വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങൾക്കും നവലിബറിലസത്തെ ഒരു കാരണമായി കാണാൻ അതിന്റെ ഏറ്റവും ശക്തരായ വിമർശകർ പോലും കൂട്ടാക്കുന്നില്ല എന്നതാണ്. വ്യക്തിജീവിതത്തെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു സമ്പദ്‌വ്യവസ്ഥ ഇതിനെല്ലാം പിന്നിലുമുണ്ടാകാം എന്ന ചിന്ത അധികമാരും പങ്കുവെച്ചില്ലെന്നത് അത്ഭുതകരമാണ്. ഈ കെട്ടകാലത്തിന്‍റെ എല്ലാ ഉത്തരവാദിത്വവും പേറേണ്ടവരാണോ ജെന്‍ സികള്‍? ജെന്‍ സിയുടെ ഉത്തരവാദിത്തങ്ങള്‍? ഇടര്‍ച്ചകള്‍, പ്രതിസന്ധികള്‍- സമഗ്രമായി അന്വേഷിക്കുന്നു അൻസിഫ് അബു, ഡോ. അഭിജിത്ത് വേണു എന്നിവര്‍.
ആരിൽ നിന്നാണ് Gen Z യെ രക്ഷിക്കേണ്ടത് ?

കേരളം ഒരു പുതിയ ധാർമ്മിക പ്രതിസന്ധിയുടെ നടുവിലാണ്: Gen Z എന്ത് ചിന്തിക്കുന്നു? എന്തുകൊണ്ട് അവർ ലഹരിക്ക് അടിമയാകുന്നു? എന്തുകൊണ്ട് അവർക്ക് വായനാശീലം ഇല്ലാതാകുന്നു? എന്തുകൊണ്ട് നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു? അങ്ങനെ പോകുന്നു ചർച്ചകൾ.
ഇതിൽ ഏറ്റവും ചർച്ചാവിഷയമാകുന്നത് സ്വാഭാവികമായും മയക്കുമരുന്നിന്റെ ഉപയോഗവും വർധിച്ചുവരുന്ന അക്രമങ്ങളുമാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഋതു എന്ന ചെറുപ്പക്കാരൻ മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽക്കാരായ മൂന്നുപേരെ ഇരുമ്പുദണ്ഡുകൊണ്ടടിച്ച് കൊലപ്പെടുത്തുന്നത്. ട്യൂഷൻ സെന്ററിലുണ്ടായ വഴക്കിനെ തുടർന്ന് സഹപാഠികളുടെ ആക്രമണത്തിൽ താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെടുന്നത് ഫെബ്രുവരിയിലും. തിരുവനന്തപുരത്ത് 23 വയസ്സുകാരനായ അഫാൻ ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തിയതും അതേ മാസം തന്നെയാണ്. കേരളം മയക്കുമരുന്നിന്റെയും അക്രമങ്ങളുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞു എന്നും 1996-ന് ശേഷം ജനിച്ച ജെൻ സി, ജെൻ ആൽഫാ ഗ്രൂപ്പുകളാണ് ഇതിന്റെ പൂർണമായ ഉത്തരവാദികളെന്നും സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ ഒരുഭാഗത്ത് നടന്നു.
മറുഭാഗത്താവട്ടെ അതിനെ പൂർണമായും ഖണ്ഡിച്ചുകൊണ്ട് ജെൻ സി ഫോബിയയാണ് ഇത്തരം ചർച്ചകളുടെ കേന്ദ്രമെന്ന വാദവുമുണ്ടായി. മാധ്യമങ്ങളാവട്ടെ, പതിവുപോലെ ഇതിനെയെല്ലാം സെൻസേഷണലൈസ് ചെയ്ത് ഒരു വ്യക്തിയുടെയോ/പാർട്ടിയുടെയോ മാത്രം പ്രശ്നമായി നിസ്സാരവൽക്കരിച്ച് പ്രൈം ടൈം ചർച്ചകൾ നടത്തി. വേടൻ അറസ്റ്റിലായ ദിവസം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയുടെ തലക്കെട്ട് ‘കഞ്ചാവ് തുന്നിയിട്ട കുപ്പായം’ എന്നായിരുന്നു എന്നോർക്കുക. ഇതിനെ പിൻതുടർന്ന് രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ തൊലിപ്പുറത്തുള്ള ചികിത്സയുമായി ഇറങ്ങാനും ആരംഭിച്ചു. നിലവിലെ ഏറ്റവും ജനപ്രിയ മാധ്യമമായ സിനിമ പതിവുപോലെ എല്ലാത്തരം ‘തിന്മ’കളുടെയും മുഖ്യകാരണമായി മുദ്രകുത്തപ്പെട്ടു. യുവാക്കളെ അലസരും, ധാർമ്മികമായി പാപ്പരായവരും, ‘ശിക്ഷണം’ ആവശ്യമുള്ളവരുമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗം ഏറ്റവും കുറഞ്ഞ, ഏറ്റവും ശക്തമായ നിയമവാഴ്ചയും സാമൂഹിക അവബോധവുമുള്ള സംസ്ഥാനമായിരുന്നിട്ടും കേരളത്തിൽ ഈ വിധം മയക്കുമരുന്ന് ഉപയോഗവും അക്രമങ്ങളും വർധിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നീളുന്ന ചർച്ചകൾ പക്ഷേ കാര്യമായി ഉണ്ടായില്ല.

ജെൻ സി- ജെൻ ആൽഫാ ഗ്രൂപ്പുകളുടെ പൊതു ഇടങ്ങളിൽ നിന്നുള്ള പിൻവലിയലും അവർക്കിടയിലെ അരാഷ്ട്രീയവാദവും ചില ചർച്ചകളിൽ ഉയർന്നുവന്നെങ്കിലും അതിനും ഗൗരവതരമായ തുടർച്ചകളുണ്ടായിട്ടില്ല. രസകരമായ വസ്തുതയെന്തെന്നാൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങൾക്കും നവലിബറിലസത്തെ ഒരു കാരണമായി കാണാൻ അതിന്റെ ഏറ്റവും ശക്തരായ വിമർശകർ പോലും കൂട്ടാക്കുന്നില്ല എന്നതാണ്. വ്യക്തിജീവിതത്തെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു സമ്പദ്‌വ്യവസ്ഥ ഇതിനെല്ലാം പിന്നിലുമുണ്ടാകാം എന്ന ചിന്ത അധികമാരും പങ്കുവെച്ചില്ലെന്നത് അത്ഭുതകരമാണ്.
പരാജയപ്പെട്ട വ്യക്തി
എന്ന മിഥ്യാബോധം:
നിങ്ങൾ പണക്കാരനായി ജനിക്കാത്തത് നിങ്ങളുടെ കുറ്റമല്ല, എന്നാൽ നിങ്ങൾ പണക്കാരനായി ജീവിക്കാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് എന്നത് നമ്മുടെ കാലത്തെ ഒരു പോപ്പുലർ പരസ്യവാചകമാണ്. നവലിബറലിസം വിജയകരമായി അവതരിപ്പിച്ച ആശയങ്ങളിലൊന്നാണ് പരാജയപ്പെട്ട വ്യക്തി (Failed Individual) എന്നത്. സാമ്പത്തികമായി ‘പരാജയപ്പെട്ട’ വ്യക്തികളെ അവരുടെ ദാരിദ്ര്യത്തിന്റെ ഏക ഉത്തരവാദിയായി കണക്കാക്കുന്നതോടെ വ്യവസ്ഥാപരമായ അസമത്വങ്ങളോ കമ്പോളത്തിലെ പാളിച്ചകളോ പരിഗണനാവിഷയമല്ലാതെ പോവുന്നു. കഠിനാധ്വാനമില്ലായ്മയോ തെറ്റായ തീരുമാനങ്ങളോ ആണ് വ്യക്തികളുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന കരിയർ കോച്ചുമാരുടെയും മോട്ടിവേഷൻ ട്രെയിനർമാരുടെയും സിദ്ധാന്തത്തിന് അതോടെ വലിയ സ്വീകാര്യതയും കൈവരുന്നു.

ശക്തമായ പൊതുസംവിധാനങ്ങൾക്കും രാഷ്ട്രീയ അവബോധത്തിനും പേരുകേട്ട സംസ്ഥാനമാണെങ്കിലും നവലിബറൽ സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് കേരളത്തിലെ യുവജനങ്ങൾക്കും ഒഴിഞ്ഞുമാറാനാകുന്നില്ല. അതിസമ്പന്നർക്കുള്ള നികുതിയിളവുകൾ, ചങ്ങാത്ത മുതലാളിത്തം, പ്രകൃതിവിഭവങ്ങളുടെയും പൊതുമേഖലയുടെയും ചുളുവിലക്കുള്ള സ്വകാര്യവത്കരണം, സാമ്പത്തിക അസമത്വം തുടങ്ങിയ നവലിബറലിസത്തിന്റെ ബാഹ്യരൂപങ്ങളല്ലാം തന്നെ കേരളത്തിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വൈയക്തിക തലത്തിൽ അതുണ്ടാക്കുന്ന ദുരന്തങ്ങൾ എത്രമാത്രം ചർച്ച ചെയ്യപ്പെട്ടു എന്ന കാര്യം സംശയമാണ് എന്ന ശ്രീജിത്ത് ശിവരാമന്റെ നിരീക്ഷണം പ്രസക്തമാണ്. വ്യക്തിജീവിതത്തിൽ അതുണ്ടാക്കിയ ആഘാതങ്ങളെന്ന പോലെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലും അതുണ്ടാക്കിയ പരിവർത്തനങ്ങളും വേണ്ടത്ര പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല. ജൂലിയ സി. ബെക്കർ, ലിയ ഹാർട്ട് വിച്ച്, അലക്സാണ്ടർ ഹസ്ലാം എന്നിവർ നവലിബറലിസം വ്യക്തികളിലുണ്ടാക്കുന്ന സമ്മർദ്ദങ്ങളെ പഠനവിധേയമാക്കുന്നുണ്ട്. സമൂഹം എന്നൊന്നില്ല, പരസ്പരം മത്സരിക്കുന്ന വ്യക്തികൾ മാത്രമേയുള്ളൂ എന്നതാണല്ലോ നവലിബറലിസം മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന തത്വം. വ്യക്തികളെ കൂടുതൽ മത്സരബുദ്ധിയുള്ളവരാക്കി മാറ്റി അവർക്കിടയിലെ ഐക്യത്തെയും സാമൂഹികസുരക്ഷയെയും തകർക്കുകയാണ് നവലിബറലിസം ചെയ്യുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട് തോമാ പിക്കറ്റിയെയും ഗ്ലെൻ ആദംസിനെയും പോലുള്ളവർ. പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തികളിൽ ആരോപിക്കുന്നത് കടുത്ത വിഷാദത്തിലേക്ക് മനുഷ്യരെ തള്ളിവിടുന്നതായി റിച്ചാർഡ് സെന്നറ്റും നിരീക്ഷിക്കുന്നുണ്ട്.
തങ്ങൾ അകപ്പെട്ടിരിക്കുന്ന ചൂഷണവ്യവസ്ഥയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത വിധത്തിൽ വ്യക്തിപരമായ വിജയങ്ങൾക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകളിൽ മനുഷ്യർ അകപ്പെട്ടു കഴിഞ്ഞു. നിങ്ങൾ മരം നടാത്തതാണ് ആഗോളതാപനത്തിന്റെ കാരണമെന്നോ വ്യക്തിപരമായ കഴിവിന്റെ അഭാവം കൊണ്ട് മാത്രമാണ് നിങ്ങൾക്ക് ജോലി കിട്ടാത്തതെന്നോ ചിന്തിക്കുന്ന നിലയിലേക്ക് മനുഷ്യരെ പരുവപ്പെടുത്തിയെടുക്കുന്നതിൽ നവലിബറലിസം വലിയൊരളവിൽ വിജയിച്ചു കഴിഞ്ഞു. ഒരുദാഹരണത്തിന് ഇന്ത്യയിലെ തൊഴിലില്ലായ്മ എടുക്കാം. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നത് ഒരു പരിധി വരെ തടഞ്ഞു നിർത്തിയിരുന്നത് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. എന്നാൽ നവലിബറൽ നയങ്ങൾ ആ സാധ്യതയെ പൂർണമായും തകർത്തു കളഞ്ഞു. ഇന്ന് ആവശ്യമുള്ളതിനേക്കാൾ എത്രയോ കുറവ് ജീവനക്കാരെ വച്ചുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മൂന്നു ദശകത്തെ നവലിബറൽ പരിഷ്‌കാരങ്ങൾ തൊഴിൽ മേഖലയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം അതിഭീകരമാണ്. എന്നാൽ ഘടനാപരമായ പ്രശ്നമായല്ല, മറിച്ച് വ്യക്തികളുടെ പരിമിതിയായാണ് തൊഴിലില്ലായ്മയെ നവലിബറൽ സമൂഹം കാണുന്നത്. അതോടെ സ്ഥിരംതൊഴിൽ സൃഷ്ടിക്കാത്ത സർക്കാർ നയമുൾപ്പെടെ പ്രശ്നവൽക്കരിക്കപ്പെടാതെ പോവുകയാണ്.

തൊഴിലിടങ്ങളിൽ വ്യാപകമാകുന്ന Hustle culture, Grind Culture തുടങ്ങിയ തൊഴിൽസംസ്‌കാരങ്ങളെ വിജയത്തിന്റെ അവിഭാജ്യ ഫോർമുലകളായി കണക്കാക്കുന്ന പ്രവണത ശക്തമാവുന്നു എന്നതാണ് നവലിബറലിസം വ്യക്തിജീവിതത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു വലിയ ആഘാതം. നിരന്തരമായ ജോലിയ്ക്കും വിജയത്തിനായുള്ള പരിശ്രമത്തിനും മാത്രം പ്രാധാന്യം നൽകുന്ന തൊഴിൽസംസ്‌കാരങ്ങളാണ് ഇവ. കൂടുതൽ സമയം അമിതമായി ജോലി ചെയ്ത് ജീവിതവിജയമുണ്ടാക്കുക എന്നതാണ് ഈ സംസ്‌കാരങ്ങളെ നയിക്കുന്ന ആപ്തവാക്യം. ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ ഈ സംസ്‌കാരങ്ങൾ തകിടം മറിയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മത്സരാധിഷ്ഠിതം മാത്രമായി തീർന്ന ഒരു വ്യവസ്ഥിതിയിൽ വിജയിക്കാൻ കഴിയാത്തവരെ കൂടുതൽ ഒറ്റപ്പെടുത്തുന്ന ഇത്തരം ഫോർമുലകൾ ഏറ്റവുമാദ്യം ബാധിക്കുന്നത് ‘Digital natives’ എന്ന് വിളിക്കപ്പെടുന്ന ജെൻ സി വിഭാഗത്തെയാണ്. ഗിഗ് സംസ്‌കാരത്തിന്റെ (Gig economy culture) വ്യാപനത്തോടെ അർത്ഥവത്തായ ജോലികളിൽ നിന്നും, അർത്ഥവത്തായ ബന്ധങ്ങളിൽ നിന്നും, അർത്ഥവത്തായ ഭാവികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുകയും ഒറ്റപ്പെടൽ അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം ലോകമെമ്പാടുമെന്ന പോലെ നമ്മുടെ നാട്ടിലും വർധിച്ചിട്ടുണ്ട് എന്ന കാര്യവും നിസ്തർക്കമാണ്. വർധിക്കുന്ന ലഹരി ഉപഭോഗത്തെയും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങളെയും ഈ പശ്ചാത്തലത്തിലല്ലാതെ കാണാനാവില്ല.

ആസക്തിയെ വ്യക്തിപരമായ പ്രശ്നമായി ലഘൂകരിക്കാനാവില്ല എന്ന് നിരീക്ഷിക്കുന്നുണ്ട് കനേഡിയൻ മനശ്ശാസ്ത്രജ്ഞൻ ബ്രൂസ് കെ. അലക്സാണ്ടർ തന്റെ ‘The Globalisation of Addiction: A Study in the Poverty of the Spirit’ എന്ന പുസ്തകത്തിൽ. ആസക്തിയെ വ്യക്തിപരമായ പ്രശ്‌നമായി ലഘൂകരിക്കുകയും വ്യക്തിപരമായ പരിഹാരമാർഗ്ഗങ്ങൾ കൊണ്ട് അതിനെ ഇല്ലാതാക്കാനാവും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ചിന്താപദ്ധതിയെയാണ് ബ്രൂസ് ഖണ്ഡിക്കുന്നത്. വ്യക്തികൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്ന സാഹചര്യം (Dislocation) ആസക്തി വർദ്ധിക്കാനിടയാക്കുന്നു എന്നതാണ് ബ്രൂസിന്റെ സുപ്രധാനമായ ഒരു നിരീക്ഷണം. നവലിബറൽ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി പലതരം ഒറ്റപ്പെടുകൾ അനുഭവിക്കുന്നുണ്ട്. സുരക്ഷിതമായ ജോലി, സാമൂഹികസുരക്ഷ തുടങ്ങിയ പലതിൽ നിന്നും അവിടെ വ്യക്തി അന്യവൽക്കരിക്കപ്പെടുകയാണ്. ഈ അന്യവൽക്കരണമാണ് ഒരർത്ഥത്തിൽ വർധിക്കുന്ന ആസക്തിയുടെ കാരണം. അതാവട്ടെ വ്യക്തിപരമായ പരാജയമല്ല, മറിച്ച് ആഴത്തിൽ വേരൂന്നിയ ഘടനാപരമായ പ്രശ്‌നങ്ങളുടെ അനന്തരഫലമാണ്.
ലോകമൊട്ടാകെയുള്ള നവലിബറൽ ഭരണകൂടങ്ങൾ ക്ഷേമ-സാമൂഹിക ഘടനകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനും, സ്വാർത്ഥവും മത്സരാധിഷ്ഠിതവുമായ ഒരു പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനും ബോധപൂർവം ശ്രമിക്കുന്നുമുണ്ട്. യുവതയോട് അവർ പറയുന്നത്, നിങ്ങൾ ദാരിദ്ര്യത്തിലാണെങ്കിൽ, അത് ‘കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടോ,’ ‘നിക്ഷേപിക്കാത്തതുകൊണ്ടോ,’ അല്ലെങ്കിൽ ‘ശ്രദ്ധതിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാത്തതുകൊണ്ടോ’ ആണെന്നാണ്.സാമ്പത്തികഘടനകളെയെന്ന പോലെ വ്യക്തിജീവിതത്തെയും താറുമാറാക്കുകയും നിരാശയിലേക്ക് തള്ളിയിടുകയുമാണ് നവലിബറലിസം ചെയ്തത്. എന്നാൽ അവിടം കൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. നിരാശ നിറഞ്ഞ ഒരു ലോകത്തോടുള്ള പ്രതികരണം എങ്ങനെയായിരിക്കണം എന്ന കാര്യത്തിലും നവലിബറൽ സമൂഹം ഒരു ഫോർമുല ഉണ്ടാക്കിക്കഴിഞ്ഞു
നിരാശയോടുള്ള
നവലിബറൽ പ്രതികരണം
നവലിബറലിസം അനുഭവങ്ങളെ ഒറ്റപ്പെടുത്തുകയും പിന്നീട് സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു – വേദനയെ പോലും. നമ്മുടെ പല റിയാലിറ്റി ഷോകളും ന്യൂസ് ചാനലുകളിലെ പ്രൈംടൈംചർച്ചകളും നോക്കിയാൽ അത് വ്യക്തമാവും .’നിങ്ങൾക്കുമാകാം കോടീശ്വരൻ’ പോലുള്ള റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം പലപ്പോഴും വ്യക്തിയുടെ ദാരിദ്ര്യം, രോഗങ്ങൾ, നഷ്ടങ്ങൾ തുടങ്ങിയവയാണ്. ഒറ്റനോട്ടത്തിൽ നല്ലതെന്ന് തോന്നാമെങ്കിലും ഇത്തരം കഥകളെ ഘടനാപരമായ മാറ്റത്തിന് ഗുണപരമാവുന്ന ഒന്നായല്ല, പ്രേക്ഷകരെ വൈകാരികമായി ആകർഷിക്കുന്ന (emotional hook) കണ്ടന്റെ് മാത്രമായാണ് പുതിയ മാധ്യമവ്യവസ്ഥ അവതരിപ്പിക്കുന്നത്.

വ്യക്തികൾക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ ചാനുലകൾക്ക് എന്നും TRP കൂട്ടാനുള്ള ഉപാധിയാണ്. ദാരിദ്ര്യത്തെ ചാനലുകൾ ആവിഷ്‌കരിക്കുക വ്യക്തിക്ക് സംഭവിക്കുന്ന നഷ്ടമായാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിക്ക് ഇതിൽ ഒട്ടുംതന്നെ പങ്കില്ല എന്നതു കൂടിയാണ് ആ ആവിഷ്‌കാരത്തിന്റെ മറ്റൊരർത്ഥം. അടുത്ത ഘട്ടം ഇതിനെ എങ്ങനെ മനോഹരമായി വിൽക്കാം എന്നതാണ്. വേദന യഥാർത്ഥമാണെങ്കിലും അത് വ്യക്തിഗതമായ അതിജീവനത്തിന്റെ കഥയായി മാറുമ്പോൾ മാത്രമേ അതിന് പ്രാധാന്യം ലഭിക്കുന്നുള്ളു. വ്യവസ്ഥാപരമെന്ന് ജനങ്ങൾക്ക് തോന്നിയേക്കാവുന്ന കഥകൾ ബുദ്ധിപൂർവ്വം എഡിറ്റ് ചെയ്ത് മാറ്റപ്പെടുന്നു. ബാക്കിയാവുന്നത് കണ്ണീരണിഞ്ഞ മുഖങ്ങളും അതിന് കിട്ടുന്ന വ്യൂവർഷിപ്പും മാത്രമാണ്.
സാമ്പത്തിക നയങ്ങൾ മൂലമുണ്ടാകുന്ന നിരാശയ്ക്ക് ഐക്യദാർഢ്യത്തിലൂടെയോ കൂട്ടായ പ്രവർത്തനങ്ങളിലൂടെയോ പരിഹാരം കാണുന്നതിന് പകരം നിഷ്‌ക്രിയമായ ഉപഭോഗത്തിലേക്ക് (Passive Consumption)വ്യക്തികളെ നയിക്കുന്നതിൽ മുതലാളിത്തം വിജയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വ്യക്തികളുടെ ശ്രദ്ധയെ വിനോദാത്മകവും ‘വൈറൽ’ ആയതുമായ ഉള്ളടക്കങ്ങളിലേക്ക് തിരിച്ചുവിട്ട്, കൂട്ടായ പ്രതിഷേധങ്ങളോ സംഘടിത പ്രവർത്തനങ്ങളോ ഉണ്ടാകാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു.

എന്ന പുസ്തകത്തിൻ്റെ കവർ
കനേഡിയൻ ഫിലോസഫറായ നിക്ക് സർനിസെക് (Nick Srnicek) Platform Capitalism എന്നൊരാശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്ലാറ്റ്‌ഫോം മുതലാളിത്തം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ (ഉദാഹരണത്തിന്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംസ് തുടങ്ങിയവ) ലാഭം സൃഷ്ടിക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കുന്ന ഒരു മുതലാളിത്ത രൂപത്തെ സൂചിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ ഡാറ്റയും ശ്രദ്ധയും വാണിജ്യവൽക്കരിക്കുകയും, അൽഗോരിതങ്ങളിലൂടെ അതിന്റെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങളെ പലപ്പോഴും അടിച്ചമർത്തുകയും ചെയ്യുന്നു. ഒരു മുതലാളിത്ത സമൂഹത്തിൽ ജീവിക്കുന്ന അതേ അനുഭവം സോഷ്യൽ മീഡിയയിലും ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, വിനോദാത്മകം മാത്രമായ ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ അൽഗോരിതങ്ങളിലൂടെ വൈറൽ ആക്കുന്നതിനും വേണ്ടിയാണ്.അതേസമയം ഒരു മുതലാളിത്ത രാജ്യത്ത് സമരങ്ങൾ, വർഗരാഷ്ട്രീയം, സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അടിച്ചമർത്തപ്പെടുന്നതുപോലെ, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളെ ‘ഷാഡോ ബാൻ’ ചെയ്യുകയോ, അവയുടെ ദൃശ്യത (visibility) കുറയ്ക്കുകയോ ചെയ്യുന്നതിന് ഈ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ അൽഗോരിതം ഉപയോഗിക്കുന്നു. ഇത്, വ്യക്തികളെ രാഷ്ട്രീയമായി സജീവമാകുന്നതിൽ നിന്ന് തടയുകയും അവരെ ഉപഭോഗ-കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ കുടുക്കുകയും ചെയ്യുന്നു.
ഗൈ ഡിബോർഡ് The Society of the Spectacle- ൽ നിരീക്ഷിക്കുന്നതു പോലെ യഥാർത്ഥ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുമ്പോൾ, വാണിജ്യവൽക്കരിക്കപ്പെട്ട ഉള്ളടക്കങ്ങളും വിനോദങ്ങളും ആ ശൂന്യത നിറയ്ക്കുന്നു. ഇതിലൂടെ, വ്യക്തികൾ തങ്ങൾക്ക് മാറ്റാൻ ശക്തിയില്ലെന്ന് തോന്നുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാൻ ശ്രമിക്കുന്നു. വൈറൽ കണ്ടന്റെ്, അത് എത്ര നിസ്സാരമോ, അസംബന്ധമോ ആയിക്കൊള്ളട്ടെ, അതിനെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ഇവിടെയുണ്ടാവുന്നത് അതുകൊണ്ടാണ്. ഡിജിറ്റൽ ഇക്കണോമിയിൽ ഉത്പ്ന്നം എന്നാൽ വസ്തു മാത്രമല്ല, ‘വ്യക്തി’ കൂടിയാണ്. അൽഗോരിതത്തിനായി അന്യവൽക്കരിക്കപ്പെടുന്നവരിൽ വൈറലായ വ്യക്തിയും തകർന്ന വ്യക്തിയും പരാജയപ്പെട്ട വ്യക്തിയുമെല്ലാം പെടുന്നു.
ഇത്തരമൊരു അസംബന്ധ വൈറൽ സംസ്‌കാരത്തെ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റുകയാണ് ഒരർത്ഥത്തിൽ ഇന്നത്തെ പല വൈറൽ ഇൻഫ്ലുവൻസർമാരും ചെയ്യുന്നത്. ആറാട്ടണ്ണനെയും അലിൻ ജോസ് പെരേരയെയും പോലുള്ള വ്യക്തികളുടെ പ്രശസ്തി ശ്രദ്ധിക്കുക. അവരെ പരിഹസിക്കുന്നു, മീമുകളാക്കുന്നു, കീറിമുറിക്കുന്നു – എന്നിട്ടും അവർ ചർച്ച ചെയ്യപ്പെടുന്നവരും, ‘repeat value’ ഉള്ളവരുമായി നിലകൊള്ളുന്നു. ലജ്ജ പോലും വാണിജ്യവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, ദൃശ്യപരത തന്നെ ഒരു ലഹരി ആയി മാറുന്നു. സ്വയം ഒരു കാരിക്കേച്ചറായാലും പ്രശസ്തി കൈവരിക്കുന്നതാണ് അദൃശ്യതയേക്കാൾ നല്ലതെന്ന ചിന്തയിലേക്ക് വലിയൊരു വിഭാഗം യുവത അതോടെ എത്തിച്ചേരുന്നു.

അമേരിക്കൻ സോഷ്യോളജിസ്റ്റായ ലോറെൻ ബെർലാന്റെ് സൂചിപ്പിക്കുന്നതുപോലെ ഒരുതരം ‘ക്രൂരമായ ശുഭാപ്തിവിശ്വാസ'(Cruel Optimism)ത്തിൽ ജീവിക്കാൻ ആളുകൾ ശീലിക്കുന്നു. തങ്ങളുടെ സമാധാനജീവിതത്തിന് പോലും തടസ്സമായേക്കാവുന്ന, തങ്ങൾക്ക് തന്നെ ഹാനികരമായേക്കാവുന്ന ആഗ്രഹങ്ങൾക്ക് വേണ്ടി മനുഷ്യർ കഠിനാധ്വാനം ചെയ്യുന്ന അവസ്ഥയെയാണ് ബെർലാന്റെ് cruel optimism എന്ന് വിവക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങൾ അത്തരമൊരു ശുഭാപ്തിവിശ്വാസത്തിനുള്ള വേദിയാണ്. തൊഴിലും മറ്റും നൽകുന്ന സുരക്ഷിതത്വം എളുപ്പത്തിൽ ലഭ്യമല്ലാത്ത ഇക്കാലത്ത് പ്രശസ്തി, വിജയം, വൈകാരികത തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങൾ സമൂഹമാധ്യമങ്ങൾ നൽകുന്നു. ചുരുക്കത്തിൽ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ യുവാക്കൾ താൽക്കാലിക ആശ്വാസം വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാം റീലുകൾ, പ്രശസ്തി, ചിലപ്പോൾ ലഹരി തുടങ്ങിയവയിൽ അഭയം പ്രാപിക്കുന്നു. വായനയുടെ തിരഞ്ഞെടുപ്പിൽ പോലും സമൂഹമാധ്യമങ്ങളിലേതിന് സമാനമായ ക്രൂരമായ ശുഭാപ്തിവിശ്വാസം പ്രകടമാണ്.
എന്താണ് Gen Z വായിക്കുന്നത്?
സമീപകാലത്ത് നടന്ന എതാണ്ടെല്ലാ സഹിത്യോത്സവങ്ങളിലെയും പ്രധാനപ്പെട്ട ഒരു സെഷൻ What is Gen Z reading? എന്നതായിരുന്നു. മിക്ക സെഷനുകളിലും പങ്കെടുത്തത് ഇൻസ്റ്റഗ്രാമിലൂടെ പോപ്പുലറായ എഴുത്തുകാരാണ്. ജെൻ സി ഇത്തരത്തിൽ പോപ്പുലറായ എഴുത്തുകാരെയാണ് കൂടുതലായും വായിക്കുന്നത് എന്ന അനുമാനത്തെ തുടർന്നാവുമല്ലോ ഈ സാഹിത്യോത്സങ്ങളുടെ സംഘാടകർ അങ്ങനെയൊരു വഴി പിന്തുടർന്നിട്ടുണ്ടാവുക. മേൽസൂചിപ്പിച്ച സെഷനുകളിലെല്ലാം കണ്ട പങ്കാളിത്തം ഈ അനുമാനങ്ങളെ കുറേയേറെ ശരിവയ്ക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ മറ്റൊരു സുപ്രധാന ചോദ്യം ബാക്കിയാവുന്നുണ്ട്. ആഴത്തിലുള്ള/വിമർശനാത്മകമായ വായന എന്ന സംസ്‌കാരത്തിൽ നിന്ന് പുതിയ തലമുറ അന്യവൽക്കരിക്കപ്പെടുകയാണോ? ജെൻ സി ഫോബിയ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നീളാതെ ഈ വിഷയത്തെ അഭിമുഖീകരിക്കാൻ നമ്മുടെ സാംസ്‌കാരിക പ്രവർത്തകർക്കും വലിയൊരളവിൽ സാധിക്കുന്നില്ല. ജെൻ സി- ജെൻ ആൽഫാ ഗ്രൂപ്പുകളുടെ വായനയെയും സാഹിത്യസംസ്‌കാരത്തെയും നവലിബറൽ നയങ്ങളും മൂലധനയുക്തികളും എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നത് അത്ര ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുമില്ല.

നവലിബറലിസം വ്യക്തിയെ തന്നെ ഉത്പന്നമായാണ് കാണുന്നത് എന്ന് സൂചിപ്പിച്ചല്ലോ. തങ്ങളെ തന്നെ ബ്രാൻഡ് ചെയ്യുക എന്നത് അതുകൊണ്ട് തന്നെ നവലിബറൽ കാലത്ത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്ന് വരുന്നു. മറ്റുള്ളവർക്ക് മുന്നിൽ തങ്ങളുടെ ജീവിതത്തിൻ്റെ ഓരോ അടരും പ്രദർശിപ്പിക്കാനും അതിനു വേണ്ടി ഉപഭോഗം നടത്താനും (Performative consumption) നവലിബറൽ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടെ നിർബന്ധിതരാവുകയാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും മറ്റും വൈറലായ പല ചാനലുകളും തങ്ങളുടെ സ്വകാര്യതജീവിതം പ്രദർശിപ്പിച്ചാണ് ലൈക്കുകൾ വാരിക്കൂട്ടുന്നത് എന്നോർക്കുക. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളെ പോലും മാർക്കറ്റ് ചെയ്തുകൊണ്ടേ അപരശ്രദ്ധയെ ആകർഷിക്കാനാവൂ എന്ന ബോധം ഈ സാമൂഹികമാധ്യമങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. അങ്ങനെ വരുമ്പോൾ നിങ്ങൾ എന്തു വായിച്ചു എന്നതുപോലെ നിങ്ങളുടെ വായനയെ മറ്റുള്ളവർക്ക് മുൻപിൽ എങ്ങനെ പ്രദർശിപ്പിച്ചു എന്നതും പ്രധാനപ്പെട്ട ഒന്നാവുന്നു.
സമീപകാലത്ത്, വായിച്ച പുസ്തകങ്ങളുടെ കവർ പോസ്റ്റ് ചെയ്യാനാവശ്യപ്പെടുന്ന ഒരു ചലഞ്ച് സാമൂഹികമാധ്യമങ്ങളിൽ സജീവമായത് ഓർക്കുന്നുണ്ടാവുമല്ലോ. പുസ്തകം വായിക്കാതെ തന്നെ തങ്ങൾക്ക് ഒരു വായനാജീവിതമുണ്ടെന്ന് മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഒരു സാധ്യത ഇവിടെ ഒരാൾക്ക് കൈവരുകയാണ്. അങ്ങനെ വരുമ്പോൾ വായന സാധ്യമാക്കുന്ന സാമൂഹിക ഇടപെടലുകളിൽ പങ്കാളിയാവാതെ സുരക്ഷിതസ്ഥാനത്തിരിക്കാനും അതേസമയം വായനക്കാരൻ/വായനക്കാരി എന്ന സ്വത്വം പ്രദർശിപ്പിച്ച് അപരശ്രദ്ധ പിടിച്ചുപറ്റാനും വ്യക്തികൾക്ക് കഴിയുന്നു. ആമസോണിൻ്റെ ഗുഡ്‌റീഡ്‌സ് (Goodreads) എന്ന പ്ലാറ്റ്‌ഫോം നോക്കിയാൽ ഇത് കൂടുതൽ വ്യക്തമാവും. വായിച്ച പുസ്തകങ്ങൾ, നിലവിൽ വായിക്കുന്ന പുസ്തകങ്ങൾ, വായിക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ എന്നിവ അടയാളപ്പെടുത്താൻ കഴിയുന്ന വിർച്വൽ ബുക്ക്‌ഷെൽഫ്, പുസ്തകങ്ങളെ റേറ്റ് ചെയ്യാനുള്ള അവസരം, റീഡിങ് ഗോൾ സെറ്റ് ചെയ്യാനുള്ള സാധ്യത, അങ്ങനെ അനേകം സൗകര്യങ്ങൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ വായനക്കാർക്ക് ഒരുക്കിക്കൊടുക്കുന്നു. ഒരർത്ഥത്തിൽ ഇത് വളരെയധികം സൗകര്യപ്രദമായി തോന്നുമെങ്കിലും ഇതിലൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്.

വായന ഇവിടെ സംഖ്യകളാൽ അളക്കപ്പെടുന്ന ഒരു ഗെയിം കളിയായി രൂപാന്തരപ്പെടുകയാണ്. നിങ്ങൾ എത്ര പുസ്തകങ്ങൾ വായിക്കുന്നു, എത്ര വേഗത്തിൽ അവ പൂർത്തിയാക്കുന്നു, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഗെയിമിലെ നിങ്ങളുടെ ജയപരാജയം എന്നു വരുന്നു. കൂടുതൽ പുസ്തകങ്ങൾ വേഗത്തിൽ വായിക്കുകയും അതുവഴി അപരശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുക എന്നത് വായനയുടെ സുപ്രധാന ലക്ഷ്യമാവുന്നതോടെ സങ്കീർണമായ വായന ഒഴിവാക്കി എളുപ്പത്തിൽ വായിക്കാൻ കഴിയുന്നതും കൂടുതൽ ജനപ്രിയമായതുമായ പുസ്തകങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ വായനക്കാർ നിർബന്ധിതരാവുകയാണ്. പോപ്പുലറായ പുസ്തകങ്ങൾ വായിക്കാനുള്ള ഒരുതരം സമ്മർദ്ദത്തിലേക്കും അത്തരം പുസ്‌കങ്ങൾ വായിക്കാതിരിക്കുന്നതോടെ തങ്ങൾ ജീവിതത്തിൽ പിന്നോക്കം പോവും എന്നൊരു ചിന്തയിലേക്കും നവലിബറൽ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ എത്തിച്ചേർന്നിരിക്കുന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിങ്ങൾ എന്തുവായിക്കണം എന്ന് തീരുമാനിക്കുന്നത് വിപണിയും അൽഗോരിതവും ചേർന്നാണ്. അൽഗൊരിതത്തിന്റെ ശുപാർശ, ട്രെൻഡിങ്ങ് ആയ പുസ്തകങ്ങൾ മാത്രം വായിക്കുക എന്നൊരു കെണിയിലേക്ക് വ്യക്തികളെ തള്ളിവിടുന്നതെങ്ങനെ എന്ന ഷോഷാന സുബോഫിൻ്റെ നിരീക്ഷണം ഇതിനോട് ചേർത്തുവച്ച് വായിക്കാനാവും. വായന ലൈക്കുകളെയും ഷെയറുകളെയും ആശ്രയിച്ചുള്ള ഒന്നായി മാറുക കൂടി ചെയ്യുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. വിപണിയും സാങ്കേതിക സംവിധാനങ്ങളും ചേർന്ന് വായനയെ കേവല ഉപഭോഗവസ്തുവാക്കി തീർക്കുന്നതിനെക്കുറിച്ച് ടെഡ് സ്ട്രിഫാസിനെ പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. എന്ത് വായിക്കണം എന്ന വ്യക്തിയുടെ തീരുമാനത്തിൽ വിപണി വലിയ സ്വാധീനം ചെലുത്തുമ്പോൾ എന്തുതരം പുസ്തകങ്ങളായിരിക്കും കൂടുതൽ വായിക്കപ്പെടുക? സ്വാഭാവികമായും വ്യവസ്ഥയ്ക്ക് ഒരു കോട്ടവും വരുത്താതെ വ്യക്തിജീവിതത്തിൽ എങ്ങനെ വിജയം നേടാം എന്ന ഉള്ളടക്കം ആഘോഷിപ്പിക്കുപ്പെടുമല്ലോ. ‘നിങ്ങൾ ഒരുകാര്യത്തിനു വേണ്ടി തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ നിങ്ങളോടൊപ്പം നിൽക്കും’ എന്ന സന്ദേശം ഉൾവഹിച്ച ആൽക്കെമിസ്റ്റിൻ്റെ 150 മില്ല്യൺ കോപ്പിയിലധികമാണ് ലോകമെമ്പാടും വിറ്റുപോയത്. സമീപകാലത്ത് മലയാളത്തിൽ ട്രെൻഡിങ്ങ് ആയി മാറിയ പല സാഹിത്യകൃതികളുടെയും ഉള്ളടക്കം സമാനമായ സെൽഫ് ഹെൽപ്പ് ആശയങ്ങളാണ് എന്ന് കാണാനാവും. നിങ്ങൾ അകപ്പെട്ടിരിക്കുന്ന ചൂഷണവ്യവസ്ഥയെ ഒരു വിധത്തിലും ചോദ്യം ചെയ്യാതെ അവ നിങ്ങൾക്ക് ജീവിതവിജയത്തിലേക്കുള്ള വഴി കാണിച്ചു തരുന്നു.

ജെൻ സിയുടെ വായനാ ശീലങ്ങൾ ഗണ്യമായി മാറിയിരിക്കുന്നു എന്നത് വസ്തുതയാണ് – എന്നാൽ ഇത് അവർ ‘അലസരായതുകൊണ്ടല്ല,’ മറിച്ച് അവരുടെ ചുറ്റുപാട് ഹ്രസ്വതയെയും, വേഗതയെയും, ദൃശ്യപരതയെയും പ്രധാനമായി കാണുന്നതുകൊണ്ടാണ്. അവർ ജീവിക്കുന്ന ഡിജിറ്റൽ വാസ്തുവിദ്യ – ഇൻസ്റ്റാഗ്രാം മുതൽ ടിക് ടോക് വരെ – അവരെ വേഗത്തിൽ ഉപയോഗിക്കാനും, ഉപരിപ്ലവമായി അനുഭവിക്കാനും, മുന്നോട്ട് പോകാനും പരിശീലിപ്പിക്കുന്നു. ദീർഘമായ സാഹിത്യം ‘വിരസമായി’ തോന്നുന്നത് അതിന് മൂല്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് സങ്കീർണ്ണതകളോടൊപ്പം സഞ്ചരിക്കാനുള്ള കഴിവ് ഘടനാപരമായി ഇല്ലാതാക്കപ്പെട്ടതുകൊണ്ടാണ്. Bookstagram പോലെയുള്ള റീഡിങ് കമ്മ്യൂണിറ്റികളുടെ കാര്യം തന്നെ എടുക്കുക. ഇതിൽ ദൃശ്യപരമായി കൂടുതൽ ആകർഷണീയമായ കണ്ടന്റെുകള്‍ക്ക് കൂടുതൽ സ്വീകാര്യത കൈവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പുതിയ സോഷ്യൽ മീഡിയ സംസ്‌കാരത്തിൽ മനുഷ്യത്വവിരുദ്ധമായ ഹിംസയെക്കുറിച്ചാണെങ്കിൽ പോലും അത് സൗന്ദര്യാത്മകവും ഡിസൈൻ-അധിഷ്ഠിതവുമായ ഉള്ളടക്കമായി അവതരിപ്പിക്കപ്പെടണം എന്നൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. പലസ്തീനിലെ റഫയിലെ മനുഷ്യക്കുരുതി പലരും ശ്രദ്ധിച്ചത് ‘All Eyes on Rafah’ ക്യാമ്പയിൻ Gen Z ശൈലിയിൽ-സൗന്ദര്യാത്മകവും ഡിസൈൻ അധിഷ്ഠിതവുമായ രീതിയിൽ-സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ മാത്രമാണ്. AI-ജനറേറ്റഡ് ചിത്രമായതിനാലും, യഥാർത്ഥ യുദ്ധദൃശ്യങ്ങളുടെ ക്രൂരത വെളിപ്പെടുത്തുന്ന ഗ്രാഫിക് സ്വഭാവം ഒഴിവാക്കിയതിനാലും എളുപ്പത്തിൽ പങ്കുവെക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതിനാലും മാത്രമാണ് ഈ ക്യാമ്പയിൻ അൽഗോരിതം പരിശോധനകളെ വിജയകരമായി ഒഴിവാക്കി അതിവേഗം വൈറലായത്.
നവലിബറൽ കാലത്ത് ‘മെല്ലെപ്പോക്ക്’ ശിക്ഷാർഹമാണ്. അത് വായനയിലായാലും, വികാരങ്ങളിലായാലും, മാനസികാഘാതത്തിൽ (trauma) നിന്ന് കരകയറുന്നതിലായാലും. അങ്ങനെ വരുമ്പോൾ വേഗതയിൽ സഞ്ചരിച്ച് ഒന്നാമതെത്തുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് നിലനിൽക്കാനാവൂ എന്ന സന്ദേശം സ്‌കൂൾ തലം മുതൽ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ മത്സരബുദ്ധി മനുഷ്യരെ വലിയ സ്വാർത്ഥതയിലേക്കാണ് തള്ളിവിടുന്നത്. ജീവിതത്തെ ഒരു മത്സരം മാത്രമായി കാണാനും എന്ത് വിലകൊടുത്തും അപരമനുഷ്യരെ തോൽപ്പിക്കാനും മനുഷ്യർ തയ്യാറാവുന്നു. അതേസമയം ഈ മത്സരത്തിൽ വിജയിക്കാൻ കഴിയാത്ത മനുഷ്യർക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. വർദ്ധിച്ചുവരുന്ന ഈ മത്സരബുദ്ധി, വിജയിച്ചുകൊണ്ടു മാത്രമേ നിലനിൽക്കാനാവൂ എന്ന ചിന്ത ബഹുഭൂരിപക്ഷം മനുഷ്യരിലും ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനശ്ശാസ്ത്ര ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് മനുഷ്യരെ ഒരുതരം ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുകയും അവരുടെ മാനാസികാരോഗ്യത്തെ തകർക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ മാർക് ഫിഷർ ‘ക്യാപിറ്റലിസ്റ്റ് റിയലിസ’ത്തിൽ നിരീക്ഷിക്കുന്നതു പോലെ നവലിബറൽ വ്യവസ്ഥ മാനസികാഘാതത്തെ വ്യക്തിക്കുണ്ടാകുന്ന മനഃശാസ്ത്രപരമായ ദൗർബല്യമോ ബയോകെമിക്കൽ ആയ അസന്തുലനമോ മാത്രമായാണ് കാണുന്നത്. ഒരു ചൂഷണവ്യവസ്ഥയുടെ പരിണിതഫലമായി നവലിബറൽ സമൂഹം ഒരിക്കലും അതിനെ കാണുന്നില്ല. മനുഷ്യർക്ക്, അവർ മതിയായ ശ്രമം നടത്തിയാൽ Meditation, ജേർണലിംഗ്, തെറാപ്പി, ശരിയായ മരുന്നുകൾ എന്നിവയിലൂടെ മാത്രം ആശ്വാസം കണ്ടെത്താമെന്ന് നവലിബറലിസം പഠിപ്പിക്കുന്നു. സ്വഭാവികമായും ഇത്തരം ‘ആശ്വാസം’ ലഹരിയിലൂടെയും യുവത നേടാൻ ശ്രമിക്കുന്നുണ്ട്.

വ്യക്തികൾ അനുഭവിക്കുന്ന വേദന സാമൂഹികവും സാമ്പത്തികവുമായ അനീതികളുടെ കൂടി പ്രതിഫലനമാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അർത്ഥവത്തായ ഒരു ധാരണയ്ക്ക്, വ്യക്തിയുടെ രോഗലക്ഷണങ്ങൾ മാത്രമല്ല, അവരുടെ വൈകാരികതയെ രൂപപ്പെടുത്തുകയും പലപ്പോഴും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യവസ്ഥകളെയും കൂടി പരിഗണിക്കേണ്ടതുണ്ട്. ഘടനാപരമായ സ്വാധീനങ്ങളെ അംഗീകരിച്ചാൽ മാത്രമേ നമുക്ക് കൂടുതൽ അനുകമ്പയുള്ള പരിഹാരങ്ങൾ കണ്ടെത്താനാവൂ. നവലിബറലിസം വിജയം, പരാജയം, നിരാശ തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകളെ വിജയകരമായി പുനർനിർമിച്ചെങ്കിൽ, അതിനോട് നമ്മൾ പ്രതികരിക്കേണ്ടത് കരുതൽ, ഐക്യദാർഢ്യം, കൂട്ടായ ക്ഷേമം എന്നീ മൂല്യങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടായിരിക്കണം.
വ്യക്തിപരമായ പരിഹാരങ്ങൾ മാത്രമാണ് ഒറ്റപ്പെടുത്താനും ചൂഷണം ചെയ്യാനും ലാഭമുണ്ടക്കാനും മാത്രം രൂപകൽപ്പന ചെയ്ത ഒരു വ്യവസ്ഥയെ നേരിടുന്നതിനുള്ള മാർഗ്ഗമെന്ന ധാരണ എതിർക്കപ്പെടേണ്ടതുണ്ട്. പകരം, മത്സരത്തിനു മുകളിൽ മനുഷ്യ ബന്ധങ്ങളെയും, ഉപഭോഗത്തിനു മുകളിൽ കരുതലിനെയും, വ്യക്തിഗത അതിജീവനത്തിനു മുകളിൽ കൂട്ടായ ഉത്തരവാദിത്തത്തെയും പ്രതിഷ്ഠിക്കുന്ന ഒരു ഭാവിയെ സ്വപ്നം കാണാൻ നമുക്ക് സാധിക്കണം. നവലിബറലിസം നമ്മുടെ സമൂഹത്തെ മാത്രമല്ല, നമ്മുടെ വികാരങ്ങളെയും ബന്ധങ്ങളെയും എത്രമാത്രം ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയാൽ മാത്രമേ സുഖപ്പെടുത്തലും പുനർനിർമ്മാണവും സാധ്യമാകൂ.
വ്യക്തികൾക്കല്ല, മറിച്ച് അവർ കുടുങ്ങികിടക്കുന്ന വ്യവസ്ഥയ്ക്കാണ് ആഴത്തിൽ എന്തോ തെറ്റ് സംഭവിച്ചിരിക്കുന്നതെന്ന് യുവത സൂചനയായി കാണാൻ തുടങ്ങുമ്പോഴാണ് പ്രതീക്ഷയുടെ രാഷ്ട്രീയം ഉണ്ടാകുന്നത്.
References
1.Alexander, B. K. (2008). The globalization of addiction: A study in poverty of the spirit.
2.Becker, J. C., Hartwich, L., & Haslam, S. A. (2021). Neoliberalism can reduce well-being by promoting a sense of social disconnection, competition, and loneliness. British Journal of Social Psychology, 60(3), 947-965.
3.Fisher, M. (2009). Capitalist realism: Is there no alternative?
4.Striphas, T. (2009). The late age of print: Everyday book culture from consumerism to control.
5.Zuboff, S. (2019). The age of surveillance capitalism: The fight for a human future at the new frontier of power.
6.K Salim, Simi.Malayali Women’s Travel Writing in Instagram and Digitally Mediated Cultures of Reading.New Review of Hypermedia and Multimedia
(forthcoming 2025)
7.ശ്രീജിത്ത് ശിവരാമന്‍. ‘ആത്മസംരഭ’കരുടെ ദാര്‍ശനിക പ്രതിസന്ധികള്‍. ദേശാഭിമാനി വാരിക. മെയ് 2025
ഡോ. അഭിജിത് വേണു, അൻസിഫ് അബു
- ഡോ. അഭിജിത് വേണു : പബ്ലിക് ഹെൽത്ത് പ്രൊഫഷണൽ. ആരോഗ്യം, LGBTIAQ+, HIV പ്രതിരോധം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.
- അൻസിഫ് അബു : എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ