പാക്കിസ്ഥാനുമായി ബന്ധപ്പെട്ട യാതൊന്നും ഇനി ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് ഔദ്യോഗികതയിലേക്കുയരുമ്പോള്‍ അതിൻ്റെ ഏറ്റവും വേദനാജനകമായ പ്രതിഫലനം സാംസ്‌കാരിക മേഖലകളിലാണ്. രാഷ്ട്രീയമായി അതിര്‍ത്തികള്‍ കര്‍ശനമാക്കിയെങ്കിലും, കലയെയും കലാകാരന്മാരെയും അതിനുള്ളില്‍ പൂട്ടാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍, സിനിമകള്‍, ഗാനങ്ങള്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ എല്ലാം കള്‍ച്ചറല്‍ കൈമാറ്റത്തിൻ്റെ ഭാഗങ്ങളാണ് – സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു
അതിര്‍ത്തിയിലെ മുള്‍വേലികള്‍ക്ക് തടയാനുകമോ ഫത്തേഹ് അലി ഖാനെയും ആതിഫ് അസ്ലമിനെയും

ഇന്ത്യയില്‍ കേള്‍ക്കാതിരുന്നാല്‍, ആസ്വദിക്കാതിരുന്നാല്‍ പാകിസ്താന്റെ സംഗീത-സാഹിത്യ സമ്പത്ത് വിസ്മൃതിയിലാകുമെന്ന് കരുതുന്നത് അറിവില്ലായ്മയെയാണ് കാണിക്കുന്നത്. ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതകള്‍, നുസ്രത്ത് ഫത്തേഹ് അലിഖാന്റെ ഗസലുകള്‍, മെഹദി ഹസന്‍, ഗുലാം അലി, നെയ്യാരാ നൂര്‍, ഇക്ബാല്‍ ബാനു, ഫരീദ ഖന്നം തുടങ്ങിയവരുടെ സംഗീതം ഇങ്ങനെ അളക്കാന്‍ കഴിയാത്ത സംഭാവനകളായി നമ്മുടെയിടയിലുണ്ട്. ഇവയെ ഒറ്റക്കെട്ടായി മായ്ച്ചുകളയാനാകില്ല; കാരണം കാലവും ജനതയും അവയെ ഏറ്റെടുത്തു കഴിഞ്ഞു. ലോകം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
നുസ്രത്ത് ഫത്തേഹ് അലി ഖാന്‍ രചിച്ച, റാഹത് ഫത്തേഹ് അലി ഖാന്റെ ശബ്ദത്തില്‍ പുനര്‍ജനിച്ച ‘അഫിരീന്‍ അഫിരീന്‍’ എന്ന ഗാനം, യൂട്യൂബിലെ ‘കോക്ക് സ്റ്റുഡിയോ പാക്കിസ്ഥാന്‍’ ചാനലില്‍ 580 മില്യണ്‍ കാഴ്ചക്കാരെ സൃഷ്ടിച്ചിരുന്നു. കാവ്യാത്മകതയും സംഗീതത്തെപ്പറ്റിയുള്ള ജനങ്ങളുടെ താത്പര്യവും അതിജീവനശക്തിയും വെളിപ്പെടുത്തുന്ന കാഴ്ചയാണ് ഇത്. സര്‍ക്കാരിന്റെ നിരോധനങ്ങള്‍ക്ക് മറുവാക്കായി യുവതലമുറ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഇഷ്ടങ്ങള്‍ പ്രകടമാക്കുന്നുമുണ്ട്. യൂട്യൂബ്, സ്പോടിഫൈ, ഇന്‍സ്റ്റഗ്രാം റീലുകള്‍ എല്ലാം തന്നെ പുതിയ പ്രേക്ഷകരെയും ശ്രോതാക്കളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ തലമുറ, പരമ്പരാഗത സംഗീതത്തിന് വില കല്‍പ്പിക്കാത്തവരാണ് എന്ന് കരുതാനാവില്ല. കോക്ക്സ്റ്റുഡിയോ പാക്കിസ്ഥാന്റെ സംഗീതം വീണ്ടും ആസ്വാദകരെ സൃഷ്ടിക്കുന്നതിലൂടെയും, ആത്തിഫ് അസ്ലാമിന് തിരിച്ചുവരവ് വേണമെന്ന ആവശ്യം ഉരുത്തിരിയുന്നതിലൂടെയും, ജെന്‍സിക്കാരുടെ ആശയം വ്യക്തമായിരിക്കുന്നു: കല അതിര്‍ത്തികള്‍ക്കപ്പുറമാണ്, ആത്മാവിന്റെ സ്വതന്ത്രയാത്രയാണ്.
”കഭി കഭി മേരെ ദില്‍ മേം”, ”അഭി നാ ജാവോ ചോഡ് കര്‍” എന്നീ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളി നോക്കാത്തവര്‍ കുറവായിരിക്കും. പോയ വര്‍ഷം സൗരേന്ദ്രോ-സൗമ്യോജിത്തിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന വേള്‍ഡ് മ്യൂസിക് ഫെസ്റ്റിലൂടെ 1961 ല്‍ ‘ഹം ദോനോ’ എന്ന ചിത്രത്തിനു വേണ്ടി സാഹിര്‍ ലുഡിയാന്‍വി എഴുതിയ ”അഭി നാ ജാവോ ചോഡ് കര്‍” വീണ്ടും തരംഗമായി. യുവത്വത്തിന്റെ റീലുകളില്‍ അത് വീണ്ടും മുഴങ്ങി കേട്ടു.
1940കളില്‍ ലാഹോറില്‍ ജീവിച്ച സാഹിര്‍ ലുധിയാന്‍വി, വിഭജനകാലം നേരിട്ട് അനുഭവിച്ച വ്യക്തിയായിരുന്നു. വിഭജനത്തില്‍ അമ്മയെ തേടിപ്പോയ സാഹിറിനെപ്പറ്റി കെ.പി.എ. സമദ് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അതിസൂക്ഷ്മമായ രാഷ്ട്രീയ ആഖ്യാനങ്ങളാണ്. ജീവചരിത്രത്തിന് ആമുഖമായി സാഹിറിന്റെ ജീവചരിത്രത്തിന്റെ ഭാഗമായി വി. മുസാഫിര്‍ അഹമ്മദ് എഴുതിയത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ് “ഹിന്ദിഭാഷയെക്കുറിച്ച് നിലവില്‍ നടന്നുവരുന്ന ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒന്ന് അതിലെ ‘അശുദ്ധ’ വാക്കുകള്‍ നീക്കം ചെയ്യണമെന്നതാണ്. അതായത് ഹിന്ദിയിലെ ഉറുദു, പേര്‍ഷ്യന്‍, അറബി വാക്കുകള്‍ നീക്കം ചെയ്ത് ദേശീയഭാഷയെ ശുദ്ധഭാഷയാക്കണമെന്ന്. അതായത് വാക്കുകള്‍ക്കും പൗരത്വമുണ്ട്, മനുഷ്യര്‍ക്കു മാത്രമല്ല. പുറത്തു കളയേണ്ട പലരുമുണ്ടെന്നു മാത്രമല്ല, ‘വിദേശ’ വാക്കുകളുമുണ്ടെന്ന്. അങ്ങനെ വാക്കുകളുടെകൂടി പൗരത്വം നിശ്ചയിക്കാന്‍ നടക്കുന്നവര്‍ (സംസ്‌കാരം നിരവധി കൈവഴികളിലൂടെ വന്നു ലയിച്ചാണുണ്ടായതെന്ന് മനസ്സിലാക്കാത്തവര്‍, ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം കലര്‍പ്പ് എന്ന പദം ആവര്‍ത്തിച്ചുപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയം സ്ഥാപിക്കുന്നത് പതിവുകാഴ്ചയായിരിക്കുന്നു) തീര്‍ച്ചയായും സാഹിര്‍ ലുധിയാന്‍വിയെ, ഇസ്മത് ചുഗ്തായിയെ, സാദത്ത് ഹസന്‍ മൻതോ, പിന്നെയും അസംഖ്യം ഉറുദു എഴുത്തുകാരെ വായിക്കട്ടെ എന്നേ പറയാനുള്ളൂ.”

സാഹിര്‍, ഗുല്‍സാര്‍, ജാവേദ് അക്തര്‍, ഇസ്മത് ചുഗ്തായി, സാദത്ത് ഹസന്‍ മണ്ടോ തുടങ്ങിയവര്‍ കാവ്യഭാഷയിലൂടെ ആധുനിക ഇന്ത്യയുടെ മുഖമുദ്ര നിര്‍മ്മിച്ചവരാണ്. അവരുടെ സൃഷ്ടികളെ ജാതിയോ മതമോ രാജ്യഭേദമോകൊണ്ട് തോല്പിക്കാനാകില്ല.
നിതിന്‍ കക്കറിന്റെ ഫിലിമിസ്ഥാനെ (2014) ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കാം. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തുന്ന നായകന്‍ അവിടുത്തെ ജീവിതരീതികള്‍, ഭക്ഷണശൈലി, വസ്ത്രധാരണം എന്നിവയെ കുറിച്ച് മനസിലാക്കുന്ന രംഗം ഏറെ ശ്രദ്ധേയമാണ്. അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും മനുഷ്യന്റെ അടിസ്ഥാന രീതികളും വികാര-വിചാരങ്ങളും ഏറെക്കുറെ ഒന്നു തന്നെയാണ് എന്ന് കക്കര്‍ ഓര്‍മ്മിപ്പിക്കുന്നു. ദേശപരിധികള്‍ എത്രകൂടി രാഷ്ട്രീയമായി നിര്‍വചിക്കപ്പെട്ടാലും, മനുഷ്യരുടെ ഹൃദയത്തില്‍ അതിന് സ്ഥാനമില്ല. അവിടെ വ്യക്തിയുണ്ട്, സ്‌നേഹമുണ്ട്, സംഗീതം ഉണ്ട്, കലയുടെ ആത്മാവുമുണ്ട്.
ഒരു ദേശത്തിന്റെ രാഷ്ട്രീയമോ കര്‍ശനനിയമങ്ങളോകൊണ്ട് ഈ കൈമാറ്റങ്ങളെ കൃത്യമായി തടുക്കാന്‍ കഴിയില്ല. ശുദ്ധതയുടെ പേരില്‍ വാക്കുകള്‍പോലും ഇല്ലാതാക്കപ്പെടുന്ന ആഗോള കാലഘട്ടത്തില്‍, കലാ രംഗം അതിന്റെ വൈവിധ്യത്തെ നിലനിര്‍ത്താന്‍ നിര്‍ബന്ധിതമാണ്. അതിരുകള്‍ കടന്നുകൂടിയ സംഗീതം, സാഹിത്യങ്ങള്‍, ഭാഷകള്‍ ഒന്നും തന്നെ ഇല്ലാതെയാക്കാന്‍ കഴിയില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം രാഷ്ട്രീയമെന്ന കുഴലില്‍ കുടുങ്ങിയെങ്കിലും അതിന്റെ ചരിത്രം ഇന്നും ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു. നസ്രത്ത് ഫത്തേഹ് അലി ഖാനും, ഇക്ബാല്‍ ബാനുവും, ഫായിസും, ഗുലാം അലിയുമൊക്കെ തങ്ങളുടെ ശബ്ദങ്ങളിലൂടെയും വരികളിലൂടെയും ഇന്നും സംസാരിക്കുന്നു. ആ ശബ്ദത്തെ വിലക്കുക എന്നത് അസാധ്യമാണ്.

നിരോധനങ്ങളിലൂടെ കലയെ അടക്കി വയ്ക്കാമെന്ന ധാരണ നശീകരണത്തിന്റെ തുടക്കം മാത്രമല്ല ഒരു സംസ്‌കാരത്തിന്റെ ആത്മീയ മരണവുമാണ്. അതിനായി, അതിരുകള്‍ക്കപ്പുറം നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. അത് നമ്മുടെ അറിവിന്റെ ഭാഗവുമാണ്, ആത്മാവിന്റെ സ്വതന്ത്രതയുടെ പ്രഖ്യാപനവുമാണ്.
ഇന്ത്യയും പാക്കിസ്ഥാനുമെന്നു വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയം ഒരു ദിവസം ഉണ്ടാക്കപ്പെട്ടിരുന്നെങ്കില്‍, ആ ദേശങ്ങളിലെ സംഗീതവും സാഹിത്യവും ആയിരുന്നു ആ ബന്ധം കാലങ്ങളായി പിണഞ്ഞിരുന്നതും; അവ അവിവാജ്യമായ ആത്മബന്ധങ്ങളായിരുന്നു. അതിനാല്‍തന്നെ, യുദ്ധങ്ങള്‍ക്കപ്പുറത്തും സംഘര്‍ഷങ്ങള്‍ക്കപ്പുറത്തും ഈ കലാസാമ്രാജ്യങ്ങള്‍ തങ്ങളുടെ വഴി തിരയുകയാണ്. മാഞ്ഞുപോകാത്ത, മറക്കാനാകാത്ത ഈ കലാരൂപങ്ങള്‍ മനുഷ്യര്‍ സ്‌നേഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തുടരുക തന്നെ ചെയ്യും.

നുസ്രത്ത് ഫത്തേഹ് അലി ഖാന്റെ ‘കിയ ഹുവാ ജോ ഹുവാ’ എന്ന ഗാനം, ഇന്ത്യന്‍ സിനിമയായ ‘Paap'(2003)ല്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തിന്റെ സംഗീതം കൂടുതല്‍ ഇന്ത്യന്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ നിരോധിക്കണമെന്ന ആഹ്വാനം ചില കാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, അദ്ദേഹം ഇന്ത്യയിലെ ഭൂരിഭാഗം സംഗീതപരിചയക്കാര്‍ക്കും പ്രിയപ്പെട്ടതായാണ് തുടരുന്നത്.
പാടുന്നവര്‍ മാത്രമല്ല, കവിതകളിലും എഴുത്തിലും കലയുടെ അതിര്‍ത്തികള്‍ ഇല്ല. ഇസ്മത് ചുഗ്തായിയുടെ കഥകള്‍, സാദത്ത് ഹസന്‍ മൻതോയുടെ തീവ്രമായ വിഭാഗീയ വിമര്‍ശനങ്ങള്‍ ഇവ ഇന്നും വായിക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. തോബാ ടെക് സിംഗ് പോലുള്ള കഥകള്‍ വിഭജനത്തിന്റെ ഭ്രാന്ത് എങ്ങനെ മനുഷ്യരെ മുറിച്ചുകളയുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഈ കഥകള്‍ക്ക് രാജ്യങ്ങളില്ല, മതങ്ങളില്ല; അവയ്ക്ക് വെറും മനുഷ്യന്‍ മാത്രമേയുള്ളൂ.
ഇന്ത്യന്‍ സംഗീതത്തില്‍ പാകിസ്ഥാന്റെ സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ബോളിവുഡ് ഗായകന്‍ റഹത് ഫത്തേഹ് അലി ഖാന്റെ നിരവധി ഹിറ്റുകള്‍ ‘മെരേ റാഷ്‌കെ ഖമര്‍”, ”അര്‍ജിത് സിംഗുമായി ചേര്‍ന്ന ഗാനങ്ങള്‍ തുടങ്ങിയവ. ”സാജ്ദാ”, ”ഓ രെ പിയ” തുടങ്ങിയ ഗാനങ്ങള്‍ക്കുള്ള സ്വീകാര്യത, ദേശീയതയുടെ പേരില്‍ വേണ്ടെന്നു പറയാനാകുമോ?
ഇത് കലയുടെ സുവ്യക്തമായ സാക്ഷ്യമാണ് അതിനായി കലയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കേണ്ടതില്ല. ആ കല എവിടെ നിന്നാണ് വന്നതെന്നതിനെക്കാള്‍, അതെങ്ങനെ ഹൃദയത്തെ സ്പര്‍ശിക്കുന്നു എന്നതാണ് പ്രധാനം.
നവ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, റീലുകള്‍, സ്പോട്ടിഫൈ പ്ലെയ്‌ലിസ്റ്റുകള്‍ തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉപാധികളും ഈ സംവേദനങ്ങളെ പരസ്യമായി പ്രചരിപ്പിക്കുകയും ചര്‍ച്ചകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നവതലമുറ ഈ സംഗീതത്തെ തിരഞ്ഞെടുത്തു പ്രചരിപ്പിക്കുന്നു അവരുടെ ആസ്വാദനത്തിന് അതിരുകളില്ല. കലയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന എന്തും ഇവര്‍ക്കു മുന്‍പില്‍ നിശബ്ദമാകുന്നു.
തെളിവുകളോടെ പറയാം: കലയ്ക്കും സ്‌നേഹത്തിനും അതിരുകളില്ല എന്ന്. അതിനാല്‍ തന്നെ നമുക്ക് നമ്മുടെ പുസ്തകങ്ങളില്‍, ഗാനങ്ങളില്‍, അഭ്രപാളിയില്‍ ആഴത്തില്‍ ഉറഞ്ഞുനില്‍ക്കുന്ന ആ മനുഷ്യസ്‌നേഹത്തിന്റെ താളം കേട്ടുകൊണ്ടിരിക്കാന്‍ കഴിയും. ആ താളം ഹൃദയമിടിപ്പായി എന്നും അവശേഷിക്കും. ഒരിക്കല്‍ ഓര്‍മ്മയിലാണ്ടുപോയ ഒരു പാട്ട് വീണ്ടും കേള്‍ക്കുമ്പോള്‍ നാം പോലും അറിയാതെ അനങ്ങി തുടങ്ങുന്ന വിരലുകളെ ബന്ധിക്കാന്‍ ഏത് ചങ്ങലകള്‍ക്കാണ് കഴിയുക?