പൊതുസമൂഹത്തില്‍ നിന്നും വേര്‍പെട്ട്, ഒരു വരേണ്യ ബുദ്ധിജീവിക്കൂട്ടത്തിന്റെ ഇടയില്‍ മാത്രം നിലനില്‍ക്കേണ്ട കലയല്ല നാടകം എന്നത് അതിന്റെ ഉത്പത്തി മുതല്‍ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായി അതിലും വലിയൊരു ജനക്കൂട്ടത്തെ അനുഭൂതിയിലാഴ്ത്താന്‍ കെല്‍പ്പുള്ള കലയാണ്. എന്നാല്‍ നാടകക്കാരല്ലാത്ത പൊതുസമൂഹം എന്നുമുതലാണ് നാടകങ്ങളില്‍നിന്നും അകന്നുപോയത്? എങ്ങനെയാണ് പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്‍പില്‍ നാടകം ഇങ്ങനെ അപ്രസക്തമാകുന്നത്? നാടകം നിര്‍മ്മിക്കുന്ന കൂട്ടങ്ങളും സംഘടനകളും വ്യക്തികളും ഇത്തരത്തില്‍ മാറിയ കാലത്തോട് സംവദിക്കുന്നുണ്ടോ ? നാടകത്തോടുള്ള അവഗണനയെ കുറിച്ച്, നാടകം പുലരുന്ന നാളെയെ കുറിച്ച്, നാടകം തുറന്നിടുന്ന തൊഴിൽ സാധ്യതകളെ കുറിച്ച് ഗോകുല്‍ രാജ് എഴുതുന്നു.
അരങ്ങൊഴിഞ്ഞിട്ടില്ല, ഇവിടെ Gen Z നാടകക്കാരുണ്ടേ

മുഖ്യധാരാ കലാസ്വാദനത്തില്‍ അമച്വര്‍ നാടകങ്ങള്‍ മിക്കപ്പോഴും ചര്‍ച്ചാ വിഷയമായി വരാറില്ല. സിനിമ, സംഗീതം, സാഹിത്യം പോലെ പൊതുമണ്ഡലത്തിന്റെ ദൈനംദിന അനുഭവ ചര്യകളിലെവിടെയും നാടകങ്ങള്‍ കടന്നുവരുന്നതായി കാണാന്‍ സാധിക്കില്ല. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രം പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം നേര്‍രേഖയില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഈ സമസ്യക്കുള്ള ഉത്തരമായി പൊതുവേ പറഞ്ഞുവരുന്നത് പുതിയ കാലത്തെ കാണികളുടെ “Attention Span” കുറഞ്ഞതിനെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ കടന്നുവരവിനെപ്പറ്റിയുമുള്ള വിമര്‍ശനാത്മകമായ സമീപനമാണ്. ഒരു തരത്തില്‍ അതൊരു കലാകാരന്റെ ഒഴിഞ്ഞുമാറലാണ്. ശരിയാണ്, ഇവിടെ നാടകം പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. വേദികള്‍ ദുര്‍ലഭമാണ്. മൂലധനം കണ്ടെത്തല്‍ ബാലികേറാമലയാണ്. Budget friendly ആയ റിഹേഴ്‌സല്‍ സ്‌പേസുകള്‍ കുറവാണ്. നമ്മുടെ സാംസ്‌കാരിക വകുപ്പിനുപോലും നാടകത്തോട് മറ്റൊരു നയമാണുള്ളത്. കഴിഞ്ഞ Itfok (കേരള അന്താരാഷ്ട്ര നാടകോത്സവം) കാലത്ത് നടന്ന സംഭവവികാസങ്ങള്‍ അതിനുള്ള തെളിവാണ്. ആദ്യം പരിപാടി നടത്തേണ്ടെന്ന് തീരുമാനിക്കുന്നു, നാടകക്കൂട്ടങ്ങളില്‍നിന്നും നാടകക്കാരില്‍നിന്നും പ്രതിഷേധങ്ങളുയരുന്നു. പരിപാടി നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. itfok നടക്കുന്നു. പക്ഷേ നാടകങ്ങളുടെ തിരഞ്ഞെടുപ്പിലും സംഘാടനത്തിലും തീര്‍ത്തും ഉദാസീനമായ സമീപനമാണ് ഉണ്ടായിരുന്നത്. ഫെസ്റ്റിവലിന്റെ നിലവാരത്തകര്‍ച്ചയും പ്രകടമായിരുന്നു. എന്നാൽ അതേ വകുപ്പ് സംഘടിപ്പിക്കുന്ന Iffk (കേരള അന്താരാഷ്ട്ര ചലച്ചിത്രമേള) യോടുള്ള സമീപനം ഇങ്ങനെയല്ല. ഒരിക്കല്‍ പോലും അത് മാറ്റിവെക്കാനോ പൊലിമ കുറച്ച് സംഘടിപ്പിക്കാനോ മുതിരാറില്ല. നാടകത്തോട് മുഖം തിരിക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് നാടക ചരിത്രത്തിനു കേള്‍വികേട്ട കോഴിക്കോട് നഗരത്തില്‍ നാടകത്തിനുതകുന്ന ഒരു വേദിപോലുമില്ല എന്നത്. കുറഞ്ഞ ചെലവില്‍ നാടക നിര്‍മ്മാണത്തിന് പറ്റിയ റിഹേഴ്‌സല്‍ സ്‌പേയ്‌സുകളുമില്ല.

എങ്ങനെയാണ് നാടകം പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്‍പില്‍ ഇങ്ങനെ അപ്രസക്തമാകുന്നത്?
മറ്റൊരു അനുഭവം പറയാം. ഞാനടങ്ങുന്ന നാടകസംഘം പിമോക്ക ടെയ്ല്‍സില്‍ ഇരുപതിലധികം യുവാക്കളുണ്ട്. സ്‌കൂള്‍ – ക്യാമ്പസ് മത്സരങ്ങള്‍ക്കുപുറമേ സംഘടന സ്വതന്ത്രമായി നാടകനിര്‍മ്മാണത്തിന് ശ്രമിക്കാറുണ്ട്. തീര്‍ത്തും ശ്രമകരമായ പ്രവൃത്തിയാണത്. നാടകം കാണാൻ മിക്കപ്പോഴും സദസ്സ് നിറയെ കാണികളുണ്ടാകാറുണ്ട്. എന്നാൽ കാഴ്ച്ചക്കാരിൽ ഭൂരിഭാഗവും നാടക പ്രവർത്തകരായിരിക്കും എന്നതാണ് യാഥാർത്ഥ്യം. സാമ്പത്തികമായി ലാഭം കിട്ടിയില്ലെങ്കിലും നഷ്ടം വരാത്ത തരത്തിലെങ്കിലും നാടകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ ഏറെ പ്രയാസമാണ്. കാണികളില്‍ ഇപ്പോഴും താത്പര്യം ഉണ്ടെന്നിരിക്കെ നാടകത്തിനു വേണ്ടി മാറ്റിവെക്കേണ്ടി വരുന്ന അധ്വാനം മറ്റേത് പ്രവൃത്തിയെക്കാളും സാമ്പത്തികമായും മാനസികമായും ശാരീരികമായും കൂടുതലാണ് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. പൊതുസമൂഹത്തില്‍ നിന്നും വേര്‍പെട്ട്, ഒരു വരേണ്യ ബുദ്ധിജീവിക്കൂട്ടത്തിന്റെ ഇടയില്‍ മാത്രം നിലനില്‍ക്കേണ്ട കലയല്ല നാടകം എന്നത് അതിന്റെ ഉത്പത്തി മുതല്‍ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായി അതിലും വലിയൊരു ജനക്കൂട്ടത്തെ അനുഭൂതിയിലാഴ്ത്താന്‍ കെല്‍പ്പുള്ള കലയാണ്.

നാടകത്തിന്റെ മറ്റ് അനന്ത സാധ്യതകളെക്കുറിച്ച് നാം ബോധവാന്മാരാണോയെന്നത് പോലും സംശയമാണ്. നാടകം എന്ന മാധ്യമം എത്രത്തോളം ശക്തിയുളളതാണെന്ന് നമുക്ക് കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഈ അടുത്തകാലത്ത് ഡോ. ദിവ്യ അനില്‍കുമാറിന്റെ Enhancing Critical Thinking Skills Through Theatre of the Oppressed An Experimental എന്ന പി.എച്ച്.ഡി വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുണ്ടായി. കേരളത്തിലെ ഇരുപത്തിയേഴോളം കോളേജുകളില്‍നിന്ന് 413 വിദ്യാര്‍ത്ഥികളാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.
പഠനത്തിൻ്റെ ഭാഗമായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു അംഗീകൃത ക്രിട്ടിക്കല്‍ സ്‌കില്‍ ടെസ്റ്റ് നടത്തുകയും അതിനുശേഷം ഈ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം Theatre of the oppressed എന്ന നാടകശാഖയിലൂന്നി വര്‍ക്ക്‌ഷോപ്പുകള്‍ നല്‍കി. ഇതിന്റെ ഫലം തീര്‍ത്തും അത്ഭുതകരമായിരുന്നു. വര്‍ക്ക്‌ഷോപ്പിന് ശേഷം നടത്തിയ ടെസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ critical thinking skill ക്രമാതീതമായി ഉയര്‍ന്നെന്ന് കാണാൻ കഴിഞ്ഞു.

നാടകത്തെ സംബന്ധിച്ച് തീര്‍ത്തും ആക്കാദമിക്കലായ പ്രധാനപ്പെട്ട ഒരു പഠനമാണിത്. നാടകം ഒരു മാധ്യമം എന്ന നിലയില്‍ എത്രത്തോളം ശക്തിയുള്ളതാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്രയും കാര്യക്ഷമമായ ഒരു കലാരൂപം കൈകാര്യം ചെയ്യുന്നതില്‍ നമുക്കെവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്ന് പല കാലങ്ങളിലായി ഉണ്ടായി വന്ന നാടകങ്ങളെടുത്ത്, അതിന്റെ ഘടനയും രൂപവും അതത് കാലത്തെ മനുഷ്യരോട് സംവദിച്ചിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
നാടകക്കാരല്ലാത്ത പൊതുസമൂഹം എന്നുമുതലാണ് നാടകങ്ങളില്‍നിന്നും അകന്നുപോയത്? അതു കണ്ടെത്താന്‍ നാടകത്തിന്റെ സൗന്ദര്യശാസ്ത്രത്തിലൂന്നി അതിലുണ്ടായ പരിവര്‍ത്തനങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഉണ്ടാകണം. കാലാനുസൃതമായി എല്ലാ കലാരൂപവും ഏറ്റവും പുതിയ തലമുറയോട് സംസാരിച്ചില്ലെങ്കില്‍ അവ വെറും മത്സരയിനങ്ങളായി ഒതുക്കപ്പെടും. പുതുതലമുറയുടെ നിത്യജീവിതത്തില്‍ ഒരു തൂവല്‍ സ്പര്‍ശംപോലും ഏല്‍പ്പിക്കാന്‍ പറ്റാത്തിടത്താണ് ഒരു കലാരൂപം അതിന്റെ പരാജയം ഏറ്റുവാങ്ങുന്നത്.

നാടകം നിര്‍മ്മിക്കുന്ന കൂട്ടങ്ങളും സംഘടനകളും വ്യക്തികളും ഇത്തരത്തില്‍ മാറിയ കാലത്തോട് സംവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ട ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാകണം. നാടകത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കൂട്ടങ്ങള്‍ ഒഴിച്ചാല്‍ മിക്ക കോളേജുകളിലോ, ക്ലബുകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലോ നടത്തപ്പെടുന്ന നാടകങ്ങളില്‍ നമ്മള്‍ ജെൻ സീ എന്ന് വിളിക്കുന്ന ഞാനടങ്ങുന്ന തലമുറയില്‍പ്പെട്ട വ്യക്തികളുടെ കണക്കെടുത്താല്‍ മനസ്സിലാകും അത് എത്രത്തോളം ശോഷിച്ചിരിക്കുന്നുവെന്ന്. ഇനി, അഥവാ അങ്ങനെയുണ്ടെങ്കില്‍ത്തന്നെ അവര്‍ ആ നാടകം പൂര്‍ണാര്‍ത്ഥത്തില്‍ ആസ്വദിക്കുന്നുണ്ടോ എന്നും സംശയമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങള്‍ പുതിയ നാടകക്കാർ നല്ല പ്രതീക്ഷയിലാണ്. നാടകം പുലരുന്ന നാളെയുടെ സൂചനകള്‍ പലയിടത്തായി കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്തകാലത്തായി പലയിടങ്ങളിലും മികച്ച നാടകങ്ങള്‍ വിവിധയിടങ്ങളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു വരുന്നുണ്ട്. മരുതം തിയേറ്റേര്‍ ഗ്രൂപ്പിന്റെ ‘മാടന്‍ മോക്ഷം’, ലിറ്റില്‍ എര്‍ത്ത് സ്‌കൂളിന്റെ ‘KOOHO’, പഞ്ചമി തീയേറ്റേഴ്‌സിന്റെ ‘പൊറാട്ട്’, Space of Theatre Collective ന്റെ Beyond the land of Hattamala എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ അമച്വര്‍ നാടകങ്ങള്‍ വിജയകരമായി നാടുനീളെ പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. ഇതെല്ലാം നമുക്ക് മുന്നിലുള്ളൊരു പ്രവര്‍ത്തന മാതൃകയാണ്. ഒരുപാട് നാടകക്ക്യാമ്പുകള്‍ ചുറ്റിലുമുണ്ടാകുന്നു. നാടകക്ക്യാമ്പിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് ടൂറിസം നടക്കുന്നു. ഇതെല്ലാം നല്ല സൂചനകളാണ് നല്‍കുന്നത്.

കേരളത്തിലുടനീളം വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന നാടകത്തെ സ്‌നേഹിക്കുന്ന നാടകക്കൂട്ടങ്ങളുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. പ്രകാശ് കലാകേന്ദ്രം, പൂക്കാട് കലാലയം, പിമോക്ക ടെയ്ല്‍സ് ആര്‍ട് കളക്ടീവ്, ലിറ്റില്‍ എര്‍ത്ത്, ആല, space of act theatre collective തുടങ്ങി നിരവധിയായ നാടക സംഘങ്ങള്‍ നടത്തിവരുന്ന ഇടപെടലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ കൂട്ടായ്മകളില്‍ മിക്കതിന്റെയും മുന്‍നിരകളില്‍ നിങ്ങള്‍ക്ക് യുവാക്കളെ കാണാം. അവരില്‍ പലരും നാടകമോ അതിന്റെ സങ്കേതങ്ങളോ ഉപജീവനമായി സ്വീകരിച്ചവരാണ്. ലൈറ്റിങ്, അഭിനയ പരിശീലനം, പരസ്യ മേഖല, ടൂറിസം, സംഗീതം തുടങ്ങി മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി വരെ ട്രെയ്‌നിങ് നല്‍കുന്നവരുണ്ട്. നാടകക്കാരന്റെ ജീവിതമെന്നും ദാരിദ്ര്യത്തിലായിരിക്കുമെന്ന പറച്ചിലിനെ മാറ്റിയെഴുതാന്‍ ഇറങ്ങിത്തിരിച്ചവരാണവര്‍. നാടകം നല്‍കിയ വെളിച്ചത്തില്‍ നാളെയുടെ ലോകത്തെ ഓടിത്തോല്‍പ്പിക്കാന്‍ ഇറങ്ങിയ ആ കൂട്ടത്തിന്റെ കരുത്തിലായിരിക്കും വരാനിരിക്കുന്ന നാടകക്കാലം നിര്‍വചിക്കപ്പെടുക.
