വിഷം വമിക്കുന്ന മിനിസ്ക്രീനുകള്‍

മാധ്യമ പ്രവർത്തനം പഴയ പോലെ ഒരു ഉദ്‌ബോധന പരിപാടി അല്ല ഇന്ന്. ഓരോ നിമിഷവും നില നിന്നു പോകാൻ കോടികൾ ചെലവ്‌ വരുന്ന വൻകിട വ്യവസായമാണിത്‌. ജനപക്ഷത്ത്‌ നിലകൊണ്ട്‌, ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഫോർത്ത്‌ എസ്റ്റേറ്റ്‌ എന്ന പഴയ സങ്കൽപത്തിൽ നിന്ന് കൊണ്ട്‌ ഒരു മാധ്യമ സ്ഥാപനവും ഇക്കാലത്ത്‌ നടത്തി കൊണ്ടുപോകാനാകില്ല. ഇവിടെയാണ് വാണിജ്യപരമായ കിട മാത്സര്യവും രാഷ്ട്രീയമായ ചായ്‌വുകളും പരസ്യ ദാതാക്കളുടെ താൽപര്യങ്ങളും മാധ്യമങ്ങളുടെ നയം നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നത്‌. നൈതികമായ മൂല്യങ്ങളിൽ നിന്ന് മലയാള മാധ്യമങ്ങൾ ബഹുദൂരം അകന്നതിന് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം.

കേരളത്തെ സാമൂഹികവും രാഷ്ട്രീയവുമായി ഒരു പ്രബുദ്ധ സമൂഹമാക്കി മാറ്റുന്നതിൽ മലയാള മാധ്യമങ്ങൾ വഹിച്ച പങ്ക്‌ വലുതാണ്. മലയാളത്തിലെ പഴക്കം ചെന്ന മാധ്യമങ്ങളെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയിർകൊണ്ടതാണ്. മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രം രാഷ്ട്രീയമായ പരിവർത്തനങ്ങളുടെ കൂടെ ചരിത്രമാണ്. ആദ്യകാല മലയാള പത്ര മാധ്യമങ്ങളിൽ മത, സമുദായ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി പ്രവർത്തിച്ചവ ഉണ്ടായിരുന്നെങ്കിലും കേവലമായ വാണിജ്യ പത്രങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. കേരളപ്പിറവിക്ക്‌ ശേഷം, ദേശീയ പ്രസ്ഥാന പൈതൃകമുള്ള പത്രങ്ങളടക്കം വാണിജ്യ പത്രങ്ങളായി മാറി.

ദൃശ്യമാധ്യങ്ങളുടെ വരവ്‌

മലയാള മാധ്യമ രംഗത്തേക്ക്‌ വിഷ്വൽ മീഡിയകളുടെ കടന്നു വരവ്‌ ഉണ്ടായത്‌ 1993ൽ ഏഷ്യാനെറ്റ്‌ സ്ഥാപിതമായത്‌ മുതലാണ്. 1985 ൽ ഡി.ഡി മലയാളം ചെറിയ തോതിൽ സംപ്രേക്ഷണം ആരംഭിച്ചിരുന്നെങ്കിലും അത്ര ജനകീയമായിരുന്നില്ല. ഏഷ്യനെറ്റ്‌ തികച്ചും സ്വകാര്യ, വാണിജ്യ ചാനൽ ആയിരുന്നു.‌ 2003 ൽ കേരളത്തിലെ ആദ്യ സമ്പൂർണ്ണ ന്യൂസ്‌ ചാനൽ ഇന്ത്യവിഷൻ സംപ്രേക്ഷണം തുടങ്ങിയത്‌ മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ പ്രധാന സംഭവമാണ്. അതോടെ ഒരു എന്റർടൈൻമന്റ്‌ ചാനൽ ആയിരുന്ന ഏഷ്യനെറ്റ്‌ 2003 ൽ ന്യൂസ്‌ ചാനലും ആരംഭിച്ചു. തുടർന്ന് മലയാളത്തിൽ ഒരു ഡസനോളം ന്യൂസ്‌ ചാനലുകളാണ് കടന്നു വന്നത്‌. വിനോദ, വിജ്ഞാന ചാനലുകൾ വേറെയും. വളരെ ചെറിയൊരു ജനത സംസാരിക്കുന്ന മലയാളത്തിൽ ശതകോടികൾ മുതൽമുടക്കി ആരംഭിച്ച ധാരാളം ടി.വി ചാനലുകൾക്ക്‌ നില നിൽക്കണമെങ്കിൽ കടുത്ത മത്സരത്തിൽ ഏർപ്പെട്ടേ മതിയാകൂ എന്ന സ്ഥിതി വന്നു.

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ആദ്യ സംപ്രേഷണം. പ്രമോദ് രാമൻ വാർത്ത അവതരിപ്പിക്കുന്നു.

മാധ്യമ പ്രവർത്തനം പഴയ പോലെ ഒരു ഉദ്‌ബോധന പരിപാടി അല്ല ഇന്ന്. ഓരോ നിമിഷവും നില നിന്നു പോകാൻ കോടികൾ ചെലവ്‌ വരുന്ന വൻകിട വ്യവസായമാണിത്‌. ജനപക്ഷത്ത്‌ നിലകൊണ്ട്‌, ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഫോർത്ത്‌ എസ്റ്റേറ്റ്‌ എന്ന പഴയ സങ്കൽപത്തിൽ നിന്നു കൊണ്ട്‌ ഒരു മാധ്യമ സ്ഥാപനവും ഇക്കാലത്ത്‌ നടത്തി കൊണ്ടുപോകാനാകില്ല. ഇവിടെയാണ് വാണിജ്യപരമായ കിട മാത്സര്യവും രാഷ്ട്രീയമായ ചായ്‌വുകളും പരസ്യ ദാതാക്കളുടെ താൽപര്യങ്ങളും മാധ്യമങ്ങളുടെ നയം നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നത്‌. നൈതികമായ മൂല്യങ്ങളിൽ നിന്ന് മലയാള മാധ്യമങ്ങൾ ബഹുദൂരം അകന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഈ ഘടകങ്ങൾ ആണ്.

മാധ്യമം എന്ന വ്യവസായം

മീഡിയ ഒരു ഇന്റസ്ട്രി ആണിന്ന്. മറ്റേതു വ്യവസായവും പോലെ ലാഭം നേടാൻ വേണ്ടിയുള്ള ഒരു വ്യവസായമാണ് മീഡിയയും. നന്നായി മാർക്കറ്റ്‌ ചെയ്യാതെ, ക്വാളിറ്റി കൊണ്ട്‌ മാത്രം ഒരു പ്രോഡക്റ്റും വിൽക്കപ്പെടില്ല. മീഡിയയും അതിൽനിന്ന് വ്യത്യസ്തമല്ല. മാർക്കറ്റിംഗ്‌ സാധ്യതയുള്ള പ്രോഡക്റ്റുകൾ/ കണ്ടന്റുകൾ ഉണ്ടാക്കാൻ അവർ വ്യഗ്രത കാണിക്കും. അല്ലെങ്കിൽ കണ്ടന്റ്‌ റീച്ച്‌ കിട്ടാവുന്ന വിധം സെൻസേഷണൽ ആക്കാൻ അവർ ശ്രമിക്കും.

നന്നായി മാർക്കറ്റ്‌ ചെയ്യാതെ, ക്വാളിറ്റി കൊണ്ട്‌ മാത്രം ഒരു പ്രോഡക്റ്റും വിൽക്കപ്പെടില്ല. മീഡിയയും അതിൽനിന്ന് വ്യത്യസ്തമല്ല.

ആഗോളവൽക്കരണാനന്തരം ഉദാരവത്കൃത സാമ്പത്തിക, സാമൂഹിക നയങ്ങൾ മാറ്റി മറിച്ച മധ്യവർഗങ്ങളാണ് ആധുനിക കേരള ജനതയുടെ ഭൂരിപക്ഷവും. ഉപഭോഗാലസ്യം, അരാഷ്ട്രീയത, വലതുപക്ഷ ആഭിമുഖ്യം, മതാത്മകത തുടങ്ങിയവയെല്ലാം ഈ മിഡിൽ ക്ലാസിന്റെ പൊതു സ്വഭാവങ്ങളാണ്. ഒരു വശത്ത് ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും പുലർത്തുമ്പോഴും മത, ജാതി, യാഥാസ്ഥിതികതകള്‍ രഹസ്യമായി പേറുന്ന വംശീയ മിഥ്യാഭിമാനം മറു വശത്തും കൊണ്ടു നടക്കുന്ന ‘പ്രത്യേകതരം’ മനോഘടനയുടെ ഉടമകളാണ് മലയാളികള്‍. പുരോഗമനത്തിന്റെ പുറംതോടണിഞ്ഞ്‌ പിന്തിരിപ്പത്തരങ്ങളിൽ ആനന്ദിക്കുന്ന ഒരു സമൂഹമായി നാം മാറിയെന്ന് കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലെ സാമൂഹ്യ, രാഷ്ട്രീയ സംഭവ പരമ്പരകൾ സാക്ഷ്യപ്പെടുത്തും.

മലയാളിയുടെ മാറുന്ന അഭിരുചികൾ

ഈ സങ്കീർണ്ണമായ രാഷ്ട്രീയ ഭൂമികയിലാണ് മാധ്യമങ്ങൾക്ക്‌ തങ്ങളുടെ കച്ചവടം നടത്താനുള്ളത്‌. മാറിയ മലയാളിയുടെ അഭിരുചിയെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ നൽകുക എന്നതിലാണ് മാധ്യമ സ്ഥാപനങ്ങളുടെ നോട്ടം. സോഷ്യൽ മീഡിയയുടെ ദ്രുത പ്രചാരവും കേരളത്തിൽ അതിനുള്ള സ്വീകാര്യതയും മാധ്യമങ്ങൾക്ക്‌, തങ്ങളുടെ വിഭവം പാകം ചെയ്യാൻ എളുപ്പം നൽകുന്നുമുണ്ട്‌. മുഖമില്ലാതെ സോഷ്യൽ മീഡിയകളുടെ ഫീഡുകളിൽ അഭിപ്രായ പ്രകടനം നടത്താനുള്ള സൗകര്യം ഉപയോഗിച്ച്‌, വംശ വെറിയന്മാരും മതാന്ധരും വമിക്കുന്ന മാലിന്യങ്ങൾ മലയാളിയുടെ പൊതുമനസ്സായി കണക്കിലെടുത്ത്‌ അതിൽനിന്ന് അനുരൂപമായ കണ്ടന്റ്‌ ക്രിയേഷൻ ആണിന്ന് മാധ്യമ പ്രവർത്തനമായി കൊണ്ടാടുന്നത്‌ എന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാകില്ല.

വിഷയ പ്രാവീണ്യവുമില്ലാതെ, വാട്ട്സാപ്പ്‌ വിവരങ്ങളെ ആശ്രയിച്ച്‌ ഒച്ച വെക്കുകയും ആക്രോശിക്കുകയും ചെയ്യുന്നവരാണ് ഷോകളെ ‘ജനകീയ’മാക്കുന്നത്‌

ഇതിന്ന് ഒന്നാന്തരം തെളിവാണ് മലയാളം ചാനലുകളിലെ അന്തി ചർച്ചകൾ. ഉള്ളിലെ പിന്തിരിപ്പത്തരങ്ങളെയും വിഷങ്ങളെയും പല മട്ടിലുള്ള ‘നിരീക്ഷക’ പരിവേഷം അണിയിച്ച്‌ മറച്ച്‌, നമ്മൂടെ മതേതര, ജനാധിപത്യ, പുരോഗമന സോഷ്യൽ ഫാബ്രിക്കിനെ കൊഞ്ഞനം കുത്തുന്ന വിടുവായന്മാരെയാണ് ചാനൽ ചർച്ചകളിൽ എഴുന്നള്ളിക്കുന്നത്‌. ആഴത്തിലുള്ള അറിവോ, നാവിന് ലൈസൻസോ, വാക്കുകളിൽ മാന്യതയോ ഇല്ലാത്ത വായാടികളെയാണ് ആങ്കർമ്മാർക്ക്‌ പ്രിയം. യാതൊരു വിഷയ പ്രാവീണ്യവുമില്ലാതെ, വാട്ട്സാപ്പ്‌ വിവരങ്ങളെ ആശ്രയിച്ച്‌ ഒച്ച വെക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന അവരാണ് ‘ഷോ’കളെ ജനകീയമാക്കുന്നത്‌. അവരുടെ വിദ്വേഷ ജനകമായ, തീ പാറും ഡയലോഗുകൾ സോഷ്യൽ മീഡിയകളിൽ പറക്കും. അത്‌ പ്രചരിപ്പിക്കാൻ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും ചാവേറുകളും പോരാളികളും സംഘടിതമായി പ്രവർത്തിക്കുന്നുമുണ്ട്‌.

മലയാളികൾ എന്നും അഭിമാനിച്ചു പോരുന്ന, മതമൈത്രി പാരമ്പര്യത്തിന് കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായത്ര ഗ്ലാനി മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല. മലയാളികൾ രഹസ്യവും പരസ്യവുമായി മത, സാമുദായിക വിഭജനങ്ങൾക്ക്‌ ഇരകളായിരിക്കുന്നു. ഏത്‌ പ്രശ്നത്തെയും ജാതി, മത കണ്ണുകളിലൂടെ മാത്രം വിശകലനം ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഉത്തരേന്ത്യയിൽ വർഷങ്ങൾക്ക്‌ മുമ്പേ തുടങ്ങിയ, വിഭജനത്തിന്റെ സോഷ്യൽ എഞ്ചിനീയറിംഗ്‌ കേരളത്തിൽ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇക്കാര്യത്തിൽ ഒന്നാമത്തെ പ്രതി മലയാള മാധ്യമങ്ങൾ ആണെന്ന് പറയേണ്ടി വരുന്നു.

സങ്കീർണ്ണമായ ഒരു ദൂഷിത വലയത്തിൽ അകപ്പെടുകയാണ് മാധ്യമങ്ങൾ. ആവശ്യക്കാരനു വേണ്ട ഉൽപ്പന്നം നിർമ്മിച്ച്‌ വിൽപ്പന നടത്തുകയാണവർ ചെയ്യുന്നത്‌.

മാധ്യമങ്ങൾ മാത്രമോ കുറ്റവാളികൾ?

ഇത്‌ പറയുമ്പോഴും മാധ്യമങ്ങൾ മാത്രമാണ് എല്ലാറ്റിനും ഉത്തരവാദികൾ എന്ന ലളിതവൽകരണത്തിലേക്ക്‌ പോകരുത്‌. സങ്കീർണ്ണമായ ഒരു ദൂഷിത വലയത്തിൽ മാധ്യമങ്ങൾ അകപ്പെടുകയാണ്. ആവശ്യക്കാരനു വേണ്ട ഉൽപ്പന്നം നിർമ്മിച്ച്‌ വിൽപ്പന നടത്തുകയാണവർ ചെയ്യുന്നത്‌. അപ്പോൾ ആവശ്യക്കാരനില്ലെങ്കിൽ അത്തരം ഉൽപ്പന്നങ്ങൾ വിറ്റുപോകില്ലല്ലൊ. എളുപ്പത്തിൽ പരിഹാരമുള്ളതല്ല ഈ വിഷയം. കേരളത്തിന്റെ ഭാവിയിൽ ആശങ്കയുള്ളവർ വിശിഷ്യാ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളിൽ ഉള്ളവരും സാമൂഹത്തിന് സാംസ്കാരിക നേതൃത്വം നൽകുന്ന ബുദ്ധി ജീവികളും എഴുത്തുകാരന്മാരുമൊക്കെ ഗൗരവപൂർവ്വം പരിഗണിക്കേണ്ട വിഷയമാണിത്. അപായപ്പെടുന്ന നമ്മുടെ സാമൂഹ്യാവസ്ഥകളെ കൂടി കണക്കിലെടുത്താവട്ടെ മാധ്യമങ്ങളുടെ തലപ്പത്തുള്ളവരുടെയും പ്രയാണം.

മുജീബ് റഹ്മാൻ കിനാലൂർ

മുജീബ് റഹ്മാൻ കിനാലൂർ

എഴുത്തുകാരൻ, അധ്യാപകൻ. അക്കരൈ പത്ത്‌, മിസ്‌ർ എന്ന രാജാത്തി, അമേരിക്ക ബഹുവർണ ചിത്രങ്ങൾ (യാത്ര), വക്കം മൗലവിയുടെ ജീവചരിത്രം, ഇസ്ലാമോഫോബിയ- വംശവെറിയുടെ രാഷ്ട്രീയം, കോവിഡ്‌കാലം അനന്തര ലോകം- എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *