വെറുപ്പിനെ അതിജീവിക്കണം, കരുണയും കരുതലും കൊണ്ട്

ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടതുണ്ട് – ഷൗക്കത്ത് എഴുതുന്നു.

ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്നതാണ് മനുഷ്യന്റെ സ്വാഭാവിക പ്രകൃതം. ആ ശീലിച്ചുറച്ച ശരികള്‍ക്ക് മുകളില്‍ നിരന്തരം സമരം ചെയ്തിട്ടാണ് അപ്പുറത്തിരിക്കുന്നവരുടെ ശരിയെ മാനിക്കുകയെന്ന സംസ്‌കാരത്തിലേക്ക് വളരാന്‍ നാം ശ്രമിച്ചത്. ഒരു പ്രത്യേക ദേശത്തുമാത്രം സംഘം ചേര്‍ന്ന് ജീവിച്ചിരുന്ന മനുഷ്യക്കൂട്ടങ്ങള്‍ക്ക് നിലനിൽപ്പിനും തുടര്‍ച്ചയ്ക്കും വേണ്ടി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് അവരവരുടെ ശീലങ്ങളോട് സമരം ചെയ്യുകയും അപരരോട് സഹകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായി വന്നത്.

നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ആ സാംസ്‌കാരിക യാത്ര ഇന്നെത്തി നിൽക്കുന്നത് പരസ്പരം പല രീതിയില്‍ കലര്‍ന്ന കൂട്ടങ്ങളായിട്ടാണ്. ഏകമുഖമായിരുന്ന സംഘത്തില്‍ നിന്ന് ബഹുമുഖമായ സംഘത്തിലേക്ക് നാം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ബഹുസ്വരതയെ മാനിക്കുകയും ആ വെളിച്ചത്തോടു ചേര്‍ന്ന് ചിന്തിക്കുകയും, പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയേ സമാധാനം നിറഞ്ഞ സാമൂഹികത യാഥാര്‍ത്ഥ്യമാകൂ എന്നാണ് ചിന്തിക്കുന്ന മനുഷ്യര്‍ എന്നും നമ്മോടു പറഞ്ഞുകൊണ്ടിരുന്നത്.

മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്ന് പറയാറുണ്ടെങ്കിലും മനുഷ്യരില്‍ ചിന്തിക്കുന്നവരുണ്ടെന്ന് പറയാനേ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. നാം ശീലവിധേയമായ നമ്മുടെ ആ പഴയ ഏകമുഖ സ്വഭാവത്തെ പിന്തുടരുന്ന ജീവിയാണ്. ചിന്ത കൊണ്ടാണ് നാം സ്വയം നവീകരിച്ച് ബഹുസ്വരതയെ അംഗീകരിക്കുന്നത്. സന്ദര്‍ഭം വരുമ്പോഴെല്ലാം ബഹുസ്വരത അഴിഞ്ഞു വീഴുകയും നാം പ്രാകൃതരായ, ‘ഞാന്‍’ മാത്രം അല്ലെങ്കില്‍ ‘ഞങ്ങള്‍’ മാത്രം ശരിയായ ഇടുങ്ങിയ പാതയിലേക്ക് വീണുപോകുകയും ചെയ്യുന്നത് ചരിത്രം.

ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടു വന്ന ആ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്ത് ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടത് മനുഷ്യ വംശത്തിന്റെ നിലനിനിൽപ്പിന് അത്യാവശ്യമാണ്.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്തിനോടും ഏതിനോടുമുള്ള അതിവൈകാരിക സമീപനമാണ്. സ്വയം വിമര്‍ശനമെന്ന വെളിച്ചത്തിലൂടെയേ ജന്മസിദ്ധമായ ഇരുട്ടിനെ അകറ്റാനാകൂ. വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസിനെ കരുണയും കരുതലും കൊണ്ട് അതിജീവിക്കാന്‍ നമുക്കാവേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരു പറഞ്ഞ് വിദ്വേഷം പടര്‍ത്തുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയേണ്ടതുണ്ട്.

ഏകലോക മാനവികതയില്‍ കുറഞ്ഞ ഒന്നും പരിഹാരമായില്ലാത്ത ആധുനിക സമൂഹത്തില്‍ സങ്കുചിതമായ, വെറുപ്പു നിറഞ്ഞ ചിന്തകളെ അവഗണിക്കാനും അതിജീവിക്കാനും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് കഴിയേണ്ടതുണ്ട്.

നാരായണഗുരു പറഞ്ഞത് എത്ര സത്യമാണ്;
”അരുളാല്‍ വരും ഇമ്പം
അന്‍പകന്നൊരു നെഞ്ചാല്‍ വരും അല്ലലൊക്കെയും
ഇരുള്‍ അന്‍പിനെ മാറ്റും
അല്ലലിന്‍ കരുവാകും
കുരുവാം ഇതേതിനും….”

ഷൗക്കത്ത്‌

ഷൗക്കത്ത്‌

എഴുത്തുകാരൻ. സൂഫിസം, ഭാരതീയ ദര്‍ശനം തുടങ്ങിയ മേഖലകളില്‍ അന്വേഷണം നടത്തുന്നു. ഏക്താരയുടെ ഉന്മാദം, നൂറു ധ്യാനങ്ങള്‍, നിത്യാന്തരംഗം - ഗുരുവിനോടൊത്തുള്ള നാളുകള്‍, ഹിമാലയം : യാത്രകളുടെ ഒരു പുസ്തകം, മൊഴിയാഴം തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *