അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചേരിപ്രദേശമെന്ന് അറിയപ്പെടുന്ന ധാരാവിയിലെ ലക്ഷക്കണക്കിന് മനുഷ്യരെ മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളിവിട്ട് കൊണ്ട് അവിടെ പൂന്തോട്ടങ്ങളും സ്വിമ്മിംഗ്പൂളുകളും മൾട്ടിപ്ലക്‌സുകളും ഉയരും. കുടിലുകളെല്ലാം ഇടിച്ചുനിരത്തി ന്യായമായ നഷ്ടപിരാഹരമോ പുനരധിവാസമോ ഇല്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ വികസനത്തിന്റെ പേരിൽ പുറംന്തള്ളപ്പെടാൻ പോവുകയാണ്. അതിന് വേണ്ടി 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ധാരാവിലെ, 296 ഏക്കറോളം ഭൂമി പുനർനിർമാണ പദ്ധതിക്കായി സർക്കാർ അദാനിക്ക് പതിച്ചുകൊടുത്തിരിക്കുന്നു.