടെയും ദേവാലയം പണിയും. ആര്‍ക്കും ഒരു കുഴപ്പവുമില്ല, സഹോദരങ്ങളേപ്പോലെ ഞങ്ങള്‍ ജീവിക്കും. പക്ഷേ, ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ നീതിയുണ്ടായത്.” മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു.
”പള്ളി പണിയാനായി ആരും വന്ന് നോക്കിയിട്ടില്ല. ഇതുവരെ ഒരു എഞ്ചിനിയര്‍ പോലും വന്നിട്ടില്ല. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുകയും ചെയ്തു.” എന്ന് അല്‍ക്കൈഫ്.
”ക്ഷേത്രത്തിന്റെ പണി ഉത്സാഹത്തില്‍ നടക്കുന്നു. ഇവിടൊരു പോസ്റ്ററുമൊട്ടിച്ച് പോകുകയാണ് ചെയ്തത്. പള്ളി പണിയാന്‍ താല്‍പര്യമില്ലെങ്കില്‍ പണിയാന്‍ പറ്റില്ല എന്ന് പറയുകയാണ് വേണ്ടത്. ഒരു സ്ഥലത്ത് ഉദ്ഘാടനം, മറ്റൊരു സ്ഥലത്ത് ഒന്നും നടക്കുന്നില്ല.” ഇതാണ് യാഥാര്‍ത്ഥ്യമെന്ന് മുഹമ്മദ് ഇഖ്ബാല്‍.
ഇപ്പറഞ്ഞ വാക്കുകളിലെല്ലാം നിരാശ മുഴച്ച് നിന്നു. അധികം അകലയല്ലാത്ത ഒരു പള്ളിയിലേയ്ക്ക് ഉച്ചയ്ക്ക് നമസ്‌കാരത്തിന്റെ സമയത്ത് ചെല്ലാനായി ഇഖ്ബാലും ഇമ്രാനും ക്ഷണിച്ചു. സമയക്കുറവുണ്ട് അയോധ്യയിലേയ്ക്ക് തിരിച്ച് പോകണം ഒരുപാട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ട് എന്നവരോട് പറഞ്ഞു. ആ മനുഷ്യര്‍ സ്‌നേഹപൂര്‍വ്വം ചായയ്ക്ക് ക്ഷണിച്ചു. അടുത്ത തവണയാകാം എന്ന് സ്‌നേഹപൂര്‍വ്വം തന്നെ അവരോട് പറഞ്ഞ് കാറിലേയ്ക്ക് കയറിയിരുന്നു.

ഇനി പോകേണ്ടത് അയോധ്യയില്‍ അടുത്തിടെ പ്രശസ്തമായ ഒരിടത്തേയ്ക്കാണ്. പതിനഞ്ച് കോടിയോളം രൂപ മുടക്കി ബോളിവൂഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന്‍ ഒരു സ്ഥലം വാങ്ങിയിട്ടുണ്ട് അയോധ്യയില്‍. വീടുവെക്കാനായാണ് ഇത്രയും പണം മുടക്കി സ്ഥലം വാങ്ങിയത്. ധാനിപ്പൂര്‍ വിട്ട്‌പോകും മുന്‍പ് ഇമ്രാന്‍ ആ സ്ഥലത്തേയ്ക്കുള്ള വഴി പറഞ്ഞു തന്നു. രാമക്ഷേത്രത്തിനടുത്തെ റോഡുകളില്‍ പലതിലും നിയന്ത്രണമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ വലിയ സുരക്ഷാസന്നാഹങ്ങളുള്ള മന്ത്രിമാരും എംപിമാരുമെല്ലാം നഗരത്തിലുണ്ട്. അവര്‍ക്ക് സുഗമമായി സഞ്ചരിക്കാനായാണ് നിയന്ത്രണം. ആ നിയന്ത്രണത്തിനെല്ലാമിടയിലൂടെ കഷ്ടപ്പെട്ട് ഞങ്ങളെ അമിതാബച്ചന്‍ വാങ്ങിയ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുകയാണ് ഡ്രൈവര്‍ അമര്‍ സിംഗും പിന്നെ ഗൂഗിള്‍ മാപ്പും.
പുതിയ നാലുവരിപ്പാതയായ രാംപഥില്‍ നിന്ന് കാറ് ചെറിയൊരു റോഡിലേയ്ക്ക് കയറി. തിരക്കും നിയന്ത്രണവും എല്ലാം കടന്ന് കടന്ന് ഗൂഗിള്‍ വഴി കാണിച്ചുകൊണ്ടേയിരിക്കുന്നു. പല വണ്ടികള്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ പറ്റുന്ന വഴി പെട്ടെന്ന് തീര്‍ന്നു. ഇപ്പൊ കഷ്ടി ഒരു കാറിന് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന റോഡ്. അടുത്തടുത്ത് വീടുകളില്ല, ഉള്ള വീടുകള്‍ക്ക് വലിയ പകിട്ടുമില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തീരുകയാണ്. ഇഷ്ടികകെട്ടി മുകളില്‍ മരക്കഷ്ണങ്ങള്‍ പാകി വൈക്കോല്‍ കട്ടിയില്‍ വിരിച്ച് വെച്ച ചെറിയ വീടുകളാണ് ഇപ്പോഴത്തെ കാഴ്ച. വിശാലമായ വയലുകളില്‍ അടുത്ത വിളയ്ക്കായിറക്കിയ വിത്ത് പതിയെ മുളപൊട്ടി പച്ചനിറം പരന്നു. വീടുകള്‍ക്കിടയില്‍ കുറച്ച് വയല്‍ എന്നത് മാറി നീണ്ട, പരന്ന വയലുകള്‍ക്കിടയില്‍ ഇടയ്ക്ക് മാത്രം കുറച്ച് കുടിലുകള്‍. ഏതാണ്ടെല്ലാ ഭാഗത്തും വൈക്കോല് വെച്ച് കെട്ടിയ കുടിലുകള്‍. മനുഷ്യര്‍ താമസിക്കുന്ന ആ ചെറു കുടിലുകളേക്കാള്‍ വലുപ്പത്തില്‍, വായു സഞ്ചാരത്തോടെ പശുവിനായി ആലകള്‍. നേരത്തേയെല്ലാം വഴിയോരത്തും വീടുകള്‍ക്ക് മുകളിലും കണ്ട ശ്രീരാമന്റെ ചിത്രമുള്ള കാവിക്കൊടി ഈ വീടുകളുടെയൊന്നും മുറ്റത്ത് കാണാനില്ല. ശ്രീരാമ ക്ഷേത്രത്തിനടുത്തു നിന്ന് ഏതാണ്ട് 12 കിലോ മീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

അപ്പഴേയ്ക്ക് റോഡ് തീര്‍ന്ന് പോയിരുന്നു. റോഡെന്നൊന്നും പറയാന്‍ പറ്റാത്ത, വീതിയുള്ള വയല്‍ വരമ്പത്തുകൂടി കാറ് കഷ്ടപ്പെട്ട് മുന്നോട്ട് പോയി. ഏതാണ്ടൊരു കിലോമീറ്റർ കഴിഞ്ഞപ്പൊ പിന്നെയും ചെറിയൊരു ടാര്‍ റോഡെത്തി. വിശാലമായ പാടത്തിന് നടുവില്‍ വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ ദി ഹൗസ് ഓഫ് അഭിനന്തന്‍ ലോധ കമ്പനി ഏറ്റെടുത്ത വലിയ വയല്‍പ്രദേശം. ഇവിടെ വീടുകളും ഫ്‌ളാറ്റുകളുമെല്ലാമായി വമ്പന്‍ പ്രൊജക്ട് വരാന്‍ പോകുകയാണ്. ലോധ കമ്പനിയില്‍ നിന്നാണ് ബച്ചന്‍ പത്തായിരം സ്‌ക്വയര്‍ഫീറ്റ് സ്ഥലം വാങ്ങിയത്. അയോധ്യയില്‍ അമിതാബ് ബച്ചന്‍ 15 കോടി രൂപ നിക്ഷേപിച്ചു എന്ന വാര്‍ത്ത പടര്‍ന്ന് പിടിച്ചിട്ടുണ്ട്. വമ്പന്‍മാര്‍ ആഗ്രഹിക്കുന്ന ഇടമായി അയോധ്യമാറി എന്ന് ചര്‍ച്ച. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ബച്ചന്റെ പ്രതികരണം. ബച്ചനും ചില കുടുംബാംഗങ്ങളും പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ പിന്നീടുള്ള ദിവസം കണ്ടു. അതെന്തായാലും അഭിനന്തന്‍ ലോധയുടെ സ്ഥലത്ത് കെട്ടിടം പണി തീരാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള മണ്ണായി അയോധ്യ മാറി എന്ന് ബച്ചന്‍ ഒരാളുടെ പുതിയ നിക്ഷേപം പരിശോധിച്ചാല്‍ത്തന്നെ മനസ്സിലാകും. പക്ഷേ, യുപിയിലെ ഭരണകൂടം അയോധ്യയിലെ സാധാരണ ജനങ്ങളോട് പറയുന്ന കഥയങ്ങനെയല്ല.

സരയു നദിയില്‍ ആരതിയ്ക്കുള്ള ഒരുക്കങ്ങള്‍ വൈകീട്ട് നാല് മണി കഴിയുന്നതോടെ തുടങ്ങും. ദീപങ്ങള്‍ കൊണ്ട് നദിയ്ക്ക് നല്‍കുന്ന പൂജ. ആ കാഴ്ച കാണാനും ക്യാമറയിലാക്കാനുമായി പോകുന്ന വഴിയിലാണ് പഞ്ച് കോഷി പരിക്രമ മാര്‍ഗിലെത്തിയത്. പുതിയ രാമക്ഷേത്രത്തെ ചുറ്റി നില്‍ക്കുന്ന റോഡ്. നേരത്തേയുള്ള പല റോഡുകളെ കൂട്ടി യോജിപ്പിച്ചും വീതി കൂട്ടിയും 16 കിലോ മീറ്റര്‍ ദൂരത്തില്‍ വലിയ റോഡ് പണിയുകയാണ് യുപി സര്‍ക്കാര്‍. വികസനമല്ലേ, നല്ല കാര്യം. റോഡിനിരുവശത്തും വീടുകളും കടകളുമെല്ലാം പൊളിച്ചിട്ടിരിക്കുന്നു. പലയിടത്തും ഏച്ച് കെട്ടിയപോലെ വീടുകള്‍. പാതി പറച്ച് പോയ തറയിലും ചുവരുകളുടെ അറ്റത്തുമെല്ലാം ഇഷ്ടിക എറിച്ച് നില്‍ക്കുന്നു, കോണ്‍ക്രീറ്റ് മേല്‍ക്കൂരകളില്‍ കമ്പി പുറത്തേയ്ക്ക് നീണ്ട് കിടക്കുന്നു. ആ മുറ്റങ്ങളിലൊന്നില്‍ ഒരു കൂട്ടം സ്ത്രീകളിലിരുന്ന് തീക്കായുന്നു. അപ്പുറത്തെ വീട്ടിലൊരു പ്രായപ്പെട്ടയാള്‍ ഫൈബര്‍ കസേരയില്‍ വിദൂരത്തേയ്ക്ക് നോക്കിയിരിക്കുന്നു. ഒരു മധ്യവയസ്‌ക തന്റെ പെട്ടിക്കടയിലേയ്ക്ക് സാധനം വാങ്ങാനെത്തുന്നവരേയും കാത്ത് നില്‍ക്കുന്നു. പൊതുടാപ്പില്‍ നിന്ന് പാഴായിപ്പോകുന്ന വെള്ളം റോഡിനെയാകെ നനയ്ക്കുന്നുണ്ട്. വണ്ടി ഓരത്തേയ്ക്ക് നിര്‍ത്തി ക്യാമറയും മൈക്കുമെല്ലാമായി പുറത്തേയ്ക്കിറങ്ങി. മുറ്റത്ത് തീക്കാഞ്ഞിരുന്ന സ്ത്രീകളുടെ കൂട്ടത്തിലെ മുതിര്‍ന്നയാള്‍ റോഡിനരികിലേയ്ക്ക് ഇറങ്ങി നടന്ന്, വരൂ.. ഇവിടേയ്ക്ക് വരൂ… എന്ന് പറഞ്ഞ് വിളിച്ചു.
”റോഡ് പണിയാണല്ലേ?” എന്ന് മാത്രമേ അവരോട് ചോദിച്ചുള്ളു. ആരോടൊക്കെയോ പറയാന്‍ ശ്രമിച്ചിട്ടും പറ്റാത്തത് പോലെ കൂട്ടിവെച്ച കുറേ സങ്കടങ്ങള്‍ ആ അമ്മ ഞങ്ങളോട് പറഞ്ഞു.
”പല തലമുറയായി ഇവിടെത്താമസിക്കുന്നവരാ ഞങ്ങള്‍. രാമക്ഷേത്രം വന്നത് നല്ല കാര്യമാണ്. പക്ഷേ, ഞങ്ങളുടെ ജീവിതവും പരിഗണിക്കണ്ടേ?”
റോഡിലേയ്ക്ക് ചൂണ്ടി അവര്‍ തുടര്‍ന്നു. ”ദാ, അവിടം വരെ ഉണ്ടായിരുന്നു ഞങ്ങടെ വീട്. രണ്ട് മുറിയും ഹാളുമെല്ലാം പൊളിച്ചു. തൊണ്ണൂറായിരം രൂപയാണ് നഷ്ട പരിഹാരം തന്നത്. ആ പണം കൊണ്ട് എന്ത് ചെയ്യാനാണ്? ഇവിടെ സ്ഥലത്തിന് ഈ വിലയേ ഉള്ളൂ? ഞങ്ങള്‍ പാവപ്പെട്ടവരാണ്. വേറെ സ്ഥലമില്ല, വേറെങ്ങോട്ടും പോകാനുമില്ല. മോദിജിയും യോഗിജിയും രാമനെ കൊണ്ടു വന്നത് നല്ലത് തന്നെ. പക്ഷേ ഞങ്ങള്‍ക്കും ജീവിക്കണ്ടേ?” പറച്ചില് പിന്നേയ്ക്ക് തേങ്ങലായി മാറി. ബാജത്തി മാജിയെന്നാണ് ദുഖം പറഞ്ഞ ഈ വയോധികയുടെ പേര്.
ബാജത്തിയമ്മ പറഞ്ഞ് തീരാന്‍ കാത്തു നില്‍ക്കുകയായിരുന്നു തൊട്ടപ്പുറത്തെ വീട്ടിലെ സ്ത്രീ. അവരെന്നെ വീട്ടിലേയ്ക്ക് മാടിവിളിച്ചു. വാതില് തുറന്ന് ആ കൊച്ചു വീടിന്റെ അകം കാണിച്ചു തന്നു. ഒരു മുറി മാത്രം. ഒരു ഭാഗത്ത് കട്ടില്‍, അതിന് തൊട്ടിപ്പുറത്ത് അടുക്കള സാധനങ്ങള്‍ ഒതുക്കിവെച്ചിരിക്കുന്നു. അപ്പുറത്ത് ഗ്യാസടുപ്പില്‍ പച്ചക്കറി വേവുന്നു. അവര് പറഞ്ഞു, ”ഈയൊരൊറ്റ മുറിയാണ് അടുക്കളയും ഹാളും കിടപ്പു മുറിയുമെല്ലാം.”

നിങ്ങള്‍ക്ക് എത്ര രൂപ കിട്ടി?
”രണ്ട് ലക്ഷം രൂപ”
എത്ര പേരാണിവിടെ താമസം?
”ഞങ്ങള്‍ മൂന്ന് പേര്‍.”
ആ വീട്ടില്‍ നിന്നിറങ്ങും നേരം ബാജത്തിയമ്മ വീണ്ടും വന്നു. എന്റെ വീടിന്റെ അകം കാണണം, വരൂ എന്ന് പറഞ്ഞവര്‍ കൂട്ടി നടന്നു. ഇവിടെയും ഒരു മുറി മാത്രം. ആ വീട്ടില്‍ നിന്നിറങ്ങും നേരം ബാജത്തിയമ്മ വീണ്ടും വന്നു. എന്റെ വീടിന്റെ അകം കാണണം, വരൂ എന്ന് പറഞ്ഞവര്‍ കൂട്ടി നടന്നു. ഇവിടെയും ഒരു മുറി മാത്രം.
“ഞങ്ങള്‍ അഞ്ച് പേരാണ് ഇവിടെ. രണ്ട് ആണ്‍ മക്കള്‍, ഞങ്ങളും ഒരു മകളും. ഈ സൗകര്യത്തില്‍ ഞങ്ങളെങ്ങനെ കിടക്കും? ജീവിക്കും? കക്കൂസില്ല, കുളിമുറിയില്ല, അടുക്കളയില്ല. പറയു പെണ്‍മക്കള്‍ എങ്ങനെ ഇവിടെ ജീവിക്കും?”
മുറ്റത്തെ പാതി മാത്രം ചുമരുള്ള പഴയ ഒരു കുളിമുറി ചൂണ്ടിക്കാട്ടിയ ബാജത്തിയമ്മ ചോദിച്ചു ”അവിടെയിരുന്ന് ഇവിടുത്തെ പെണ്‍മക്കള്‍ എങ്ങനെ കുളിക്കും?”
ഈ വീടിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ പണി നടക്കുന്ന രാമക്ഷേത്രം കാണാം. ബാജത്തിയമ്മയും മകന്‍ രമേഷും ഞങ്ങളെ മുകളിലേയ്ക്ക് നടത്തി. ക്ഷേത്രം ചൂണ്ടിക്കാണിച്ച് തന്നു.
”ദാ അവിടെയാണ്. അപ്പുറത്തെ കെട്ടിടത്തില് നിന്നാല് വ്യക്തമായി കാണാം.”
രമേഷ് ബിഎഡ് കഴിഞ്ഞതാണ് എന്ന് പറഞ്ഞു. ജോലിയൊന്നുമായിട്ടില്ല.

താഴേയ്ക്കിറങ്ങി ആ പെട്ടിക്കടയിലേയ്ക്ക് നടന്നു. കടയിലേയ്ക്ക് സാധനം വാങ്ങാന്‍ വരുന്നവരേയും നോക്കി പ്രത്യാശയോടെ നിന്ന ആ മധ്യവയസ്‌കയുടെ പേര് പുഷ്പ ദേവി എന്നാണ്. ”പെട്ടെന്ന് തട്ടിക്കൂട്ടിയ കടയാണ്, വരുമാനം വേണ്ടേ? എല്ലാം തകര്‍ത്തു. വളരെ ബുദ്ധിമുട്ടിലാണ്” പുഷ്പാ ദേവിയ്ക്കും പറയാനുള്ളത് വീടിന്റെ പാതിയിലധികം പോയതിന്റേയും അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കാത്തതിന്റേയും കഥയാണ്.
കും കൂം ദേവി കാത്തു നില്‍പ്പുണ്ടായിരുന്നു. റോഡിനപ്പുറത്തെ വീട്ടിലേയ്ക്ക് കൂട്ടി നടന്നു. പാതി പൊളിച്ചിട്ട വീടിന്റെ തകര്‍ന്ന തറയുടെ അപ്പുറത്ത് ഭാഗത്ത് നിന്ന് പറഞ്ഞു. ”രണ്ടു വര്‍ഷമായേയുള്ളു വീടുണ്ടാക്കിയിട്ട്. അതെല്ലാം തകര്‍ത്തു. ഞങ്ങള്‍ക്ക് വേറെ സ്ഥലമില്ല. ഒരു മുറിയിലാണ് ഞങ്ങള് അഞ്ച് പേര് താമസിക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരമെങ്കിലും കിട്ടാതെ ഞങ്ങളെന്ത് ചെയ്യാനാണ് .”
”എന്റെ വീട് കൂടി വന്ന് കാണു” എന്നും പറഞ്ഞ് പിന്നേയും ആളുകള്‍ വഴിയരികിലേക്ക് വന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കഥ തന്നെ. രാമക്ഷേത്രത്തിന് അഞ്ഞൂറും അറുന്നൂറും മീറ്റര്‍ അടുത്ത് ജീവിക്കുന്ന മനുഷ്യരാണ് ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് വെട്ടിമുറിച്ച് റോഡ് കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്നത്. റോഡിന് ഇവരെതിരല്ല. പക്ഷേ, ഈ ചെറു കഷ്ണം സ്ഥലത്ത് എങ്ങനെ ജീവിക്കും? ഭൂമിയും വീടിന്റെ പാതിയിലധികവും ചിലരുടേതൊക്കെ മുക്കാലും ഇടിച്ച് നിരത്തിപ്പോയതല്ലേ? പുനരധിവാസത്തിനും വീട് പുനര്‍നിര്‍മ്മിക്കാനുമെല്ലാമുതകുന്ന നഷ്ട പരിഹാരം നല്‍കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനില്ലേ? എന്തേ അത് ചെയ്യാത്തത്?

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇരകളാക്കപ്പെടുന്നവരെ പരിഗണിക്കാനായി രണ്ടാം യുപിഎ സര്‍ക്കാര്‍ നിര്‍മ്മിച്ച ശക്തമായ നിയമം രാജ്യത്ത് നിലവിലുണ്ട്. ആ നിയമം നടപ്പിലാക്കാനെങ്കിലും ബാധ്യത സര്‍ക്കാരിനുണ്ട്. രാമക്ഷേത്രത്തിന് കിലോ മീറ്ററുകളപ്പുറം വീട് പണിയാന്‍ അമിതാബ് ബച്ചന് സ്ഥലം കിട്ടിയത് 15 കോടി രൂപയ്ക്കാണ്. ക്ഷേത്രത്തിന് തൊട്ടടുത്ത് ജീവിക്കുന്നവരുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത് അനീതി സമ്മാനിച്ചും. ഏറ്റവും അവസാനത്തെ മനുഷ്യനെക്കൂടി പരിഗണിച്ച് നടപ്പിലാക്കുന്നതേ യഥാര്‍ത്ഥത്തിലുള്ള പുരോഗതി ആവുകയുള്ളു എന്നത് ഭരണകൂടം ഓര്‍ത്തുവെക്കേണ്ട തത്വമാണ്. മനുഷ്യന്റെ യാതന കാണലും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുന്നതുമാണ് ദൈവീകമായ പ്രവര്‍ത്തിയെന്ന് പ്രിയപ്പെട്ട രബീന്ദ്രനാഥ് ടാഗോര്‍ പറഞ്ഞത് കൂടി ഇവിടെ ഓര്‍ക്കുന്നു.

ആയിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ ദിവസങ്ങളായി അയോധ്യയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. മോദി, യോഗി രാഷ്ട്രീയത്തെ പുകഴ്ത്തി വാര്‍ത്തകള്‍ കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ട്. അതില്‍ പത്ത് പേര്‍ പോലും ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ഈ മനുഷ്യരോട് സംസാരിക്കാനെത്തുകയോ അവരുടെ ആശങ്കയെ കുറിച്ച് രണ്ട് വരി എഴുതുകയോ പറയുകയോ ചെയ്തില്ല എന്നത് പുതിയ ഇന്ത്യയുടെ ചിത്രം വ്യക്തമായി വെളിപ്പെടുത്തിത്തരുന്നു.
ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ പല പ്രമുഖരും അയോധ്യയിലേയ്‌ക്കെത്തുകയാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുതല്‍ കങ്കണ റാവത്ത് വരെ. വളരെക്കാലമായി എനിക്ക് പരിചയമുള്ള ഒരാള്‍ കൂടി അക്കൂട്ടത്തിലുണ്ട്. പി.ടി ഉഷ. രാജ്യസഭാ എംപി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ, ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നടത്തിപ്പുകാരി. ആദരണീയയായ ഇന്ത്യന്‍ അത്‌ലറ്റ് നേടിയ മെഡലുകളേക്കാളേറെ ഓര്‍ക്കപ്പെടുന്നത് 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് നഷ്ടപ്പെട്ടുപോയ ആ മെഡലിലൂടെയാണ്. രണ്ടായിരത്തിന്റെ തുടക്കകാലം മുതല്‍ പി.ടി ഉഷ എന്ന കായിക പരിശീലകയെ നേരിട്ട് കാണുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ നേരത്തേ കുട്ടികളെ പരിശീലിപ്പിക്കാനെത്തുന്ന താരം. എ.കെ.ജി സ്‌പോര്‍ട് സെന്റര്‍ എന്ന കൊയിലാണ്ടിയിലെ ജനകീയ കായിക പ്രസ്ഥാനത്തിന്റെ ചോരയും നീരും കൂടിച്ചേര്‍ന്നതാണ് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. പി.ടി ഉഷ എന്ന ഉജ്ജ്വലയായ കായിക താരം ഇപ്പോഴെത്തിയ ഉയരങ്ങളെ സാധ്യമാക്കിയതില്‍ ഉഷാ സ്‌കൂളിനുള്ള പങ്ക് വലുതെന്നാണ് പറഞ്ഞു വന്നത്. പണ്ട് പുലര്‍ച്ചെയെണീറ്റ് കുട്ടികളെ പരിശീലിപ്പിക്കാന്‍ മൈതാനിയിലെത്തിയ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തന്നെ അയോധ്യയിലെത്തിയ പി.ടി ഉഷയിലും കണ്ടു.
” അയോധ്യയിലെത്തുക, പ്രാണ പ്രതിഷ്ഠാ മഹോത്സവത്തില്‍ പങ്കെടുക്കുക എന്നത് മഹാ ഭാഗ്യമായാണ് കാണുന്നത്. പൂര്‍വികര്‍ ചെയ്തിട്ടുള്ള പുണ്യത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് സാധ്യമായത്. ഞാന്‍ സ്‌പോര്‍ട്‌സ് ചെയ്യുമ്പഴൊക്കെ തിരുവങ്ങാട്ട് ശ്രീരാമ സ്വാമി ക്ഷേത്രത്തില് പോകാറുണ്ട്. എല്ലാവരും ഇതിന്റെ ഭാഗമാകുക, ഇത് എപ്പഴും വരുന്ന അവസരമല്ലല്ലൊ. എല്ലാവരും പ്രാര്‍ത്ഥിക്കുക. കെ.എസ് ചിത്ര വിശ്വാസികളോട് ദീപം തെളിയിക്കാന്‍ പറഞ്ഞതില്‍ എന്താണ് പ്രശ്‌നം? വിശ്വാസികളൊക്കെ ദീപം കത്തിക്കുക, പ്രാര്‍ത്ഥിക്കുക എന്ന് ഞാനും പറയുന്നു.”
പ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പത്തെ അവസാനത്തെ ആരതിയ്ക്കായി സരയു നദിയോരമൊരുങ്ങി. ആയിരക്കണക്കിന് പേര്‍ ഇന്ന് ഈ നഗരത്തിലുണ്ട്. സരയൂ തീരത്തും രാംപഥിലും ഹനുമാന്‍ഗഡിന് മുന്നിലുമെല്ലാം ആള്‍ക്കൂട്ടത്തിന്റെ ആവേശപ്രകടനങ്ങള്‍. ജയ് ശ്രീറാം വിളി. സ്വതന്ത്ര്യ ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്തതരം പ്രതിഷ്ഠയാണ് രാമക്ഷേത്രത്തില്‍ നടന്നത്. ക്ഷേത്രത്തിലായാലും മുസ്ലീം പള്ളിയിലോ ക്രിസ്ത്യന്‍ പള്ളിയിലോ ആയാലും പുരോഹിതരെയാണ് മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നതായി നമ്മള്‍ കാണാറ്. എന്നാല്‍ ഹിന്ദുക്കളുടെ പുണ്യഭൂമി എന്ന നിലയിലെല്ലാം വിശ്വ ഹിന്ദു പരിഷത്ത് അവതരിപ്പിച്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കുള്ള മുഖ്യ യജമാനന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു രാഷ്ട്ര സങ്കല്‍പ്പം മുന്നോട്ട് വെച്ച് കഴിഞ്ഞ 98 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് എന്ന സംഘടനയുടെ സര്‍സംഘചാലക് മോഹന്‍ ഭാഗവതിനും ചടങ്ങ് നടക്കുമ്പോള്‍ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് പ്രവേശനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും പ്രധാന അതിഥികളായി ശ്രീകോവിലില്‍ ഉണ്ടായി. ഇതെങ്ങനെ സംഭവിക്കുന്നു?

ഒരുരാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരേ മതക്കാരായാലും രാജ്യത്തിന് മതം വേണ്ട എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളും ഒരു ക്ഷേത്രോത്ഘാടനത്തെ ആഘോഷിക്കുന്ന, അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്ന, പ്രധാനമന്ത്രി തന്നെ ചടങ്ങുകള്‍ക്ക് നേതത്വം നല്‍കുന്ന കാഴ്ച. ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്നു എന്ന് പറഞ്ഞ് എങ്ങനെയാണ് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസം അവധി നല്‍കാന്‍ ജനാധിപത്യ സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുന്നത്? ഹിന്ദു മത വിശ്വാസ പ്രകാരം പ്രാണ പ്രതിഷ്ഠയെന്നാല്‍ കല്ലിലേയ്ക്ക് ദൈവ ചൈതന്യം പകര്‍ന്നു നല്‍കുന്ന ചടങ്ങാണ്. അവിടെ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കുമൊക്കെ എന്ത് കാര്യം?
ചോദ്യങ്ങള്‍ പലതിങ്ങനെ മനസ്സില്‍ കൊളുത്തിക്കിടന്ന പകലാണ് 2024 ജനുവരി 22ലേത്. പുലര്‍ച്ചെ തന്നെ രാംപഥ് വഴി ക്ഷേത്രത്തിലേയ്ക്ക് കയറുന്ന പ്രധാന കവാടത്തിലെത്തി. പാസുള്ളവര്‍ക്ക് മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു. പക്ഷേ, കുറച്ചാളുകള്‍ ക്ഷേത്ര ദര്‍ശനത്തിനായി പല ദിക്കില്‍ നിന്ന് വന്ന് വഴിയില്‍ ജയ് ശ്രീറാം വിളികളുമായി തമ്പടിച്ചിട്ടുണ്ട്. പോലീസും അര്‍ദ്ധ സൈനിക വിഭാഗവും ചേര്‍ന്ന് ആ ഭക്തരെയെല്ലാം നീക്കം ചെയ്യുകയാണ്. രണ്ട് കിലോ മീറ്ററപ്പുറത്തേയ്ക്ക് മാറി നില്‍ക്കാന്‍ ആളുകളോട് പല തവണ പോലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. പക്ഷേ, ആള്‍ക്കൂട്ടം വഴങ്ങുന്നേയില്ല. അല്‍പ്പം കര്‍ശന സ്വരത്തില്‍ പോലീസ് പറഞ്ഞ് തുടങ്ങിയതോടെ ആള്‍ക്കൂട്ടം പോലീസിന് മറുപടി പറയുന്നതവസാനിപ്പിച്ചു, പകരം ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു. ഒരാളുടെ വിളി, ആള്‍ക്കൂട്ടം ഏറ്റെടുത്തു. ജയ് ശ്രീറാം വിളികളുമായി തെരുവ് നിറയുന്ന ആള്‍ക്കൂട്ടത്തെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നമ്മുടെ രാജ്യം പലയിടങ്ങളില്‍ കണ്ടതാണ്. മായ്ച്ച് കളയാന്‍ പറ്റാത്ത അടയാളങ്ങള്‍ അത്തരം ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ച് വയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് സര്‍സംഘചാലകുമെല്ലാം വരാന്‍ പോകുന്ന സ്ഥലമല്ലേ, ആള്‍ക്കൂട്ടത്തിന്റെ ഒന്നിച്ചുള്ള പ്രതിരോധം വിലപ്പോയില്ല. പോലീസവരെ വടം കെട്ടിത്തിരിച്ച് നീക്കി നീക്കി പുറത്തേയ്ക്ക് കൊണ്ടുപോയി. ശക്തമായ ഒരു സ്ത്രീ ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്. ” ഇതാണോ രാമരാജ്യം? രാമനെ കാണാന്‍ പോലും സമ്മതിക്കാത്ത രാമരാജ്യം?” പോലീസ് നീക്കിക്കൊണ്ടു പോകുമ്പോള്‍ അവരീപ്പറച്ചില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

സമയം നീങ്ങി. പ്രാണ പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം അടുക്കുന്നു. ലതാമങ്കേഷ്‌കര്‍ ചൗക്കിന് ഏതാണ്ടടുത്തായിട്ടുള്ള മീഡിയാ സെന്റര്‍ രാവിലെത്തന്നെ നിറഞ്ഞിട്ടുണ്ട്. കസേരകളിലെല്ലാം നേരത്തേ തന്നെ ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വലിയ രണ്ട് എല്‍ഇഡി വാളുകളിലൂടെ ദൂരദര്‍ശന്‍ വഴി മീഡിയാ സെന്ററിലും പ്രദര്‍ശിപ്പിക്കുന്നു. അമിതാബ് ബച്ചനും കുടുംബവും, സച്ചിന്‍ തെന്‍ഡുല്‍ക്കറും, അംബാനി കുടുംബവും അനേകം സന്യാസിമാരുമെല്ലാമായി ക്ഷണിക്കപ്പെട്ട അതിഥികളെ സ്‌ക്രീനില്‍ കാണിക്കുന്നു. ഇടയ്ക്ക് പുഷ്പാലംകൃതമായ ക്ഷേത്രവും കാണാം. ആള്‍ക്കൂട്ടത്തിനും ക്ഷേത്രത്തിനുമിടയില്‍ പ്രത്യേകം തയ്യാറാക്കിയ വഴിയിലൂടെ പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നു വരുന്നു. ക്യാമറകളെല്ലാം പ്രധാനമന്ത്രിയിലേയ്ക്ക് മാത്രം ഫോക്കസ് ചെയ്തു. സാധാരണ കൈവീശി മാത്രം ജനക്കൂട്ടത്തിലെത്താറുള്ള മോദി ചിരിക്കാതെ, കൈവീശാതെ, അച്ചടക്കത്തോടെ പതിയെപ്പതിയെ ക്ഷേത്രപ്പടികള്‍ കയറി. ദൂരദര്‍ശന്റെ പല ക്യാമറകള്‍ ഒരേ സമയം പ്രധാനമന്ത്രിയെ ഫോക്കസ് ചെയ്തു. സ്‌ക്രീനില്‍ മോദിയെ കണ്ടയുടനെ അയോധ്യയിലെ മീഡിയാ സെന്റില്‍ ആഹ്ളാദം അലതല്ലി. പുലര്‍ച്ചെയേ വന്ന് കസേരകളില്‍ ഇരിപ്പുറപ്പിച്ച ‘മുതിര്‍ന്ന’ മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ജയ് ശ്രീരാം വിളിച്ചു. പല തവണ അതാവര്‍ത്തിച്ചു. സെക്കുലര്‍ രാജ്യത്തെ സര്‍ക്കാര്‍ എങ്ങനെയാണ് ഒരു മത ചടങ്ങിനെ സമീപിക്കുന്നത് എന്ന് തത്സമയം നമ്മള്‍ കാണുന്നു. സെക്കുലര്‍ രാജ്യത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളോടാകെ കാണിക്കുന്ന സമീപനം എന്ത് എന്നതും എന്ത് കൊണ്ട് എന്നതും വ്യക്തമാക്കുന്ന ജയ് വിളികള്‍ ഒരു മണിക്കൂര്‍ നേരം ഇടവേളകളില്‍ ഈ മീഡിയാ സെന്ററില്‍ കാണുന്നു. രാംലല്ലയുടെ മുഖം കാണിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആവേശം പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകരിലുണ്ടായി എന്നിടത്ത് തന്നെ വിശ്വാസത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിച്ചെടുക്കാം. അങ്ങനെ വേര്‍തിരിച്ചെടുക്കേണ്ട കാര്യമില്ലെന്ന് തോന്നി. ഇതൊരു കാഴ്ച മാത്രമല്ലല്ലൊ, ഈ കാലത്തിന്റെ അടയാളപ്പെടുത്തലല്ലേ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പിന്നീട് നടത്തിയ ചടങ്ങുകള്‍ ഞങ്ങള്‍ മീഡിയാ സെന്ററില്‍ ഇരുന്ന് കണ്ടത് പോലെ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ ദൂരദര്‍ശനിലൂടെ കണ്ടതാണല്ലൊ. അതുകൊണ്ട് ആ അപൂര്‍വ്വ ചടങ്ങിന്റെ വിശദീകരണത്തിലേയ്ക്ക് കടക്കുന്നില്ല. അവിടം കൊണ്ടും തീര്‍ന്നില്ലല്ലൊ. ക്ഷേത്ര മുറ്റത്ത് സ്റ്റേജ് കെട്ടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആര്‍എസ്എസ് സര്‍സംഘചാലകും പ്രസംഗിക്കുക കൂടി ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള മനുഷ്യര്‍ എത്രകാലമായി വിശ്വാസത്തെ പിന്തുടരുന്നു. എവിടെയെങ്കിലും ഒരു പ്രാണപ്രതിഷ്ഠയ്ക്ക് ഒരു പഞ്ചായത്ത് പ്രസിഡന്റെങ്കിലും മുഖ്യ ജയമാനനായത് ഇന്നുവരെ കണ്ടിട്ടില്ല. അങ്ങനെ പ്രതിഷ്ഠ നടത്തിക്കഴിഞ്ഞ് അവിടെ സ്റ്റേജ് കെട്ടി കവല പ്രസംഗം നടത്തുന്നതും കണ്ടിട്ടില്ല. പിന്നെ രാമക്ഷേത്രത്തില്‍ മാത്രം ഇതെങ്ങനെ നടക്കുന്നു? ആ ചോദ്യവും അതിനുള്ള ഉത്തരവുമാണ് 1980കള്‍ക്ക് ശേഷമുള്ള ഇന്ത്യ.

” ഇതൊരു ചരിത്ര ദിവസമാണ്. ശ്രീരാമന്‍ കുടിലില്‍ നിന്ന് മാളികയിലെത്തിയിരിക്കുന്നു” പ്രധാനമന്ത്രി പ്രസംഗിച്ച് തുടങ്ങി. ക്ഷേത്ര മുറ്റത്ത് കസേരയിട്ടിരുന്ന ഏഴായിരം അതിഥികള്‍ മോദിയെ നേരിട്ട് കേട്ടു. കങ്കണ റാവത്തിനെ പോലെ ചിലര്‍ ആഹ്ളാദാരവം മുഴക്കി നൃത്തം ചെയ്തു. മോദി തുടര്‍ന്നു. ” ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നത്തെ ദിവസം ജനങ്ങള്‍ മറക്കില്ല. ക്ഷേത്രം തുറക്കാന്‍ വൈകിയതില്‍ രാമനോട് ക്ഷമ ചോദിക്കുന്നു. രാമന്‍ ഇന്ന് ക്ഷമിച്ചു.
നിയമപരമായാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രാമന്‍ നമുക്ക് വഴികാട്ടിത്തരും രാമ പൂജ വികസിത ഭാരതത്തിലേക്ക് നയിക്കും. രാജ്യത്തിന്റെ നീതിപീഡത്തിനും കര്‍സേവകര്‍ക്കും നന്ദി. ” നീതി പീഡത്തിന് ലഭിച്ച നന്ദി നേരിട്ടേറ്റുവാങ്ങാന്‍ ബാബരി മസ്ജിദ് – രാമക്ഷേത്ര വിഷയത്തില്‍ അന്തിമ വിധി പ്രഖ്യാപിച്ച അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിലെ ഒരാള്‍ ക്ഷേത്രമുറ്റത്തുണ്ടായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍. ആ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ ആന്ധ്രാ ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് രാജ്യസഭാ എംപിയുമാണിപ്പോള്‍. പ്രധാനമന്ത്രി പറഞ്ഞ കര്‍സേവകരെ രാജ്യം ഓര്‍ക്കുന്നുണ്ട്. അവരാണ് ബാബരി മസ്ജിദ് പലതവണ ആക്രമിക്കാന്‍ ശ്രമിച്ചതും ഒടുവില്‍ 1992 ഡിസംബര്‍ ആറിന് അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ആ പള്ളി തകര്‍ത്ത് കളഞ്ഞതും. ഒരു മാസം മുന്‍പ് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി നേതാക്കളോട് നിര്‍ദേശിച്ചത് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാക്കണം എന്നതാണ്. ആ ആവശ്യം നിറവേറ്റാനുള്ള ദൃശ്യങ്ങളും പ്രസംഗവും ജനുവരി 22ന് മോദി ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കി.

ജീവിത പ്രതിസന്ധികളുടെ ആഴത്തിലേയ്ക്ക് പല തവണ വീണു പോകുന്ന മനുഷ്യന് മുന്നിലെ ആശയും പ്രതീക്ഷയുമായിരിക്കും പലപ്പോഴും ദൈവ ചിന്ത. അതിലെ യുക്തിയും യുക്തിരാഹിത്യവും നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. അപ്പോഴും മനുഷ്യനിലെ ആശയുടെ ആ ചെറു നാളത്തെ ജ്വലിപ്പിച്ച് എങ്ങനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാം എന്ന് ലോകം പലയിടത്തും പലതവണ കണ്ടതാണ്. ഇന്ത്യ ഇപ്പോള്‍ ആ പരീക്ഷണത്തിന്റെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുന്നു.
മോദിയേക്കാളും കുറച്ചു കൂടി കടന്ന പ്രസംഗമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത്. ” പറഞ്ഞ സ്ഥലത്ത് തന്നെ ക്ഷേത്രം പണിതു. ഇത് രാമരാജ്യത്തിന്റെ പ്രഖ്യാപനം” എന്ന് യോഗി. എന്താണ് യോഗി ഉദ്ദേശിച്ച രാമരാജ്യം? ഭൂരിപക്ഷത്തിന്റെ ഇഛയ്ക്കനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കുന്ന സമൂഹമാണോ? പഞ്ച് കോഷി പരിക്രമ മാര്‍ഗിനിരുവശത്തും കണ്ട ഏറ്റവും സാധാരണക്കാരായ മനുഷ്യരെ പുറന്തള്ളി നേടുന്ന മേനിയാണോ? ഹിന്ദുത്വവാദികള്‍ വെടിവെച്ച് കൊന്ന നമ്മുടെ ഗാന്ധിയുടെ രാമരാജ്യവും യോഗി ആദിത്യനാഥിന്റെ രാമ രാജ്യവും തമ്മിലും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
”എന്റെ മനസ്സിലെ സത്യബോധത്തിന്റെ പേരാണ് രാമന്‍” എന്ന് ഗാന്ധി. സത്യബോധത്തിലെവിടെയാണ് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമുള്ളത്?
പ്രാണപ്രതിഷ്ഠാ ദിവസം പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. രാത്രി എട്ടിന് മാധ്യമങ്ങളെ ക്ഷേത്രം കാണിക്കാന്‍ കൊണ്ടുപോയി. അടച്ചിട്ട മൂന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ജയ് ശ്രീറാം വിളികളോടെ കുറേ മാധ്യമ പ്രവര്‍ത്തകര്‍. ആ വിളികളില്ലാതെ മറ്റ് കുറേപ്പേര്‍. ഗേറ്റ് തുറന്നതിന്റെ ആവേശത്തില്‍ ജനാധിപത്യത്തിലെ നാലാം തൂണുകാര്‍ അത്യയധികം ആഹ്ളാദത്തോടെ ഓടി അകത്തേയ്ക്ക് കയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് കൂട്ടത്തിലെ നാല് പേര്‍ക്ക് തന്നെ പരിക്ക് പറ്റി. ഗുരുതര പരിക്കൊന്നുമല്ല. നിലത്ത് വീണവരെ ചവിട്ടിക്കയറിയും തള്ളിമാറ്റിയും ആള്‍ക്കൂട്ടം ഓടിപ്പോയി.

രാത്രിയില്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ക്ഷേത്രം. പണി പൂര്‍ത്തിയായിട്ടില്ല എന്ന് പുറത്ത് നിന്നേ മനസ്സിലാകും. പടി മുതല്‍ ശ്രീകോവില്‍ വരെ പലതരം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നെത്തിച്ച മാര്‍ബിളില്‍ കൊത്തുപണികള്‍. സ്വര്‍ണവാതില്‍ കടന്ന് ശ്രീകോവിലിന് മുന്നിലെത്തുമ്പോള്‍ ചുറ്റിലും തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച മുല്ലപ്പൂ അലങ്കാരം. രാവിലെ മോദി പൂജ നടത്തിയ ശ്രീകോവിലിലേയ്ക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. അവിടെയപ്പോള്‍ രാംലല്ല വിഗ്രഹവും ഒരു പുരോഹിതനും മാത്രം. പണിതീരാത്ത ഭാഗങ്ങളില്‍ പലനിറത്തില്‍ തുണി കെട്ടിവെച്ചിട്ടുണ്ട്. നാല്‍പ്പത് ശതമാനത്തോളം പണി ഇനിയും പൂര്‍ത്തിയാകാനുണ്ട് എന്നാണ് നിര്‍മ്മാണക്കമ്പനി വ്യക്തമാക്കിയത്.
ക്ഷേത്രം ചുറ്റി പുറത്തിറങ്ങി. പുറമേ നടന്ന് കണ്ടു. അകത്തേയ്ക്ക് കയറുന്ന പടിയുടെ ഇടത് ഭാഗത്ത് ഹിന്ദിയിലും വലതു ഭാഗത്ത് ഇംഗ്ലീഷിലും ക്ഷേത്രത്തിന്റെ ചരിത്രം കൊത്തിവെച്ചിരിക്കുന്നു. അതിലൊരു ഭാഗം ഇങ്ങനെ. ” 1992 ഡിസംബര്‍ ആറിന് ആയിരക്കണക്കിന് ഹിന്ദു കര്‍സേവകരും ഭക്തരും ബാബരി കെട്ടിടത്തിന് മുകളിലേയ്ക്ക് കയറി. കെട്ടിടം തകര്‍ത്തുകളഞ്ഞു.”
ബാബരി മസ്ജിദല്ല, ബാബരി കെട്ടിടം എന്ന് ചരിത്രത്തില്‍ ചെറുതെന്ന് തോന്നിക്കുന്ന തിരുത്ത് വരുത്തുന്നുണ്ട് ക്ഷേത്ര ട്രസ്റ്റ്. മതം രാഷ്ട്രീയത്തില്‍ എങ്ങനെ ഇടപെടുന്നു എന്നതിന് ഈ ഭൂഗോളത്തില്‍ ഇന്ത്യ വലിയൊരു പഠന ഗ്രന്ഥമായി പടര്‍ന്ന് വളരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ഭരണഘടനാ മൂല്യങ്ങളുടെ റദ്ദാക്കല്‍, ഏകാധിപത്യം തുടങ്ങി പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഒരു ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെയെല്ലാം ഒരൊറ്റ ക്ഷേത്രം കൊണ്ട് നേരിടാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിശ്വാസം പ്രകടിപ്പിക്കുന്നു. പണിതീരാത്ത ക്ഷേത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ പ്രാണപ്രതിഷ്ഠ നടത്തിയത് വോട്ടിനല്ലാതെ പിന്നെന്തിന്?

മഹത്തായ നമ്മുടെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു,
” തീവ്ര വികാരങ്ങളുടെ ഒതുക്കമില്ലാത്ത പ്രകടനം, യുക്തിപൂര്‍വ്വമായ ചിന്തയുടേയും അന്വേഷണത്തിന്റേയും സ്ഥാനം അപഹരിച്ചു. മതം നിരവധി മനുഷ്യ ജീവികള്‍ക്ക് നിസ്സംശയമായും ആശ്വാസം എത്തിക്കുകയും അതിന്റെ മൂല്യങ്ങള്‍ മുഖേന സമുദായത്തിന് സ്ഥിരത നല്‍കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മാറുവാനും മുന്നോട്ട് പോകുവാനും മനുഷ്യ സമുദായത്തിന്റെ സഹജമായ വാസനയെ തടയുക കൂടി ചെയ്തിരിക്കുന്നു. തത്വ ശാസ്ത്രം ഈ ചതിക്കുഴികള്‍ പലതും ഒഴിഞ്ഞ് മാറുകയും ചിന്തയേയും അന്വേഷണത്തേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.”
രണ്ട് കാലത്തെ ഭരണാധികാരികള്‍ രാജ്യത്തേയും ജനങ്ങളേയും മതത്തേയും ശാസ്ത്രത്തേയുമെല്ലാം എങ്ങനെ കാണുകയും വിലയിരുത്തുകയും മനുഷ്യ പുരോഗതിയ്ക്ക് ഉപയോഗിക്കുകയും ചെയ്തു എന്നതാണ്. നെഹ്റുവിന്റെ ഈ വാക്കുകളും ജനുവരി 22ലെ മോദിയുടെ പ്രവര്‍ത്തിയും രണ്ട് തരം ഇന്ത്യയെ നമുക്ക് മുന്നില്‍ വരച്ച് വെയ്ക്കുന്നു. അപ്പോഴും, ഒരു മഹാമനുഷ്യന്‍ അവസാനമായി പതിയെ മന്ത്രിച്ച വാക്യം കാതില്‍ വന്ന് നമ്മെ കൊളുത്തി വലിയ്ക്കുന്നു.
ഹേ, റാം.